20/07/2023
ദുർഗ്ഗാഞ്ജലി..
ഇന്നേയ്ക്ക് 42 വർഷങ്ങൾ പിന്നിടുകയാണ്. കലാലയങ്ങളിലെ ആൾക്കൂട്ട ആക്രമണങ്ങളിൽ ഏറ്റവും ഭീകരമായ ആ ദിനങ്ങളിലൊന്നിന്, എസ്എഫ്ഐ ആധിപത്യം നിലനിന്നിരുന്ന നിലമേൽ എൻഎസ്എസ് കോളേജിൽ എബിവിപിക്കാരായ വിദ്യാർത്ഥികൾ നിരന്തരം ആക്രമിക്കപ്പെടുന്ന നാളുകൾ. തങ്ങൾക്ക് ആധിപത്യമുള്ളയിടങ്ങളിൽ മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുക, തങ്ങളുടെ ചൊല്പടിക്ക് നിൽക്കാത്തവരെ ഏതുവിധേനയും നശിപ്പിക്കുക അതാണല്ലോ കൊടിയിൽ മാത്രം സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ള അവരുടെ എക്കാലത്തെയും നിലപാട്.
കലാലയത്തിൽ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തിയ എബിവിപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് ക്ലാസ്മുറിയില്‍ പൂട്ടിയിടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. കലാലയത്തിലെ വിദ്യാർത്ഥി പ്രവർത്തനം ശ്രദ്ധിച്ചിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘം കിളിമാനൂർ താലൂക്ക് പ്രചാരക് ആയിരുന്ന ദുർഗ്ഗേട്ടനെ മധ്യസ്ഥ ചർച്ചയ്ക്കെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. പ്രിൻസിപ്പലിനെ കണ്ട് സംസാരിച്ച് പുറത്തിറങ്ങിയ അദ്ദേഹത്തെ ആസൂത്രിതമായി അവിടെയും കോളേജിന്റെ പുറകിലെ അന്ന് കാടായിരുന്ന സ്ഥലത്തും തമ്പടിച്ചിരുന്ന ക്യാമ്പസിലെയും പുറത്ത് നിന്നുള്ളവരുമായ കമ്മ്യൂണിസ്റ്റ് ക്രിമിനലുകൾ കയ്യിൽ കരുതിയിരുന്ന കരിങ്കൽ ചീളുകളുമായി തുരുതുരെ എറിയുകയായിരുന്നു. എറികൊണ്ട് പൊട്ടിയ തലയിൽ ഇരുകൈകളും പൊത്തി ആ മനുഷ്യന്റെ തൂവെള്ള വസ്‌ത്രം നിണമണിഞ്ഞ് നിലംപതിച്ചത് കണ്ടതിന്റെ ആഘാതം അന്ന് മിണ്ടാപ്രാണികളെപ്പോലെ കണ്ടുനിന്നിരുന്ന മാർക്സിസ്റ്റിതര സാധു വിദ്യാർത്ഥികളുടെ കണ്ണുകളിൽ നിന്ന് നാല് പതിറ്റാണ്ടിനിപ്പുറവും വിട്ടുമാറിയിട്ടില്ല.
രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്തിന്റെ കണ്ണികൾ തൊഴിലാളി സ്നേഹം പാടി അധികാരത്തിലേറിയ മാർക്സിസ്റ്റ് മാടമ്പിമാരുടെ മക്കളുടെ ഐടി കമ്പനിയിലേക്ക് വിരൽ ചൂണ്ടുന്ന ഇക്കാലത്ത്, ഏത് പ്രസ്ഥാനത്തിന്റെ നേതാവിന്റെ മക്കളാണ് പ്രസ്ഥാനത്തിനായി തല്ലുകൊണ്ടിട്ടുള്ളതെന്നും, മരിച്ചിട്ടുള്ളതെന്നും പരസ്പരം പറയുന്ന ന്യൂജെൻ യുവത്വത്തിന് സംഘം ഒരു അദ്‌ഭുതമാകും..
