19/05/2026
ശരീരപ്രകൃതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ട ഒരു കുട്ടിയിൽ നിന്നും ലോക കിരീടം ചൂടിയ ഇതിഹാസത്തിലേക്കുള്ള ദൂരം - അതാണ് അൻ്റോണിയോ ഗ്രീസ്മാൻ..!
ലോകം മുഴുവൻ "നിനക്കിതിന് കഴിയില്ല" എന്നു പറഞ്ഞ് മാറ്റി നിർത്തിയപ്പോഴും, സ്വന്തം സ്വപ്നങ്ങളെ മുറുകെപ്പിടിച്ച് പോരാടിയവൻ...
ഫ്രഞ്ച് ഫുട്ബോളിന്റെ ചരിത്രം മാറ്റിയെഴുതിയ, പ്രതിഭയും കഠിനാധ്വാനവും സമന്വയിച്ച യഥാർത്ഥ പോരാളി...
"This is important. I know many of you have already, and some still haven't, but I apologize again [for joining Barça]. I didn't realize how much love I had here. I was very young, and I made a mistake. I came back to my senses, and we did everything we could to enjoy life here again." - Griezmann
1991 മാർച്ച് 21ന് ഫ്രാൻസിലെ മാക്കോണിൽ ജനിച്ച ഗ്രീസ്മാന് ചെറുപ്പത്തിൽ തന്നെ ഫുട്ബോളിനോട് അടങ്ങാത്ത ആവേശമായിരുന്നു. എന്നാൽ ഫ്രാൻസിലെ പ്രമുഖ ക്ലബ്ബുകളായ ലിയോൺ, ബോർഡോ, സെൻ്റ് എറ്റിയെൻ എന്നിവരെല്ലാം അവനെ നിരസിച്ചു.
"അവന് ഉയരമില്ല, ആവശ്യത്തിന് ശരീരഭാരമില്ല, ഒരു പ്രൊഫഷണൽ ഫുട്ബോളർ ആകാൻ അവൻ യോഗ്യനല്ല" എന്നവർ വിധിയെഴുതി.
സ്വന്തം രാജ്യത്തെ ക്ലബ്ബുകൾ തഴഞ്ഞപ്പോൾ അയൽ രാജ്യമായ സ്പെയിനിലെ റയൽ സോസിഡാഡ് സ്കൗട്ട് ആ 13 കാരനിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. അങ്ങനെ ഗ്രീസ്മാൻ ഫ്രാൻസ് വിട്ട് സ്പെയിനിൽ എത്തി. 2009 ൽ തൻ്റെ 18-ാം വയസ്സിൽ ഗ്രീസ്മാൻ റയൽ സോസിഡാഡിനായി ബൂട്ടണിഞ്ഞു. വിങ്ങുകളിൽ മിന്നൽ വേഗതയുമായി കളം നിറഞ്ഞ ആ യുവതുർക്കി സ്പാനിഷ് ലീഗിനെ ഞെട്ടിച്ചു കളഞ്ഞു. റയൽ സോസിഡാഡിനെ ലാലിഗയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ അവൻ നിർണായക പങ്കുവഹിച്ചു.
2014 ൽ 30 മില്യൺ യൂറോ മുടക്കിയാണ് അത്ലറ്റിക്കോ മാഡ്രിഡ് ഗ്രീസ്മാനെ ടീമിലെത്തിക്കുന്നത്. ഫുട്ബോളിലെ ഏറ്റവും കടുപ്പക്കാരനായ കോച്ച് ഡിയേഗോ സിമിയോണിക്ക് കീഴിൽ അവൻ ഒരു കംപ്ലീറ്റ് ഫോർവേഡ് ആയി രൂപപ്പെട്ടു തുടങ്ങി. ആക്രമണം മാത്രമല്ല, പ്രതിരോധത്തിലും ടീമിനെ സഹായിക്കുന്ന ഒരു "വർക്ക്ഹോഴ്സ്" ആയി ഗ്രീസ്മാൻ മാറി.
