14/08/2026
മൌലാന അസ്അദ് മദനി എന്ന് കേട്ടിട്ടുണ്ടോ...
സയ്യിദ് ആണ്, ആലിം ആണ്, ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പണ്ഡിത ബഹുജന പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ ആയിരുന്നു...
എന്നാലോ, 1968 മുതൽ 1994 വരെ നീണ്ട കാലം തൊപ്പിയും ജുബ്ബയും അണിഞ്ഞു , നീളമുള്ള തിങ്ങിയ താടിയുമായി ഇന്ത്യൻ പാർലമെന്റിൽ അദ്ദേഹമുണ്ടായിരുന്നു..
നാം അധിക പേരും അറിയാതെ പോയ ആ മഹാമനുഷ്യൻ ഈ രാജ്യത്തെ മുസ്ലിംകളാദി ന്യൂനപക്ഷങ്ങൾക്ക് നൽകിയ സംഭാവനകളുടെ മൂല്യം ഏറെയാണ്. പാർലമെന്റിൽ അദേഹത്തിന്റെ ഇടപെടലുകൾ നോക്കിയാൽ, അദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ കടന്ന് പോയാൽ ആ വിഷയങ്ങളുടെ പ്രാധാന്യതോടൊപ്പം ആ മഹാ മനുഷ്യന്റെ വലിപ്പവും നമ്മിൽ ഏറും.
1994 മാർച്ചിൽ തന്റെ വിടവാങ്ങൽ പ്രഭാഷണം ഏറെ വൈകാരികമായിരുന്നു. ഈ നാടിന്റെ സ്വാതന്ത്ര്യത്തിന് തന്റെ വന്ദ്യ പിതാവ് മൌലാന ഹുസൈൻ അഹ്മദ് മദനി ഉൾപ്പെടെയുള്ള മുൻഗാമികൾ സഹിച്ച ത്യാഗങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു.
ആ പ്രഭാഷണം ഒന്ന് കുറിക്കാൻ തോന്നി..
" ബഹുമാനപ്പെട്ട ചെയർമാൻ,
ഈ സഭയിലെ എന്റെ കാലാവധി പൂർത്തിയായതിനാൽ ഞാൻ സഭയിൽ നിന്ന് നിന്ന് വിരമിക്കുകയാണ് . എന്റെ ഈ സഭാ കാലയളവിൽ എനിക്ക് നൽകിയ ഉദാരമായ സഹകരണത്തിനും പിന്തുണയ്ക്കും നിങ്ങളോരോരുത്തരോടും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
നമ്മുടെ രാജ്യം ഒരു വികസിത രാജ്യമായി മാറുന്നത് കാണണമെന്നതാണ് എന്റെ ആത്മാർത്ഥമായ ആഗ്രഹം. രാജ്യത്ത് നിയമവാഴ്ച നിലനിർത്താനും ജനാധിപത്യ മൂല്യങ്ങൾ വേര് പിടിപ്പിക്കാനും ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഈ ലക്ഷ്യങ്ങൾക്കായി ഞാൻ പാർലമെന്റിൽ രണ്ട് ബില്ലുകൾ അവതരിപ്പിച്ചിരുന്നു. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ കാരണം അവയ്ക്ക് സഭയുടെ അംഗീകാരം നേടാനായില്ല എന്നതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.
മുസ്ലിം സ്ത്രീകൾക്ക് അവരുടെ പിതൃസ്വത്തിൽ അവകാശം ഉറപ്പാക്കുന്നതിനായി ഞാൻ ഒരു ബിൽ അവതരിപ്പിച്ചിരുന്നു.
1935-36 കാലഘട്ടത്തിൽ, ജംഇയ്യത്ത് ഉലമാ-എ -ഹിന്ദിന്റെ ദീർഘകാല പോരാട്ടത്തിനൊടുവിൽ ഈ രാജ്യത്ത് ശരീഅത്ത് ബിൽ പാസാക്കപ്പെട്ടു. ഈ ബിൽ പ്രകാരം, പിതൃസ്വത്തിൽ സ്ത്രീകൾക്ക് അവകാശവിഹിതം സർക്കാർ അനുവദിച്ചു. എന്നാൽ ബിൽ പാസാക്കുന്നതിന് മുമ്പ് ജനാബ് മുഹമ്മദലി ജിന്ന ഒരു ഭേദഗതി മുന്നോട്ടുവച്ചു. അതനുസരിച്ച് വനഭൂമിയും കാർഷിക ഭൂമിയും ഈ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു നിർദേശം. അദ്ദേഹത്തിന്റെ നിർദേശം ബില്ലിൽ ഉൾപ്പെടുത്തുകയും തുടർന്ന് ആ ബിൽ പാസാക്കുകയും ചെയ്തു.
