15/08/2026
മാപ്പിളമാരെ വേട്ടയാടിപ്പിടിച്ച് തൂക്കിക്കൊല്ലാനും നാടുകടത്താനും വേണ്ടി ഉണ്ടാക്കിയ മലബാർ സ്‌പെഷ്യൽ പോലീസിന്റെ (എം.എസ്.പി) പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന പരേഡ് കാണാനിരിക്കുന്ന ആറ്റക്കോയ തങ്ങളുടെ പിൻഗാമി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ചിത്രം കണ്ടപ്പോഴാണ് ഈ ചരിത്രം വീണ്ടും ഓർമയിലെത്തിയത്.
ബ്രിട്ടീഷ് അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ മലബാറിന്റെ മണ്ണിൽ ഇന്ന് അഭിമാനത്തോടെ ഉയർത്തിക്കാട്ടേണ്ട ചിത്രങ്ങളിലൊന്നാണിത്.
വെറുതെ കിട്ടിയതല്ല,
പോരാടി നേടിയതാണ് സ്വാതന്ത്ര്യം.
പാണക്കാട് പഴയ മാളിയേക്കൽ തറവാട്ടിലേക്ക് അന്ന് രണ്ട് അതിഥികളെത്തി.
ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരായ കുട്ടി ഹസൻ തഹസിൽദാറും പയ്യനാട് ഇൻസ്‌പെക്ടർ അഹമ്മദ് കുരിക്കളുമായിരുന്നു ആ രണ്ട് പേർ.
സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ (1824-1885) അതിഥികളെ സ്വീകരിച്ചിരുത്തി വന്ന കാര്യം അന്വേഷിച്ചു.
‘’തൃക്കളൂർ ലഹളയിൽ ബ്രിട്ടീഷുകാരോട് പോരാടിയ കൊളക്കാടൻ ഹസ്സൻ തങ്ങളെ കണ്ടിട്ടില്ലെന്നും വെടിയുണ്ട ഏൽക്കാതിരിക്കാൻ തങ്ങൾ അവർക്ക് ഏലസ്സ് കൊടുത്തിട്ടില്ലെന്നും മൊഴിതരണം. അങ്ങയെ അറസ്റ്റ് ചെയ്യാതിരിക്കാൻ ഞങ്ങളെ സഹായിക്കണം.’’ - ഉദ്യോഗസ്ഥർ നിറഞ്ഞ കണ്ണുകളോടെ തങ്ങളോട് പറഞ്ഞു.
‘’കുട്ടിഹസ്സനും സഹപ്രവർത്തകരും ഇവിടെ വന്നിരുന്നു. അത് സത്യമാണ്. ഞാൻ അവരെ ആശീർവദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ത്യജിക്കേണ്ടി വന്നാലും ഞാൻ കളവ് പറയില്ല. കളവ് പറയൽ വിശ്വാസിയായ എനിക്ക് ചേർന്ന കാര്യമല്ല.’’- പാണക്കാട്ടെ തങ്ങൾ അറുത്ത് മുറിച്ച് മറുപടി നൽകി.
നുണ പറയാൻ മനസ്സില്ലെന്ന് പറഞ്ഞ തങ്ങളെ പട്ടാളം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
പോരാളികൾക്ക് ഏലസ്സ് കൊടുത്ത കുറ്റത്തിന് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ആറ്റക്കോയ തങ്ങൾ വെല്ലൂർ ജയിലിൽവെച്ചാണ് ജീവൻ വെടിഞ്ഞത്.
ബ്രിട്ടീഷ് സർക്കാർ തയ്യാറാക്കിയ മലബാറിൽനിന്ന് നാടുകടത്തേണ്ടവരുടെ പട്ടികയിലെ പതിനാലാമൻ പാണക്കാട്ടെ ആറ്റക്കോയ തങ്ങളായിരുന്നു.
🖊️ Shareef Sagar