06/07/2020
യു.കെ മുഹമ്മദ്കുഞ്ഞി സാഹിബ് എഴുതുന്നു.......
ആ ജയിൽഭിത്തികൾ പോലും കണ്ണുനീർ പൊഴിച്ചിരുന്നു...
(ജൂലൈ 6 പൂക്കോയ തങ്ങൾ വിട പറഞ്ഞ ദിനം)
ഖാഇദെ അഅസം മുഹമ്മദലി ജിന്നാ സാഹിബ് 1948 സപ്തംബർ 11 ന് രാത്രിയാണ് മരണപ്പെടുന്നത്. പിറ്റേന്ന് വൈകിട്ട് അഞ്ചിന് ഖബറടക്കം നടന്നു. ജിന്നാ സാഹിബിന്റെ മരണ വാർത്തയിൽ ലോകം ദു:ഖിച്ചു നിൽക്കവെയാണ് അന്ന് രാത്രി തന്നെ ഇന്ത്യൻ സൈന്യം ഹൈദരാബാദ് വളയുന്നതും "ഓപ്പറേഷൻ പോളോ" എന്ന പേരിൽ സൈനിക നീക്കം നടത്തുന്നതും.
ഇന്ത്യ സ്വതന്ത്രമാവുന്ന വേളയിൽ ഉണ്ടായ വ്യവസ്ഥയനുസരിച്ച്, ഇന്ത്യയിലും പാക്കിസ്ഥാനിലും ചേരാതെ സ്വതന്ത്ര രാജ്യമായി നിലകൊണ്ട ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സൈനിക നടപടി.
"ഹൈദരാബാദ് ആക്ഷൻ" എന്ന പേരിലും അറിയപ്പെട്ട സംഭവം, സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യ സൈനിക നടപടിയായിരുന്നു. ഏതാണ്ട് നാൽപ്പതിനായിരത്തോളം ആളുകൾ മരിച്ചു എന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. അനൗദ്യോഗിക കണക്കനുസരിച്ച് ഇത് രണ്ട് ലക്ഷത്തോളം വരും. സമാനതകളില്ലാത്ത ക്രൂരതകളും ഇതുമായി ബന്ധപ്പെട്ട് നടന്നതായി പറയപ്പെടുന്നുണ്ട്.
കരുതൽ തടങ്കലിന്റെ മറ പിടിച്ച്, മുസ്ലിം നേതാക്കളെയും സംഘടനകളെയും മുൾമുനയിൽ നിർത്തി ആധിപത്യം സ്ഥാപിക്കാൻ സർദാർ വല്ലഭായ് പട്ടേലിൻറെ പട്ടാളം നാടും നഗരവും ഭീതി വിതച്ച് പടയോട്ടം നടത്തുന്ന കാലം കൂടിയായിരുന്നു അത്.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അധ്യക്ഷൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ഹൈദരാബാദ് വിഷയത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ലയിക്കണം എന്ന് തന്നെയായിരുന്നു ഇസ്മായിൽ സാഹിബ് ആവശ്യപ്പെട്ടത്.
ഹൈദരാബാദ് ആക്ഷൻ കാലത്ത് മുസ്ലിം ലീഗ് നേതാക്കളെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നത് അവ്യക്തമാണെങ്കിലും, രാഷ്ട്രീയ മേലാളന്മാരുടെ എതിർപ്പുകളെ അവഗണിച്ച് മുസ്ലിം ലീഗ് രൂപീകരിച്ചു എന്നതിലുള്ള അരിശം തന്നെയായിരുന്നു പ്രധാന കാരണം.
അറസ്റ്റ് ഭയന്ന് പ്രമാണിമാരായ പലരും മുസ്ലിം ലീഗിൽ നിന്നും രാജി വെച്ച് 'ദേശക്കൂറ്' തെളിയിക്കാൻ പത്രമാഫീസുകൾ നിരങ്ങിയിറങ്ങുന്ന കാലത്താണ് ഒരു ദിനം പുലർച്ചെ നാല് മണിക്ക് പാണക്കാട് കൊടപ്പനക്കൽ വീട്ടിൽ ഒരു പോലീസുകാരൻ പൂക്കോയ തങ്ങളെ തേടി എത്തുന്നത്. തലേ ദിവസത്തെ പരിപാടി കഴിഞ്ഞ് വളരെ വൈകിയാണ് തങ്ങൾ വീട്ടിലെത്തിയത്. സന്തത സഹചാരിയായ പാണക്കാട് അഹമ്മദ് ഹാജിയും അന്ന് കൊടപ്പനക്കൽ തന്നെയായിരുന്നു ഉറങ്ങിയിരുന്നത്. മലപ്പുറം പോലീസ് സ്റ്റേഷനിലെ ഭാവി എന്ന പോലീസുകാരനാണ് കൊടപ്പനക്കലെത്തി, പൂക്കോയ തങ്ങളെ സ്റ്റേഷനിലേക്ക് വിളിക്കാൻ മേലുദ്യോഗസ്ഥർ പറഞ്ഞിട്ടാണ് താൻ വന്നത് എന്ന കാര്യം അഹമ്മദ് ഹാജിയെ അറിയിച്ചത്.
