04/04/2026
"വസ്അൽ മൻ അർസൽനാ.."
കുപ്രസിദ്ധ ദുർവ്യാഖ്യാനത്തിന് മറുപടി
✍🏼 അനസ് നദീരി
••┈•┈••✦✿✦••┈•┈••
الحَمْدُ لِلّهِ رَبِّ العَالَمِينَ وَالصَّلاةُ والسَّلامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وصَحبِهِ أَجْمَعِينَ، أَمَّا بَعْدُ
വസ്അൽ മൻ അർസൽനാ എന്നു തുടങ്ങുന്ന സൂറത്തുസ്സുഖ്റുഫിലെ 45-ാം വചനം അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാനായി ദുർവ്യാഖാനിക്കപ്പെട്ട നിമിഷം മുതൽ ആരംഭിച്ച ആദർശ വിചാരണയുടെ തുടർച്ചയാണിത്. ആഖിറത്തിലെ വിചാരണയും ചോദ്യവും കൂടുതൽ ഗൗരവമേറിയതായിരിക്കും. അല്ലാഹു സത്യം മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും തൗഫീഖ് നൽകട്ടെ.
അന്നുഅ്മാനു ബ്നു ബശീർ -റള്വിയല്ലാഹു അൽഹു- നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു :
الدُّعَاءُ هُوَ الْعِبَادَةُ
"ദുആഅ് തന്നെയാണ് ഇബാദത്ത്." (1)
ഇബ്നു അബ്ബാസ് -رضي الله عنه- പറഞ്ഞു:
أفضل العبادة هو الدعاء
"പ്രാർത്ഥനയാണ് ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത്." (2)
പണ്ഡിതന്മാർ പറയുന്നു: "അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥന ശിർക്കല്ലെങ്കിൽ പിന്നെ ഭൂലോകത്ത് ശിർക്കേയില്ല. ഖുർആനും സുന്നത്തും പരിശോധിച്ചാൽ അല്ലാഹു ﷻ അവനല്ലാത്തവർക്ക് മറ്റേത് ഇബാദത്ത് ചെയ്യുന്നതിനേക്കാളും എത്രയോ അധികം തവണ അവനല്ലാത്തവരോട് ദുആ ചെയ്യുന്നത് വിലക്കിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം."
◉ ശിർക്കിനെ സാധൂകരിക്കുന്ന യാതൊരു തെളിവും ഖുർആനിലില്ല
ഖുർആൻ മുഴുവനും ശിർക്കിനെ നിരാകരിക്കുന്നതും തൗഹീദ് സ്ഥാപിക്കുന്നതുമാണെന്നിരിക്കെ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടെന്ന് വാദിക്കുന്നത് തികഞ്ഞ അന്യായവും വ്യക്തമായ വഴികേടുമാണ്.
അല്ലാഹു പറയുന്നു:
وَمَن یَدۡعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرۡهَـٰنَ لَهُ بِهِ
"അല്ലാഹുവോടൊപ്പം മറ്റു വല്ല ഇലാഹുകളോട് ദുആ ചെയ്യുന്നവർ - അതിന് അവരുടെ അടുക്കൽ യാതൊരു തെളിവുമില്ല."(3)
ഹിജ്റ 489ൽ മരണപ്പെട്ട അബുൽ മുദ്വഫ്ഫർ അസ്സംആനി رحمه الله പറയുന്നു:
قال أهل العلم: لا حجة لأحد في دعوى الشرك، وإنما الحجة عليهم
"പണ്ഡിതന്മാർ പറഞ്ഞു: ശിർക്കൻ വാദങ്ങളുന്നയിക്കുന്ന ഒരാൾക്കും ആ വാദങ്ങൾക്ക് യാതൊരു തെളിവുമില്ല. മറിച്ച് തെളിവുകളെല്ലാം അവർക്ക് എതിരാണ്." (4)
അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ തെളിവായി കേരളക്കരയിൽ ഉന്നയിക്കപ്പെട്ട സൂറത്തുസ്സുഖ്റുഫിലെ ‘വസ്അൽ മൻ അര്‍സല്‍നാ...’ എന്ന് തുടങ്ങുന്ന ആയത്തിനെ കുറിച്ച് പണ്ഡിതന്മാരുടെ വിവരണങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുന്നതാണ് ഈ ലേഖനം.
