06/10/2015
ശ്രീ ചിനക്കത്തൂർ ഭഗവതി ക്ഷേത്രം ,പാലപ്പുറം
പൂരപ്പെരുമകൊണ്ട് പ്രസിദ്ധമായ പുരാതന ദേവീക്ഷേത്രമാണ് പാലപ്പുറം ചിനക്കത്തൂര്‍ ഭഗവതിക്ഷേത്രം. താഴെക്കാവിലും മേലെക്കാവിലുമായാണ് ദേവീപ്രതിഷ്ഠ. താഴെക്കാവില്‍ ദേവി ശാന്തസ്വരൂപിണിയായും മേലെക്കാവില്‍ ഉഗ്രരൂപത്തിലും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ഉപദേവനായി ഗണപതിയുമുണ്ട്. ശാന്തസ്വരൂപിണിയായ താഴെക്കാവിലെ ഭഗവതി സ്വയംഭൂവാണെന്ന് കരുതപ്പെടുന്നു. 1954ല്‍ മേലെക്കാവിലെ ക്ഷേത്രത്തില്‍ നവീകരണകലശം നടത്തി മണ്ണുകൊണ്ടുണ്ടായിരുന്ന വിഗ്രഹം മാറ്റി ശിലാവിഗ്രഹം പ്രതിഷ്ഠിച്ചു. 1988ല്‍ ഹിന്ദുമത ധര്‍മസ്ഥാപന ബോര്‍ഡ് ക്ഷേത്രഭരണം ഊരാളന്മാരില്‍നിന്ന് ഏറ്റെടുത്തു.
കുംഭത്തിലെ മകം നാളിലാണ് ചിനക്കത്തൂരിലെ പെരുമയേറിയ പൂരം.
പൂരത്തിന് പത്തുനാള്‍മുമ്പ് കൊടിയേറ്റവും ആചാരത്തികവോടെ നടത്തപ്പെടുന്നതാണ്. ആഡംബരപൂര്‍വം അണിയിച്ചൊരുക്കിയ 33 ആനകള്‍ സായാഹ്നത്തില്‍ അണിനിരക്കുന്ന ചിനക്കത്തൂര്‍ പൂരം ദൃശ്യവിസ്‌മയങ്ങളിലൊന്നാണ്. മേളം ആ കാഴ്‌ചപ്പെരുമയ്‌ക്കു കൊഴുപ്പേകുന്നു. അലങ്കരിച്ച 16 കെട്ടുകുതിരകളും എട്ടു കെട്ടുകാളകളും ഭക്തര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. വെള്ളാട്ട്, പൂത്താനം, തിറയാട്ടം, ആണ്ടിവേലന്‍, കുംഭം കളി തുടങ്ങിയ അനുഷ്‌ഠാനകലകളും ഇവിടെ അരങ്ങേറുന്നു. തോല്‌പാവക്കൂത്താണ് ചിനക്കത്തൂര്‍ പൂരത്തിന്റെ മറ്റൊരു സവിശേഷത.പൂരത്തിന് സാമൂതിരിഭരണകാലവുമായും ബന്ധമുണ്ട്.
തനിമയാര്‍ന്ന ആചാരങ്ങളും കാഴ്ചകളുടെ സമൃദ്ധിയും കണിശമായ ചിട്ടകളും ഒത്തിണങ്ങുന്നതാണ് ചിനക്കത്തൂര്‍ പൂരം. ഇതു വെറുമൊരു പൂരമല്ല, അനുഷ്ഠാനകലകള്‍ കോര്‍ത്തിണക്കിയ ഒരു പൂരക്കാലം തന്നെയാണ് ചിനക്കത്തൂര്‍ നമുക്ക് സമ്മാനിക്കുന്നത്. അരിപ്പൊടിയും കരിപ്പൊടിയും മഞ്ഞപ്പൊടിയും കൊണ്ടു കാളീരൂപമെഴുതി നന്തുണികൊട്ടി ദേവിയെ വാഴ്ത്തുന്ന കളമെഴുത്തുപാട്ടാണ് ചിനക്കത്തൂര്‍ പെരുമയെ അരങ്ങുണര്‍ത്തുന്ന ആദ്യകലാരൂപങ്ങളിൽ ഒന്ന് . വഴിപാടുകളുടെ എണ്ണത്തിനൊത്ത് ഒരു മാസത്തി ലേറെ നീണ്ടു നില്‍ക്കുന്ന കളമെഴുത്തുപാട്ടിനു പിറകെ ഭഗവതി ക്കാവിലെ കൂത്തുമാടത്തില്‍ തോല്‍പ്പാവക്കൂത്തിന്റെ ഊഴമാണ് പിന്നീട് അരങ്ങേറുക.