കാരുണ്യത്തിൻറെ നിറകുടമായ പൂക്കോയ തങ്ങൾ, തൻറെ ആദിത്യ മര്യാദ പാലിച്ചു. തന്നെ സ്റ്റേഷനിലേക്ക് കൊണ്ടു പോകാൻ വന്ന പോലീസുകാരന് ചായ നൽകി സൽക്കരിച്ചു. സ്വുബ്ഹി നിസ്കാരത്തിന് ശേഷം പൂക്കോയ തങ്ങൾ പോലീസുകാരൻറെ കൂടെ മലപ്പുറം സ്റ്റേഷനിലേക്ക് പോയി. തങ്ങൾക്കുള്ള അന്നത്തെ പ്രാതൽ പോലീസുകാരുടെ വകയായിരുന്നു.
ചായ കുടിക്കുമ്പോഴായിരുന്നു അവിടെ ഉണ്ടായിരുന്ന കുഞ്ഞബ്ദുള്ള എന്ന പോലീസുകാരൻ കരഞ്ഞ് കൊണ്ട് വന്ന്, തങ്ങൾ അറസ്റ്റിലാണെന്ന കാര്യം അറിയിച്ചത്. യാതൊരു ഭാവ വ്യത്യാസവും കാണിക്കാതെ എല്ലാം അല്ലാഹുവിൽ അർപ്പിച്ചു കൊണ്ട് പൂക്കോയ തങ്ങൾ അറസ്റ്റ് വരിച്ചു. മുസ്ലിം ലീഗിൽ നിന്നും താൻ രാജി വെക്കുന്നു എന്ന ഒറ്റ വാചകം എഴുതി തന്നാൽ വെറുതെ വിടാമെന്ന ഐ.ജി യുടെ വാഗ്ദാനം പുച്ഛിച്ചു തള്ളിയ പൂക്കോയ തങ്ങളെ, മഞ്ചേരി സബ് മജിസ്‌ട്രേറ്റിൻറെ മുമ്പാകെ ഹാജരാക്കി. അവിടെ നിന്ന് മഞ്ചേരി സബ്ബ് ജയിലിലേക്ക് കൊണ്ട് പോയി.
അപ്പോഴേക്കും ഈ വിവരം കാട്ടു തീപോലെ പടർന്നു. സബ്ബ് ജയിൽ പരിസരം ജന നിബിഢമായി. രോഷാകുലരായ ജനക്കൂട്ടത്തെ ഒരൊറ്റ ആംഗ്യം കൊണ്ട് പിടിച്ചു നിർത്തിയ പൂക്കോയ തങ്ങൾ, "എല്ലാം അല്ലാഹു നോക്കിക്കൊള്ളും, നിങ്ങളെല്ലാം പിരിഞ്ഞു പോകുക" എന്ന സ്നേഹ സന്ദേശമാണ് അവർക്ക് മുന്നിൽ സമർപ്പിച്ചത്.
തങ്ങൾ ജയിൽ വാതിൽ കടക്കുന്നത് കാണാനുള്ള ത്രാണിയില്ലാതെ ഒരു പാട് പേർ കണ്ണടച്ചു. ജയിൽഭിത്തി പോലും ആ നിഷ്കളങ്ക ദേഹത്തെ സ്വീകരിക്കുമ്പോൾ കണ്ണുനീർ പൊഴിച്ചിട്ടുണ്ടാവും. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത പൂക്കോയ തങ്ങൾ രണ്ടാഴ്ചയോളം ജയിലിൽ കിടക്കേണ്ടി വന്നു. എന്നിട്ടും തൻറെ ആദർശത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാൻ പൂക്കോയ തങ്ങൾ തയ്യാറായില്ല.
മലബാറിൽ മുസ്ലിം ലീഗിന്റെ വ്യാപനത്തിനും സ്വീകാര്യതക്കും അനുഗ്രഹീത സാന്നിദ്ധ്യമായിരുന്ന പൂക്കോയ തങ്ങൾ 1917 ലാണ് ജനിച്ചത്. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട അദ്ദേഹം, പിതൃസഹോദരൻ സയ്യിദ് അലി പൂക്കോയ തങ്ങളുടെ ശിക്ഷണത്തിലാണ് വളർന്നത്. അദ്ദേഹത്തോടുള്ള ആദരവ് കാരണമാണ് തന്റെ മക്കളുടെ പേരിനൊപ്പം അലി എന്ന് കൂട്ടിച്ചേർത്തത്. മക്കളില്ലാത്ത അലി പൂക്കോയയുടെ കൈവശമായിരുന്ന കൊടപ്പനക്കൽ ഭവനം തന്റെ സഹോദര പുത്രന് ദാനമായി നൽകിയതായിരുന്നു.