◉ ആയത്തിന്റെ വ്യാഖ്യാനം
وَاسْأَلْ مَنْ أَرْسَلْنَا مِنْ قَبْلِكَ مِنْ رُسُلِنَا أَجَعَلْنَا مِنْ دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ
"താങ്കൾക്ക് മുമ്പ് നാം അയച്ച റസൂലുകളോട് ചോദിച്ചു നോക്കുക, റഹ്‌മാനായ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ആരാധ്യരെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്."(അസ്സുഖ്റുഫ് : 45)
മുൻ കഴിഞ്ഞ റസൂലുകളോട് ചോദിക്കാൻ ആവശ്യപ്പെട്ടതാണ് അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ കൽപ്പനയുണ്ടെന്ന നിലക്ക് ഉന്നയിക്കപ്പെട്ടത്. അറബി ഭാഷയിലോ ദീനിൻ്റെ അടിസ്ഥാന പാഠങ്ങളെ കുറിച്ചോ ചെറിയ ധാരണയുള്ള ഏതൊരാൾക്കും യാതൊരു വിശദീകരണവും കൂടാതെ തന്നെ ബോധ്യപ്പെടുന്ന കടുത്ത ദുർവ്യാഖാനമാണിത്.
അല്ലാഹു അല്ലാത്തവർക്ക് പ്രാർത്ഥനകളും മറ്റു ഇബാദത്തുകളും അർപ്പിക്കാൻ ഖുർആനിൽ യാതൊരു തെളിവുമില്ല എന്ന ഖുർആനിൻ്റെ തന്നെ ഖണ്ഡിതമായ പ്രഖ്യാപനമാണ് ഇതുപോലുള്ള എല്ലാ ദുർവ്യാഖ്യാനങ്ങൾക്കുമുള്ള ഒന്നാമത്തെ മറുപടി. അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്ന് പറയുന്ന നിരവധി ആയത്തുകളും ഹദീസുകളും ഇതിനോട് ചേർത്തു വായിക്കുക.
മുർസലീങ്ങളോട് ചോദിക്കാൻ ആവശ്യപ്പെട്ടതിൻ്റെ വ്യാഖ്യാനമായി മുഫസ്സിറുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്;
1- അഹ്‌ലുൽ കിതാബിൽ നിന്ന് മുഅ്മിനീങ്ങളായവരോട് ചോദിക്കാനാണ് ഉദ്ദേശ്യം. ഇതാണ് ഭൂരിഭാഗം മുഫസ്സിറുകളുടെയും അഭിപ്രായമെന്ന് ഇമാം ബഗവി രേഖപ്പെടുത്തുന്നു.(5)
അഥവാ, അബ്ദുല്ലാഹ് ബ്നു സലാം, സൽമാനുൽ ഫാരിസി, തമീമുദ്ദാരി رضي الله عنهم പോലുള്ള സ്വഹാബികളോട് ചോദിക്കാനാണ് ആവശ്യപ്പെടുന്നത്.
ഇബ്നു അബ്ബാസ്, മുജാഹിദ്, ഖതാദഃ, ള്വഹ്ഹാക്, സുദ്ദി, അൽഹസനുൽ ബസ്വ്രി, അത്വാഅ് رحمهم الله തുടങ്ങിയവരുടെ വീക്ഷണം ഇതാണ്.(6)
ഈ അഭിപ്രായമാണ് ഹി. 310ൽ മരണപ്പെട്ട പ്രശസ്ത ഖുർആൻ വ്യാഖ്യാതാവ് ഇമാം ഇബ്നു ജരീർ അത്ത്വബരി رحمه الله ബലപ്പെടുത്തുന്നത്. അദ്ദേഹം പറഞ്ഞു:
وأولى القولين بالصواب في تأويل ذلك قول من قال: عني به : سل مؤمني أهل الكتابين
"ശരിയോട് ഏറ്റവും അടുത്തത് അഹ്‌ലുൽ കിതാബിൽ നിന്നുള്ള മുഅ്മിനീങ്ങളോട് ചോദിക്കാനാണ് ഉദ്ദേശ്യം എന്ന വ്യാഖ്യാനമാണ്."(7)
വേദക്കാരോട് മൊത്തത്തിൽ ചോദിക്കാനാണെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. ആ അഭിപ്രായമനുസ്സരിച്ച് ഇത് സമർത്ഥിക്കാൻ വേണ്ടിയുള്ള ചോദ്യമാണ്, അറിയാൻ വേണ്ടിയുള്ള ചോദ്യമല്ല. നബി ﷺ യോടാണ് ആവശ്യപ്പെടുന്നതെങ്കിലും ഉമ്മത്തിനോടാണ് യഥാർത്ഥത്തിൽ ഈ കൽപ്പന എന്ന് വിശദീകരിച്ചവരും ഉണ്ട്.(8)
2- ഇസ്റാഇൻ്റെ രാത്രി ബൈത്തുൽ മഖ്ദിസിൽ വെച്ച് അമ്പിയാക്കളെ കണ്ടുമുട്ടിയ സമയത്ത് ചോദിക്കാനാണ് ആവശ്യപ്പെടുന്നത്.