ഈ വ്യവസ്ഥ ഒഴിവാക്കി, പിതൃസ്വത്തിന്റെ എല്ലാ തരങ്ങളിലും സ്ത്രീകൾക്ക് അവകാശം ലഭിക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു.
ഞാൻ പ്രതിനിധാനം ചെയ്യുന്ന ജംഇയ്യത്ത് ഉലമാ-എ -ഹിന്ദ് പഴക്കവും തഴക്കവുമുള്ള ഒരു പ്രസ്ഥാനമാണ് . ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഈ സംഘടന ശ്രദ്ധേയമായ തരത്തിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
1803-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു വിളംബരം പുറപ്പെടുവിച്ചു. അതിൽ, എല്ലാ പ്രജകളും ദൈവത്തിന്റേതാണെന്നും രാജ്യം ചക്രവർത്തിയുടേതാണെന്നും ഭരണം കമ്പനി ബഹദൂറിന്റേതാണെന്നും പ്രഖ്യാപിച്ചു. തുടർന്ന്
അക്കാലത്തെ പ്രമുഖ പണ്ഡിതനും ഷാ വലീയ്യുല്ലാഹി ദഹ്‌ലവിയുടെ (1703-62) മകനുമായ മഹാനായ ഷാ അബ്ദുൽ അസീസ് (1746-1824) 1803-ൽ പ്രസിദ്ധമായ ഒരു ഫത്‌വ പുറപ്പെടുവിച്ചു. അതിൽ ഇന്ത്യ ദാറുൽ ഇസ്‌ലാം അല്ലാതായതായി അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഫത്‌വ
മതപരമായും രാഷ്ട്രീയപരമായും ഇന്ത്യ ചരിത്രത്തിൽ വിശിഷ്യാ ഇന്ത്യൻ മുസ്‌ലിംകളുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു. ശക്തനായ ഒരു മുസ്‌ലിം ഭരണാധികാരിയുടെ അഭാവത്തിൽ, ഒരു വിദേശ ശക്തിക്കെതിരായ പ്രതിരോധത്തിനായി മതബോധമുള്ള മുസ്‌ലിംകളെ അണിനിരത്താനുള്ള ആഹ്വാനമായിരുന്നു അത്.
ഈ ഫത്‌വ പുറപ്പെടുവിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ശിഷ്യന്മാരും സാധാരണക്കാരായ ജനങ്ങളും ബ്രിട്ടീഷ് ഭരണാധികാരികളുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതിനായി മുൻനിരയിലേക്ക് കടന്ന് വന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ ആ ഫത്‌വയിലെ വാക്കുകളുടെ പ്രതിധ്വനി ഇന്നും നമ്മുടെ കാതുകളിൽ മുഴങ്ങുന്നുണ്ട് .
മഹാനായ ഷാ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ ഉയർന്ന ഈ സമര പ്രസ്ഥാനത്തെ ശക്തരായ ബ്രിട്ടീഷുകാർ ഒരു പരിധിവരെ അടിച്ചമർത്തി. എന്നാൽ അദ്ദേഹം 1857-ൽ കൊളുത്തിയ തീ പിന്നീട് ബ്രിട്ടീഷ് ഭരണത്തിനെതിരായ ശക്തമായ പ്രക്ഷോഭമായി വളർന്നു വന്നതായാണ് ചരിത്രം പിന്നീട് കണ്ടത് . മൗലാനാ മഹ്മൂദുൽ . ഹസനാണ് പിൽക്കാലത്ത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ആ പാരമ്പര്യം ഏറ്റെടുത്ത്, ബ്രിട്ടീഷ് ഭരണത്തിനെതിരെ ജിഹാദ് ആരംഭിക്കുന്നതിനായി തന്റെ ശിഷ്യന്മാരെ അദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു.