വളരെ ചെറുപ്പം മുതൽ തന്നെ പൂക്കോയ തങ്ങളുടെ 'കൈപ്പുണ്യം' അനുഭവിച്ചറിയാനുള്ള ഭാഗ്യം നാട്ടുകാർക്കുണ്ടായിരുന്നു. ഏറെ താമസിയാതെ തന്നെ നാടും നഗരവുമറിയുന്ന ആത്മീയ നക്ഷത്രമായി തങ്ങൾ മാറി. പ്രാഥമിക മത പഠനം നടത്തുന്ന വേളയിൽ തന്നെ നാടിൻറെ നാനാ ദിക്കിൽ നിന്നും ആത്മീയ ശാന്തി തേടി ധാരാളമാളുകൾ തങ്ങളുടെ വീട്ടിലേക്കൊഴുകിയിരുന്നു. ഇത് തങ്ങളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ സന്ദർശകർക്ക് സമയ ക്രമം വെച്ചു കൊണ്ട് നിയന്ത്രണം കൊണ്ട് വരാൻ പിതൃ സഹോദരനായ സയ്യിദ് അലി പൂക്കോയ തങ്ങൾ തീരുമാനമെടുക്കാൻ നിർബന്ധിതനായിട്ടുണ്ട്.
മറ്റ് പലരെയും പോലെ പൂക്കോയ തങ്ങളും ആദ്യ കാലത്ത് കോൺഗ്രസ്സ് അനുഭാവിയായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പേ നടന്ന ചില പ്രാദേശിക തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പാണക്കാട് പൂക്കോയ തങ്ങൾ മുസ്ലിം ലീഗിലേക്ക് വരാൻ നിമിത്തമായത്, തങ്ങളുമായി ഗാഢമായ വ്യക്തി ബന്ധം പുലർത്തിയിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് മത്സരിച്ച ഒരു തെരെഞ്ഞെടുപ്പായിരുന്നു. ഏറനാട് താലൂക്ക് ബോർഡ് തെരെഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ചാക്കീരി സാഹിബ് മത്സരിക്കുന്നു. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി, കോൺഗ്രസ്സിലെ സാധു. പി. അഹമ്മദ് കുട്ടിക്ക് വേണ്ടിയായിരുന്നു പൂക്കോയ തങ്ങളുടെ പ്രചാരണം. തെരെഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ച ഘട്ടത്തിൽ ഒരു ദിവസം, ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് കൊടപ്പനക്കൽ ചെന്ന് പറഞ്ഞു. "തങ്ങളെ ഈ സമുദായത്തിന് ആവശ്യമുണ്ട്, നിങ്ങൾ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൽ നിന്നും മാറി നിൽക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സങ്കടമുണ്ട്." ചാക്കീരി ഓർമ്മിപ്പിച്ചു. പൂക്കോയ തങ്ങളെ അദ്ദേഹം മുസ്ലിം ലീഗിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ ക്ഷണം സ്വീകരിച്ചു കൊണ്ട് താമസിയാതെ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച്, പൂക്കോയ തങ്ങൾ ഹരിത രാഷ്രീയത്തിലേക്ക് കടന്നു വരികയായിരുന്നു എന്നാണ് ചരിത്രം.
മുസ്ലിം ലീഗിന് ആത്മീയ പ്രഭ ചൊരിഞ്ഞ നേതാവായിട്ടാണ് തങ്ങൾ മരണം വരെ പ്രവർത്തിച്ചത്. ഏറനാട് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, മലപ്പുറം ജില്ല രൂപീകരിച്ചത് മുതൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചതിന് ശേഷം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ വിയോഗാനന്തരം 1973 ഫെബ്രുവരി 25ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റെടുത്തു.
