06/05/2026
"പാമ്പിനെ ചവിട്ടിയാൽ പാമ്പ് തിരിച്ചു കൊത്തും" - കേരള നിയമസഭ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ലോകമെമ്പാടുമുള്ള ശാസ്ത്രലോകം ഞെട്ടലോടെ കേട്ട ഒരു വലിയ വെളിപ്പെടുത്തലിനാണ്. തൃശൂർ മെഡിക്കൽ കോളേജിൽ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് നമ്മുടെ സ്വന്തം ആരോഗ്യമന്ത്രി നിയമസഭയിൽ നൽകിയ ഈ വിശദീകരണം കേട്ട് കേരളജനത ഒന്നടങ്കം ആശ്വാസത്തിന്റെ നെടുവീർപ്പിടുകയാണ്.
ഇത്രയും കാലം മനുഷ്യരെ പാമ്പ് എന്തിനാണ് കടിക്കുന്നത് എന്നതിനെക്കുറിച്ച് നമ്മളൊക്കെ വലിയ അന്ധവിശ്വാസത്തിലായിരുന്നു. പാമ്പിന് ദേഷ്യം വന്നിട്ടാകും, അല്ലെങ്കിൽ അതിന് വിശന്നിട്ടാകും എന്നൊക്കെയായിരുന്നു സാധാരണക്കാരുടെ വിചാരം. എന്നാൽ ആ സംശയങ്ങൾക്കെല്ലാം ഒറ്റ വരിയിൽ മന്ത്രി ഉത്തരം നൽകിയിരിക്കുന്നു. ഇത്ര ലളിതമായി, ഇത്ര ശാസ്ത്രീയമായി കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കിത്തരാൻ കഴിവുള്ള ഒരു മന്ത്രിയെ ലഭിച്ചത് കേരളത്തിന്റെ വലിയൊരു പുണ്യം തന്നെയാണ്.
ചികിത്സ തേടിപ്പോകുന്ന മെഡിക്കൽ കോളേജുകൾ രോഗം മാറ്റാനുള്ള ഇടമാണെന്നും, അവിടെ കാടുപിടിച്ച് കിടക്കുന്നതും ഇരുട്ടത്ത് പാമ്പുകൾ സ്വൈര്യവിഹാരം നടത്തുന്നതും അധികാരികളുടെ വീഴ്ചയാണെന്നുമൊക്കെ ചിന്തിക്കുന്നവരാണ് യഥാർത്ഥത്തിൽ വിവരദോഷികൾ. സർക്കാർ ആശുപത്രികൾ ആകുമ്പോൾ അവിടെ രോഗികളും ഡോക്ടർമാരും മാത്രമല്ല, ചിലപ്പോൾ സർപ്പങ്ങളും ഉണ്ടാകും. അങ്ങനെയുള്ള പാമ്പുകളെ ടോർച്ചടിച്ച് നോക്കി നടക്കാതെ പോയി ചവിട്ടുന്നത് പൊതുജനങ്ങളുടെ തെറ്റല്ലേ. ഇതിൽ സർക്കാരിനോ ആശുപത്രി അധികൃതർക്കോ എന്ത് ചെയ്യാൻ കഴിയും. പാമ്പിന് മെഡിക്കൽ കോളേജ് ആണെന്നോ, സെക്രട്ടറിയേറ്റ് ആണെന്നോ തിരിച്ചറിയാൻ കഴിയില്ലല്ലോ. ആ വലിയ സത്യം നിയമസഭയിൽ വെച്ച് നമ്മെ ഓർമ്മിപ്പിച്ച ആരോഗ്യ മന്ത്രിക്ക് അഭിനന്ദനങ്ങൾ..!