29/07/2026
വീഴ്ചകളെ ന്യായീകരിക്കില്ല, നടപടിയാണ് പരിഹാരം : മന്ത്രി കെ.മുരളീധരൻ
ആരോഗ്യവകുപ്പിന്റെ സിസ്റ്റത്തിലുള്ള വീഴ്ചകളെ ന്യായീകരിക്കില്ലെന്നും അടിയന്തരമായ നടപടികളാണ് പരിഹാരമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനായി മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ശില്പശാല സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിൽ എല്ലാം ഭദ്രമാണെന്ന് കള്ളം പറയില്ല. പ്രത്യേകിച്ച് പകർച്ചവ്യാധികളുടെ കാര്യത്തിൽ. പകർച്ചവ്യാധികളുടെ കണക്കിൽ കള്ളം കാണിച്ചാൽ അത് അപകടമുണ്ടാക്കും. എല്ലാം ശരിയാണെന്ന് നമ്മൾ പ്രചരിപ്പിക്കുമ്പോൾ ജനങ്ങൾ ഇക്കാര്യത്തെ ലാഘവത്തോടെ കാണും. അത് പാടില്ല. അതുകൊണ്ടാണ് പകർച്ചവ്യാധികളുടെ പരിശോധന ശക്തിപ്പെടുത്താനും മരണസംഖ്യയുൾപ്പെടെ ആരോഗ്യവകുപ്പിന്റെ പോർട്ടലിൽ കൃത്യമായി നൽകാനും നിർദ്ദേശം നൽകിയത്. മാധ്യമവിമർശനങ്ങളെ മുഖവിലയ്ക്ക് എടുത്താണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നത്. വിമർശനങ്ങളിൽ അസഹിഷ്ണുതയില്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
പകർച്ചവ്യാധി പ്രതിരോധം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനായി സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. എലിപ്പനി വളരെ പെട്ടെന്ന് മരണത്തിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാൽ മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർ പനി ബാധിച്ചാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. തുടക്കം മുതൽ ഡോക്സിസൈക്ലിൻ ഗുളികകൾ കഴിയ്ക്കുന്നത് മരണനിരക്ക് വളരെയധികം കുറയ്ക്കും.
ഡെങ്കിപ്പനിയിലെ അപകടസൂചനകളായ ശക്തമായ വയറുവേദന, ഛർദ്ദി, മയക്കം ബ്ലഡ് പ്രഷറിലെ കുറവ് ബ്ലീഡിംഗ് ലക്ഷണങ്ങൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
ഉന്നതാധികാര സമിതി ചെയർമാൻ ഡോ.എസ്.എസ്.ലാൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.മീനാക്ഷി.വി, അഡീഷണൽ ഡോ.റീത്ത.കെ.പി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദുമോഹൻ, ആരോഗ്യകേരളം ഡി.പി.എം ഡോ.അർണോൾഡ് ദീപക്, ഉന്നതാധികാര സമിതി കൺവീനർ ഡോ.ശ്രീജിത്ത്.എൻ.കുമാർ, അംഗങ്ങളായ ഡോ.സുൽഫി നൂഹു, ഡോ.എ.അൽത്താഫ്, ഡോ.അരവിന്ദ്, തുടങ്ങിയവർ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.
പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാനും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി ജനങ്ങളിലെത്തുന്നതിനും മാധ്യമങ്ങളുടെ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.