26/05/2026
വഖഫ് ബോര്‍ഡിനെ പഴിചാരി മുഖ്യമന്ത്രി കരണംമറിയരുത് - പിഡിപി
കൊച്ചി: മുനമ്പം വഖഫ് ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സംസ്ഥാന വഖഫ് ബോര്‍ഡിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുഖ്യമന്ത്രി കരണംമറിയുന്നത് അപഹാസ്യമാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുനമ്പത്തെ 404.76 ഏക്കര്‍ വഖഫ് ഭൂമി നേരത്തെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതും വഖഫ് ബോര്‍ഡിന്റെ ആസ്തിപട്ടികയില്‍ നിലവിലുള്ളതുമാണ്. വഖഫ് ഭേദഗതി നിയമം 2025 പ്രകാരം രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളത്തിലെ മുഴുവന്‍ വഖഫ് സ്വത്തുക്കളും ഉമീദ് പോര്‍ട്ടലില്‍ ചേര്‍ക്കുന്ന സ്വാഭാവിക നടപടിക്രമം പാലിക്കുക മാത്രമാണ് വഖഫ് ബോര്‍ഡ് ചെയ്തിട്ടുള്ളത്. മുനമ്പത്തെ വഖഫ് ഭൂമിയിലെ കൈവശക്കാരും കയ്യേറ്റക്കാരും ഉള്‍പ്പെടെയുള്ള ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് നിയമപരമായി സാധൂകരിക്കാന്‍ എളുപ്പമല്ല എന്ന യാഥാര്‍ത്ഥ്യം മുഖ്യമന്ത്രിക്ക് ഉറപ്പുണ്ട്. മുനമ്പം ജനതക്ക് കൊടുത്ത വാഗ്ദാനത്തില്‍ നിന്ന് ഒളിച്ചോടാന്‍ വഖഫ് ബോര്‍ഡിനെ കരുവാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. വഖഫ് ബോര്‍ഡിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി സ്വയം അപഹാസ്യനാവുകയാണ്. രാജ്യത്ത് നിലവിലുള്ള നിയമം വഴി സ്ഥാപിതമായതും നിലനില്‍ക്കുന്നതുമായ സ്റ്റാറ്റ്യൂട്ടറി ബോഡിയായ വഖഫ് ബോര്‍ഡിനെ ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യമന്ത്രി രാഷ്‌ട്രീയ പ്രതിയോഗിയായി ചിത്രീകരിക്കുന്നത് അപമാനകരവും പ്രതിഷേധാര്‍ഹവുമാണ്. വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോകാതെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ബോര്‍ഡിനുണ്ട്. കടമ നിര്‍വഹിച്ച ബോര്‍ഡിനെ അപമാനിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ വഖഫ് ചുമതലയുള്ള മന്ത്രി തിരുത്തണം. നിലവിലുള്ള വഖഫ് ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് പുതിയ മന്ത്രിസഭ അടുത്ത വഖഫ് ഭരണസമിതിക്ക് രൂപം കൊടുക്കും. അവരുടേയും ഉത്തരവാദിത്തം വഖഫ് സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവുമാണ്. മുനമ്പം പ്രശ്നത്തില്‍ എരിതീയിലേക്ക് എണ്ണയൊഴിക്കുന്ന നിലപാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായിക്കൂടാത്തതാണ്.
യുഡിഎഫിന്റെ വലിയ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ ബിജെപിയുമായുണ്ടാക്കിയ ഡീല്‍ ഉണ്ടായിരുന്നു എന്ന പിഡിപിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി തുടരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ മംഗലാപുരത്തെത്തി എന്‍ഡിഎ നേതാക്കളെ കണ്ടതും സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതും സംസ്ഥാനത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി ജാജു ബാബുവിനെ നിയമിച്ചതും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതുള്‍പ്പെടെ സംഘ്പരിവാറുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഇടപെടലുകള്‍ അവിശുദ്ധ ബാന്ധവത്തിന്റേതാണ്. ഇതിന് കേരളം വലിയ വില കൊടുക്കേണ്ടി വരും.
രാജ്യത്താകമാനം അതിസങ്കീര്‍ണ്ണമായ ദലിത് -മുസ്ലിം വേട്ടകള്‍ അരങ്ങേറുന്നത് ഒരു ചര്‍ച്ചപോലുമാകാത്ത സ്വാഭാവിക സംഭവങ്ങളായി തീരുന്നത് വേദനാജനകമാണ്. ബിജെപി അധികാരത്തിലെത്തിയ ബംഗാളിലും ആസാമിലും മുസ്ലിം മദ്രസ്സകളില്‍ പോലും വന്ദേമാതരം നിര്‍ബന്ധമാക്കി മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണ്. ഏകസിവില്‍ കോഡിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. ജനാധിപത്യ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട്.
സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ വഴി ഉയര്‍ന്ന് വരുന്ന പുതിയ തലമുറയുടെ പ്രതിഷേധ ശബ്ദങ്ങളില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ നിലവിലുള്ള പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് പാഠം ഉള്‍ക്കൊള്ളേണ്ടത്. ജനവിരുദ്ധമായ ഭരണകൂടത്തിനെതിരെ മൗനം തുടരുന്നതിലുള്ള പ്രതിഷേധം കൂടിയാണത്.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നാല് ഘട്ടങ്ങളിലായി 8 രൂപയിലധികം ഡീസലിനും പെട്രോളിനും കേന്ദ്രസര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചു. പാചകവാതക വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. ചര്‍ച്ചയോ, ചോദ്യം ചെയ്യലോ, പ്രതിഷേധം പോലുമോ ഇല്ലാതെ യുദ്ധത്തെ തുടര്‍ന്നുള്ള സ്വാഭാവിക പ്രതിഭാസമായി തീരുന്നു. ജനജീവിതം ദുസ്സഹമായതും വിലക്കയറ്റം പൊറുതിമുട്ടിക്കുന്നതും സര്‍ക്കാരുകള്‍ കണ്ട ഭാവം പോലും നടിക്കുന്നില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യത്തുണ്ടാകേണ്ടതുണ്ട്.
ഇന്ത്യയുടെ മാനുഷീക മുഖത്തിന് മങ്ങലേല്പിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിട്ടുള്ളത്. ലോകത്ത് സമാധാനത്തിന് വേണ്ടി പരിശ്രമിക്കുകയും ഇരകളിക്കപ്പെടുന്നവര്‍ക്ക് സമാശ്വാസവുമാവുകയാണ് കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ഗസ്സക്കെതിരെയുള്ള ക്രൂരമായ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് വേണ്ടി ആയുധം കൈമാറിയതില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണെന്നും അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവുമധികം ആയുധങ്ങള്‍ നല്‍കിയത് എന്നത് അപലപനീയമാണ്. ഇസ്രയേലിന്റെ പൈശാചികമായ യുദ്ധക്കൊതിയെ പ്രാത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ നിലപാട് തിരുത്തണം. ഇന്‍സാഫ്ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.എ.മുജീബ് റഹ്മാന്‍ അഷറഫ് വാഴക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.