16/12/2025
മുംബൈ യാത്ര - 6
മുംബയിലെ അൻജുമനെ ഇസ്ലാമും മുസ്ലിം വിദ്യാഭ്യാസ പ്രവർത്തനങ്ങളും.
നിസ്കാരത്തിന് പള്ളി അന്വേഷിച്ചപ്പോഴാണ് ഒരു വിദ്യാർത്ഥി തൻ്റെ സ്ഥാപനത്തിൽ പള്ളിയുണ്ടെന്ന് പറഞ്ഞ് അൻജുമനേ ഇസ്ലാമിൻ്റെ കാമ്പസിലേക്ക് കൊണ്ട് പോയത്. ഉയർന്ന കെട്ടിടങ്ങളോട് കൂടെ പ്രൗഢിയും നിലവാരവുമുള്ള കാമ്പസും ചേർന്ന് പള്ളിയും കണ്ടപ്പോൾ മുസ്ലിം വിദ്യാഭ്യാസത്തിനുള്ള വിവിധ ശ്രമങ്ങൾ ഓർത്തുപോയി.1874 ൽ മുംബൈയിൽ സ്ഥാപിതമായ അൻജുമൻ്റെ ശില്പി ബോംബെ ഹൈ കോർട്ട് ആദ്യ ചീഫ് ജസ്റ്റിസ് ബദ്റുദ്ദീൻ ത്വയ്ബജി ആണ്.മഹാരാഷ്ട്രയിലുടനീളം അനേകം സ്കൂളുകൾ, കോളേജുകൾ, ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഹോസ്റ്റലകൾ, സാമൂഹ്യ-സേവന കേന്ദ്രങ്ങൾ എന്നിവ ഇതിന് കീഴിലുണ്ട്.
പ്രത്യേകിച്ചും പിന്നാക്ക സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആവശ്യക്കാർക്ക് സ്കോളർഷിപ്പുകൾ നൽകുന്നുമുണ്ട്. കിന്റർഗാർട്ടൻ മുതൽ ബിരുദാനന്തര തലങ്ങൾ വരെയുള്ള സമഗ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് .വർഷവും ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് പഠനവും കൂടാതെ 50,000 പേർക്ക് ആരോഗ്യ പരിചരണവും നൽകുന്നു.Early Childhood Development (ECD), Community Health Program, Research and Development , Women Empowerment Program ,ഉറുദു ഗവേഷണം,മാനേജ്മെന്റ്, മെഡിക്കൽ, ഫാർമസി, എഞ്ചിനീയറിംഗ് പഠനങ്ങൾ,ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങി വൈവിധ്യ മേഖലകളിൽ പ്രവർത്തിക്കുന്നു. 1968 മുതൽ തങ്ങളുടെ ടിബിയ കോളേജ് ഫോർ യുനാനി മെഡിസിൻ 2,000-ത്തിലധികം ഡോക്ടർമാരെ സൃഷ്ടിച്ചിട്ടുണ്ട്.മുംബൈയിലെ വെർസോവയിലും പൂനെയിലെ ബണ്ട് ഗാർഡനിലുമുള്ള അനാഥാലയങ്ങൾ പെൺകുട്ടികൾക്കുള്ളതാണ്.ഇന്നും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയിലൂടെ സമൂഹത്തിന് സേവനം ചെയ്ത് വരുന്ന അൻജുമനേ ഇസ്ലാം, മഹാരാഷ്ട്രയിലെ മുസ്ലിം വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു സുപ്രധാന പങ്ക് വഹിച്ച സ്ഥാപനം എന്ന നിലയിൽ അറിയപ്പെടുന്നു.