അവർ ആദ്യം അവിടെ ഒരു സ്വതന്ത്ര സർക്കാർ സ്ഥാപിക്കുകയും രാജാ മഹേന്ദ്ര പ്രതാപ് സിംഗിനെ അതിന്റെ ആദ്യ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. പിന്നീട് മൗലാനാ ഉബൈദുല്ല സിന്ധി, മൗലാനാ ബർകത്തുല്ലാ ഭോപ്പാലി, മൗലാനാ മൻസൂർ അഹ്മദ് അൻസാരി തുടങ്ങിയവർ അവരോടൊപ്പം ചേർന്ന് ഈ സ്വാതന്ത്ര ഭരണകൂടത്തെ സഹായിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് ഒട്ടോമൻ ഭരണാധികാരികളുടെ സഹകരണം തേടുന്നതിനായി മൗലാനാ മഹ്മൂദ് ഹസൻ ഹിജാസിലേക്കും തുർക്കിയിലേക്കും യാത്ര തിരിക്കുകയുണ്ടായി.
എന്നാൽ മക്കയിലെ ശരീഫ് ഭരണകൂടം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനെയും അറസ്റ്റ് ചെയ്ത് മാൾട്ടയിലെ ഒരു ജയിലിലേക്ക് അയച്ചു. അവിടെ അവർ മൂന്നര വർഷത്തിലേറെക്കാലം തടവിൽ കഴിയേണ്ടിവന്നു.
1920-ൽ മൗലാനാ മഹ്മൂദ് ഹസൻ, മൗലാനാ ഹുസൈൻ അഹ്മദ് മദനി എന്നിവരും മറ്റ് സഹപ്രവർത്തകരും മാൾട്ടയിൽ നിന്ന് മുംബൈയിൽ എത്തിയപ്പോൾ, സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകുന്നതിനായി ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഉൾപ്പെടുത്തി ഒരു സംയുക്ത വേദിയും സംയുക്ത നേതൃത്വവും അനിവാര്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ ശക്തമായ ഐക്യവും സഖ്യവും രൂപപ്പെടുത്താതെ ഇന്ത്യയ്ക്ക് ഒരിക്കലും സ്വാതന്ത്ര്യം നേടാനാകില്ലെന്നും അവർക്ക് ബോധ്യമായി.
അതുകൊണ്ട്, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അവർ പ്രേരിപ്പിച്ചു. മൗലാനാ മഹ്മൂദ് ഹസന്റെ സാന്നിധ്യത്തിൽ തന്നെ മൗലാനാ അബ്ദുൽ ബാരി ഫിറംഗി മഹലി, അന്നു മുതൽ ഗാന്ധിജിയെ “മഹാത്മാ ഗാന്ധി” എന്ന് വിളിക്കുമെന്ന് പ്രഖ്യാപിച്ചു. അതിനുശേഷം സ്വാതന്ത്ര്യസമരത്തിന് കൂടുതൽ ശക്തിയും ഗതിവേഗവും കൈവന്നു.
മൗലാനാ മഹ്മൂദുൽ ഹസന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും മഹത്തായ ത്യാഗങ്ങൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യം ഏറെ കടപ്പെട്ടിരിക്കുന്നു. മൗലാനാ അബുൽ കലാം ആസാദ്, ഖാൻ അബ്ദുൽ ഗഫ്ഫാർ ഖാൻ, ഡോ. അൻസാരി, ഹകീം അജ്മൽ ഖാൻ, മൗലാനാ മുഹമ്മദ് അലി ജൗഹർ, മൗലാനാ ഉബൈദുല്ല സിന്ധി, മൗലാനാ ഹുസൈൻ അഹ്മദ് മദനി തുടങ്ങിയവർ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ പ്രമുഖ നേതാക്കളായിരുന്നു.
യഥാർത്ഥത്തിൽ, അവർ സ്വാതന്ത്ര്യസമരത്തിന്റെ വെളിച്ചം പകർന്ന പോരാളികളായിരുന്നു. 1936-ൽ അവർ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപത്തിന്റെ പതാക ഉയർത്തി.