പ്രശസ്ത ഖുർആൻ വ്യാഖ്യാതാവായ ഖുർതുബി رحمه الله ശരിവെക്കുന്നത് ഈ വീക്ഷണമാണ്. അദ്ദേഹം പറഞ്ഞു:
هذا هو الصحيح في تفسير هذه الآية
"ഇതാണ് ഈ ആയത്തിന്റെ ശരിയായ വ്യാഖ്യാനം."(9)
അബ്ദുർറഹ്‌മാൻ ബ്നു സൈദ്, സുഹ്‌രി, സഈദ് ബ്നു ജുബൈർ رحمهم الله തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ്. ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്നും അത്വാഅ് رحمه الله ഈ വിശദീകരണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. (10)
ഈ രണ്ട് അഭിപ്രായങ്ങളാണ് പള്ളിദർസുകളിൽ പഠിപ്പിക്കപ്പെടുന്ന ജലാലൈനി അടക്കമുള്ള പ്രശസ്തമായ പല വ്യാഖ്യാന ഗ്രന്ഥങ്ങളിലും ഉദ്ധരിച്ചു കാണുന്നത്. എങ്കിലും മറ്റു ചില അഭിപ്രായങ്ങളും ചില തഫ്സീറുകളിൽ കാണാം;
3- ജിബ്‌രീലിനോട് ചോദിക്കാനാണ് ഉദ്ദേശ്യമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. (11
4- അവരുടെ ഗ്രന്ഥങ്ങളും മറ്റും പരിശോധിക്കാനാണ് ഉദ്ദേശ്യം. (12)
അഹ്‌ലുസ്സുന്നയുടെ വൃത്തത്തിന് പുറത്തുള്ളവരുടെയടക്കം ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെട്ട വീക്ഷണങ്ങളും പണ്ഡിതാഭിപ്രായങ്ങളും ഉദ്ധരിച്ചത് ഇതിൽ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാനോ സഹായം തേടാനോ തെളിവുണ്ടെന്ന കണ്ടെത്തൽ പണ്ഡിത ലോകത്ത് കേട്ട് കേൾവി പോലുമില്ലാത്തതാണ് എന്ന് ബോധ്യപ്പെടാനാണ്.
◉ മരണപ്പെട്ട മുർസലീങ്ങളോട് ചോദിക്കാൻ സാധിക്കുമോ?
കഴിഞ്ഞുപോയ മുർസലീങ്ങളോട് എങ്ങനെയാണ് നബി ﷺ ചോദിക്കുക എന്ന സംശയത്തിന് മറുപടിയെന്നോണമാണ് പണ്ഡിതന്മാരിൽ പലരും മുകളിൽ പറഞ്ഞ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നത്.
ഇബ്നുൽ ജൗസി رحمه الله പറയുന്നു:
..:إن قيل: كيف أمر النبي صلى الله عليه وآله وسلم أن يسأل الرسل المتقدّمين وهو لم يدركهم؟ فالجواب من ثلاثة أوجه
"അല്ലാഹുവിന്റെ റസൂൽ ﷺ കണ്ടിട്ടില്ലാത്ത മുൻഗാമികളായ മുർസലീങ്ങളോട് എങ്ങനെ അവിടുന്ന് ചോദിക്കും എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം മൂന്നു നിലക്കാണ്:..." (13)
ഇസ്റാഇന്റെ രാത്രിയിൽ അമ്പിയാക്കളുമായി സംഗമിച്ചപ്പോഴല്ലാതെ ദുനിയാവിൽ വെച്ച് അവരോട് ചോദിക്കൽ അസാധ്യമാണെന്ന് വ്യക്തമായി തന്നെ ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ പല മുഫസ്സിറുകളും പണ്ഡിതന്മാരും പരാമർശിച്ചിട്ടുണ്ട്.
