20/06/2026
മാസ്റ്റർ പ്ലാൻ ഉടായിപ്പിന് സതീശന്റെ കടുംവെട്ട്
പുതുക്കിയ ബജറ്റിൽ കുന്നമംഗലത്തിന് വട്ടപ്പൂജ്യം
വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ കുന്നമംഗലം നിയോജകമണ്ഡലത്തിൽ പദ്ധതികളുടെ കൂമ്പാരമെന്ന രീതിയിൽ എംഎൽഎ പത്രങ്ങളിൽ നൽകിയ വാർത്ത മാസ്റ്റർ പ്ലാൻ ഉടായിപ്പിൻ്റെ ഒന്നാം നമ്പർ ഉദാഹരണമാണ്. 2026-27ലേക്കുള്ള ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം രണ്ടിൽ (പുതുക്കിയ പത്രിക) കുന്നമംഗലം നിയോജകമണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തുന്നതിന് 25 പ്രവൃത്തികളാണ് എംഎൽഎ നൽകിയത്. അവ ക്രമ നമ്പർ 85, 90, 101, 184, 216, 248, 277, 310, 340, 502, 602, 746, 879, 1118, 1120, 1258, 1299, 1358, 1714, 1743, 1854, 1956, 2040, 2209, 2248 എന്നിങ്ങനെയാണ് പുതുക്കിയ പത്രികയിൽ ചേർത്തിട്ടുള്ളത്. ഇവ ഓരോന്നിനും 100 രൂപയുടെ ടോക്കൺ പ്രൊവിഷൻ മാത്രമാണ് നൽകിയിട്ടുള്ളത്. എസ്റ്റിമേറ്റ് തുകയുടെ 20% വകയിരുത്താത്ത പദ്ധതികൾക്കൊന്നും ഭരണാനുമതി ലഭ്യമാക്കുകയില്ലെന്ന് പ്രസ്തുത അനുബന്ധത്തിലെ അവതരണക്കുറിപ്പിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഇതുസഹിതം അടയാളപ്പെടുത്തിയ കോപ്പികൾ ശ്രദ്ധിക്കുക)
മാവൂർ ഗ്രാസിം ഭൂമിയിൽ വ്യവസായം തുടങ്ങാൻ സാധ്യത പഠനത്തിന് ഒരു കോടി രൂപ അനുവദിച്ചതായ ഹെഡിങ് ആണ് എംഎൽഎയുടെ പത്രക്കുറിപ്പിൽ നൽകിയിട്ടുള്ളത്. എന്നാൽ ഈ പ്രവൃത്തി ഭരണാനുമതി ലഭ്യമാവാത്ത 100 രൂപയുടെ ടോക്കൺ പ്രൊവിഷൻ മാത്രമുള്ള പദ്ധതിയായാണ് കാണിച്ചിട്ടുള്ളത്. ബിർളയുടെ കൈവശത്തിലുള്ള ഭൂമിയിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന അവകാശവാദം ഉയർത്തുന്നതിന് പകരം ഹൈക്കോടതിയിലുള്ള കേസിൽ വല്ല തീരുമാനവും ഉണ്ടാക്കാൻ കഴിയുമോ എന്നതാണ് പരിശോധിക്കേണ്ടതെന്ന് ഈ മാസ്റ്റർക്ക് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്.