പെഷാവറിൽ നടന്ന ജംഇയ്യത്ത് ഉലമാ-എ-ഹിന്ദിന്റെ വാർഷിക സമ്മേളനം, സ്ത്രീകൾക്ക് പിതൃപാരമ്പര്യ സ്വത്തിൽ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടു. ഏറെ പ്രയാസങ്ങൾക്കൊടുവിൽ കേന്ദ്ര-സംസ്ഥാന നിയമനിർമാണ സഭകളിൽ ബിൽ പാസാക്കുന്നതിൽ അവർ വിജയിച്ചു.
എന്നാൽ, മുമ്പ് സൂചിപ്പിച്ച പോലെ ജനാബ് ജിന്ന സാഹിബ് ബില്ലിൽ ഒരു ഭേദഗതി നിർദേശിച്ചു. അതനുസരിച്ച് വനഭൂമിയും കാർഷിക ഭൂമിയും ഈ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാമെന്നായിരുന്നു നിർദേശം. അങ്ങനെ ആ ബില്ലിന്റെ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെട്ടു.
ആ ബില്ലിന് പകരമായി ഞാൻ ഇവിടെ മറ്റൊരു ബിൽ അവതരിപ്പിക്കുകയുണ്ടായി അത് പാർലമെന്റിൽ പാസായിരുന്നുവെങ്കിൽ, കാർഷിക ഭൂമിയിലും വനഭൂമിയിലും ഉൾപ്പെടെ മുസ്‌ലിം സ്ത്രീകൾക്ക് സ്വത്തവകാശം ലഭിക്കുമായിരുന്നു. എന്നാൽ, ബിൽ പാസാക്കുന്നതിനായി ഞാൻ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല എന്നത് ഖേദത്തോടെ പറയേണ്ടിവരുന്നു.
ഈ ബിൽ പാർലമെന്റിൽ പാസാക്കണമെന്നത് എന്റെ ആത്മാർത്ഥമായ ആഗ്രഹമാണ്. ശ്രീ. ജിന്നയുടെ നിർദേശപ്രകാരം ബില്ലിൽ ഉൾപ്പെടുത്തിയ ചില വ്യവസ്ഥകൾ അതിൽ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. കാർഷിക ഭൂമിയിലും വനഭൂമിയിലും ഉള്ള അനന്തരാവകാശത്തിൽ നിന്ന് മുസ്‌ലിം സ്ത്രീകളെ ഒഴിവാക്കാൻ പാടില്ല.
ഞാൻ മറ്റൊരു ബില്ലും അവതരിപ്പിച്ചിരുന്നു — അതാണ് ഖാസി ബിൽ. ആ ബില്ലിനും അംഗീകാരം നേടാനായില്ല. യഥാർത്ഥത്തിൽ, മുസ്‌ലിംകളുടെ സാമൂഹികവും കുടുംബപരവുമായ ജീവിതത്തെ ക്രമീകരിക്കുന്നതിൽ ഈ ബിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു.
എന്തായാലും, നിങ്ങളെല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഞാൻ പാർലമെന്റ് അംഗമായി മൂന്ന് തവണ കാലാവധികൾ പൂർത്തിയാക്കിയിട്ടുണ്ട്. ആ കാലയളവുകളെല്ലാം തന്നേ വളരെ ആസ്വദിക്കുകയും സന്തോഷത്തോടെ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അരാജകത്വത്തിനും അതിക്രമങ്ങൾക്കും നശീകരണ പ്രവർത്തനങ്ങൾക്കും എതിരെ ഞാൻ പോരാട്ടം തുടരുക തന്നേ ചെയ്യും.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാം മികവ് പുലർത്തുമെന്നും രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും നമ്മുടെ സംഭാവന നൽകുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
അവസാനമായി, നിങ്ങളെല്ലാവർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തികൊണ്ട് ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കട്ടെ. "
പാർലമെന്റ് ജീവിതം അവസാനിച്ച ശേഷം 2006 ൽ മരണം വരെ അദ്ദേഹം ജംഇയ്യത്ത് ഉലമ എ ഹിന്ദിന്റെ അധ്യക്ഷൻ ആയിരുന്നു.
അദ്ദേഹത്തിന്റെ പാർലമെന്റ് പ്രഭാഷണങ്ങൾ പിന്നീട് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആണ് പുസ്തകം പ്രകാശനം ചെയ്തത്.
***************