15/07/2026
കഴിക്കാൻ ബ്രഡ് ഇല്ല എന്ന് പരാതിപ്പെട്ട ജനങ്ങളോട്, 'ബ്രെഡ് ഇല്ലെങ്കിൽ നിങ്ങൾക്കെന്താ കേക്ക് കഴിച്ചുകൂടേ?' എന്ന് ചോദിച്ച ഫ്രഞ്ച് രാജ്ഞി മേരി അന്റോയിനെറ്റിനെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തിന്റെ വഴിത്താരകൾ ഇന്നും വിദ്യാർഥികൾ പഠിക്കുന്നുണ്ട് ..നൂറ്റാണ്ടുകൾക്കിപ്പുറം, ഇന്ത്യയിൽ ജനജീവിതം ദുസ്സഹമാകുമ്പോൾ കേന്ദ്ര സർക്കാരിന്റെ പ്രതികരണം ഒട്ടും ആശാവഹമല്ല ...സ്വാഭിവികമായും പ്രതിഷേധത്തിന്റെ ജ്വാല ഉയരും ..
സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന 'കോക്കറോച്ച് പാർട്ടി' എന്ന കൂട്ടായ്മയോട് ബിജെപി നേതാക്കളും കേന്ദ്ര ഗവൺമെന്റും കാണിക്കുന്ന അസഹിഷ്ണുത പ്രശ്നത്തെ സമീപിക്കാതെ ലക്ഷണങ്ങളെ നേരിടുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്. എന്തിനാണ് ഈ ഗ്രൂപ്പിന്റെ അക്കൗണ്ടുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നത്? ഗവൺമെന്റ് എന്തിനാണ് ഇത്രത്തോളം ആളുകളെ ഇറക്കി പ്രതിഷേധത്തെ ആക്ഷേപിക്കുന്നത് ?
ഈ കൂട്ടായ്മ പ്രധാനമായും മുന്നോട്ടുവെക്കുന്ന മൂന്നോ നാലോ ലക്ഷ്യങ്ങളുണ്ട്:
* ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കുക.
* ജുഡീഷ്യറിയുടെയും ജഡ്ജിമാരുടെയും സ്വാതന്ത്ര്യം ഉറപ്പുവരുത്തുക.
* ഭരണഘടനയിലെ ജനാധിപത്യ മൂല്യങ്ങൾ നിലനിർത്തുക.
വിയോജിക്കാനുള്ള അവകാശത്തെക്കുറിച്ചും ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെക്കുറിച്ചും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ കോടതികളിൽ നടത്തിയ സുപ്രധാന പരാമർശങ്ങൾ ഈ സാഹചര്യത്തിൽ ചേർത്ത് വായിക്കേണ്ടതാണ്. ജനാധിപത്യത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു തെറ്റല്ല.
ഭരണകൂടത്തെ ശരിക്കും ഭയപ്പെടുത്തുന്നത് ഈ ചോദ്യങ്ങളല്ല, മറിച്ച് ഇന്ത്യൻ യുവത നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളാണ്. ഈ കൂട്ടായ്മകൾ ഉന്നയിക്കുന്ന വിഷയങ്ങൾ ചെറുപ്പക്കാരെ നേരിട്ട് ബാധിക്കുന്നവയാണ്:
* തൊഴിലില്ലായ്മയും വിലക്കയറ്റവും:* രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുമ്പോഴും അടിസ്ഥാന ജീവിതാവശ്യങ്ങൾക്കുള്ള വില നിയന്ത്രണാതീതമായി വർദ്ധിക്കുന്നു.
* തുടർച്ചയായ പരീക്ഷാ ചോർച്ചകൾ (The NTA Failure):* വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). അടുത്തിടെ നടന്നത് കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല:
1. മെഡിക്കൽ പ്രവേശന പരീക്ഷയായ *NEET UG* പേപ്പർ ചോർച്ച.
2. നടത്തി ഒറ്റ ദിവസത്തിനുള്ളിൽ റദ്ദാക്കേണ്ടി വന്ന *UGC NET* പരീക്ഷ.
3. ചോർച്ച ഭയന്ന് മാറ്റിവെച്ച് പിന്നീട് നടത്തേണ്ടി വന്ന *CSIR NET, **NEET PG* പരീക്ഷകൾ.
* സിബിഎസ്ഇ (CBSE) വിദ്യാർത്ഥികളുടെ ആശങ്ക:* രാജ്യത്തെ 17 ലക്ഷത്തിലധികം വരുന്ന സിബിഎസ്ഇ വിദ്യാർത്ഥികളാണ് ഈ പരീക്ഷാ നടത്തിപ്പിലെ അപാകതകൾ മൂലം കടുത്ത മാനസിക സമ്മർദ്ദത്തിലാകുന്നത്."
"ചുരുക്കത്തിൽ ഗവൺമെന്റ് സംവിധാനങ്ങളോടും പരീക്ഷാ ബോർഡുകളോടും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരുന്ന വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു ഒരു വലിയ 'ട്രസ്റ്റ് ഡെഫിസിറ്റ്' (Trust Deficit) രാജ്യത്ത് രൂപപ്പെട്ടിരിക്കുന്നു. ഈ വിശ്വാസ്യതയില്ലായ്മയെ മറച്ചുവെക്കാനാണോ, ചോദ്യങ്ങൾ ചോദിക്കുന്നവരുടെ അക്കൗണ്ടുകൾ പൂട്ടിച്ചും ശബ്ദങ്ങൾ അടിച്ചമർത്തിയും ഗവൺമെന്റ് മുന്നോട്ട് പോകുന്നത്?