എഴുതി നൽകിയ പദ്ധതികളിൽ 1854 നമ്പറായി ചേർത്തിട്ടുള്ള പ്രവൃത്തി ആർഇസി കൂടത്തായി റോഡിൻ്റെ ഗുണഭോക്താക്കളിൽ ചിരി ഉണർത്തുന്നതായി മാറിയിട്ടുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തി ഊരാളുങ്കൽ സൊസൈറ്റി കരാറെടുത്തു നടത്തിവരുന്ന ഈ പദ്ധതിയുടെ യഥാർത്ഥ സ്ഥിതി എന്താണെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചറിയാനുള്ള വിവേകമെങ്കിലും മാസ്റ്റർ കാണിക്കേണ്ടതായിരുന്നു. ആവശ്യമുള്ള പദ്ധതികൾ ചേർക്കുന്നതിന് പകരം തന്റെ മെജയാണ് ഇതൊക്കെ നടക്കുന്നതിന് പിറകിലെന്ന എട്ടുകാലി മമ്മൂഞ്ഞ് കളിക്കൽ കുന്നമംഗലത്ത് വിലപ്പോകുമെന്ന് തോന്നുന്നില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിടിഎ റഹീം എംഎൽഎയായിരിക്കെ ബജറ്റിൽ 20% തുക വകയുയർത്തിയ പദ്ധതികളെല്ലാം അനുബന്ധത്തിന്റെ അവസാനത്തിൽ അതേപടി ചേർത്തിട്ടുണ്ട്. പിണറായിയുടെ കാലത്ത് 20% തുക വെച്ച 140 മണ്ഡലങ്ങളിലെയും പദ്ധതികൾ അതേപടി പുതുക്കിയ ബജറ്റിലും നിലനിർത്തിയതിനാലാണ് ഈ പ്രവൃത്തികൾ നഷ്ടപ്പെടാതിരുന്നത്. തൊട്ടടുത്ത കൊടുവള്ളി മണ്ഡലത്തിൽ 19 കോടി രൂപയുടെ പുതിയ പ്രവൃത്തികൾക്ക് 20% തുക വകയിരുത്തി നൽകുകയും തിരുവമ്പാടി ഉൾപ്പെടെയുള്ള മണ്ഡലങ്ങൾക്ക് പരിഗണന ലഭിക്കുകയും ചെയ്തപ്പോൾ കുന്നമംഗലം മാത്രം പാടെ അവഗണിക്കപ്പെട്ടത് മാസ്റ്റർ പ്ലാനിൻ്റെ കഴിവുകേട് കൊണ്ടാണെന്ന് ആർക്കും ബോധ്യപ്പെടും.
തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങളുടെ പെരുമഴ തീർത്ത ഇദ്ദേഹം ഓരോ പ്രദേശത്തുകാരോടും അതാതിടങ്ങളിൽ നിന്ന് ഉയർന്ന പദ്ധതികൾ ഈ വർഷം അവതരിപ്പിക്കുന്ന ബജറ്റിൽ തന്നെ ഉൾപ്പെടുത്തി അനുമതിയാക്കും എന്നത് തൻ്റെ വാക്കാണെന്ന് പ്രഖ്യാപിച്ചിരുന്നു. 2016ൽ സ്വന്തം നാട്ടിൽ തോറ്റത് വാക്കിന് വിലകൽപ്പിക്കാത്ത സ്വഭാവം കാരണമാണെന്ന് പറഞ്ഞവരെ തെളിവിളിച്ചവർക്ക് മുമ്പിൽ കഴിവുകേടിന്റെ പര്യായമായി നിൽക്കുന്ന എംഎൽഎയുടെ മുഖത്ത് സൈക്കിളിൽ നിന്നും വീണവന്റെ ചിരിയാണ് ഇപ്പോൾ കാണുന്നത്.
ഇതൊപ്പമുള്ള ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധത്തിൽ അടയാളപ്പെടുത്തിയ ഭാഗങ്ങൾ വായിച്ചാൽ മുകളിൽ പറഞ്ഞ വസ്തുതകളുടെ യാഥാർത്ഥ്യം ഏവർക്കും ബോധ്യപ്പെടും. നാടകവും ഗിമ്മിക്കുകളുമല്ല വികസനവും വാക്ക് പാലിക്കുന്ന മാന്യതയുമാണ് കുന്നമംഗലത്തുകാർ ആഗ്രഹിക്കുന്നത്. ഇത്തവണ അവർക്ക് ഒരു തെറ്റുപറ്റി. മാസ്റ്റർ പ്ലാനിനെ അനുകൂലിക്കുന്നവരും ഇക്കാര്യം തുറന്നു പറയുന്ന നാളുകളാണ് ഇനി വരാനുള്ളത്.