District Information Office Kozhikode

District Information Office Kozhikode Official Page of District Information Office, Kozhikode

05/06/2026

വിലങ്ങാട് മേഖലയില്‍ ജനങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കാന്‍ കലക്ടറുടെ ഉത്തരവ്

മലയോര റോഡുകളിലൂടെ രാത്രിയാത്രക്ക് വിലക്ക്

ജില്ലയില്‍ വടകര താലൂക്കില്‍ ഉള്‍പ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉത്തരവിട്ടു. മാറ്റിത്താമസിപ്പിക്കലും ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ വടകര ആര്‍.ഡി.ഒയെ നോഡല്‍ ഓഫീസറും വടകര തഹസില്‍ദാരെ അസി. നോഡല്‍ ഓഫീസറുമായി ചുമതലപ്പെടുത്തി.

വിലങ്ങാട് മലയോര മേഖലയിലെ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് പുഴയോരങ്ങളിലും കുത്തനെയുള്ള ചരിവുകളിലും മുമ്പ് ഉരുള്‍പൊട്ടിയ സ്ഥലങ്ങള്‍ക്ക് സമീപവും താമസിക്കുന്ന മുഴുവന്‍ ആളുകളെയും അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ഉത്തരവ്. വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വടകര തഹസില്‍ദാര്‍ക്കൊപ്പം ചേര്‍ന്ന് പ്രദേശത്തെ സുരക്ഷിതമായ സ്‌കൂളുകളോ മറ്റ് പൊതുകെട്ടിടങ്ങളോ കണ്ടെത്തി ക്യാമ്പുകള്‍ ഉടന്‍ സജ്ജമാക്കണം. ക്യാമ്പുകളില്‍ കൃത്യമായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങള്‍, മെഡിക്കല്‍ സഹായം എന്നിവ ഉറപ്പാക്കണം.

ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ആവശ്യമായ പൊലീസിനെ വിന്യസിക്കാനും ക്യാമ്പുകള്‍ക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും സുരക്ഷ നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് (കോഴിക്കോട് റൂറല്‍) നിര്‍ദേശം നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ടീമുകള്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി പരിശോധന നടത്തുകയും അടിയന്തിര മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം.

വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ യാത്ര നിരോധിച്ചു. അപകട മേഖലകളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും.

05/06/2026

ജില്ലയില്‍ റെഡ് അലര്‍ട്ട്; വിദ്യാലയങ്ങള്‍ക്ക് അവധി

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂണ്‍ 6 ശനി) ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ളവക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

മാളവിക ജി. നായര്‍ അസി. കലക്ടറായി ചുമതലയേറ്റുകോഴിക്കോട് ജില്ല അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായര്‍ ചുമതലയേറ്റു. പത്തന...
04/06/2026

മാളവിക ജി. നായര്‍ അസി. കലക്ടറായി ചുമതലയേറ്റു

കോഴിക്കോട് ജില്ല അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായര്‍ ചുമതലയേറ്റു. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ ഇവര്‍ 2025 ബാച്ച് ഐ.എ.എസുകാരിയാണ്. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍നിന്ന് ബാച്ച്‌ലര്‍ ഓഫ് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ മാളവിക ജി. നായര്‍ ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമീഷണറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ജില്ലയില്‍ 1,89,345 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കുംജൂണ്‍ 28ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ...
03/06/2026

ജില്ലയില്‍ 1,89,345 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും

ജൂണ്‍ 28ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയില്‍ അതിഥി തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള 1,260 കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് വയസ്സില്‍ താഴെയുള്ള 1,89,345 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ അറിയിച്ചു.
ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, വായനശാലകള്‍ എന്നിവിടങ്ങളിലായി 2,187 ബൂത്തുകളും ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായി 54 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ക്യാമ്പുകള്‍, മറ്റു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 27 മൊബൈല്‍ യൂണിറ്റുകളും കേന്ദ്രീകരിച്ചാകും തുള്ളിമരുന്ന് വിതരണം.
രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. ട്രാന്‍സിറ്റ് ബൂത്തുകളില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ തുള്ളിമരുന്ന് വിതരണം ചെയ്യും. ജൂണ്‍ 28ന് തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് 29, 30 തീയതികളില്‍ വീടുകളിലെത്തി തുള്ളിമരുന്ന് ലഭ്യമാക്കാനും സംവിധാനമൊരുക്കും.

യോഗത്തില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി വി പ്രകാശന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വി പി രാജേഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. നവ്യ ജെ തൈക്കാട്ടില്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഐ.എം.എ/ഐ.എ.പി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജംട...
03/06/2026

ട്രോളിങ് നിരോധനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍

കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി. ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയുള്ള ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അപകടകരമായ സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

നിര്‍ത്തിയിടുന്ന ബോട്ടുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. ട്രോളിങ് നിരോധന സമയത്ത് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യും. ഹാര്‍ബറുകളുടെ ശുചീകരണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേക ശ്രദ്ധ വേണം. തൊഴിലാളികള്‍ ഇന്‍ഷുറന്‍സ് സ്‌കീമുകളില്‍ പങ്കാളികളാകണം. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗങ്ങള്‍ കൃത്യമായി ചേരാന്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.

ട്രോളിങ് നിരോധന കാലത്തേക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ് യോഗത്തില്‍ അറിയിച്ചു. കടല്‍ പട്രോളിങ്ങിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനത്തിനുമായി മെയ് 15 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം (ഫോണ്‍: 0495 2414074, 2992194, 9496007052) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ സുരക്ഷാ/പട്രോളിങ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ബോട്ടുകള്‍ വാടകക്കെടുക്കാന്‍ നടപടി സ്വീകരിച്ചു. ഇവ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി തീരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. റസ്‌ക്യൂ ഗാര്‍ഡുമാരെ നിയോഗിക്കുന്നതിനുള്ള ഇന്റര്‍വ്യൂ പൂര്‍ത്തിയായിട്ടുണ്ട്. ആധുനിക ആശയവിനിമയ സംവിധാനം ഘടിപ്പിച്ച മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് (ഫൈബര്‍ വള്ളം) ചോമ്പാല്‍ ബേസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മറ്റു വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.

എല്ലാ ഹാര്‍ബറുകളിലും രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ടും ആംബുലന്‍സ് സംവിധാനവും ഒരുക്കുക, പ്രവര്‍ത്തനരഹിതമായ സിഗ്‌നല്‍ സംവിധാനങ്ങള്‍ ശരിയാക്കുക, അപകടങ്ങളുണ്ടാകുമ്പോള്‍ അടിയന്തര ചികിത്സക്ക് സംവിധാനമൊരുക്കുക, സാമ്പത്തിക സഹായങ്ങള്‍ ഉടന്‍ അനുവദിക്കുക, രേഖയില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ മത്സ്യബന്ധനത്തിനെത്തുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു.

യോഗത്തില്‍ ഫിഷറീസ് അസി. ഡയറക്ടര്‍ വി സുനീര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.

മഴക്കാല മുന്നൊരുക്കം: വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശംമഴ പെയ്യുന്നത...
02/06/2026

മഴക്കാല മുന്നൊരുക്കം: വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

മഴ പെയ്യുന്നതോടെ നഗരത്തിലെ പ്രധാന റോഡുകളിലും ദേശീയ പാതയിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയപാതയോരത്തെ ഡ്രെയിനേജുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തടസ്സം നേരിടുന്നതായി കണ്ടെത്തുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവൃത്തികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്നും ദേശീയപാത അധികൃതരെ അറിയിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിക്കുമെന്നും അവര്‍ അറിയിച്ചു.

ദേശീയപാത അഴിയൂര്‍-വെങ്ങളം റീച്ചില്‍ വടകര, മടപ്പള്ളി, പയ്യോളി ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇതില്‍ മടപ്പള്ളി ഭാഗത്തെ പ്രശ്നം പരിഹരിച്ചതായി ദേശീയപാത അധികൃതര്‍ അറിയിച്ചു. നഗരത്തിലെ പ്രധാന റോഡുകളായ മാനാഞ്ചിറ-മലാപറമ്പ് റോഡ്, മാവൂര്‍ റോഡ് എന്നിവിടങ്ങളിലെ പ്രശ്നങ്ങളും കലക്ടര്‍ വിലയിരുത്തി. നടക്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം, പുതിയസ്റ്റാന്‍ഡ് ജങ്ഷന്‍, എരഞ്ഞിപ്പാലം ഭാഗങ്ങളിലെ ഡ്രെയിനേജ് സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. മഴക്കാലത്തെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്തനിവാരണ വകുപ്പിനു കീഴിലെ ദ്രുതകര്‍മസേനയും വനം വകുപ്പിനു കീഴിലെ പ്രൈമറി റെസ്പോണ്‍സ് ടീമും സജജമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എം സജീദ്, ദേശീയപാത, പി.ഡബ്ല്യു.ഡി, മോട്ടോര്‍ വാഹന വകുപ്പ്, കെ.ആര്‍.എഫ്.ബി, വനം തുടങ്ങി വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വിപുലമായി സംഘടിപ്പിക്കുംസംഘാടക സമിതി യോഗം ചേര്‍ന്നുഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാ...
01/06/2026

