01/09/2026
ദുബായ്: ജോലിസ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് ലക്ഷക്കണക്കിന് ദിർഹത്തിന്റെ ചികിത്സാച്ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാതെ ആശങ്കയിലായിരുന്ന നേപ്പാൾ സ്വദേശി സുജൻ മഗാരതിക്ക് ദുബായ് കോടതിയുടെ വലിയ ആശ്വാസം. സുജന്റെ ചികിത്സാച്ചെലവായ 1.14 മില്യൺ ദിർഹം (4 കോടി 77 ലക്ഷം നേപ്പാളീസ് രൂപ) അദ്ദേഹം നൽകേണ്ടതില്ലെന്നും, പകരം തൊഴിലുടമയായ കമ്പനി തന്നെ അത് പൂർണ്ണമായും അടച്ചുതീർക്കണമെന്നും ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടു.
ജോലിസ്ഥലത്ത് വെച്ച് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് തളർവാതം സംഭവിച്ച സുജനെ ദുബായിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 1,145,582.43 ദിർഹമായിരുന്നു ആശുപത്രി ബിൽ. തുക നൽകാൻ തൊഴിലാളിയും തൊഴിലുടമയും വിസമ്മതിച്ചതോടെ സ്വകാര്യ ആശുപത്രി അധികൃതര്‍ സുജനെതിരെയും അവന്‍ ജോലി ചെയ്യുന്ന കമ്പനിക്കെതിരെയും നിയമനടപടികള്‍ ആരംഭിച്ചു. വലിയ സാമ്പത്തിക ബാധ്യതയിൽപ്പെട്ട് ജീവിതം ഇരുളിലായ സുജൻ പിന്നീട് നിയമസഹായത്തിനായി യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.
യുഎഇ തൊഴിൽ നിയമങ്ങളും ദുബായ് ഹെൽത്ത് ഇൻഷുറൻസ് നിയമങ്ങളും തൊഴിലാളികളുടെ അവകാശങ്ങൾക്ക് നൽകുന്ന പരിരക്ഷ കോടതിയിൽ കൃത്യമായി അവതരിപ്പിക്കാൻ യാബ് ലീഗൽ സർവീസസിന് സാധിച്ചു. ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങൾക്കുള്ള ചികിത്സാച്ചെലവ് വഹിക്കാൻ തൊഴിലുടമയ്ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും, തൊഴിലാളിയുടെ മേൽ ഇത്തരമൊരു സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും കോടതിയിൽ ബോധ്യപ്പെടുത്തി.
വാദങ്ങൾ പരിശോധിച്ച കോടതി, തൊഴിലാളിയായ സുജനെതിരെയുള്ള കേസ് തള്ളിക്കൊണ്ട് അദ്ദേഹത്തിന് പൂർണ്ണമായ നിയമപരിരക്ഷ നൽകി. ചികിത്സാച്ചെലവായ 1.14 മില്യൺ ദിർഹവും കേസ് ഫയൽ ചെയ്ത തീയതി മുതലുള്ള 5% വാർഷിക പലിശയും തൊഴിലുടമ സ്വകാര്യ ആശുപത്രിക്ക് നൽകണം. കൂടാതെ, ഈ കാലയളവിൽ ആശുപത്രിക്കുണ്ടായ നഷ്ടങ്ങൾക്ക് 10,000 ദിർഹം നഷ്ടപരിഹാരവും, കോടതിച്ചെലവുകളും അഭിഭാഷക ഫീസും ഉൾപ്പെടെയുള്ള തുക കമ്പനി തന്നെ അടയ്ക്കണമെന്നും വിധിയിൽ വ്യക്തമാക്കി.