19/08/2026
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ പി കൃഷ്‌ണപിള്ളയാണ് അതിനർഹനെന്ന് ഇ എം എസ് എഴുതിയിട്ടുണ്ട്. ഇടതുപക്ഷ ദേശീയവാദിയായ തന്നെ കമ്യൂണിസ്റ്റായി വളർത്തിയത് പി കൃഷ്ണപിള്ളയാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പുരോഗമന രാഷ്ട്രീയപ്രവർത്തനം ഏറ്റവും വിഷമകരമായിരുന്ന 1930കളിലും 40കളിലുമാണ് പി കൃഷ്ണപിള്ളയുടെ ധീരനേതൃത്വം കേരളത്തിന് വഴികാട്ടിയായത്. ദേശീയരാഷ്ട്രീയത്തിൽനിന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്കും അതിൽനിന്ന് തൊഴിലാളിവർഗരാഷ്‌ട്രീയത്തിലേക്കുമുള്ള അദ്ദേഹത്തിന്റെ വളർച്ചയിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിക്കുകയായിരുന്നു. 42 വർഷംമാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളുവെങ്കിലും ആ കാലയളവിനുള്ളിൽ കേരളത്തിലെ ഏറ്റവും ഉന്നതനായ നേതാവായി വളർന്നു. ‘സഖാവ്’ എന്നത് ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. പൊതുപ്രവർത്തനത്തിലെ അസാധാരണ സംഘടനാവൈഭവംകൊണ്ട് ആധുനിക കേരളത്തിന് വിസ്‌മരിക്കാൻ കഴിയാത്ത പേരായി സഖാവ് പി കൃഷ്ണപിള്ള മാറി. ഒളിവുജീവിതത്തിനിടെ 1948ൽ ആഗസ്ത് 19നാണ് പാമ്പുകടിയേറ്റ് സഖാവ് മരിച്ചത്.
നൂറ്റിയിരുപതുവർഷം മുമ്പ്, 1906ൽ വൈക്കത്താണ് സഖാവ് ജനിച്ചത്. ജീവിതദുരിതവും ദാരിദ്ര്യവും വിദ്യാഭ്യാസത്തിന് വിലങ്ങുതടിയായപ്പോൾ പ്രാഥമികവിദ്യാഭ്യാസംമാത്രം നേടി 16–ാം വയസ്സിൽ കയർത്തൊഴിലാളിയായി ജീവിതം ആരംഭിച്ചു. ആലപ്പുഴയിലാണ് ജോലി ആരംഭിച്ചതെങ്കിലും പിന്നീട് പലയിടങ്ങളിലും പ്രവർത്തിച്ചു. 1927ൽ ബനാറസിലെത്തിയ അദ്ദേഹം, രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. തുടർന്ന് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി. അത് സ്വാതന്ത്ര്യസമരപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. ക്രമേണ പൂർണമായി രാഷ്ട്രീയപ്രവർത്തനത്തിൽ കേന്ദ്രീകരിച്ചു. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പാർടികളിലായി രണ്ടുപതിറ്റാണ്ട് കേരളരാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി. ഉപ്പുസത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ പി കൃഷ്‌ണപിള്ള നടത്തിയ ചെറുത്തുനിൽപ്പ് ഉജ്വല അധ്യായമാണ്. മർദനമേറ്റ് ബോധംകെട്ടുവീണതും ചരിത്രത്തിലെ വീരസ്‌മരണ. മർദനവും ജയിൽവാസവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 1930കളുടെ അവസാനകാലത്ത് ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്കിനെ നേരിടാൻ സി പി രാമസ്വാമി അയ്യരുടെ പൊലീസും പട്ടാളവും ഭീകരാവസ്ഥ സൃഷ്ടിച്ചു. അപ്പോൾ നാരങ്ങക്കച്ചവടക്കാരന്റെ വേഷത്തിൽ സഖാവ് അവിടെയെത്തി പണിമുടക്കിന് നേതൃത്വം നൽകി. ജനങ്ങൾ കോളറ, വസൂരി തുടങ്ങി മഹാദുരിതങ്ങളിൽ അകപ്പെട്ടപ്പോൾ ശുശ്രൂഷയും സഹായവും എത്തിക്കാൻ കൈമെയ് മറന്ന് പ്രവർത്തിക്കുകയായിരുന്നു സഖാവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ. 1932 ജനുവരിയിൽ കോഴിക്കോട് സബ് ജയിലിൽവച്ചാണ് ഇ എം എസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. ആ കൂടിക്കാഴ്ചയാണ് ഇ എം എസിനെ കമ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. 1934ൽ കേരളത്തിലെ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി.
വർഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ്, ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുകമ്പനി തൊഴിലാളികളെയും കണ്ണൂരിലെ ബീഡി–നെയ്-ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. തന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ ചേർത്തത് അന്ന് കല്യാശേരി അടക്കമുള്ള മലബാറിലെ പ്രദേശങ്ങളിൽ സ്ഥിരമായി എത്താറുണ്ടായിരുന്ന സഖാവാണെന്നും അത് മാങ്ങാട് ശ്രീഹർഷൻ വായനശാലയിൽ വച്ചായിരുന്നെന്നും ഇ കെ നായനാർ സ്‌മരിച്ചിട്ടുണ്ട്. പിണറായി–പാറപ്രം രഹസ്യസമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയും ചെയ്തു സഖാവ്.
അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും സംഘടിപ്പിക്കുന്നതിൽ സഖാവിന്റെ കഴിവ് ഒന്നുവേറെയായിരുന്നു. കൂലി, ജീവിതസാഹചര്യം തുടങ്ങിയവയിലെ പരിതാപകരമായ അവസ്ഥ മാറ്റാൻ, ചൂഷണത്തിനും മർദനത്തിനുമെതിരായി മുതലാളിമാരോടും ഭൂപ്രഭുക്കളോടും ഒരുവശത്ത് സമരം നടത്തി. മറുവശത്താകട്ടെ, സ്വാതന്ത്ര്യസമരത്തിൽ അവരെ അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ സമരത്തെ വിപുലമാക്കി. അതുപോലെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ കമ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളിൽ ഇടപെടാനും അതിന്റെ തുടർച്ചയിൽ വർഗപരമായ വീക്ഷണത്തോടെ സമൂഹത്തെ നയിക്കാനും സഖാവ് പ്രവർത്തിച്ചത്. സംസ്ഥാനത്തെ നവോത്ഥാനചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു. അന്ന് അമ്പലമണി അടിച്ചതിനെ തുടർന്ന് ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നു.
സത്യഗ്രഹസമരത്തിൽ എ കെ ജിയായിരുന്നു വളന്റിയർ ക്യാപ്റ്റൻ. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന പിന്നാക്ക–ദളിത് വിഭാഗങ്ങൾക്ക് ആ സ്വാതന്ത്ര്യം നേടാനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി. 1940 സെപ്തംബറിൽ ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റ് ചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. തുടർന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. 46 മുതൽ വീണ്ടും ഒളിവുജീവിതം. 1946 ആഗസ്തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും പുന്നപ്ര–വയലാർ സമരത്തിന് നേതൃത്വം നൽകുകയും ചെയ്തു. ഐതിഹാസികമായ പുന്നപ്ര–വയലാർ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുംമുമ്പ് ഇ എം എസിനൊപ്പം ആലപ്പുഴയിൽ സഞ്ചരിച്ച് സമരത്തിന്റെ ആവശ്യകതയെപ്പറ്റി തൊഴിലാളികളോടും പ്രവർത്തകരോടും സംസാരിച്ചു. പിന്നീട് സമരകാലത്ത് ആലപ്പുഴയിലും പരിസരങ്ങളിലും കറുത്തിരുണ്ട, മെലിഞ്ഞ ഒരു മനുഷ്യനെ തൊഴിലാളികൾ കണ്ടു. തൊഴിലാളിവർഗത്തിന് സമരത്തിനിറങ്ങിയേ മോചനമുള്ളൂവെന്ന് അവർക്ക് സന്ദേശം നൽകിയ നേതാവായിരുന്നു അദ്ദേഹം. പുന്നപ്ര–വയലാർ സമരശേഷം ബഹുജന നേതാക്കളെ കൂട്ടത്തോടെ സി പിയുടെ പൊലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ വിഷമഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ അദ്ദേഹം നോട്ട്ബുക്കിൽ കുറിച്ചു: "എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളേ മുന്നോട്ട്.'
കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ചരടുവലിക്കനുസരിച്ച് നയങ്ങൾ രൂപപ്പെടുത്തുന്ന യുഡിഎഫിന്റെ ഭരണകാലത്താണ് ഈ വർഷത്തെ പി കൃഷ്ണപിള്ളദിനാചരണം. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ, മുഖംതിരിക്കുന്ന സമീപനമാണ് സർക്കാരും മുഖ്യമന്ത്രി വി ഡി സതീശനും സ്വീകരിക്കുന്നത്. ലഹരിവിരുദ്ധപ്രവർത്തനത്തിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാനിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻതന്നെ അറസ്റ്റിലായതോടെ, മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വാർത്തകൾ മെറ്റയുടെ സഹായത്തോടെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കി. വിഴിഞ്ഞത്തുനിന്ന് മീൻപിടിത്തത്തിന് പോയി കാണാതായ ജോണിന്റെ മക്കളുടെ ചോദ്യത്തിനുനേരെയും സമാന നിലപാടിലാണ് സർക്കാർ. പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീയെ രൂക്ഷമായി വിമർശിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ യു ടേൺ അടിച്ചു. പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നു പറഞ്ഞ മുസ്ലിംലീഗിനും മിണ്ടാട്ടമില്ല. വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ആർഎസ്‌എസിന്റെ അതേവഴിയിലാണ് കോൺഗ്രസും കൂട്ടരും. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ജനക്ഷേമപ്രവർത്തനങ്ങൾ യുഡിഎഫ് അധികാരത്തിലെത്തിയ ഉടൻ ഇല്ലാതാക്കാനുള്ള തീരുമാനമെടുത്തു. സ്ത്രീസുരക്ഷാപദ്ധതി നിർത്തലാക്കി. വീടുകളിലെത്തിയിരുന്ന ക്ഷേമ പെൻഷൻ വാണിജ്യ ബാങ്കുകളിൽ പോയി വാങ്ങേണ്ട അവസ്ഥയായി. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന വയോജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണിത്.
കേരളത്തിന് ലഭിക്കേണ്ട കേന്ദ്രഫണ്ട് രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ തടഞ്ഞപ്പോഴും നിലയ്ക്കാതിരുന്ന ക്ഷേമ പെൻഷൻ പദ്ധതിയെ ഘട്ടംഘട്ടമായി അട്ടിമറിക്കുന്നതിനുള്ള ശ്രമമായിട്ടാണ് ഇതിനെ കാണാൻ സാധിക്കുന്നത്. മോദിസർക്കാരിനെതിരായി നടന്ന ജന്തർമന്തർ പ്രക്ഷോഭത്തെ അനുകൂലിച്ച് കേരളത്തിൽ സമരം നടത്തിയ അയ്യായിരത്തിലധികം പേർക്കെതിരെ കേസെടുത്തു. ജനാധിപത്യം അപ്രസക്തമാക്കി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകാനുള്ള ആസൂത്രിതശ്രമത്തിനെതിരെ പോരാട്ടം ശക്തമാക്കേണ്ട ഘട്ടത്തിലാണ് നാം സഖാവിന്റെ സ്‌മരണപുതുക്കുന്നത്. മതനിരപേക്ഷ ഇന്ത്യയെ തകർക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ ചെറുക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. വർഗീയശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും പാർടിയുടെ സംഘടനാ അടിത്തറ വിപുലമാക്കാനുള്ള പ്രവർത്തനങ്ങൾക്കും കൃഷ്ണപിള്ളയുടെ സ്‌മരണ നമുക്ക് കരുത്താകും. നവ ഉദാര നയങ്ങൾക്കും വർഗീയ ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി–കർഷകാദി വിഭാഗങ്ങളെ എങ്ങനെ ഇന്ന് അണിനിരത്താമെന്ന് ചിന്തിക്കുമ്പോൾ, പി കൃഷ്ണപിള്ളയെപ്പോലുള്ള പ്രതിഭാശാലികളായ നേതാക്കൾ നയിച്ച പോരാട്ടങ്ങൾ മാതൃകയാകും. സഖാവിന്റെ അവസാന നിർദേശമായ ‘സഖാക്കളേ മുന്നോട്ട്’ എന്ന ആവേശകരമായ ആഹ്വാനം നടപ്പാക്കുമെന്ന് പ്രതിജ്ഞ പുതുക്കാം.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി