03/04/2026
പ്രകടനപത്രിക പ്രവാസികളോടുള്ള അവഗണന.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വർഷംതോറും നിർണായകമായ സംഭാവന നൽകുന്ന പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വളർച്ചക്കും നിലനിൽപ്പിനും ഏറ്റവും വലിയ കരുത്താണ്. പക്ഷേ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ LDF, UDF, NDA ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ മുന്നണികളുടെ പ്രകടനപത്രികകളിൽ പ്രവാസികൾക്കായി ഒരു വ്യക്തമായ പദ്ധതിയും നയരേഖയും ഉൾപ്പെടുത്തിയിട്ടില്ലെന്നത് അതീവ ഖേദകരവും അംഗീകരിക്കാനാവാത്തതുമായ അവഗണനയായി ഞങ്ങൾ കാണുന്നു.
സ്വദേശം വിട്ട് ദുരിതങ്ങളും പ്രയാസങ്ങളും അതിജീവിച്ച്, കുടുംബത്തിനും കേരളത്തിനും വേണ്ടി ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന പ്രവാസികളെ ഇന്നും “വോട്ട് ബാങ്ക് അല്ലാത്തവർ” എന്ന പഴയ രാഷ്ട്രീയ മനോഭാവത്തിലൂടെയാണ് സമീപിക്കുന്നത്. മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക സംഭാവന നൽകുന്ന പ്രവാസികളെ ഇങ്ങനെ അവഗണിക്കുന്നത് കേരളത്തിന്റെ ഭാവിക്കും പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനത്തിനും നിരാശാജനകമാണ്.
പ്രവാസികളുടെ നിസ്വാർത്ഥ സേവനത്തോടും ജീവപര്യന്തമായ സമർപ്പണത്തോടും കാണിച്ചിട്ടുള്ള ഈ രാഷ്ട്രീയ മൗനം ശക്തമായി അവഗണിക്കുന്നു.
പ്രവാസികൾക്ക് വേണ്ട നിർണായക ആവശ്യങ്ങൾ:
പ്രവാസികൾക്കുള്ള നിയമപരവും സാമൂഹികവുമായ സംരക്ഷണം.
അടിയന്തര സഹായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.
NORKA യുടെ കാര്യക്ഷമ പുനർനിർമ്മാണം.
ഗുരുതര പ്രശ്നങ്ങൾ നേരിടുന്ന പ്രവാസികൾക്കായി പ്രത്യേക സഹായനിധി രൂപപ്പെടുത്തുക.
വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുക.
നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി പുനരധിവാസ പദ്ധതികൾ ആരംഭിക്കുക.
ഇവയിലെ ഒന്നിനും പോലും ഒരു മുന്നണിയും വ്യക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കാത്തത് ഗൗരവത്തോടെ ചൂണ്ടിക്കാണിക്കുന്നു.
കേരള രാഷ്ട്രീയത്തിനു ഇപ്പോൾ ആവശ്യമുള്ളത് പ്രവാസികളെ ഒരു വരുമാന ഉറവിടമെന്നല്ല, മറിച്ച് കേരളത്തിന്റെ യഥാർത്ഥ വികസന പങ്കാളികളായി കാണുന്ന ഒരു പുതിയ രാഷ്ട്രീയ സമീപനമാണ്.
പ്രവാസികളുടെ അഭ്യർത്ഥനകൾ കേൾക്കുകയും, വ്യക്തമായ നയങ്ങൾ പ്രഖ്യാപിക്കുകയും, അവ പ്രവർത്തനക്ഷമമായ രീതിയിൽ നടപ്പാക്കുകയും ചെയ്യണം — ഇത് ഒരു വിനീത അഭ്യർത്ഥനയല്ല, ഒരു ശക്തമായ ആവശ്യമാണെന്ന് വ്യക്തമാക്കുന്നു.
അജിത്ത് ഇബ്രാഹിം
പ്രവാസികളിൽ ഒരാൾ.