15/03/2021
"സൂര്യ തേജസുകളെ കണ്ടപ്പോൾ"
സംസാരത്തിനിടെ കട്ടികണ്ണടയിലൂടെ പുറത്തുപടരുന്ന വെയിലിനെ നോക്കിയിരിക്കുമ്പോൾ സഖാവ് ലോറൻസിന്റെ മുഖഭാവത്തിന് മാറ്റങ്ങളില്ല.
ഓർമകളിലും ചിന്തകളിലും സഖാവിനെന്നും ഒരേ മുഖമാണ്. നേരിനൊപ്പം ഉറച്ചുനിൽക്കാൻ എന്നും ഔത്സുക്യം കാണിച്ചിട്ടുള്ള അതേ നിലപാടുപോലെ.....ഒരേമുഖം. വോട്ടുചോദിച്ചു ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുംമുൻപ് ചെറുപ്പത്തിലേ മനസ്സിലുറച്ചുപോയ സഖാവ് ലോറൻസിനെയും സഖാവ് കെ എൻ രവീന്ദ്രനാഥിനെയും കാണണമെന്ന് എപ്പോഴേ മനസിലുറപ്പിച്ചതാണ്.
മുളവുകാട്ടെ വീടിന്റെ സ്വീകരണമുറിയിലിരുന്ന് പതിഞ്ഞതെങ്കിലും ഗാംഭീര്യമുള്ള ശബ്ദത്തിൽ ലോറൻസ് സഖാവ് സംസാരിച്ചു. എല്ലാം ഓർമകളാണ്.....പക്ഷെ ഇവിടെ ഓർമകളെല്ലാം ചരിത്രങ്ങളാണ്. ചിലർ സംസാരിക്കുമ്പോൾ വാക്കുകൾ ചരിത്രത്തിന് വഴിമാറും.സഖാവിന്റെ സംസാരത്തിൽ കൊച്ചിയുടെ അകക്കാമ്പും പുറമ്പോക്കുമുണ്ട്. അധികാരം നടത്തിയ നരവേട്ടകളുണ്ട്. ചെറുത്തുനിൽപ്പുകളും പോരാട്ടങളും വിജയം വിയർപ്പണിഞ്ഞ പരാജയങ്ങളുമുണ്ട്.. മട്ടാഞ്ചേരി വെടിവെപ്പിനെ തുടർന്ന് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ സഖാവ് കാൽവെച്ചത് വെടികൊണ്ട് മരിച്ച സഖാക്കളുടെ രക്തത്തിലേക്കാണ്.തെരുവിൽ ഒഴുകി പടർന്ന രക്തം, ആ രക്തത്തിനൊപ്പമായിരുന്നു എന്നും ഈ മനുഷ്യന്റെ നിലപാടുകൾ. പാർട്ടിക്കൊപ്പം നിന്നും സഖാക്കൾക്കൊപ്പം തോളിൽകയ്യിട്ടും അവരിലൊരാളായി ജീവിച്ചു. കൊച്ചിയിലെ തോട്ടികളെ സംഘടിപ്പിക്കുവാൻ സഖാവ് നടത്തിയ ശ്രമങ്ങൾ എനിക്കിപ്പോൾ ഓർമ്മ വരുന്നു. മറ്റുള്ളവർ കാണാത്തത് കാണാനുള്ള ആ കണ്ണ്, പ്രലോഭനങ്ങളിൽ ഒരു കാലത്തും മഞ്ഞളിച്ചില്ല.അടിത്തറ മുതൽ തല വരെ വളരുന്ന കൊച്ചിക്ക് ഒപ്പംനിന്നു പാർട്ടിയുടെ വേരോട്ടം തീർത്ത സഖാവിന്റെ അധ്വാനം ചെറുതല്ല....ചെറുതല്ല എന്നുള്ളത് മാത്രമല്ല , സമാനതകൾ ഇല്ലാത്തതുമാണ്.വിപ്ലവങ്ങൾക്ക് വാർദ്ധക്യങ്ങളില്ല,സഖാവ് ലോറൻസിനും.മടങ്ങുമ്പോൾ സ്നേഹപൂർവ്വം സഖാവിന്റെ കരം പിടിച്ചു.ഈ കൈകളിൽ കേരളത്തിന്റെ ട്രേഡ് യൂണിയൻ പ്രസ്ഥാനം വേരുപിടിച്ചതിന്റെയും വരമ്പരിഞ്ഞതിന്റെയും രേഖകളുണ്ട്.അത്തരം അവകാശവാദങ്ങളൊന്നും സഖാവിനില്ലെങ്കിലും, പിന്നിൽ നിന്ന് ചരിത്രം കണ്ട ഞങ്ങൾക്കുണ്ട്...ഞങ്ങൾ ജനങ്ങൾക്കുണ്ട് ചില പിടിവാശികൾ.സഖാവ് ഞങ്ങളുടേതാണ്. കൊച്ചിയുടെ സ്വന്തം സഖാവ് ലോറൻസ് !!
ഒന്ന് കണ്ണാണെകിൽ മറ്റൊന്ന് കയ്യാണ്.രണ്ടിനും പ്രാധാന്യം തുല്യം തന്നെ.സഖാവ് ലോറൻസ് പാർട്ടിയുടെ കയ്യാണെങ്കിൽ സഖാവ് കെ.എൻ. രവീന്ദ്രനാഥ് കണ്ണാണ്. ഇടപ്പള്ളിയിലെ വീട്ടിൽ വെച്ചാണ് സഖാവ് കെ.എൻ. നെ കണ്ടത്. സ്വീകരണത്തിൽ സ്നേഹത്തിന്റെ ഊഷ്മളത.വാചാലതയില്ല , കാര്യമാത്ര പ്രസക്തമായ സംസാരം...ഈ മനുഷ്യനാണോ
ചിന്തകൾക്ക് തീയും ചിറകും ആളിപറപ്പിക്കുന്ന നിലപാടുകളും കുറിപ്പുകളും പടയ്ക്കുന്നത്. ഒരു നിമിഷം ഞാൻ ഓർത്തു. ആ വിറക്കുന്ന ശബ്ദമാണ് ഉറച്ച ഒരു മാനിഫെസ്റ്റോ ആയി മാറിയത്.അതെ ശബ്ദത്തിലല്ല, അതിന്റെ അർത്ഥത്തിലാണ് , അത് സൃഷ്‌ടിക്കുന്ന ചിന്തയിലാണ് കാര്യം. ഈ വാചകം കെ.എന്നിനും പ്രസക്തമാണ്.മടങ്ങുമ്പോൾ വെയിൽ വെട്ടം താഴ്‌ന്നു.ഒരു നിമിഷം ഒരു തണുവും തണലും എന്നെ പൊതിഞ്ഞു. വെയിൽ ഉടനെ പിന്നെയും ചിരിച്ചുകൊണ്ട് ആകാശത്തേക്ക് പടർന്നു. ഞാന് റോഡിലേക്കിറങ്ങി....ഇനിയും ഒരുപാട് ദൂരം പോകുവാനുണ്ട്.