25/06/2023
അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ ABVP തങ്ങളുടെ സംഘടിത ശക്തിയാൽ തകർത്തെറിഞ്ഞ നാൾവഴികൾ...
നീതിയുടെ പോരാട്ട ഭൂമിയിൽ ഗുജറാത്തിലേയും ബീഹാറിലേയും സർവ്വകലാശാലകളിൽ നിന്ന് ABVP എയ്തു വിട്ട ധർമ്മ മന്ത്രത്തിന്റെ രാമബാണങ്ങളേറ്റ് ഇന്ധിരാഗാന്ധി പടുത്തുയർത്തിയ ഏകാധിപത്യത്തിന്റെ രാവണൻ കോട്ടകൾ കിടുങ്ങിയ കാലങ്ങൾ..
കുതിച്ചുയരുന്ന സമര പ്രചണ്ഡ കൊടുങ്കാറ്റിനെ തടയാൻ 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഉപജാപകവൃന്ദവും ഇന്ത്യയുടെ മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത ദിനങ്ങളായിരുന്നു പിന്നീട്. പക്ഷെ തളരുവതെങ്ങനെ സാക്ഷാൽ ജയപ്രകാശ് നാരായണൻ തന്നെ സമര നായകൻ. സംഘ പ്രസ്ഥാനങ്ങൾ പട നയിച്ചെത്തി. മൊറാർജി ദേശായി, അടൽ ബിഹാരി വാജ്പേയി, എൽ.കെ. അദ്വാനി ഉൾപ്പെടെ നിരവധി പ്രമുഖർ സമരമുന്നണിയിലെത്തി. 21 മാസം നീണ്ട പോരാട്ടത്തിനൊടുവിൽ അടിയന്തരാവസ്ഥ പിൻവലിക്കേണ്ടി വന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനം വോട്ടു കുത്തി തോൽപ്പിച്ചു. മോറാർജി ദേശായി പ്രധാനമന്ത്രിയായി അധികാരമേറ്റു. ജനാധിപത്യം പുനസ്ഥാപിച്ചു.
കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ ചതിച്ചു. പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിനിറങ്ങില്ല എന്ന് EMS പ്രസ്താവിച്ചു. രാഷ്ടീയ ലേഖനങ്ങൾ എഴുത്ത് നിർത്തി. 1976 മാർച്ചിൽ ഇന്ധിരാഗാന്ധിയെ കണ്ടു. ജൂലൈ 9ന് EMS നേയും AKG യേയും ജയിൽ മോചിതരാക്കി. പാർട്ടി സമരം ചെയ്യാൻ തയ്യാറല്ല എന്ന് നെടുവീർപ്പുമായ് ജന കൃഷ്ണമൂർത്തിയോട് AKG സംസാരിച്ചു.
പക്ഷെ മലയാളിയായ പ്രശസ്ത സാഹിത്യകാരൻ ഓ.വി.വിജയന്റെ തൂലിക പടവാളായി. അദ്ദേഹത്തിന്റെ കാർട്ടൂണുകളും ലേഖനങ്ങളും ഭരണകൂടത്തിനെതിരെ ഗർജ്ജിച്ചു. ദേശീയ തലത്തിൽ കാർട്ടൂണിസ്റ്റ് ശങ്കർ വരച്ചു ചേർത്തതെല്ലാം പ്രക്ഷോഭത്തെ ആളിക്കതിച്ചു.
1975 ജൂൺ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസമായിരുന്നു RSS കേരള സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം. നാലാം ദിവസം സംഘത്തെ നിരോധിച്ചു. RSS പൂജനീയ സർസംഘചാലക് ദേവറസ് ജിയുടെ ആഹ്വാനം രണ്ടാം സ്വാതന്ത്ര്യ സമരത്തിനിറങ്ങുക എന്നായിരുന്നു. RSS പ്രവർത്തകർ ഭാരതമാസകലം സമരം ആരംഭിച്ചു. 175000 ആളുകളേയാണ് മിസ തടവു പ്രകാരം സർക്കാർ ജയിലിലാക്കിയത്. ക്രൂരമായ പീഡനങ്ങളും നടന്നു. കേരളത്തിലെ ആദ്യത്തെ അറസ്റ്റ് അന്നത്തെ ABVP സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ജി. വേണുഗോപാൽജി യുടെ തായിരുന്നു. ഓരോ വീടും ഒളിത്താവളമായി, പേരുകൾ മാറ്റി, വാർത്തകൾ അറിയാൻ കുരുക്ഷേത്ര വ്യാപകമായി പ്രചരിപ്പിച്ചു. കേരളത്തിൽ ലോക സംഘർഷസമിതിയുടെ അദ്ധ്യക്ഷൻ പ്രമുഖ സമൂഹിക പ്രവർത്തകനായിരുന്ന പ്രൊ. എം.പി മന്മഥൻ ആയിരുന്നു. അക്ഷരാർത്ഥത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെയായിരുന്നു.
അത്യുജ്ജ്വലമായ സമര വിജയത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സമരാനുകൂലികൾ വൻ വിജയം നേടി. ഈ അവസരത്തിൽ സമരത്തിൽ മുന്നിൽ നിന്ന ABVP പ്രവർത്തകരോട് രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാൻ വ്യാപകമായ ക്ഷണം ഉണ്ടായി. ABVP പ്രവർത്തകർ അതെല്ലാം നിരാകരിച്ച് തങ്ങളുടേതായ പ്രവർത്തനങ്ങളിലേക്ക് പിൻവാങ്ങി എന്നത് ലോകത്തിലെ അധികാര സംഘടനാ പ്രവർത്തന ചരിത്രത്തിലെ അപുർവ്വമായ ഇടപെടലുകളിലൊന്നായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. തൊട്ടടുത്ത മൂന്നു വർഷങ്ങളിൽ നടന്ന കലാലയ തിരഞ്ഞെടുപ്പിൽ നിന്നും ABVP വിട്ടു നിൽക്കുകയും ചെയ്തു.
കാലം ഏറെ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ആ കരിനിയമങ്ങളുടെയും അതിന്‍റെ മറവില്‍ നടമാടിയ പൈശാചികതാണ്ഡവത്തിന്‍റെയും തിക്താനുഭവങ്ങള്‍ പേറി മരിച്ചവര്‍ ഏറെ, മരിച്ചു ജീവിക്കുന്നവര്‍ അതിനെക്കാള്‍ ഏറെ! അവരില്‍ ചിലര്‍ ജീവിക്കുന്ന രക്തസാക്ഷികളായി നമ്മുടെയിടയില്‍ ഇന്നുമുണ്ട്. മരണം മുന്നില്‍കണ്ട് അടിയന്തരാവസ്ഥക്കെതിരെ ചെറുത്തുനിന്ന് ജനാധിപത്യത്തെ കാത്തു സൂക്ഷിച്ചവരാണവര്‍. അതുകൊണ്ടുതന്നെ ആ ദിനം നാം മറക്കരുത്, ജനാധിപത്യ സംരക്ഷണ ദിനമാണിന്ന്..