17/07/2024
Very Good... Good decision....
പാലക്കാട് രൂപത ഇപ്പോൾ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നു. എന്നാൽ കഴിഞ്ഞ അമ്പത് വര്‍ഷങ്ങളില്‍, യുവജന സംഘടനയുടെ രൂപതാ തല നേതൃത്വത്തില്‍ വന്ന അഞ്ച് പ്രധാനപ്പെട്ട ഭാരവാഹികളെങ്കിലും നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍, ഇന്ന് നമ്മുടെ രൂപതയിൽ ചുരുങ്ങിയത് ഇരുനൂറ്റമ്പത് അല്മായ നേതാക്കള്‍ സഭയ്ക്കുവേണ്ടിയും സമുദായത്തിനുവേണ്ടിയും നിലകൊള്ളാന്‍ ഉണ്ടാകുമായിരുന്നൂ. എന്നാല്‍ അവരില്‍ ഭൂരിഭാഗം പേരും സഭാ വിരോധികളായി മാറിയ കഥകളാണ് നമ്മുടെ മുമ്പിലുള്ളത്. വൈദീകര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്താനായി തങ്ങളെ ഉപയോഗിച്ചു, എന്നാല്‍ അവരുടെ ആവശ്യം കഴിഞ്ഞപ്പോള്‍ കരിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്നാണ് മുന്‍ യുവജന ഭാരവാഹികള്‍ കരുതുന്നത്. ഇതിന് ശാശ്വതമായ ഒരു പരിഹാരം സമുദായ സംഘടനയിലൂടെയാണ് നാം കണ്ടെത്തേണ്ടത്. പൊതുരംഗത്തുള്ള ക്രിസ്ത്യന്‍ നാമധാരികള്‍ക്ക് സഭയോട് കൂറില്ല എന്ന് നാം പരാതി പറഞ്ഞിട്ട് കാര്യമില്ല. നാം വളര്‍ത്തിയാലെ അവര്‍ക്ക് നമ്മോട് കൂറുണ്ടാകുകയുള്ളൂ എന്ന വസ്തുത നാം തിരിച്ചറിയണം.
യുവജന സംഘടനയുടെ രൂപതാ ഭാരവാഹിത്വത്തിനുശേഷം യുവജനങ്ങള്‍ ശൂന്യതയിലേയ്ക്ക്
നമ്മുടെ യുവജന പ്രസ്ഥാനത്തിലെ ഒന്നോ രണ്ടോ വര്‍ഷത്തെ രൂപതാ ഭാരവാഹിത്വത്തിനുശേഷം യുവജനങ്ങള്‍ ശൂന്യതയിലേയ്ക്ക് പോകുന്നു. പിന്നീട് അവര്‍ക്ക് സഭയുമായോ സമുദായവുമായോ ഒരു പ്രവര്‍ത്തന ബന്ധവും ഉണ്ടാകുന്നില്ല. യുവജനങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങളാണ് എന്ന് പറഞ്ഞ് പെട്ടിയില്‍ പൂട്ടി വെക്കേണ്ടവരല്ല. അവരെ ഇന്ന് തന്നെ സമുദായ സംഘടനയോടൊപ്പം ഉള്‍ച്ചേര്‍ക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പൊതുപരിപാടികളില്‍, അവരുടെ എല്ലാ പോഷക സംഘടനാ ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും. രാഷ്ട്രീയ പാര്‍ട്ടിയും അവയുടെ പോഷക സംഘടനകളും പരസ്പരം ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുകയും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത്. അതുപോലെ, യുവജന സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സമുദായ സംഘടനയുമായി പ്രവര്‍ത്തന ബന്ധം ഉണ്ടായാല്‍ മാത്രമേ, നമ്മുടെ യുവാക്കള്‍ക്ക് സമുദായ സംഘടനയിലൂടെ തുടര്‍ച്ച സംഭവിക്കുകയുള്ളൂ.
അജോ വട്ടുകുന്നേൽ
(മുൻ രൂപത ജനറൽ സെക്രട്ടറി, കത്തോലിക്ക കോൺഗ്രസ്, പാലക്കാട് രൂപത)