മത സംഘടനാ രംഗത്തും തങ്ങൾ സജീവമായിരുന്നു. അമ്പതുകളുടെ അവസാനത്തിൽ തന്നെ "സമസ്ത"യുടെ നേതൃ സ്ഥാനത്തുള്ള തങ്ങൾ, 1973 ഫെബ്രുവരി 24 നാണ് മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. "സമസ്ത"യുടെ കക്കാട്, തിരുന്നാവായ സമ്മേളനങ്ങളുടെ സ്വാഗത സംഘം ചെയർമാനായ തങ്ങൾ, സമസ്തയുടെ കീഴിൽ ആദ്യമായി സ്ഥാപിച്ച സനദ് ദാന അറബിക് കോളേജായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ വൈസ്: പ്രസിഡണ്ട്, ജനറൽ സെക്രട്ടരി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പ്രസിദ്ധമായ പൊന്നാനി മൗനത്തുൽ ഇസ്‌ലാം സഭയുടെ പ്രസിഡണ്ടായ തങ്ങൾ, 1968 മുതൽ സമസ്തയുടെ പോഷക സംഘടനയായ എസ്.വൈ.എസ്. സംസ്ഥാന പ്രസിഡണ്ട് പദവിയും വഹിച്ചിരുന്നു. കൂടാതെ ഒട്ടനവധി പള്ളി, മദ്രസ്സ, യതീംഖാന അറബിക് കോളേജ് തുടങ്ങിയവയുടെ ഉന്നത ഭാരവാഹിയായും പൂക്കോയ തങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
സുന്നി പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരിക്കെ തന്നെ, മുസ്ലിംകൾക്കിടയിലെ ആശയ പരമായി വിയോജിപ്പുള്ളവരുമായും അഭേദ്യമായ ആത്മ ബന്ധമായിരുന്നു പുലർത്തിയിരുന്നത്. മുജാഹിദ് വിഭാഗത്തിലെ സമുന്നത നേതാക്കളായ കെ.എം.മൗലവി, എൻ.വി. അബ്ദുസ്സലാം മൗലവി, എം.കെ.ഹാജി, കെ.സി. അബൂബക്കർ മൗലവി തുടങ്ങിയവരുമായി പരസ്പര ബഹുമാനത്തോടെ മാത്രമായിരുന്നു പൂക്കോയ തങ്ങൾ ഇടപെട്ടിരുന്നത്.
പൂക്കോയ തങ്ങളുടെ കൊടപ്പനക്കൽ ഭവനം ഒരു അത്ഭുത വീടാണ്. ഇവിടെ ആശ്വാസം തേടിയെത്തുന്നവരിൽ റോഡ് വക്കിൽ കിടന്നുറങ്ങുന്നവർ മുതൽ, രാജ്യ ഭരണം നടത്തുന്നവർ വരെയുണ്ടായിരുന്നു. നീതിന്യായ കോടതിക്ക് തീർപ്പ് കൽപ്പിക്കാൻ സാധിക്കാത്ത എത്രയോ കേസ്സുകൾ പൂക്കോയ തങ്ങളുടെ സ്നേഹ പൂർണ്ണമായ ഉപദേശങ്ങൾക്കും സാന്ത്വന തലോടലുകൾക്കും സാധിച്ചിട്ടുണ്ട്. പാണക്കാട്ടെ കോടതിയിൽ വാഗ്വാദങ്ങളില്ല. വിധി പ്രസ്താവത്തിൽ ശിക്ഷയും കാണില്ല. വാദിക്ക് എത്ര വേണമെങ്കിലും പറയാം. എതിർ ഭാഗത്തെയും ധാരാളം കേൾക്കും. തീർപ്പ് ഒരു വാക്കോ, നോട്ടമോ മാത്രമായിരിക്കും. അതിൽ തന്നെ എല്ലാമുണ്ടാവും. ആർക്കും പരാതിയില്ല. ഇരു കൂട്ടർക്കും പരിപൂർണ്ണ സംതൃപ്തിയായിരിക്കും.
മതവിദ്യയോടൊപ്പം ഭൗതിക വിജ്ഞാനവും നേടണമെന്ന് പൂക്കോയ തങ്ങൾ നിരന്തരം ഉപദേശിച്ചിരുന്നു. പത്താംതരം വരെയെങ്കിലും മുസ്ലിം പെൺകുട്ടികൾ പഠിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം, മുസ്ലിം വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് നാന്ദി കുറിച്ചത്.
"വിനയവും മിതഭാഷിത്വവും ആയുധങ്ങളാക്കിയ ഒരാൾക്ക്, കരുത്തനായ നേതാവായി ഉയരാൻ സാധിക്കുമെന്നതിന് രാഷ്ട്രീയത്തിൽ വളരെ കുറച്ച് ഉദാഹരണം മാത്രമേ ഉള്ളൂ. അക്കൂട്ടത്തിൽ എടുത്ത് പറയാവുന്ന ഒരാളായിരുന്നു പാണക്കാട് പൂക്കോയ തങ്ങൾ." തങ്ങൾ മരണപ്പെട്ടപ്പോൾ 'മലയാള മനോരമ' എഴുതിയ മുഖപ്രസംഗത്തിലെ വരിയാണിത്. പൂക്കോയ തങ്ങളുടെ പൊതു ജീവിതത്തിൻറെ ഒരു നേർ രൂപം തന്നെയാണ് ഈ വാക്കുകൾ.
1975 ജൂലൈ 6 ന് രാത്രി 8.16 ന് പൂക്കോയ തങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞു.
U.k. Muhammed Kunhi