12/07/2026
റഫറി ജാവോ പിനെറോയുടെ വാച്ചിൽ കളി തുടങ്ങി എട്ട് മിനിറ്റ്, 46 സെക്കന്റ്. അർജന്റീനയ്ക്ക് അനുകൂലമായ കോർണർ. സ്വിസ് പ്രതിരോധം അന്നേരം സ്വന്തം ഉയരത്തിൽ വിശ്വസിച്ചു. ആറടി രണ്ടിഞ്ചുള്ള ബ്രീൽ എമ്പോളോയും ആറടിയുള്ള ജിബ്‌രീൽ സോയും ആകാശം തങ്ങളുടേതാണെന്ന ആത്മവിശ്വാസത്തോടെ ബോക്സിൽ നിലയുറപ്പിച്ചു.
ലയണൽ മെസ്സിയുടെ ഇടതുകാലിൽ നിന്ന് പന്ത് ഉയർന്നു. ചിത്രകാരന്റെ അവസാന ബ്രഷ് സ്ട്രോക്ക് പോലെ അത് വായുവിലൂടെ മനോഹരമായൊരു വളവ് വരച്ചു. ആ നിമിഷം, എമ്പോളോ, സോ എന്നീ രണ്ട്
ഗോപുരങ്ങൾക്കിടയിലൂടെ ചിറകുവിരിച്ച് പക്ഷിയെപ്പോലെ അലക്സിസ് മെക് അലിസ്റ്റർ പറന്നുയർന്നു. അദ്ദേഹത്തിന്റെ നെറ്റി പന്തിനെ മുത്തി, സ്വിസ് വലയുടെ വലതുമൂല ചിലച്ചു.
ഫുട്ബോളിലെ ഏറ്റവും കൗതുകകരമായ വിശകലന കണക്കുകളിൽ ഒന്നാണ് Goal-ending Sequence Starts. ഗോൾ നേടുന്ന ആക്രമണത്തിന്റെ ആദ്യ നിർണായക പാസ്, ആദ്യ ബുദ്ധിപരമായ നീക്കം, ആദ്യ ചിന്ത — ആരുടേത് എന്നാണ് ഈ കണക്ക് രേഖപ്പെടുത്തുന്നത്. പന്ത് വലയിലെത്തുമ്പോൾ എല്ലാവരും ഗോൾ സ്കോററെ കാണും. അസിസ്റ്റ് നൽകിയവനെയും കുറിച്ചുവെക്കും. പക്ഷേ, ആ ആക്രമണത്തിന്റെ വിത്ത് മുളപ്പിച്ചത് ആരെന്ന ചോദ്യത്തിന്റെ ഉത്തരം പലപ്പോഴും കാണാമറയത്താകും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ അപൂർവ കണക്കിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന
പേരാണ് മെക് അലിസ്റ്റർ. കളിയെ രണ്ടോ മൂന്നോ സെക്കൻഡ് നേരത്തെ കണ്ടുപിടിക്കുന്ന കണ്ണ്, പന്ത് എത്തുന്നതിന് മുമ്പേ അടുത്ത നീക്കം മനസ്സിൽ വരയ്ക്കുന്ന ബുദ്ധി, സഹതാരങ്ങളുടെ കരുത്തും ദൗർബല്യവും കൃത്യമായി മനസ്സിലാക്കുന്ന സ്ഥാനബോധം — ഇവയെല്ലാം ചേർന്നാണ് മെക് അലിസ്റ്റർ എന്ന അദൃശ്യ ശിൽപി രൂപപ്പെടുന്നത്.
ആ ചിന്തയുടെ സൗന്ദര്യം ഇന്ന് സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലും തെളിഞ്ഞുകണ്ടു. മധ്യനിരയിൽ പന്തിന്റെ ഗതി നിയന്ത്രിച്ച അദ്ദേഹം, ആക്രമണങ്ങൾക്ക് താളം നൽകി. പന്തില്ലാത്ത നിമിഷങ്ങളിലെ ഓഫ് ദ് ബോൾ മൂവ്മെന്റുകളും സ്വിസ് പ്രതിരോധത്തെ നിരന്തരം ആശയക്കുഴപ്പത്തിലാക്കി.
മത്സരം 1-1ന് സമനിലയിൽ നിൽക്കുമ്പോഴും ശാന്തത കൈവിട്ടില്ല. കളിയുടെ വേഗം നിയന്ത്രിച്ചും പന്തിന്റെ ഒഴുക്ക് ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടും കളം പിടിച്ചു. നിർണായക നിമിഷങ്ങളിൽ നിഴലുപോലെ ബോക്സിലേക്ക് വരുന്ന "രണ്ടാം തരംഗം" എന്ന തന്റെ പ്രത്യേകതയും പ്രകടമാക്കി. ഒടുവിൽ അർജന്റീന 3-1ജയത്തോടെ സെമിഫൈനലിലേക്ക്. ഇനി എതിരാളികൾ ഇംഗ്ലണ്ട്.
ഇന്ന് അർജന്റീനക്ക് ലോകകപ്പ് സെമിയിലേക്കുള്ള വഴിവെട്ടിയ മെക്, ഒരിക്കൽ ഫുട്ബോൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുമോ?
2020 ഡിസംബറിൽ, ബ്രൈറ്റണിലെ ആദ്യ മാസങ്ങൾ അവനെ മാനസികമായി തളർത്തി. പുതിയ ലോകം, പുതിയ ഭാഷ, പുതിയ രീതികൾ. ഒരുദിവസം കണ്ണീരോടെ അമ്മയെ വിളിച്ചു.
"എനിക്കിനി കഴിയില്ല... വീട്ടിലേക്ക് തിരികെ വരുന്നു. ഫുട്ബോൾ മതിയായി..." കണ്ണീരിന്റെ നനവിൽ അവൻ ബാഗുകൾ പായ്ക്ക് ചെയ്തു.
"ഒരിക്കൽ കൂടി ശ്രമിച്ചുനോക്ക്..." എന്ന അമ്മ വാക്ക് തകർന്നുപോകാൻ തുടങ്ങിയ സ്വപ്നത്തിന്റെ നട്ടെല്ല് വീണ്ടും നേരെയാക്കി.
വീണ്ടും പോരാടി. ബ്രൈറ്റണിലെ ഇരുണ്ട ദിവസങ്ങളിൽ നിന്ന് ലിവർപൂളിന്റെ ചുവന്ന ആകാശത്തേക്ക്. അവിടെ നിന്ന് ലോകകപ്പ് കിരീടത്തിലേക്ക്. ഇപ്പോൾ, അർജന്റീനയെ മറ്റൊരു ലോകകപ്പ് സെമിഫൈനലിലേക്ക് കൈപിടിച്ചുയർത്തി.
സ്വപ്നങ്ങൾ തകരുന്നത് തോൽക്കുമ്പോഴല്ല, അവസാനമായി ഒരിക്കൽ കൂടി ശ്രമിക്കാതിരിക്കുമ്പോഴാണ്. മെക് അലിസ്റ്ററിന്റെ കഥ അതിന്റെ ജീവനുള്ള തെളിവാണ്.
എം എം ജാഫർ ഖാൻ