മുല്ലാ അലിയ്യുൽ ഖാരി رحمه الله ഈ ആയത്തിനെ കുറിച്ചുള്ള ഖാദ്വി ഇയാള്വ് رحمه الله യുടെ വാചകത്തെ വിശദീകരിച്ചു കൊണ്ട് പറയുന്നു:
(المراد به) أي بالسؤال مجازا (المشركون) أي الموجودون من أممهم *لاستحالة سؤاله من مضى منهم* اسئل من الفيت من أممهم
"ഇവിടെ മുർസലീങ്ങളോട് ചോദിക്കാൻ പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം അന്ന് ജീവിച്ചിരിക്കുന്ന അവരുടെ സമുദായത്തിൽപ്പെട്ട മുശ്‌രികുകളാണ്. അവരിലെ മരണപ്പെട്ടവരോട് (അഥവാ, മരണപ്പെട്ട മുർസലീങ്ങളോട്) നബി ﷺ ചോദിക്കുക എന്നത് അസാധ്യമായതുകൊണ്ടുതന്നെ അവരുടെ സമുദായങ്ങളിൽ നിന്ന് താങ്കൾക്ക് കാണാൻ സാധിച്ചവരോട് ചോദിക്കുക എന്നാണ് ഉദ്ദേശ്യം." (14)
മുഅ്തസിലിയായ സമഖ്ശരി പോലും പറയുന്നു:
ليس المراد بسؤال الرسل حقيقة السؤال لإحالته
"ഇവിടെ ചോദിക്കാൻ പറഞ്ഞതുകൊണ്ട് ഉദ്ദേശ്യം ശരിയായ അർത്ഥത്തിൽ ചോദിക്കാനല്ല. കാരണം അപ്രകാരം ചോദിക്കുക എന്നുള്ളത് അസാധ്യമാണ്." (15)
മുതക്കല്ലിമീങ്ങളുടെ ഇമാമായ റാസി തൻ്റെ തഫ്സീറിൽ കുറിക്കുന്നു:
والقَوْلُ الثّالِثُ: أنَّ ذِكْرَ السُّؤالِ في مَوْضِعٍ لا يُمْكِنُ السُّؤالُ فِيهِ يَكُونُ المُرادُ مِنهُ النَّظَرَ والِاسْتِدْلالَ، كَقَوْلِ مَن قالَ: سَلِ الأرْضَ مَن شَقَّ أنْهارَكِ، وغَرَسَ أشْجارَكِ، وجَنى ثِمارَكِ، فَإنَّها إنْ لَمْ تُجِبْكَ جَوابًا أجابَتْكَ اعْتِبارًا، فَهَهُنا سُؤالُ النَّبِيِّ ﷺ عَنِ الأنْبِياءِ الَّذِينَ كانُوا قَبْلَهُ - مُمْتَنِعٌ، فَكانَ المُرادُ مِنهُ: انْظُرْ في هَذِهِ المَسْألَةِ بِعَقْلِكَ وتَدَبَّرْ فِيها بِفَهْمِكَ، واللَّهُ أعْلَمُ
"(ആയത്തിൽ ചോദിക്കാൻ ആവശ്യപ്പെട്ടതിൻ്റെ ഉദ്ദേശമെന്താണെന്നതിലുള്ള) മൂന്നാമത്തെ അഭിപ്രായം; ഭൂമിയോട് ആരാണ് നിൻ്റെ നദികളെ ഒഴുക്കിയത് എന്ന് ചോദിക്കാൻ പറയുന്നത് പോലുള്ള അസാധ്യമായ ചോദ്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് പരിശോധിക്കാനും അന്വേഷിക്കാനുമാണ്. ഇവിടെ നബി ﷺ മുൻകഴിഞ്ഞ അമ്പിയാക്കളോട് ചോദിക്കുക എന്നുള്ളത് അസാധ്യമാണ്..." (16)
ഇബ്നു ആശൂർ അദ്ദേഹത്തിന്റെ തഫ്സീറിൽ ഇവിടെ ജീവിച്ചിരിക്കുന്ന അവരിലെ പണ്ഡിതന്മാരാണ് ഉദ്ദേശ്യം എന്ന് വിവരിച്ച ശേഷം രേഖപ്പെടുത്തുന്നു:
وَإِلَّا فَإِنَّ سُؤَالَهُ الرُّسُلَ الَّذِينَ مِنْ قَبْلِهِ مُتَعَذِّرٌ عَلَى الْحَقِيقَةِ
"നബി ﷺ അവിടുത്തെ മുമ്പ് നിയോഗിക്കപ്പെട്ട മുർസലീങ്ങളോട് ചോദിക്കുക എന്നുള്ളത് യഥാർത്ഥത്തിൽ അസാധ്യമാണ്." (17)
മരിച്ച് മൺമറഞ്ഞവരോട് ചോദിക്കാനും പ്രാർത്ഥിക്കാനും തെളിവുണ്ടാക്കുന്നവർ തങ്ങളുടെ ഇമാമീങ്ങളുടെ കിതാബുകളും വിശദീകരണങ്ങളുമെങ്കിലും പരിശോധിച്ചിരുന്നുവെങ്കിൽ ഇതുപോലുള്ള അബദ്ധങ്ങളിൽ ചെന്നു വീഴില്ലായിരുന്നു.