കമ്മ്യൂണിസ്റ്റുകൾ കല്ലെറിഞ്ഞു വീഴ്ത്തി കുത്തി കൊലപ്പെടുത്തിയ ദുർഗ്ഗാദാസ് കേരളത്തിലെ സംഘപ്രവർത്തനത്തിന് അടിത്തറയൊരുക്കിയ ആദ്യകാല പ്രചാരകന്മാരിലൊരാളായ മലബാർ സിംഹം നിലമ്പൂർ കോവിലകത്തെ ടി എൻ ഭരതേട്ടന്റെ മകനാണ്. ഭരതേട്ടൻ ഭാരതീയ ജനസംഘത്തിന്റെ കേരളത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നെന്നോർക്കണം. അപ്പോഴത്തെ സംഘടനാ സെക്രട്ടറി സ്വ.പരമേശ്വർജിയായിരുന്നു എന്നറിയുമ്പോൾ ആരായിരുന്നു ഭരതേട്ടൻ എന്ന് കൂടുതൽ പറയേണ്ടതില്ലല്ലോ..
മാർക്സിസ്റ്റ് കാപാലികരാൽ പ്രിയപ്പെട്ട മകന്റെ ജീവൻ നഷ്ടമായി എന്നതറിഞ്ഞ ഭരതേട്ടൻ എന്ന സ്വയംസേവകൻ ചെയ്തെന്തെന്നറിയാമോ, നിലമ്പൂർ നിന്ന് ടാക്സി പിടിച്ച് എളമക്കരയ്ക്ക് പുറപ്പെടുക ആയിരുന്നു.. ഒരു പ്രചാരകൻ നഷ്ടപ്പെട്ട ദു:ഖത്തിൽ കഴിയുന്ന ഭാസ്കർ റാവു എന്ന പ്രാന്ത പ്രചാരകനെ സമാധാനിപ്പിക്കാൻ ആയിരുന്നു മകന്റെ ശവസംസ്കാരം മുഴുവനാകുന്നതിനു മുൻപുള്ള അച്ഛന്റെ ആ യാത്ര. അച്ഛന്റെ ആദർശ ജീവിതം സ്വയമേറ്റെടുത്ത മകൻ നഷ്ടപ്പെട്ടെന്നറിഞ്ഞ നിമിഷവും മകനേറ്റെടുത്ത ആ അച്ഛന്റെ ആദർശ ഗരിമയ്ക്ക് ലവലേശവും ലോഭമുണ്ടായിരുന്നില്ല. മകന്റെ മരണവാര്‍ത്തയറിഞ്ഞ് മനോനില തകര്‍ന്നാണ് അമ്മ മരണത്തിനു കീഴടങ്ങിയത്. ചതിയുടെ പത്മവ്യൂഹത്തില്‍ മരിച്ചുവീണ ആ വീരന്റെ ഭൗതിക ശരീരം നിലമ്പൂര്‍ കോവിലകത്തെ മണ്ണില്‍ കത്തിയമര്‍ന്നപ്പോള്‍ നൂറ് കണക്കിന് ചെറുപ്പക്കാരാണ് അദ്ദേഹത്തിന്റെ മാര്‍ഗ്ഗം പിന്‍തുടരാന്‍ തീരുമാനിച്ചത്.. അത്രയധികം ദേവദുർല്ലഭമാണീ സംഘതപസ്യ. അതെ ഭരതേട്ടനെയും ദുർഗ്ഗേട്ടനെയും പോലുള്ളായിരങ്ങളാണ് സംഘം..
ഈ സ്‌മൃതികളെയാണോ നിലമേൽ നീലവിഹായസ്സിലെ സ്‌മൃതി മരം ചുട്ടെരിച്ചവർ നശിപ്പിക്കാൻ ശ്രമിക്കുന്നത്..
കമ്മ്യൂണിസ്റ്റുകൾ പ്രത്യയശാസ്ത്ര ഭാരവുമായി ഏതു ഗംഗയിൽ എത്ര കാലം മുങ്ങിക്കുളിച്ചാൽ ഇതുപോലുള്ള മനുഷ്യരുണ്ടാകും..
എത്രകാലം തപസ്സിരുന്നാലും അവർക്കതിനാവതുണ്ടാകില്ല..
ദുർഗ്ഗേട്ടനെങ്ങനെ മരിക്കാനാണ്..