22/05/2026
പ്രതികരിക്കുന്ന പാറ്റകളെ പേടിക്കുന്ന യൂണിയൻ ഭരണകൂടം.
കോക്രോച്ച് ജനത പാർട്ടി എന്ന ഒരു പരിഹാസാത്മക, പ്രതീകാത്മക പ്രസ്ഥാനം രൂപപ്പെട്ടതും വളരെ വേഗത്തിൽ രാജ്യത്തെ യുവതയുടെ പിന്തുണ നേടിയതും രാജ്യത്തെ വിറ്റ് തിന്നുന്ന ബിജെപി ഗവണ്മെന്റിന്റെ ജനദ്രോഹ നടപടിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന്റെ അടയാളമാണ്.
ദിവസങ്ങൾക്കുള്ളിൽ ഒരു കോടിയോളം പേരുടെ പിന്തുണ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നേടിയ കോക്രോച്ച് ജനതാ പാർടിയുടെ
സാമൂഹിക മാധ്യമ പേജുകൾ പൂട്ടിക്കാനാണ് ഭരണകൂടം ശ്രമിച്ചത്. അമ്പത്തി ആറിഞ്ച് നെഞ്ചിൻ വലിപ്പത്തിന്റെ ഹുങ്ക് പറയുന്നവർ ഒരു സാമൂഹ്യ മാദ്ധ്യമ പ്രതിഷേധത്തോട് പോലും സ്വീകരിക്കുന്ന നടപടികൾ കാണുമ്പോൾ എത്രമാത്രം ഭയത്തോടെയാണ് ഈ ഗവൺമെന്റ് ജനാധിപത്യ കൂട്ടായ്മകളെ കാണുന്നത് എന്ന് വ്യക്തമാണ്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് അഭിഷേക് ഡിപ്‌കേ എന്ന യുവാവ് ആരംഭിച്ചതാണ് കോക്രോച്ച് ജനത പാർട്ടി. യോഗ്യതയില്ലാത്ത ചില പ്രൊഫഷണലുകളെയും തൊഴിലില്ലാത്ത യുവാക്കളെയും "പാറ്റകളോട്" ഉപമിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശങ്ങൾക്കെതിരെയുള്ള ഒരു തമാശരൂപേണയുള്ള പ്രതിഷേധമായാണ് ഇത് ആരംഭിച്ചത്. എന്നാൽ, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ യുവാക്കളുടെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, മതേതരത്വം, ഭരണവിരുദ്ധ വികാരങ്ങൾ എന്നിവ വ്യക്തമായി ചൂണ്ടിക്കാട്ടി , യുവാക്കൾക്കിടയിൽ പ്രത്യേകിച്ച് Gen-Zകൾക്കിടയിൽ ഇത് ഒരു സംവാദമായി അതിവേഗം വളരുകയായിരുന്നു.
കാലകാലങ്ങളായി രാജ്യത്തെ ഇടതുപക്ഷ - കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുന്നോട്ട് വെക്കുന്ന വിഷയങ്ങളാണ് ഇതൊക്കെ. ഇത്തരം ജീവൽ പ്രശ്നങ്ങളെ മതത്തിന്റേയും ജാതിയുടെയും വൈകാരികതകളുടെ മറവിൽ മൂടി വെക്കാനാണ് കഴിഞ്ഞ 12 വർഷക്കാലമായി ബിജെപി ഗവണ്മെന്റ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ സഹിക്കെട്ട രാജ്യത്തിന്റെ യുവത യഥാർത്ഥ ജീവൽ പ്രശ്നങ്ങളിലേക്ക് തിരിച്ച് വരുന്നത് ആശാവഹമാണ്.
കൊക്രോച്ച് ജനതാ പാർടിയുടെ സാമൂഹ്യ മാദ്ധ്യമങ്ങളിലെ പിന്തുണക്കാർ മുഴുവൻ പാകിസ്ഥാനിൽ നിന്നും ബാംഗ്ലാദേശിൽ നിന്നുമുള്ളവരാണ് എന്ന പ്രചാരണമാണ് ഇപ്പോൾ സംഘപരിവാർ ഐടി സെൽ നടത്തിക്കൊണ്ടിരിക്കുന്നത്. അല്ലെങ്കിലും ഭരണകൂട ധ്വംസനങ്ങൾക്കെതിരെ പ്രതികരിക്കുന്ന മനുഷ്യരെ രാജ്യദ്രോഹികളാക്കുക എന്നതാണ് ബിജെപിയുടെ എക്കാലത്തെയും ചെപ്പടി വിദ്യ.
ജനങ്ങളെ മത ജാതി വൈകാരികതയിൽ തളച്ചിട്ട് വിഭജനത്തിന്റെ വിത്തുകൾ പാകി എല്ലാ കാലത്തും മുന്നോട്ട് പോകാമെന്ന് കരുതുന്ന അധികാര ഗർവ്വിനെതിരെ അധികം വൈകാതെ തന്നെ രാജ്യത്തെ യുവജന ഭൂരിപക്ഷം സംഘടിക്കും. തൊഴിൽ, ഭക്ഷണം, പാർപ്പിടം, ഭൂമി, വിദ്യാഭ്യാസം, ആരോഗ്യം, വികസനം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്കായി വോട്ടർമാരായ ആ 'പാറ്റകൾ' തെരുവുകൾ കീഴടക്കും.