◉ എന്ത് ചോദിക്കാനാണ് ആവശ്യപ്പെടുന്നത്?
ഇബാദത്തുകൾ അല്ലാഹുവിന് മാത്രമായിരിക്കണം നിർവഹിക്കണ്ടേത് എന്നതാണ് ‘തൗഹീദുൽ ഉലൂഹിയ്യ’യുടെ വിവക്ഷ. ഉലൂഹിയ്യത്തിലുള്ള അല്ലാഹുവിൻ്റെ ഏകത്വത്തെ, ലോകത്ത് കഴിഞ്ഞ് പോയ മുഴുവൻ മുർസലീങ്ങളുടെയും പ്രബോധനത്തിലെ ഐക്യ സ്വഭാവം കൊണ്ട് സാക്ഷ്യപ്പെടുത്തുകയും അതിലൂടെ ശിർക്കിൻ്റെ അടിവേരറുക്കുകയും ചെയ്യുന്ന പ്രഖ്യാപനമാണ് ഈ വചനത്തിലെ ചോദ്യം.
أَجَعَلْنَا مِنْ دُونِ الرَّحْمَنِ آلِهَةً يُعْبَدُون
"റഹ്‌മാനായ അല്ലാഹുവിന് പുറമെ ഇബാദത്ത് ചെയ്യപ്പെടേണ്ട വല്ല ആരാധ്യരെയും നാം നിശ്ചയിച്ചിട്ടുണ്ടോ." (അസ്സുഖ്റുഫ് : 45)
അല്ലാഹു പറയുന്നു:
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ
"ഞാനല്ലാതെ ഇബാദത്തുകൾക്ക് അർഹനായി മറ്റാരുമില്ല, അതുകൊണ്ട് നിങ്ങൾ എനിക്ക് ഇബാദത്ത് ചെയ്യുക എന്ന് വഹ്‌യ് നൽകിക്കൊണ്ടല്ലാതെ താങ്കൾക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല." (അൽ-അമ്പിയാഅ്: 25)
ഉലൂഹിയ്യത്തിലുള്ള തൗഹീദായിരുന്നു മുഴുവൻ അമ്പിയാക്കളുടെയും പ്രധാന സന്ദേശം എന്നർത്ഥം.