"I haven't been able to bring home a LaLiga title or a Champions League trophy, but this love is worth more," - Griezmann
അത്ലറ്റിക്കോയിൽ ഗ്രീസ്മാൻ ലോകോത്തര താരമായി ഉയർന്നു. ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ അയാൾക്ക് കഴിഞ്ഞു. റയലിന്റെയും ബാഴ്സയുടെയും കുത്തകയായിരുന്ന ലാലിഗയിൽ അത്ലറ്റികോ മാഡ്രിഡിന്റെ കുന്തമുനയായി മാറിയ ഗ്രീസ്മാൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തി.
Griezmann finished third in the Men's Ballon d'Or rankings in 2016 -- when Atlético were losing Champions League finalists -- and 2018, when he won the World Cup with France
ഫ്രാൻസിൻ്റെ ദേശീയ ജേഴ്സിയിൽ ഗ്രീസ്മാൻ്റെ യാത്ര എളുപ്പമായിരുന്നില്ല. യൂറോ 2016 ഫൈനലിൽ പോർച്ചുഗലിനോട് തോറ്റത് അയാളെ തളർത്തി. എന്നാൽ 2018 റഷ്യൻ ലോകകപ്പിൽ ഗ്രീസ്മാൻ ശക്തമായി തിരിച്ചുവന്നു. ദിദിയർ ദെഷാംസിന്റെ തന്ത്രങ്ങളുടെ കേന്ദ്ര ബിന്ദു ഗ്രീസ്മാൻ ആയിരുന്നു. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ഉൾപ്പെടെ, ആ ലോകകപ്പിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റുകളുമായി അയാൾ ഫ്രാൻസിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ചു. ഒരിക്കൽ തന്നെ തള്ളിക്കളഞ്ഞ ഫ്രഞ്ച് ജനതയ്ക്ക് മുമ്പിൽ അവൻ ലോക കിരീടവുമായി നിന്നു.
2019 ൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഗ്രീസ്മാൻ ബാഴ്സലോണയിലേക്ക് ചേക്കേറി. എന്നാൽ അവിടെ അയാളെ കാത്തിരുന്നത് കരിയറിലെ ഏറ്റവും കഠിനമായ കാലഘട്ടമായിരുന്നു. സൂപ്പർതാരം മെസ്സിയുടെ സാന്നിധ്യത്തിൽ സ്വന്തം ശൈലി കണ്ടെത്താൻ ഗ്രീസ്മാൻ പ്രയാസപ്പെട്ടു. സ്പോർട്സ് റിപ്പോർട്ടുകളിൽ അയാളെ "പരാജയപ്പെട്ടവൻ" എന്ന് വിശേഷിപ്പിച്ചു.
ഒരു വലിയ താരത്തിന്റെ കരിയർ അവസാനിക്കുകയാണോ എന്ന് ഫുട്ബോൾ ലോകം ഒന്നാകെ ആശങ്കപ്പെട്ടു.
ഒടുവിൽ 2021ൽ ഗ്രീസ്മാൻ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തന്നെ തിരികെയെത്തി. രണ്ടാം വരവിന്റെ തുടക്കത്തിൽ ആരാധകർ അവനോട് നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അയാൾ തളർന്നില്ല. ഗോളുകൾ അടിച്ചും, കളി മെനഞ്ഞും വീണ്ടുമയാൾ ആരാധകരുടെ മനം കവർന്നു. ഒടുവിൽ അത്ലറ്റികോ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡും അയാൾ സ്വന്തമായി.
2022 ലോകകപ്പിൽ ഒരു മധ്യനിര താരമായി മാറി ഏവരെയും അത്ഭുതപ്പെടുത്തിയ ഗ്രീസ്മാൻ ഏതൊരു കോച്ചും ആഗ്രഹിക്കുന്ന വിധമുള്ള ടീം പ്ലെയറാണ്. പ്രതിഭയെക്കാൾ വലുതാണ് കഠിനാധ്വാനം എന്ന് തെളിയിച്ച ഫുട്ബോൾ ലോകത്തെ "ലിറ്റിൽ പ്രിൻസ്"...
©Girish_Radhakrishnan