23/12/2025
കരോൾ സംഘത്തിനെതിരായ സംഘ്പരിവാർ ആക്രമണം; ന്യൂനപക്ഷ വേട്ടയുടെ തുടർച്ച - അൻസാരി ഏനാത്ത്
പാലക്കാട് ക്രിസ്മസ് കരോൾ സംഘത്തിനെതിരെ നടന്ന ആക്രമണവും തിരുവനന്തപുരം ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ ക്രിസ്മസ് ആഘോഷം സംഘപരിവാർ സമ്മർദ്ദത്തെ തുടർന്ന് മാറ്റിവെച്ചതും സംഘ്പരിവാർ തുടർന്നുവരുന്ന അസഹിഷ്ണുതയുടെയും ദേശീയതലത്തിലെ ആസൂത്രിതമായ ന്യൂനപക്ഷ വേട്ടയുടെയും തുടർച്ചയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്.
കഴിഞ്ഞ ദിവസങ്ങളിൽ ഭഗൽപൂർ, ജബൽപൂർ ഹരിദ്വാർ എന്നിവിടങ്ങളിലും ബജരംഗദൾ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു . ഒന്നാം മോദി സർക്കാരിന്റെ കാലം മുതൽ ഭരണകൂടത്തിന്റെ തണലിൽ ന്യൂനപക്ഷ വേട്ട ശക്തിപ്പെട്ടത് ആഗോളതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ അസഹിഷ്ണുത വർദ്ധിക്കുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര നിരീക്ഷകർ തന്നെ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. കേരളത്തിൽ വിദ്വേഷ പ്രചാരണങ്ങൾക്ക്, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുതന്നെ കാസ പോലെയുള്ള ഗ്രൂപ്പുകളെ സൃഷ്ടിച്ച് ന്യൂനപക്ഷ വിഭാഗത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ മാനസിക അകൽച്ച ഉണ്ടാക്കുന്നതും ഇതേ സംഘപരിവാരമാണ്. വിദ്വേഷ പ്രചാരകരെ നിയന്ത്രിക്കുന്നതിൽ ഇടതുപക്ഷ സർക്കാരും പരാജയപ്പെട്ടു. ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷ വേട്ടയും കേരളത്തിൽ ആവർത്തിക്കുന്നത് കേരളത്തിന് അപമാനകരമാണ് . കേരളീയ സമൂഹം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.