മുല്ലാ അലിയ്യുൽ ഖാരി رحمه الله പറയുന്നു:
إنَّما جاء الأنبياءُ عليهم السَّلامُ لبيانِ التوحيدِ وتبيانِ التفريدِ؛ ولذا أطبقت كَلِمتُهم، وأجمعت حُجَّتُهم على كَلِمةِ «لا إلهَ إلَّا اللهُ»، ولم يؤمَروا بأن يأمروا أهلَ مِلَّتِهم بأن يقولوا: «اللهُ موجودٌ»، بل قَصَدوا إظهارَ أنَّ غَيرَه ليس بمعبودٍ، ردًّا لِما توهَّموا وتخَيَّلوا؛ حيث قالوا -كما حكى اللهُ عنهم-: هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ، ومَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى
"അമ്പിയാക്കൾ മുഴുവനും വന്നത് അല്ലാഹുവിൻ്റെ ഏകത്വം വിശദീകരിക്കാനും തൗഹീദ് വിവരിക്കാനുമാണ്. അതുകൊണ്ട് തന്നെ ഐക്യകണ്ഠേന അവരുടെയെല്ലാവരുടെയും പ്രഖ്യാപനവും തെളിവും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതായിരുന്നു. അല്ലാഹു ഉണ്ട് എന്ന് പറയാൻ കൽപ്പിക്കാനല്ല, മറിച്ച് അല്ലാഹുവിന് പുറമെയുള്ളവരൊന്നും ഇബാദത്ത് ചെയ്യപ്പെടേണ്ടവരല്ല എന്നത് പ്രചരിപ്പിക്കാനാണ് അവരോട് കൽപ്പിക്കപ്പെട്ടത്. തങ്ങളുടെ ആരാധ്യന്മാരെ കുറിച്ച് അവർ അല്ലാഹുവിൻ്റെയടുക്കൽ ശുപാർശകരാണ്, അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ അവർക്ക് ഇബാദത്ത് ചെയ്യുന്നത് എന്നെല്ലാമുള്ള അവരുടെ ധാരണകൾക്കും സങ്കൽപ്പങ്ങൾക്കുമുള്ള മറുപടിയായിരുന്നു അത്."(18)
അല്ലാഹുവിന് പുറമെ ഞങ്ങൾ ഇബാദത്ത് ചെയ്യുന്നവർ;
1- അല്ലാഹു നിശ്ചയിച്ചവരാണ്
2- അല്ലാഹുവിലേക്ക് അടുപ്പിക്കുന്നവർ മാത്രമാണ്
3- അല്ലാഹുവിൻ്റെയടുക്കൽ ശുപാർശകരാണ്
തുടങ്ങിയ എല്ലാ ന്യായങ്ങളും നിരർത്ഥകമാണെന്ന് ഈ ആയത്ത് തെളിയിക്കുന്നു.
ഇതേ ന്യായങ്ങളുന്നയിച്ച മക്കാ മുശ്‌രികുകളുടെ ജൽപനങ്ങൾക്കുള്ള മറുപടിയായിരുന്നു ഈ ആയത്തിലെ ചോദ്യം.
ഖാദ്വി ഇയാള്വ് رحمه الله പറഞ്ഞു:
والمراد بهذا، والذي قبله إعلامه - صلى الله عليه وسلم - بما بعثت به الرسل، وأنه - تعالى - لم يأذن في عبادة غيره لأحد، ردا على مشركي العرب، وغيرهم، في قولهم : إنما نعبدهم ليقربونا إلى الله زلفى
"അല്ലാഹുവിലേക്ക് ഞങ്ങളെ കൂടുതൽ അടുപ്പിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ അവർക്ക് ഇബാദത്ത് ചെയ്യുന്നതെന്ന അറേബ്യയിലെ മുശ്‌രികുകളുടെയും മറ്റു ചിലരുടെയും വാദത്തിന് മറുപടിയായി, മുർസലീങ്ങളുടെ സന്ദേശമെന്തായിരുന്നെന്നും, അല്ലാഹുവിന് പുറമേ ഒരാൾക്കും ഇബാദത്ത് ചെയ്യാൻ അവൻ അനുവാദം നൽകിയിട്ടില്ല എന്നും, നബി ﷺ യെ അറിയിക്കലാണ് ഈ ആയത്തിലെ ചോദ്യം കൊണ്ടുള്ള ഉദ്ദേശ്യം." (19)
അലിയ്യുൽ ഖാരി رحمه الله കൂട്ടി ചേൽത്തു:
وكذا في قولهم هؤُلاءِ شُفَعاؤُنا عِنْدَ الله
"അതുപോലെ തന്നെ അവർ അല്ലാഹുവിൻ്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശകരാണ് എന്ന മക്കാ മുശ്‌രികുകളുടെ വാദത്തെയും ഈ ആയത് ഖണ്ഡിക്കുന്നു." (20)
അബ്ദുറഹ്‌മാൻ അസ്സആലിബി അദ്ദേഹത്തിൻ്റെ തഫ്സീറിലും ഇക്കാര്യം ഖാദ്വി ഇയാള്വിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. (21)
◉ ചുരുക്കത്തിൽ
ഈ ആയത്തിന് മുഫസ്സിറുകളും പണ്ഡിതന്മാരും നൽകിയ വിവരണങ്ങളിൽ നിന്നും വ്യാഖ്യാനങ്ങളിൽ നിന്നും താഴെപ്പറയുന്ന കാര്യങ്ങൾ സംഗ്രഹിക്കാം;
✓ ആയത്തിൽ ചോദിക്കാൻ ആവശ്യപ്പെട്ടതിൻ്റെ ഉദ്ദേശ്യം സലഫുകളുടെയും മിക്ക ഖുർആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായത്തിൽ;
1- ഇസ്റാഇൻ്റെ രാത്രിയിൽ അമ്പിയാക്കളെ ഒരുമിച്ച് കൂട്ടിയപ്പോൾ ചോദിക്കാനോ, അല്ലെങ്കിൽ
2- അഹ്‌ലുൽ കിതാബിൽ നിന്ന് മുഅ്മിനീങ്ങളായവരോട് ചോദിക്കാനോ ആണ്.
