15/05/2026
കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ–സാമൂഹിക സാഹചര്യത്തിൽ പുതിയ സർക്കാരിൽ നിന്ന് കത്തോലിക്കാ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ജനകീയവും നീതിപൂർണ്ണവും എല്ലാവിഭാഗങ്ങളേയും ഉൾക്കൊള്ളുന്നതുമായ ഭരണമാണ്.
അതിൽ പ്രത്യേകിച്ച് വനവും വിദ്യാഭ്യാസവും കർഷകസമൂഹത്തിനും കേരളത്തിന്റെ ഭാവിക്കും അതീവ പ്രാധാന്യമുള്ള മേഖലകളാണ്.
1. വനംവകുപ്പ് — മലയോരത്തെ ജനങ്ങളുടെ വേദന അറിയുന്ന കഴിവുള്ള മന്ത്രി വേണം വനംവകുപ്പ് ഭരിക്കുവാൻ.
മലയോര മേഖലയിലെ കർഷകരും കുടിയേറ്റ ജനങ്ങളും ഇന്ന് വലിയ ആശങ്കകളിലൂടെ കടന്നുപോകുകയാണ്. ജനവിരുദ്ധമായ കാലഹരണപ്പെട്ട വനനിയമങ്ങൾ, ബഫർസോൺ പ്രശ്നങ്ങൾ, വന്യമൃഗ ശല്യം, പട്ടയഭൂമിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ എന്നിവ ജനങ്ങളുടെ ജീവിതത്തെ തന്നെ മാരകമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കത്തോലിക്കാ കോണ്ഗ്രെസ്സിന്റെ കാഴ്ചപ്പാടിൽ പരിസ്ഥിതി സംരക്ഷണവും മനുഷ്യജീവിത സംരക്ഷണവും ഒരുപോലെ പ്രധാനമാണ്. വനസംരക്ഷണം മനുഷ്യവിരുദ്ധമോ കർഷകവിരുദ്ധമോ ആകരുത്. പ്രകൃതിയും മനുഷ്യനും ഒരുമിച്ച് നിലനിൽക്കുന്ന സമതുലിത സമീപനമാണ് ആവശ്യം.
അതിനാൽ മലനാട്ടിലെ ജനങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങൾ അറിയുന്ന, കർഷക സമൂഹത്തിന്റെ വേദന മനസ്സിലാക്കുന്ന ഒരാൾ വനം വകുപ്പ് കൈകാര്യം ചെയ്യുന്നത് ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കും. കർഷക സമൂഹവുമായി അടുത്ത ബന്ധമുള്ള കേരള കോൺഗ്രസ് പോലുള്ള പാർട്ടികൾക്ക് ഈ വിഷയങ്ങളിൽ കൂടുതൽ സഹാനുഭൂതിയോടെയുള്ള ഇടപെടൽ നടത്താൻ സാധിക്കുമെന്ന അഭിപ്രായവും പൊതു സമൂഹത്തിൽ ഉണ്ട്. എന്നാൽ പാർട്ടി എന്നതിലുപരി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും ധൈര്യത്തോടെ ഇടപെടാനും കഴിയുന്ന വ്യക്തിത്വമാണ് പ്രധാനമെന്ന് കർഷകജനത വിശ്വസിക്കുന്നു.
2. വിദ്യാഭ്യാസ വകുപ്പ് — ദൂരദർശിത്വമുള്ള പരിഷ്കാരങ്ങൾ അനിവാര്യമാണ്
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സമൂഹത്തിന്റെ സംഭാവന അതുല്യമാണ്. അതിനാൽ വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ സ്വഭാവവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് കത്തോലിക്കാ കൊണ്ഗ്രെസ്സിന്റെ മറ്റൊരു ആവശ്യം.
വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ ക്യാമ്പസുകൾ ആരംഭിക്കാൻ അവസരം നൽകണമെന്ന ആവശ്യം ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ശരിയായ നിയന്ത്രണങ്ങളോടും നിലവാരം പുലർത്തുമെന്ന ഉറപ്പോടും കൂടി ഇത് നടപ്പിലാക്കിയാൽ:
വിദ്യാർത്ഥികളുടെ വിദേശപലായനം കുറയും,
ആഗോള നിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ കേരളത്തിൽ ലഭ്യമാകും,
ഗവേഷണ സംസ്കാരം വളരും,
തൊഴിൽ അവസരങ്ങൾ വർധിക്കും,
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തമാകും.
വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് പരിചയസമ്പന്നനും വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ക്രാന്തദർശനവുമുള്ള ഒരു നേതാവായിരിക്കണം എന്ന അഭിപ്രായം ശക്തമാണ്. ഈ വകുപ്പ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും എല്ലാവരെയും ഉൾക്കൊള്ളാനും കഴിയുന്ന വ്യക്തിക്ക് ലഭിക്കണമെന്നാണ് പൊതുസമൂഹത്തിന്റെ പൊതുവിലുള്ള അഭിപ്രായം എന്നത് സ്പഷ്ടമാണ്. കഴിവും വിദ്യാഭ്യാസവുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനം കൊണ്ഗ്രെസ്സ് പാർട്ടി ഏറ്റെടുക്കുന്നത് പലകാരണങ്ങളാൽ കരണീയമായിരിക്കും.
ഉപസംഹാരം:
ജനങ്ങളുടെ ജീവിതസുരക്ഷ, കർഷകരുടെ അവകാശങ്ങൾ, വിദ്യാഭ്യാസ സ്വാതന്ത്ര്യം, സാമൂഹ്യനീതി, കുടുംബങ്ങളുടെ ഭാവി എന്നിവ സംരക്ഷിക്കപ്പെടുന്ന ഭരണമാണ് കത്തോലിക്കാ കൊണ്ഗ്രെസ്സ് പുതിയ ഗവൺമെന്റിൽ നിന്ന് ആഗ്രഹിക്കുന്നത്. വികസനവും മനുഷ്യസ്നേഹവും ഒരുമിക്കുന്ന ഭരണമാണ് കേരളത്തിന് ഇന്ന് ഏറ്റവും ആവശ്യമുള്ളത് എന്നതുകൊണ്ടാണ് ഇവിടെ ഒരു ഭരണ മാറ്റത്തിനുവേണ്ടി ജനം വിധി എഴുതിയിരിക്കുന്നത് എന്നത് മറക്കരുത്.
ഫാദർ ഫിലിപ്പ് കവിയിൽ
കത്തോലിക്ക കോൺഗ്രസ്
ഗ്ലോബൽ ഡയറക്ടർ