07/09/2018
സെപ്തംബർ - 7
ഇന്ദുലേഖ എന്ന ഒറ്റ കൃതികൊണ്ട്
മലയാള സാഹിത്യ ലോകത്ത്
അനശ്വരനായ ഒ. ചന്തുമേനോൻ
സ്മരണ
മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ. ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ.
ജനനം, ബാല്യം, കൌമാരം
1847 ജനുവരി 9-ന് (1022 ധനു 22 അത്തം) പ്രമാണിത്വമുള്ള കുടുംബത്തിലാണ് ചന്തുമേനോൻ ജനിച്ചത്. അച്ഛൻ ഉത്തരകേരളത്തിലെ കോട്ടയം താലൂക്കിൽ തലശ്ശേരി നഗരത്തിന് സമീപം പിണറായി അംശം കെളാലൂർ ദേശത്ത്, എടപ്പാടി ചന്തുനായർ. അദ്ദേഹം ആദ്യം പോലീസ് ആമീനും പിന്നീട് പലയിടങ്ങളിലായി തഹസിൽദാരും ആയി ജോലിനോക്കി. അമ്മ കൊടുങ്ങല്ലൂർ ചിറ്റെഴുത്ത് ഭവനത്തിലെ പാർവ്വതിയമ്മ. രണ്ടു പെണ്മക്കളും മൂന്ന് ആണ്മക്കലും ഉള്ളതിൽ ഇളയതായിരുന്നു ചന്തുമേനോൻ. ചന്തുനായർ കുറുമ്പ്രനാട് താലൂക്കിൽ നടുവണ്ണൂരിൽ താമസിച്ച് അവിടത്തെ തഹസിൽദ്ദാരായി ജോലിനോക്കുന്ന കാലത്താണ് ചന്തുമേനോൻ ജനിക്കുന്നത്‍. അവിടെനിന്ന് കോവിൽക്കണ്ടിയിലേക്ക് ചന്തുനായർക്ക് സ്ഥലംമാറ്റം കിട്ടി. അവിടെ കോതമംഗലം ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു ചന്തുമേനോന്റെ ബാല്യം. വിദ്യാരംഭം കഴിഞ്ഞ് അദ്ദേഹം കോരൻ കുരിക്കൾ എന്ന നാട്ടെഴുത്തച്ഛന്റെ കീഴിൽ പഴയ സമ്പ്രദായത്തിൽ പഠിച്ചുവരെ കോട്ടയം താലൂക്കിലേക്ക് ചന്തുനായർക്ക് മാറേണ്ടിവന്നു. അങ്ങനെ തലശ്ശേരിയിൽ തിരുവങ്ങാട്ടെ ഒയ്യാരത്ത് വീട്ടിൽ താമസമായി. ആ വഴിക്കാണ് ഒയ്യാരത്ത് ചന്തുമേനോൻ എന്ന് പേര് സിദ്ധിക്കുന്നത്. കുഞ്ഞമ്പുനമ്പ്യാർ എന്ന വിദ്വാന്റെ കീഴിൽ കാവ്യാലങ്കാദികൾ പഠിച്ച് സംസ്കൃതത്തിൽ സാമാന്യപാണ്ഠിത്യം നേടി. കവിയായിരുന്ന നാരങ്ങോളി ചിറക്കൽ കുഞ്ഞിശങ്കരൻ നമ്പിയാരുമായി ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി. ചന്തുനായർക്ക് വീണ്ടും കോവിൽക്കണ്ടിക്ക് സ്ഥലം മാറ്റം ഉണ്ടായപ്പോൾ അവിടത്തെ ഒരു ഇംഗ്ലീഷ് സ്കൂളിൽ ചേർത്തുപഠിപ്പിച്ചു. അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഹിന്ദി ആവശ്യമായിരുന്നതിനാൽ അതു പഠിപ്പിക്കാനും ഏർപ്പാടുചെയ്തു.
1857-ൽ 57 വയസ്സിൽ പ്രമേഹരോഗത്താൽ ചന്തുനായർ മരിച്ചു. മൂത്തജ്യേഷ്ഠനായ ശങ്കരമേനോനും ആ വർഷം മേടത്തിൽ തന്റെ 19-ആം വയസ്സിൽ വസൂരിബാധിച്ച് മരണമടഞ്ഞു. അദ്ദേഹം സരസകവിയും ദ്വിഭാഷാപണ്ഡിതനുമായിരുന്നു. ശങ്കരമേനോന്റെ മരണശേഷം കുടുംബം തിരികെ തലശ്ശേരിയിലേക്ക് മാറി. ബാസൽ മിഷൻ നടത്തിയിരുന്ന തലശ്ശേരി പാർസി സ്കൂളിൽ ചന്തുമേനോൻ പഠിത്തം തുടർന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ സ്വന്തം നിലയിൽ പഠിച്ച് ഇംഗ്ലീഷിലും സംസ്കൃതത്തിലും പ്രാവീണ്യം നേടി. അൺകവനന്റ് സിവിൽ സർവ്വീസ് പരീക്ഷയിൽ ഇംഗ്ലീഷിൽ ഉന്നതനിലയിൽ ജയിച്ച ചന്തുമേനോൻ മെട്രിക്കുലേഷനു ചേർന്നു. തലശ്ശേരി സ്മാൾക്കാസ് കോടതിയിൽ ജഡ്ജി മി. ജെ.ആർ. ഷാർപ്പ് ചന്തുമേനോന്റെ കഴിവറിഞ്ഞ് അവിടത്തെ ആറാം ഗുമസ്തനായി നിയോഗിച്ചു. 1864-ൽ അങ്ങനെ ആദ്യമായി അദ്ദേഹം സർക്കാരുദ്യോഗത്തിലെത്തി
(കടപ്പാട് :ബിജു ഫ്രാൻസിസ് )