✓ മരണപ്പെട്ട മുർസലീങ്ങളോട് പ്രാർത്ഥിക്കാനും, വിളിച്ച് ചോദിക്കാനും ഈ ആയത്ത് പഠിപ്പിക്കുന്നുവെന്നത് ദുർവ്യാഖ്യാനവും അല്ലാഹുൻ്റെ മേലുള്ള കളവുമാണ്.
ഇബ്നു അബ്ബാസ് رضي الله عنه നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:
من قال في القرآن بغير علم فليتبوأ مقعده من النار
"ആരെങ്കിലും ഖുർആനിൽ അറിവില്ലാതെ സംസാരിച്ചാൽ അവൻ നരകത്തിൽ തൻ്റെ ഇരിപ്പിടം സ്ഥിരീകരിച്ചു കൊളളട്ടെ." (22)
✓ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞത് പോലെ; ഒരു ബാത്വിൽ സമർത്ഥിക്കാനായി ആയത്ത് കൊണ്ടോ ഹദീസ് കൊണ്ടോ തെളിവ് പിടിക്കുന്നവർക്ക് അതേ ആയത്തിലും ഹദീസിലും മറുപടിയുണ്ടാകും. (23)
അല്ലാമ അബ്ദുറഹ്‌മാൻ അസ്സഅദി رحمه الله പറയുന്നു:
وهكذا كل مبطل يحتج بآية، أو حديث صحيح على قوله الباطل فلا بد أن يكون فيما احتج به حجة عليه
"ആയത്തോ സ്വഹീഹായ ഹദീസോ ബാത്വിലായ കാര്യത്തിന് തെളിവായി കൊണ്ടുവരുന്ന എല്ലാവരുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്. അവർ തെളിവായി ഉന്നയിച്ചതിൽ തന്നെ അവർക്ക് എതിരെയുള്ള തെളിവുണ്ടാകും." (24)
ഈ ആയത്തിലും ഇക്കാര്യം വ്യക്തമാണ്.
✓ മരണപ്പെട്ട അമ്പിയാക്കളോട് ചോദിച്ച് അന്വേഷിക്കൽ അസാധ്യമാണ്. ഖാദ്വി ഇയാള്വിനെ പോലുള്ളവർ ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇക്കാര്യം വ്യക്തമാക്കി.
✓ അമ്പിയാക്കൾ മുഴുവനും അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യണം എന്ന പ്രഖ്യാപനവുമായി നിയോഗിക്കപ്പെട്ടവരായിരുന്നു. അഥവാ, ഉലൂഹിയ്യത്തിലുള്ള തൗഹീദായിരുന്നു അവരുടെ പ്രബോധനത്തിൻ്റെ പ്രധാന ലക്ഷ്യം.
✓ അല്ലാഹുവല്ലാത്തവർക്ക് പ്രാർത്ഥനയുൾപ്പെടെയുള്ള ഇബാദത്തുകൾ അർപ്പിച്ചിരുന്ന മക്കാ മുശ്‌രിക്കുകളുടെ വാദങ്ങളിൽ ചിലതാണ്;
• ആ ആരാധ്യർ അല്ലാഹുവിൻ്റെയടുക്കൽ ശുപാർശ ചെയ്യും.
• അവർ അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കും.