ഒരു ചെറുപൂരത്തിന്റെ ആളും ആരവങ്ങളുമായി കൂത്തു പൂര്‍ത്തിയാകുന്ന പതിനേഴാം രാവില്‍ കൊടിയേറ്റം നടക്കും.നാടന്‍ കലാരൂപങ്ങളുടെ വിരുന്നുകാലം കൂടിയാണ് ചിനക്കത്തൂരുകാര്‍ക്കും ഇവിടുത്തെ പൂരപ്രേമികള്‍ക്കും. പണ്ടൊരുനാൾ കളഞ്ഞുപോയ നിധിയെ ഓര്‍ത്തു കഷ്ടംവച്ചു കടിച്ചു പിടിച്ചനാവുമായി തുടിതാളത്തിനു ചുവടുവരുന്ന പൂതനും വരിക്കപ്ലാവില്‍ കൊത്തിയൊരുക്കിയ വേതാളവാഹിനിയായ കാളീരൂപം ശിരസ്സേന്തുന്ന തിറയും നാവിന്‍ തുമ്പിലെ നാടോടിപ്പാട്ടിനു വിശറിക്കാറ്റില്‍ താളം തേടുന്ന വെള്ളാട്ടുമൊക്കെ ചിനക്കത്തൂരിലെ അനുഷ്ഠാന കലാരൂപങ്ങളായി ഇന്നും ഈ ക്ഷേത്രമുറ്റ ത്ത് ആചാരത്തിന്റെ നെരിപ്പോടേകുന്നു.. രാജകീയ പ്രൗഢി യോടെ അണി നിരക്കുന്ന പതിനാറു കുതിരക്കോലങ്ങള്‍ക്ക് പൂരം നാളിലെ കാവേറ്റത്തില്‍ പ്രാമുഖ്യം. ചരിത്രത്തില്‍ മറഞ്ഞുപോയ മാമാങ്കത്തെ അനുസ്മരിപ്പിക്കുന്ന കളിയാട്ടമാണ് അത്. തേര്, തട്ടിന്‍ മേല്‍കൂത്ത്, വഴിപാടു കുതിരകള്‍, കാളകള്‍, തെയ്യം, കരകം, കാവടി, വണ്ടി വേഷങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ കലാരൂപങ്ങളും ഗജനിരയുടെ മേളപ്പെരുക്കവുമായി ആനപ്പൂരവും ചിനക്കത്തൂരിന്റെ തിരുമുറ്റത്തു കാഴ്ചയുടെ വര്‍ണ്ണപ്പകിട്ടു നിറയ്ക്കും.
ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്‌ന, എറക്കോട്ടിരി, പല്ലാര്‍മംഗലം, തെക്കു മംഗലം, വടക്കുമംഗലം എന്നീ ഏഴു ദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് ചിനക്ക ത്തൂര്‍ തട്ടകവും ദേശക്കാരും. കാഴ്ചയും കാണിയുമെല്ലാം പൂരമായി മാറുന്ന വിസ്മയംവിടരുന്നത് കാണാന്‍, കുതിരക്കോലങ്ങള്‍ ആകാശത്തേക്കുയരുന്നതു കാണാന്‍ ആയിരങ്ങളാണ് വർഷംതോറും ചിനകത്തൂർ പൂരത്തിന് ഒഴുകിയെത്തുന്നത് .മീനമാസത്തിലെ മകീര്യം നാളിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. മണ്ഡലകാലത്ത് 41 ചുറ്റുവിളക്ക് എല്ലാവര്‍ഷവും പ്രാധാന്യത്തോടെ നടത്തപ്പെടുന്നു. ഇതിന്റെ അവസാനം നിറമാല ആഘോഷവുമുണ്ട്. ആഗസ്ത് 15ന് ആനയൂട്ടുണ്ട്.
കുളപ്പുള്ളി-പാലക്കാട് സംസ്ഥാനപാതയില്‍ ഒറ്റപ്പാലത്തുനിന്ന് അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴില്‍ ചിനക്കത്തൂര്‍ ഭഗവതി ദേവസ്വമാണ് ക്ഷേത്രനിര്‍വഹണം നടത്തുന്നത്.