20/03/2026
പ്രിയ സുഹൃത്തേ,
നമ്മൾ തമ്മിലുള്ളത് ഒന്നര പതിറ്റാണ്ടിൻ്റെ ഹൃദയ ബന്ധമാണ്. പത്ത് വർഷം നമ്മുടെ തൃത്താലയുടെ ജനപ്രതിനിധിയായിരിക്കുമ്പോഴും അതിനുശേഷം ഇക്കഴിഞ്ഞ അഞ്ച് വർഷവും നിങ്ങളെനിക്ക് നൽകിയത് അളവറ്റ സ്നേഹവും പിന്തുണയുമാണ്. വീണുപോവുമ്പോഴും കൈ പിടിച്ചെഴുന്നേൽപ്പിക്കാനും ചേർത്തു നിർത്താനും എന്നും ഈ നാടുണ്ടാവുമെന്ന് എനിക്കുറപ്പായത് ഈ കാലയളവിലാണ്. ആ ദൃഢവിശ്വാസത്തിൻ്റേയും പ്രതീക്ഷയുടേയും കരുത്തിലാണ് വീണ്ടുമൊരിക്കൽക്കൂടി തൃത്താല മനസ്സിൻ്റെ അംഗീകാരം തേടി ഞാൻ കടന്നുവരുന്നത്.
ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അധികം ദിവസങ്ങളില്ല. ഓരോരുത്തരേയും നേരിൽ കാണണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും സമയക്കുറവ് ഒരു പ്രതിബന്ധമാവുന്നുണ്ട്. എന്നാൽ ഒരു തൃത്താലക്കാരനായി എന്നും ഈ നാട്ടിൽ ജീവിക്കുന്ന, നിങ്ങൾക്കിടയിൽ നിരന്തരം പ്രവർത്തിക്കുന്ന എനിക്ക് തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണപരമായി ഒരുപാട് ചെയ്യാനുണ്ടെന്ന് കരുതുന്നില്ല. അല്ലെങ്കിൽത്തന്നെ നാലേമുക്കാൽ വർഷവും നാടിനെ അവഗണിച്ച് നടക്കുകയും അവസാന മൂന്ന് മാസം പ്രഹസനങ്ങളും കാട്ടിക്കൂട്ടലുമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയും ചെയ്യുന്നതല്ലല്ലോ നമ്മുടെ ശൈലിയാവേണ്ടത്. തുടർച്ചയായ വികസനത്തിൻ്റേയും നിരന്തരമായ ജനകീയ ഇടപെടലുകളുടേയും നല്ല സംസ്ക്കാരം തൃത്താലക്കായി നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.
തൃത്താലയുടെ നല്ല കാലം നമുക്ക് തിരിച്ചുകൊണ്ടുവരാം. ഇടക്കുവച്ച് മുറിഞ്ഞുപോയ വികസന സ്വപ്നങ്ങളെ പുനരുജ്ജീവനത്തിലേക്ക് നയിക്കാം. നമ്മുടെ മക്കൾക്കായി കൂടുതൽ മെച്ചപ്പെട്ട തൃത്താലയെ ഒരുക്കിയെടുക്കാം. അതിന് നമ്മെ സഹായിക്കുന്ന ഒരു സർക്കാർ ഇത്തവണ കേരളത്തിലുണ്ടാവും.
യുഡിഎഫിനനുകൂലമായി ഒരു ജനകീയ തരംഗമാണ് ഇന്ന് സംസ്ഥാനത്ത് കാണുന്നത്. പത്ത് വർഷത്തെ ദുർഭരണത്തിന് അറുതി വരുത്തുന്ന ഒരു നല്ല മാറ്റത്തിന് നാട് തയ്യാറെടുക്കുകയാണ്. തൃത്താലയിലും ആ മാറ്റമുണ്ടാവണം.
തീർച്ചയായും ഉണ്ടാവും, നിങ്ങൾ കൂടെയുണ്ടെങ്കിൽ.
യുഡിഎഫ് സ്ഥാനാർത്ഥിയായി തൃത്താല മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന ഞാൻ നാളെ (21 മാർച്ച് 2026) നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്. കാലത്ത് 11 മണിയോടെയാണ് പട്ടാമ്പി താലൂക്ക് ഓഫീസിൽ സമയം നിശ്ചയിച്ചിരിക്കുന്നത്. നിങ്ങളേവരുടേയും മനസ്സും പ്രാർത്ഥനയും ആശീർവാദങ്ങളും ഈ പോരാട്ടത്തിൽ എനിക്കൊപ്പമുണ്ടാവണം. കൈപ്പത്തി ചിഹ്നത്തിൽ വോട്ടുകൾ നൽകി നല്ല ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിക്കണമെന്ന് ഏവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ സ്വന്തം
വി.ടി. ബൽറാം
VT Balram ✍️