• അല്ലാഹു നിശ്ചയിച്ച അവൻ്റെ ഉടമസ്ഥതയിലുള്ള ആരാധ്യന്മാരാണ് അവർ.
ഈ വാദങ്ങൾക്കെല്ലാം മറുപടിയായി, അല്ലാഹുവിന് പുറമെ ഇബാദത്ത് ചെയ്യാവുന്ന ഒരു ആരാധ്യരെയും നാം നിശ്ചയിച്ചിട്ടില്ലെന്ന് ഈ ആയത്തിലൂടെ വ്യക്തമാക്കി.
അന്നത്തെ മുശ്‌രിക്കുകൾക്ക് അല്ലാഹു നൽകിയ മറുപടികൾ തന്നെയാണ് ഇന്നും അവരുടെ വാദങ്ങളും ന്യായങ്ങളും ഉന്നയിക്കുന്നവർക്കുള്ള മറുപടി. അല്ലാഹു പറയുന്നു:
وَإِذَا فَعَلُوا۟ فَـٰحِشَةࣰ قَالُوا۟ وَجَدۡنَا عَلَیۡهَاۤ ءَابَاۤءَنَا وَٱللَّهُ أَمَرَنَا بِهَاۗ
"അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍ പറയും; ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട്. അല്ലാഹുവാണ് ഞങ്ങളോടിത് കല്‍പ്പിച്ചത്." (സൂറത്തുൽ അഅ്റാഫ്: 28)
ഇവിടെ നീചവൃത്തികൊണ്ട് ഉദ്ദേശ്യം ശിർക്കും കുഫ്റുമാണെന്നും സലഫുകളിൽ പലരും വിശദീകരിച്ചിട്ടുണ്ട്. (25)
അല്ലാഹു കൽപ്പിച്ചതുകൊണ്ടാണ് ഞങ്ങൾ ശിർക്കുൾപ്പെടെയുള്ള നീചവൃത്തികൾ ചെയ്യുന്നതെന്ന ദുർന്യായത്തിന് അല്ലാഹു മറുപടി നൽകുന്നു;
قُلْ إِنَّ ٱللَّهَ لَا يَأْمُرُ بِٱلْفَحْشَآءِ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ
"പറയുക, ഒരു നീചവൃത്തി ചെയ്യാനും അല്ലാഹു കല്‍പിക്കുകയേയില്ല. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണോ?" (അൽ-അഅ്റാഫ് : 28)
•┈┈•◈◉❒ ◉◈•┈┈•
1. أخرجه أحمد وأصحاب السنن وقال الترمذي : حديث حسن صحيح.
2. المستدرك على الصحيحين(ص-١٦٠) وإسناده حسن
3. المؤمنون : ١١٧
4. تفسير السمعاني ٣/٤٩٥.
5. تفسير البغوي [٤/١٦٣]
6. ينظر تفسير الطبري [٢١/٦١٢]
7. تفسيره الطبري [٢١\٦١٢-٦١٣]
8. راجع تفسير الماتريدي ٩/١٦٩ وزاد المسير [٤/٨٠]
9. الجامع لأحكام القرآن [١٦/٩٥]
10. انظر الطبري، وتفسير البغوي [٤/١٦٣]
11. حكاه الماوردي في النكت والعيون [٥/٢٢٨]
12. يميل إليه الزمخشري في الكشاف وحكاه الرازي في مفاتيح الغيب
13. زاد المسير في علم التفسير (٤/٧٩) وينظر التسهيل لعلوم التنزيل لابن جزي (٢/٢٦٠)
14. شرح الشفا (ص- ٩٤٣)
15. الكشاف (٤/٢٥٤)
16. مفاتيح الغيب (٢٧/٦٣٥)
17. التحرير والتنوير (٢٦/٢٢٣)
18. يُنظر شرح الفقه الأكبر (ص- ٢٤)
19. الشفا بتعريف حقوق المصطفى (٢/٢٣٦)
20. شرح الشفا (٢/١٨٠)
21. الجواهر الحسان في تفسير القرآن (٥/١٨٤)
22. رواه الترمذي
23. نقله عنه ابن القيم في حادي الارواح (ص-٢٩٣) ونقله عنه غيره
24. تيسير الكريم الرحمن، (من تفسير آية البقرة :٨١)
25. حكي ذلك عن عطاء والحسن ذكره عنهما ابن الجوزي في زاد المسير (٢/١١١)