23/03/2026
കേരളം നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച് സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്. 1987 മാർച്ച് 23ന് വൈകിട്ട് അഞ്ച് സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി. അന്ന് രക്തസാക്ഷികളായ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നിവരുടെ വീരസ്മരണ നാം വീണ്ടും പുതുക്കുകയാണ്.
മറ്റൊരു പാർടിയും ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. വെട്ടിപ്പിളർന്നും തീയിൽ ചുട്ടെരിച്ചും അഞ്ച് മനുഷ്യരെ പച്ചജീവനോടെ കൊന്നുകളഞ്ഞ കൊടുംക്രൗര്യം കോൺഗ്രസിനുമാത്രം അവകാശപ്പെട്ടത്. ഭരണത്തിന്റെ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയാണ് അഞ്ചുപേരെ ഒറ്റയടിക്ക് ഏറ്റവും കിരാതമായി വകവരുത്താൻ അന്ന് കോൺഗ്രസിന് ധൈര്യം പകർന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം ചീമേനിയിലെ പാർടി ഓഫീസിൽ പ്രവർത്തകർ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള അറുപതോളം പേരാണ് ഉണ്ടായിരുന്നത്. വൈകിട്ട് അഞ്ചിന് തൊട്ടടുത്ത കോൺഗ്രസ് ഐ ഓഫീസിൽനിന്ന് ആയുധങ്ങളുമായി ഒരുകൂട്ടം ഓടിക്കയറി. കൈയിൽ കടലാസും പെൻസിലുമായി നിന്ന സഖാക്കൾക്ക് പെട്ടെന്നുള്ള ആക്രമണം ചെറുക്കാൻ കഴിയുമായിരുന്നില്ല. ചിലർ ഓടി. മറ്റുള്ളവർ പാർടി ഓഫീസിനകത്ത് അഭയംതേടി. വാതിലും ജനലുകളും അടച്ചു. അക്രമികൾ ഓഫീസ് തല്ലിത്തകർക്കാൻ തുടങ്ങി. വാതിൽ തുറക്കുന്നത് ബെഞ്ചും ഡെസ്കുമിട്ട് അകത്തുള്ള സഖാക്കൾ തടഞ്ഞു. അക്രമികൾ ജനലഴികൾ അറുത്തുമാറ്റി കല്ലുകളും കുപ്പിച്ചില്ലുകളും വീശിയെറിഞ്ഞു. ഓഫീസിന് 200 വാരയകലെ പൊലീസ് പിക്കറ്റുണ്ടായിരുന്നു. ഇത്രയും വലിയ കുഴപ്പം നടന്നിട്ടും അവരാരും തിരിഞ്ഞുനോക്കിയില്ല. കോൺഗ്രസുകാർ പുല്ലിൻകെട്ടുകൾ കൊണ്ടുവന്ന് ജനലുകൾവഴി അകത്തേക്കിട്ട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീകൊളുത്തി. നിമിഷങ്ങൾക്കകം പാർടി ഓഫീസ് അഗ്നിഗോളമായി.
ആലവളപ്പിൽ അമ്പുവാണ് ആദ്യം പുറത്തുചാടിയത്. നരഭോജികൾ ചാടിവീണു. നിമിഷങ്ങൾക്കകം കുത്തിയും വെട്ടിയും കൊലപ്പെടുത്തി. സ്വന്തം അച്ഛൻ കൊലചെയ്യപ്പെടുന്നത് നേരിട്ടുകണ്ട് അമ്പുവിന്റെ മക്കൾ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നടുവിൽ വിങ്ങിപ്പൊട്ടി. പിന്നാലെ പുറത്തുചാടിയ ചാലിൽ കോരനെ വലതുകൈ അറുത്തുമാറ്റിയശേഷം കൊലപ്പെടുത്തി. മൂന്നാമത് പുറത്തുവന്നത് പഞ്ചായത്ത് അംഗവും ബാങ്ക് ഡയറക്ടറുമായിരുന്ന പി കുഞ്ഞപ്പൻ. അദ്ദേഹത്തിന്റെ തല തല്ലിപ്പൊളിച്ചു. പാർടി ഓഫീസിന്റെ പിന്നിലേക്ക് വലിച്ചിഴച്ച് പുല്ലിൽ പൊതിഞ്ഞ് തീയിട്ടു. തുടർന്ന്, പുറത്തുചാടിയ എം കോരനെ കൊലയാളികൾ ആഞ്ഞുവെട്ടി. കോരൻ കുറേദൂരം ഓടി. പിന്നാലെ പാഞ്ഞ കോൺഗ്രസുകാർ കാൽ വെട്ടിമുറിച്ചു. പിന്നീട് പുറത്തുചാടിയ ബാലകൃഷ്ണനെയും കൈക്കും കാലിനും വെട്ടി. കുറേ ദൂരം ഓടിയ ബാലകൃഷ്ണൻ ബോധംകെട്ടു വീണു. മരിച്ചെന്ന ധാരണയിൽ ഉപേക്ഷിച്ചു.
ചീമേനിയിലെ തെരഞ്ഞെടുപ്പ് ചുമതല ലോക്കൽ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണനായിരുന്നു. പോളിങ് സമാധാനപരമായി കഴിഞ്ഞശേഷം കയ്യൂരിലേക്ക് മടങ്ങുന്നതിന് ബസ് കാത്തുനിൽക്കുമ്പോഴാണ് അദ്ദേഹത്തെ പിന്തുടർന്ന് വക വരുത്തിയത്. മനഃസാക്ഷി മരവിപ്പിക്കുന്ന കൊടുംപാതകം അറിഞ്ഞ് ഇ എം എസും ഇ കെ നായനാരും ഉൾപ്പെടെയുള്ള ജനനേതാക്കൾ ചീമേനിയിൽ എത്തി. ജാലിയൻവാലാബാഗിന് സമാനമായ സംഭവമെന്നാണ് അന്ന് ഇ എം എസ് വിശേഷിപ്പിച്ചത്. പക്ഷേ, കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ തെറ്റി. തൃക്കരിപ്പുർ മണ്ഡലത്തിൽനിന്ന് വൻഭൂരിപക്ഷത്തോടെ വിജയിച്ച ഇ കെ നായനാരുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അത്തവണ അധികാരത്തിൽ വന്നു.
ചീമേനി സഖാക്കളുടെ രക്തസാക്ഷിത്വം പാർടിയുടെ മുന്നേറ്റപാതയിൽ തലമുറകളെ ത്രസിപ്പിക്കുന്ന ഊർജസ്രോതസ്സാണ്. ചീമേനിയിലും കാസർകോട് ജില്ലയിലും സംസ്ഥാനത്താകെയും ചീമേനി രക്തസാക്ഷികളുടെ പാർടി അജയ്യമായി മുന്നേറുകയാണ്. തുടർച്ചയായി മൂന്നാമതും എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ എത്തിക്കാനുള്ള സജീവമായ പ്രവർത്തനത്തിലാണ് പാർടി പ്രവർത്തകരും അനുഭാവികളും. കേരളത്തിന്റെ മനഃസാക്ഷി ഇടതുപക്ഷത്തോടൊപ്പമാണ് എന്ന് തെളിയുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് നാടെമ്പാടും. വമ്പിച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫിനെ കേരളം തെരഞ്ഞെടുക്കുമെന്നുറപ്പാണ്. അതിനുള്ള പ്രവർത്തനങ്ങളിൽ സജീവമാകാൻ ചീമേനി സഖാക്കളുടെ ഓർമ നമുക്ക് കരുത്താകും.