27/05/2026
രാഷ്ട്രീയപകപോക്കലിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ കുടുക്കാമെന്ന ഗൂഢലക്ഷ്യത്തോടെ വേട്ടയ്ക്കറിങ്ങിയ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒടുവിൽ നാണംകെട്ട് മടങ്ങി. മണിക്കൂറുകൾനീണ്ട പരിശോധനകളിൽ അരിച്ചുപെറുക്കിയിട്ടും എവിടുന്നും ഒന്നും കിട്ടിയില്ല എന്ന് എഴുതി ഒപ്പിട്ടു നൽകിയാണ് ഇഡി മടങ്ങിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക് കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്, എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന് നേരെ കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന് സമാനമായിരുന്നു. സംഘപരിവാറിന്റെ ഭീഷണിക്ക് മുന്നില്‍ ജീവന്‍ കൊടുത്ത് പോരാടിയവരാണ് സിപിഐ എം പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും.