District Information Office Kozhikode

District Information Office Kozhikode Official Page of District Information Office, Kozhikode

ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം. ജോൺവിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പരസ്പരം മന...
05/09/2026

ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം. ജോൺ

വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പരസ്പരം മനസ്സിലാക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന സൗഹൃദത്തിന്റെയും വൈവിധ്യത്തിന്റെയും ഇടങ്ങളായി ക്യാമ്പസുകൾ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നടന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന തല അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന് പുറത്ത്, പ്രത്യേകിച്ച് ഹൈദരാബാദിൽ പഠിച്ച കാലത്തെ തന്റെ അനുഭവങ്ങളും അവിടെ നേരിട്ട വൈവിധ്യമാർന്ന ക്യാമ്പസ് അന്തരീക്ഷവും മന്ത്രി ചടങ്ങിൽ പങ്കുവച്ചു. വ്യത്യസ്ത സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായി ഇടപഴകിയുള്ള പഠനാനുഭവങ്ങൾ വിശാലമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദങ്ങളും വൈവിധ്യങ്ങളുമാണ്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഒരുമിച്ച് പഠിക്കുകയും സംവദിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കണം. ഇത്തരം സൗഹൃദങ്ങളും വൈവിധ്യങ്ങളും രൂപപ്പെടുത്തുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അറിവ് പകരുക എന്നതിനപ്പുറം ഓരോ വിദ്യാർഥിയെയും തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളും അഭിരുചികളും പരിപോഷിപ്പിച്ച് കൈപിടിച്ച് ഉയർത്തുകയാണ് അധ്യാപകരുടെ ഉത്തരവാദിത്വം. അറിവിനൊപ്പം ചിന്തിക്കാനും സംവദിക്കാനും പരസ്പരം ബഹുമാനിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന അക്കാദമിക് അന്തരീക്ഷമാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

കാലാനുസൃതമായ കോഴ്സുകളും പഠനരീതികളും ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നാലുവർഷ ബിരുദം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ വിദ്യാർഥികൾക്ക് കൂടുതൽ വൈവിധ്യമാർന്ന പഠനാനുഭവങ്ങളും അവസരങ്ങളും ഒരുക്കുന്നതിനാണ്.
മന്ത്രി പറഞ്ഞു.കോഴിക്കോട് സൗത്ത് എം.എൽ.എ ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഡോ. സി. എൻ. ബാലകൃഷ്ണൻ നമ്പ്യാരെ ആദരിച്ചു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മാനേജർ ഡോ. സുജിത് വർമ്മ എസ്. അധ്യാപകദിന സന്ദേശം നൽകി.പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഉണ്ണിക്കൃഷ്ണൻ എസ്.,കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർ എൻ. എം. ഷിംന, ആൻ കെ റിയ എന്നിവർ സംസാരിച്ചു.

അധ്യാപക നിയമനം: തടസ്സങ്ങള്‍ നീക്കി ഉടന്‍ നിയമന അംഗീകാരം നല്‍കും -മന്ത്രി ഷംസുദ്ദീന്‍സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ മന്ത്രി...
05/09/2026

അധ്യാപക നിയമനം: തടസ്സങ്ങള്‍ നീക്കി ഉടന്‍ നിയമന അംഗീകാരം നല്‍കും -മന്ത്രി ഷംസുദ്ദീന്‍

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസ്സപ്പെട്ടിരുന്ന 1600-ഓളം അധ്യാപകരുടെ പ്രശ്‌നങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് പരിഹരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍. സംസ്ഥാന അധ്യാപക ദിനാഘോഷം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമന നടപടികള്‍ സുതാര്യമാക്കുന്നതിനും തടസ്സമില്ലാതെ പൂര്‍ത്തിയാക്കുന്നതിനുമായി എല്ലാ സ്‌കൂളുകളിലും ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെക്കേണ്ട നാല് ശതമാനം പോസ്റ്റുകള്‍ കൃത്യമായി രേഖപ്പെടുത്തും. എല്ലാ സ്‌കൂളുകളിലെയും നിയമനങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക റോസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കുന്നതിനായി സുപ്രീം കോടതിയില്‍ ക്യുറേറ്റീവ് ഹരജി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ ശാരീരിക ആരോഗ്യത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി കായിക അധ്യാപകരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരെ നിയമിക്കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന 500 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന പരിധി 300 ആയി കുറച്ചിരുന്നു. പരമാവധി വിദ്യാലയങ്ങളില്‍ കായിക അധ്യാപകരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന വിഷയം പ്രത്യേക സമിതിയുടെ പരിഗണനയിലാനെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്കായി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പ്രൈമറി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ മികച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ആദ്യമായാണ് ഏര്‍പ്പെടുത്തിയത്. അഞ്ച് ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുന്ന സമ്മാനത്തുക. വ്യക്തിഗത അധ്യാപക പുരസ്‌കാരങ്ങളുടെ തുക നിലവില്‍ കുറവാണെന്നും, അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ അധ്യാപക അവാര്‍ഡ് തുക ഗണ്യമായി വര്‍ധിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വിവരസാങ്കേതികവിദ്യയും വേഗത്തില്‍ വളരുന്ന കാലഘട്ടത്തില്‍ അധ്യാപകരുടെ പങ്ക് വഴികാട്ടികളുടേതായി മാറിക്കഴിഞ്ഞു. കേവലം പാഠപുസ്തക പഠനത്തിനപ്പുറം ബിസിനസ് മാനേജ്മെന്റ്, കൃഷി, മറ്റ് തൊഴില്‍ നൈപുണ്യങ്ങള്‍ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ആധുനികവത്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോടും കലോത്സവം എറണാകുളം ജില്ലയിലും നടക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. എഐ ചാറ്റ് സംവിധാനം ഉള്‍പ്പെടെയുള്ളതാണ് ഈ വെബ്‌സൈറ്റ്. സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണവും മികച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ അധ്യക്ഷനായി. എം കെ രാഘവന്‍ എം പി, പി കെ ഫിറോസ് എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. ഡി സജിത് ബാബു, വകുപ്പ് ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യുകെ അബ്ദു നാസര്‍, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ കെ കെ മഷൂദ്, എസ് എസ് കെ പ്രോജക്ട് ഡയറക്ടര്‍ ഡോ. കെ മോഹന്‍കുമാര്‍, എസ് ഐ ഇ ടി ഡയറക്ടര്‍ സിബി മുഹമ്മദ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആര്‍ എസ് ഷിബു, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ കെ വി മനോജ്, പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി എസ് അമൃത, കോഴിക്കോട് ആര്‍ ഡി ഡി എസ് സുധ, ഡിപിസി നിസാര്‍ ചേലേരി, വി എച്ച് എസ് ഇ അസി. ഡയറക്ടര്‍ കെ റസീന തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നടക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വ ശില്പശാലക്കിടെ മുഖ്യമന്ത...
05/09/2026

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നടക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വ ശില്പശാലക്കിടെ മുഖ്യമന്ത്രി വി.ഡി സതീശൻ ഐ ഐ എം അങ്കണത്തിൽ അശോക വൃക്ഷത്തൈ നടുന്നു

ഐ ഐ എം ക്യാമ്പസ് ലൈബ്രറിക്കകത്തെ ഗുരുകുൽ ക്ലാസ് മുറിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
05/09/2026

ഐ ഐ എം ക്യാമ്പസ് ലൈബ്രറിക്കകത്തെ ഗുരുകുൽ ക്ലാസ് മുറിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും

ഐ ഐ എം കോഴിക്കോട് ക്യാമ്പസിലെ അർജുന പഥിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരോടൊപ്പം സെൽഫിയെടുക്കുന്നു
05/09/2026

ഐ ഐ എം കോഴിക്കോട് ക്യാമ്പസിലെ അർജുന പഥിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരോടൊപ്പം സെൽഫിയെടുക്കുന്നു

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നടക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വ ശില്പശാലക്കിടെ മുഖ്യമന്ത...
05/09/2026

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നടക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വ ശില്പശാലക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഐ ഐ എം ഡയറക്ടറും ഫാക്കൽറ്റി അംഗങ്ങളും അർജുന പഥിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു

പുതുയുഗ കേരളത്തിന് പുതിയ ആശയങ്ങൾ പങ്കുവെച്ച് 'റീ ഇമാജിനിങ് കേരളം': സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വ സംഗമത്തിന് സമാപനംപുതുയു...
05/09/2026

പുതുയുഗ കേരളത്തിന് പുതിയ ആശയങ്ങൾ പങ്കുവെച്ച് 'റീ ഇമാജിനിങ് കേരളം': സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വ സംഗമത്തിന് സമാപനം

പുതുയുഗ കേരളത്തിന് പുതിയ വികസന ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ സംഘടിപ്പിച്ച സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കായുള്ള ദ്വിദിന 'റീ ഇമാജിനിങ് കേരളം' നേതൃത്വ ശില്പശാല സമാപിച്ചു. സെപ്റ്റംബർ 4, 5 തീയതികളിലായി നടന്ന സംഗമത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി. പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു ഖേൽക്കർ, ഓ.എസ്.ഡി എൻ എസ് കെ ഉമേഷ് എന്നിവർ പങ്കെടുത്തു.

കൃത്രിമ ബുദ്ധിയുടെ കാലത്തെ പരിവർത്തനാത്മക നേതൃത്വം, കേരളത്തെ ആരോഗ്യ-ക്ഷേമ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കൽ, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന സമൂഹങ്ങളെ രൂപപ്പെടുത്തൽ, പൊതുജനാരോഗ്യത്തിന്റെ അടുത്ത ഘട്ടം, നയങ്ങളെ ഫലപ്രദമായ ഭരണത്തിലേക്ക് മാറ്റൽ തുടങ്ങിയ വിഷയങ്ങളാണ് ആദ്യദിവസം ചർച്ച ചെയ്തത്. ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി, അരവിന്ദ് ഐ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരവിന്ദ് ശ്രീനിവാസൻ, ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് ഷാ, നാരായണ ഹെൽത്ത് സ്ഥാപകൻ ഡോ. ദേവി ഷെട്ടി, ലണ്ടനിലെ കിംഗ്സ് കോളേജിലെ ഡോ. സഞ്ചയൻ ബാനർജി തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു.

രണ്ടാംദിവസം കേരളത്തിന്റെ സിൽവർ ഇക്കോണമി മിഷൻ, സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തൽ, സംരംഭകത്വവും നൈപുണ്യ വികസനവും, ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റൽ, തലമുറമാറ്റം ഫലപ്രദമായി കൈകാര്യം ചെയ്യൽ, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തൽ തുടങ്ങിയ നിർണായക വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.

പ്രൊഫ. ദീപ സേതിയും പ്രൊഫ. പ്രിയ നായർ രാജീവും സിൽവർ ഇക്കോണമി സംബന്ധിച്ച സെഷന് നേതൃത്വം നൽകി. സാമ്പത്തിക-ധനകാര്യ മേഖലയിലെ ചർച്ചയിൽ പ്രൊഫ. മൃദുൽ കെ. സഗ്ഗറും പ്രൊഫ. വിപിൻ പി. വീറ്റിലും പങ്കെടുത്തു. സംരംഭകത്വവും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട സെഷനിൽ പ്രൊഫ. ആശുതോഷ് സർക്കാർ, പ്രൊഫ. നൈസിൽ ജോർജ് എന്നിവരും ഉന്നത വിദ്യാഭ്യാസ രംഗത്തെ സെഷനിൽ പ്രൊഫ. ശ്രീജേഷ് എസ്., പ്രൊഫ. ദേവപ്രസാദ് എം., പ്രൊഫ. അങ്കൂർ ജെയിൻ, പ്രൊഫ. ശിൽപ സതീഷ് എന്നിവരും ആശയങ്ങൾ അവതരിപ്പിച്ചു.

തലമുറമാറ്റവും കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട അവസാന അക്കാദമിക് സെഷനിൽ ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി, പ്രൊഫ. അനന്തകുട്ടൻ ബി. ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു. പ്രൊഫ. രാജേഷ് എസ്. ഉപാധ്യായുല, പ്രൊഫ. ഗ്ലാഡിസ് എസ്., പ്രൊഫ. ധരുൺ കാശിലിംഗം, പ്രൊഫ. ഐശ്വര്യ രാമസുന്ദരം എന്നിവർ സെഷന് ഏകോപനം നൽകി.

സംഗമത്തിന്റെ ഭാഗമായി ക്യാമ്പസിലെ അർജുന പഥിൽ മന്ത്രിസഭാംഗങ്ങളുടെ ഫോട്ടോ സെഷനും മുഖ്യമന്ത്രിയുടെ അശോക വൃക്ഷത്തൈ നടീലും നടന്നു. തുടർന്ന് ലൈബ്രറിക്കകത്തെ പരാമ്പരാഗത ശൈലിയിലുള്ള ഗുരുകുലം ക്ലാസ് മുറി സന്ദർശിക്കുകയും ചെയ്തു.

കേരളത്തിന്റെ മനുഷ്യകേന്ദ്രിത വികസന മാതൃക നിലനിർത്തിക്കൊണ്ട് സാമ്പത്തിക വളർച്ച, ധനകാര്യ സുസ്ഥിരത, ആരോഗ്യ-ക്ഷേമം, കാലാവസ്ഥാ പ്രതിരോധം, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിലുള്ള കേരളത്തിന്റെ സ്ഥാനം എന്നിവയിൽ പുതിയ ഇടപെടലുകൾക്ക് വഴിയൊരുക്കുന്ന ആശയങ്ങൾ സംഗമത്തിൽ ഉയർന്നുവന്നു. ഭരണസംവിധാനത്തെ കൂടുതൽ ഫലപ്രദവും ജനകേന്ദ്രിതവും ഭാവിയെ അഭിമുഖീകരിക്കുന്നതുമായ രീതിയിൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയവിനിമയത്തിനും സംഗമം വേദിയായി.

ഉച്ചയ്ക്ക് 1.15ന് എം.ഡി.സി ക്ലാസ്‌റൂം സി1ൽ നടന്ന സമാപനച്ചടങ്ങോടെയാണ് ദ്വിദിന സംഗമം ഔദ്യോഗികമായി സമാപിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐ ഐ എം ഡയറക്‌ടർ സർട്ടിഫിക്കറ്റുകൾ നൽകി. ഐ. ഐ. എമ്മിന് കേരള സർക്കാറിൻ്റെ ഉപഹാരം ഡയറക്ടർ ദേബശിഷ് ചാറ്റർജിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. 1.30 ഓടെയാണ് ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചത്.

വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ കൃത്യമായ മേല്‍നോട്ടം വേണം -ജില്ലാ വികസന സമിതി യോഗംജില്ലയിലെ വികസന...
05/09/2026

വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ കൃത്യമായ മേല്‍നോട്ടം വേണം -ജില്ലാ വികസന സമിതി യോഗം

ജില്ലയിലെ വികസന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും മേല്‍നോട്ടവും ഉണ്ടാവണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം പ്രവൃത്തികള്‍ അനിശ്ചിതമായി വൈകുന്ന സാഹചര്യം ഉണ്ടാവരുത്. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

മരുതോങ്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടെന്നും നിര്‍മാണത്തിലെ അപാകതയില്‍ അന്വേഷണം വേണമെന്നും കെ.എം അഭിജിത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ മരണപ്പെടുന്ന സാഹചര്യം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സോളാര്‍ ഫെന്‍സിങ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി വേണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വീസ് റോഡുകളുടെ ടാറിങ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു. കടല്‍ ഭിത്തികളുടെ നിര്‍മാണം, കിഫ്ബി മുഖേന നടപ്പാക്കുന്ന തലശ്ശേരി ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായ താഴെ അങ്ങാടിയിലെ പ്രവൃത്തികള്‍ എന്നിവ വേഗത്തിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.

പുതുപ്പാടിയിലെ പട്ടയപ്രശ്‌നം പരിഹരിക്കുന്നതിനുള്ള സര്‍വേ നടത്താന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണമെന്ന് സി.കെ കാസിം എം.എല്‍.എ ആവശ്യപ്പെട്ടു. അധിക സര്‍വേയര്‍മാരെ നിയോഗിച്ച് പരിഹാരം കണ്ടെത്തുമെന്ന് ജില്ലാ കലക്ടര്‍ മറുപടി നല്‍കി. ചിപ്പിലിത്തോട്-വയനാട് ബദല്‍പാത പ്രവൃത്തികള്‍ക്കായി സ്വീകരിച്ച നടപടികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങളും എം.എല്‍.എ തേടി. പ്രവൃത്തിയുടെ ഡി.പി.ആര്‍ കണ്‍സല്‍ട്ടന്റിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാത അധികൃതര്‍ സ്വീകരിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കാലാവസ്ഥ അനുകൂലമായതിനാല്‍ കാപ്പാട് കടല്‍ഭിത്തി നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് അഡ്വ. കെ പ്രവീണ്‍കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം, കോരപ്പുഴ മുതല്‍ കോട്ടക്കല്‍ വരെയുള്ള തീരദേശ റോഡിനുള്ള സ്ഥലമെടുപ്പ് എന്നിവ വേഗത്തിലാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.

മാവൂര്‍-എന്‍.ഐ.ടി റോഡ് വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടി മന്ദഗതിയിലാണെന്ന് എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) അറിയിച്ചു.

ചീക്കിലോട് സ്‌റ്റേഡിയം നിര്‍മാണത്തിന്റെ ശേഷിക്കുന്ന പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. വിദ്യ ബാലകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പ്രവൃത്തി സെപ്റ്റംബര്‍ 20ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റോഡുകളുടെ നിര്‍മാണവും നവീകരണവും ധ്രുതഗതിയിലാക്കണമെന്നും എം.എല്‍.എ ആവശ്യമുയര്‍ത്തി.

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി വിലയിരുത്തല്‍, നവകേരള സദസ്സ് പ്രവൃത്തികളുടെ അവലോകനം എന്നിവയും നടന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി അധ്യക്ഷയായി. എ.ഡി.എം കെ ഷറീന, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ആര്‍ രത്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട് ഐ.ഐ.എം ക്യാമ്പസില്‍ സംസ്ഥാന മന്ത്രിസഭ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച നേതൃത്വ ശില്‍പശാലയില്‍നിന്ന്
04/09/2026

കോഴിക്കോട് ഐ.ഐ.എം ക്യാമ്പസില്‍ സംസ്ഥാന മന്ത്രിസഭ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച നേതൃത്വ ശില്‍പശാലയില്‍നിന്ന്

സംസ്ഥാന മന്ത്രിസഭയുടെ ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കംകേരളത്തിന്റെ ദീ...
04/09/2026

സംസ്ഥാന മന്ത്രിസഭയുടെ ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കം

കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശിപ്പശാല ‘റീഇമാജിനിങ് കേരളം’ ഐ.ഐ.എം.കെ ക്യാമ്പസിൽ ആരംഭിച്ചു. സെപ്റ്റംബർ നാലിനും അഞ്ചിനുമാണ് ക്യാമ്പ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിസഭാംഗങ്ങളും ചീഫ് സെകട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒ.എസ്.ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പിൽ ഐ.ഐ.എം.കെ അധ്യാപകരും രാജ്യാന്തര വിദഗ്ധരും വിവിധ സെഷനുകൾ നയിക്കും. മാനേജ്മെൻ്റ് ഡവലപ്മെൻ്റ് സെൻ്റർ ക്ലാസ്- 1 ലാണ് ശില്പശാല നടക്കുന്നത്.

രാവിലെ 9ന് മുഖ്യമന്ത്രി വി ഡി സതീശൻ തിരി തെളിച്ചതോടെയാണ് ആദ്യദിന പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് രാവിലെ 9.30ന് ‘Transformational Leadership in the Age of AI: Engaging People with Purpose and Impact’ എന്ന വിഷയത്തിൽ ആദ്യ സെഷൻ ഐ.ഐ.എം.കെ ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയാണ് സെഷൻ നയിക്കുന്നത്.

നിലവിലെ വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള കൂട്ടായ ചിന്തയ്ക്കും തന്ത്രപരമായ ആലോചനയ്ക്കുമാണ് ക്യാമ്പിൽ പ്രാധാന്യം നൽകുന്നത്. കൃത്രിമബുദ്ധിയുടെ കാലത്തെ നേതൃത്വം, നയങ്ങളെ ജനജീവിതത്തിലെ സുസ്ഥിര മാറ്റങ്ങളാക്കി മാറ്റുന്നതിനുള്ള സമീപനങ്ങൾ, കാലാവസ്ഥാ പ്രതിരോധം, സമൂഹാധിഷ്ഠിത ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക-ധനകാര്യ മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.

ആദ്യദിനത്തിൽ കേരളത്തെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി ഉയർത്തുന്നതിനുള്ള സാധ്യതകളും ‘Silver Economy Mission’ സംബന്ധിച്ച സാധ്യതകളും ചർച്ച ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും സമൂഹാധിഷ്ഠിത ദുരന്തനിവാരണത്തിനുമുള്ള സമീപനങ്ങളും പരിഗണിക്കും. പൊതുജനാരോഗ്യത്തിന്റെ ഭാവി സംബന്ധിച്ച സെഷനിൽ നാരായണ ഹെൽത്ത് സ്ഥാപകൻ ഡോ. ദേവി ഷെട്ടി പങ്കെടുക്കും.

ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് ഷാ, കിംഗ്സ് കോളജ് ലണ്ടനിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ചയൻ ബാനർജി തുടങ്ങിയ അന്തർദേശീയ വിദഗ്ധരും വിവിധ സെഷനുകളിൽ പങ്കെടുക്കും. ഭരണനയങ്ങൾ സമൂഹത്തിൽ സുസ്ഥിരമായ മാറ്റങ്ങളായി എങ്ങനെ പരിവർത്തനം ചെയ്യാമെന്നതും ആഗോള മികച്ച മാതൃകകളും ചർച്ചയാകും.

ദൈനംദിന ഭരണനിർവഹണത്തിന്റെ തിരക്കുകളിൽ നിന്ന് മാറിനിന്ന് കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് കൂട്ടായ ചിന്തയ്ക്കും തന്ത്രപരമായ ആലോചനയ്ക്കും അവസരമൊരുക്കുകയാണ് ശിൽപശാലയുടെ ലക്ഷ്യം. പ്രായമായിക്കൊണ്ടിരിക്കുന്ന ജനസംഖ്യ, കൃത്രിമബുദ്ധിയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റവും പ്രവാസി പണമയയ്ക്കലിലെ മാറ്റങ്ങളും, വർധിച്ചുവരുന്ന ധനകാര്യ സമ്മർദങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്ക് ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള ആശയവിനിമയത്തിനും ശിൽപശാല വേദിയൊരുക്കും.

പരമ്പരാഗത ക്ലാസ് മുറി പരിശീലനത്തിന് പകരം വിദഗ്ധരും നയരൂപീകരകരും തമ്മിലുള്ള സംവാദത്തിനും ആശയവിനിമയത്തിനുമാണ് ക്യാമ്പിൽ പ്രാധാന്യം നൽകുന്നത്. കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന ദീർഘകാല മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നയപരമായ തീരുമാനങ്ങളെ സുസ്ഥിര ഫലങ്ങളാക്കി മാറ്റുന്നതിനുള്ള തെളിവധിഷ്ഠിത സമീപനവും വളർത്തുകയാണ് ലക്ഷ്യം.

കേരള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ സമർപ്പിത നേതൃത്വ പരിപാടി സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2011ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ ഏകദിന നേതൃത്വ-മാനേജ്മെന്റ് പരിപാടി സംഘടിപ്പിച്ചിരുന്നു.

കേരളത്തിന്റെ വികസന യാത്രയെ കൂടുതൽ ജനകീയവും സുസ്ഥിരവും വിജ്ഞാനാധിഷ്ഠിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുന്നതിനുള്ള പുതിയ ആശയങ്ങളും നയപരമായ ഇടപെടലുകളും രൂപപ്പെടുത്തുന്നതിനും അക്കാദമിക രംഗവും സർക്കാരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദിയായി ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ക്യാമ്പ് മാറും.

Address

Civil Station
Calicut

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 10am - 5pm

Telephone

+914952370225

Alerts

Be the first to know and let us send you an email when District Information Office Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Information Office Kozhikode:

Shortcuts

Share