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വിപുലമായി സംഘടിപ്പിക്കും

സംഘാടക സമിതി യോഗം ചേര്‍ന്നു

ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളകളിലൊന്നുമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ പണ്ട്രണ്ടാം പതിപ്പ് വിപുലമായി നടത്താന്‍ സംഘാടക സമിതി യോഗത്തില്‍ തീരുമാനം. ഫെസ്റ്റിവലിന് മുന്നോടിയായി വിവിധ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പ്രീ ഇവന്റുകള്‍ നടത്താനും സി കെ കാസിം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. വേദികള്‍, മത്സര ഇനങ്ങള്‍ എന്നിവക്ക് അന്തിമ രൂപം നല്‍കി. ദേശീയ-അന്തര്‍ദേശീയ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കല്‍, വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ധനസമാഹരണം, ഉദ്ഘാടന-സമാപന ചടങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഏകോപനം, സുരക്ഷാ സംവിധാനങ്ങള്‍, ദുരന്ത നിവാരണ സംവിധാനങ്ങള്‍, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പരിപാടിയില്‍ ജനകീയ പങ്കാളിത്തവും എല്ലാവരുടെയും സഹകരണവും ഉറപ്പാക്കണമെന്ന് സി കെ കാസിം എം.എല്‍.എ പറഞ്ഞു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും യോഗത്തില്‍ നടന്നു.

ജൂലൈ 30, 31, ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലായി കോഴിക്കോട് ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് റിവര്‍ ഫെസ്റ്റിവല്‍ അരങ്ങേറുക. കേരള വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. ടൂറിസം വകുപ്പ് മന്ത്രി മുഖ്യ രക്ഷാധികാരിയും പ്രിയങ്ക ഗാന്ധി എം.പി, എം.എല്‍.എമാരായ സി കെ കാസിം, എം എ റസാഖ് മാസ്റ്റര്‍, പാറക്കല്‍ അബ്ദുല്ല, ഫാത്തിമ തഹ്‌ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ടൂറിസം സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി ചെയര്‍പേഴ്‌സണും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് ഓര്‍ഗനൈസിങ് സെക്രട്ടറിയുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, സബ് കലക്ടര്‍ എസ് ഗൗതം രാജ്, അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി നായര്‍, ടൂറിസം ഡെപ്യൂട്ടി ഡയറകട്ര്‍ പ്രദീപ് ചന്ദ്രന്‍, കെ.എ.ടി.പി.എസ് സി.ഇ.ഒ ബിനു കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക സംഘടന പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

കുട്ടികളുടെ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണം -എം കെ രാഘവന്‍ എം.പിസ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജി...
01/06/2026

കുട്ടികളുടെ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണം -എം കെ രാഘവന്‍ എം.പി

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു

കുട്ടികളുടെ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിന് സ്‌കൂളുകള്‍ പ്രാധാന്യം നല്‍കുകയും ഇതിനായി പ്രത്യേക പരിശീലനം ഒരുക്കുകയും വേണമെന്ന് എം കെ രാഘവന്‍ എം.പി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ പഠനത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും എം.പി പറഞ്ഞു. ചടങ്ങില്‍ വി ടി സൂരജ് എം.എല്‍.എ അധ്യക്ഷനായി. കുട്ടികള്‍ക്കുള്ള പഠന കിറ്റിന്റെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. പ്രത്യേകമായി അലങ്കരിച്ച സ്‌കൂള്‍ അങ്കണത്തിലേക്ക് പുതിയ വിദ്യാര്‍ഥികളെ ചെണ്ടമേളം, പഞ്ചവാദ്യം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീമ കുന്നുമ്മലും പ്രീ പ്രൈമറി കിറ്റ് വിതരണം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയിലും സമ്മാനകിറ്റ് വിതരണം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസും രസതന്ത്ര കിറ്റ് വിതരണം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുല്‍ നാസറും നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതി നൂറ് ശതമാനം വിജയം നേടുകയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ എ പ്ലസില്‍ ഒന്നാമതെത്തുകയും ചെയ്ത നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ള ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് ഷൈജ മുരളി കൈമാറി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ എരവത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സുജ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈനി അശോക്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സാജിറ അനസ്, ഡി.ഡി.ഇ ഇന്‍ചാര്‍ജും വടകര ഡി.ഇ.ഒയുമായ പി ഗീത, പേരാമ്പ്ര എ.ഇ.ഒ കെ വി പ്രമോദ്, ബാലുശ്ശേരി ബി.പി.സി ഇന്‍-ചാര്‍ജ് സജിന്‍ മാത്യു, കൈറ്റ് ജില്ലാ കോഓഡിനേറ്റര്‍ മനോജ്, ഡയറ്റ് സീനിയര്‍ ലെക്ചറര്‍ ഡോ. സലീമുദ്ദീന്‍, പ്രിന്‍സിപ്പല്‍ ഇ കെ ഷാമിനി, പി.ടി.എ പ്രസിഡന്റ് സത്യന്‍ കുളിയാപ്പൊയില്‍, എസ്.എം.സി ചെയര്‍മാന്‍ ഇ വിനോദ് കുമാര്‍, പി ബി അഭിത, കെ രാജീവന്‍, ഷിബീഷ്, നിസാര്‍ മാസ്റ്റര്‍, പ്രജോഷ് തുടങ്ങിയവര്‍ സംസാരിച്ചു. മജീഷ്യന്‍ വി യു ശ്രീജിത്ത് മാജിക് ഷോ അവതരിപ്പിച്ചു.

മഴക്കാല മുന്നൊരുക്കം; ജില്ല സജ്ജമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നുകാലവര്‍...
01/06/2026

മഴക്കാല മുന്നൊരുക്കം; ജില്ല സജ്ജമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു

കാലവര്‍ഷം നേരിടുന്നതിനായി ജില്ല സജ്ജമാണെന്ന് ജില്ലയുടെ ചുമതലയുള്ള റെവന്യു വകുപ്പു മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷയ്ക്കും, സേവനങ്ങള്‍ ഏറ്റവും കാര്യക്ഷമമായി അവരിലേക്കെത്തിക്കുന്നതിനുമാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണവും ഏകോപനവും മന്ത്രി ആവശ്യപ്പെട്ടു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല യോഗത്തിന്റെ തുടര്‍ച്ചയായാണ് ജില്ലാതല യോഗമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനങ്ങള്‍ ഏറ്റവും താഴെത്തട്ട് മുതല്‍ തുടങ്ങണം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വില്ലേജ്, താലൂക്ക്തലം മുതല്‍ ജില്ലാതലം വരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുണ്ട്. ഇതിനായി റെവന്യു, ആരോഗ്യം, തദ്ദേശം തുടങ്ങി വകുപ്പുകള്‍ ഫലപ്രദമായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിനായി പ്രത്യേക ജാഗ്രതയും മുന്‍കരുതലും ആവശ്യമാണ്. ആശുപത്രികളില്‍ മരുന്നും മറ്റ് സജ്ജീകരണങ്ങളും ആവശ്യത്തിന് ഉണ്ടെന്നതും മന്ത്രി ഉറപ്പാക്കി. മഴക്കാലത്ത് സ്‌കൂളുകളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച കാര്യങ്ങളും മന്ത്രി അവലോകനം ചെയ്തു. ഓടകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളിലെ സജ്ജീകരണങ്ങള്‍, കടല്‍ക്ഷോഭം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍, മത്സ്യതൊഴിലാളികളുടെ സുരക്ഷ തുടങ്ങി വിഷയങ്ങള്‍ മന്ത്രി വിലയിരുത്തി.

യോഗത്തില്‍ ജില്ല കളക്ടര്‍ എം എസ് മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ നടത്തിപ്പോരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ല കളക്ടര്‍ വിശദീകരിച്ചു. റെവന്യു, ആരോഗ്യം, പോലീസ്, അഗ്നിരക്ഷാസേന, തദ്ദേശവകുപ്പ്, വനം, പൊതുവിദ്യാഭ്യാസം, കെഎസ്ഇബി, ഫിഷറീസ്, കോര്‍പറേഷന്‍, വാട്ടര്‍ അതോറിറ്റി, മേജര്‍, മൈനര്‍ ഇറിഗേഷന്‍, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകള്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

സബ് കളക്ടര്‍ എസ് ഗൗതം രാജ്, സിറ്റി പോലീസ് കമീഷ്ണര്‍ മെറിന്‍ ജോസഫ്, റൂറല്‍ എസ്പി ടി ഫറാഷ്, എഡിഎം പി അഖില്‍, അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി നായര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എം സാജിദ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പദ്ധതി അവലോകനത്തിനായി മാസംതോറും മണ്ഡലംതല യോഗം ചേരും -ജില്ലാ വികസന സമിതിനിലവിലെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാ...
30/05/2026

പദ്ധതി അവലോകനത്തിനായി മാസംതോറും മണ്ഡലംതല യോഗം ചേരും -ജില്ലാ വികസന സമിതി

നിലവിലെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം

ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ മണ്ഡലം തലത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ എല്ലാ മാസവും യോഗം ചേരാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. നിര്‍വഹണ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ പദ്ധതി പുരോഗതിയും തുടര്‍നടപടികളും ചര്‍ച്ച ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത ജില്ലാ വികസന സമിതി യോഗത്തിന്റെ അജണ്ട തീരുമാനിക്കുക. പദ്ധതികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭരണാനുമതി ലഭിച്ചതും പ്രവൃത്തി ആരംഭിച്ചതുമായ എല്ലാ വികസന പദ്ധതികളും വേഗത്തിലാക്കാന്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അധ്യക്ഷയായി.

യോഗത്തില്‍ നവകേരള സദസ്സ് പ്രവൃത്തികളുടെ അവലോകനവും നടന്നു. ജില്ലയില്‍നിന്ന് 91 കോടി രൂപയുടെ 23 പദ്ധതികളാണ് നവകേരള സദസ്സ് പ്രവൃത്തിയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 19 പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കാപ്പാട് കടല്‍ഭിത്തി നിര്‍മാണം, വായനാരി തോട് നവീകരണം എന്നീ പദ്ധതികളുടെ നിര്‍മാണ പ്രവൃത്തി നീളുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അഡ്വ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

വടകര മണ്ഡലത്തിലെ കടല്‍ഭിത്തി നിര്‍മാണത്തിന് അടിയന്തരമായി 10 ലക്ഷം അനുവദിക്കണമെന്ന് ജില്ലാ കലക്ടറോട് കെ കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു. നാദാപുരം മണ്ഡലത്തിലെ മിക്ക പ്രവൃത്തികളും പാതിവഴിയിലാണെന്നും ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കെ എം അഭിജിത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. പ്രവൃത്തികള്‍ കൃത്യമായി നിര്‍വഹിക്കാത്ത കരാറുകാരെ ഒഴിവാക്കുകയോ അവരെക്കൊണ്ട് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിപ്പിക്കുകയോ വേണം. ഉരുള്‍പ്പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശത്തെ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

തിരുവമ്പാടി മണ്ഡലത്തിലെ പെരുമ്പൂള-നായാടംപൊയില്‍ റോഡ് പ്രവൃത്തിയും മണ്ഡലത്തിലെ കെ.എസ്.ടി.പി റോഡുകളുടെ അറ്റകുറ്റപ്പണിയും മന്ദഗതിയിലാണെന്നും ഇതില്‍ അടിയന്തര നടപടി വേണമെന്നും സി കെ കാസിം എം.എല്‍.എ പറഞ്ഞു.

യോഗത്തില്‍ എം.എല്‍.എമാരായ അഡ്വ. കെ ജയന്ത്, പാറക്കല്‍ അബ്ദുള്ള, എം എ റസാഖ് മാസ്റ്റര്‍, പി കെ ഫിറോസ്, വി ടി സൂരജ്, വിദ്യ ബാലകൃഷ്ണന്‍, ഫാത്തിമ തഹിലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലിമോഹന്‍ കൊട്ടാരത്തില്‍, എ.ഡി.എം പി അഖില്‍, സബ് കലക്ടര്‍ എസ് ഗൗതം രാജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര്‍ രത്‌നേഷ്, അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി നായര്‍ തുടങ്ങിയവരും സംസാരിച്ചു.

Address

Civil Station
Calicut

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 10am - 5pm

Telephone

+914952370225

Alerts

Be the first to know and let us send you an email when District Information Office Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Information Office Kozhikode:

Share