മുസ്ലിംകളുടെ ആധുനിക വിദ്യാഭ്യാസ പഠനം ലക്ഷ്യമാക്കി വ്യത്യസ്ഥ സംവിധാനങ്ങൾ വ്യക്തികളുടെയും കൂട്ടായ്മകളുടെയും ശ്രമഫലമായി ഇന്ത്യയിൽ വളർന്നു വന്നിട്ടുണ്ട് . 1875 ൽ അലീഗർ മുസ്ലിം യൂണിവേഴ്സിറ്റിയെ (ആദ്യം മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്,1920 മുതൽ AMU) പോലുള്ള പൊതു സ്ഥാപനങ്ങളുണ്ട്.മത സാംസ്കാരികപരമായ അടിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇവയ്ക്കെതിരെ വിമർശനങ്ങളുണ്ടായിരുന്നു. കൊളോണിയൽഭരണ സാഹചര്യങ്ങളും അതേയസമയത്ത് ആഗോളതലത്തിൽ ആധിപത്യം ചെലുത്തിയ പാശ്ചാത്യൻ ആധുനിക വിദ്യാഭ്യാസവും ലോക ക്രമത്തിൽ വരുത്തിയ മാറ്റങ്ങളെ അഭിമുഖീകരിക്കാൻ മുസ്ലീങ്ങളുടെ പക്ഷത്തുനിന്ന് ഉണ്ടായ വ്യത്യസ്ത ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇവയെല്ലാം.ഒരു വിഭാഗം ആധുനികതയെ അതേപടി പെട്ടെന്ന് സ്വീകരിക്കുന്ന രീതിയാണ് കൈക്കൊണ്ടത്.ആശങ്കകളോ പ്രതിസന്ധികളോ ആഗ്രഹങ്ങളോ സ്വാധീനങ്ങളോ തുടങ്ങി വ്യത്യസ്ത കാരണങ്ങൾ ഇതിന് പിന്നിൽ വർത്തിച്ചിട്ടുണ്ടാകും.സൂക്ഷ്മാർഥത്തിലൂടെ ആലോചിച്ചു കൊണ്ട് തന്നെ മുസ്ലിം മതപണ്ഡിതരും ഈ സാഹചര്യത്തിൽ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ട്.അവരുടെ നേതൃത്വത്തിൽ ആത്മസംസ്കരണജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന ദാറുൽ ഉലൂം മദ്രസ സംവിധാനങ്ങളും മത വിദ്യാഭ്യാസത്തെയും ആധുനിക വിദ്യാഭ്യാസത്തെയും സമന്വയിപ്പിക്കുന്ന കരിക്കുലങ്ങളും സാംസ്കാരികാടിത്തറ നിലനിർത്തി കൊണ്ടുള്ള ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരാളം ഉണ്ടായത് മുസ്ലിം സാമൂഹിക മുന്നേറ്റത്തിൽ ചേർത്തുവെക്കേണ്ട കാര്യങ്ങളാണ്. 1766 ൽ വെല്ലൂർ ലത്തീഫിയ്യ,1857 ൽ വെല്ലൂർ ബാഖിയാത്ത്,1866 ൽ ദാറുൽ ഉലൂം ദയൂബന്ദ് ,1873 ൽ മദ്‌റസേ ആലിയ ഹൈദരാബാദ്,1876 ൽ ജാമിഅ നിളാമിയ്യ ഹൈദരാബാദ്,1893 ൽ
ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ ലഖ്നൗ യു.പി. തുടങ്ങി പത്തൊൻപതാം നൂറ്റാണ്ടിലും ശേഷം ഇരുപതാം നൂറ്റാണ്ടിലും ധാരാളം സ്ഥാപനങ്ങൾ ഉണ്ടായിട്ടുണ്ട്.പൊതുവായി മുസ്ലിം സ്ഥാപനങ്ങളെ രണ്ടായി തിരിക്കാം.ഒന്ന് മത പഠനത്തെ ഫോക്കസ് ചെയ്യുന്ന ദാറുൽ ഉലൂം മദ്രസകൾ .മതവിജ്ഞാനീയങ്ങളെ ആഴത്തിൽ പഠിക്കുന്നതോടൊപ്പം തന്നെ ആധുനിക വിദ്യാഭ്യാസവും ഭാഷകളും ടെക്നോളജിയും സമന്വയിപ്പിച്ചുകൊണ്ട് വർത്തമാന ലോകത്തോട് ബന്ധിപ്പിക്കുന്ന മാറ്റങ്ങൾ ഇത്തരം സംവിധാനങ്ങളിൽ നടക്കേണ്ടതുണ്ട്.രണ്ടാമത്തേത് ആധുനിക വിദ്യാഭ്യാസം ഫോക്കസ് ചെയ്യുന്ന കോളേജുകളാണ്.ഇസ്ലാമിൻറെ സാംസ്കാരികമായ മൂല്യങ്ങളെ അടിസ്ഥാനവഹിച്ചുകൊണ്ടുള്ള സംവിധാനങ്ങൾ ആയി ഇവയെ നിലനിർത്താനും സാധിക്കണം. ഈരണ്ടു സംവിധാനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടും വർത്തമാന സാഹചര്യത്തിൽ വരുത്തേണ്ട മാറ്റങ്ങൾ രൂപപ്പെടുത്താനുള്ള ദേശീയ കൂട്ടായ്മകൾ അനിവാര്യമാണ്.
ഇന്ത്യയിലെ മുസ്ലിം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സാന്നിദ്ധ്യത്തെക്കുറിച്ച് അവസാനമായി വന് AISHE 2021-2022 റിപ്പോർട്ട് വിലയിരുത്തുന്നത് ആവശ്യമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആകെ എൻറോൾമെൻ്റിൻ്റെ 4.87% മാത്രമാണ് മുസ്ലിം വിദ്യാർത്ഥികൾ.ഇത് ദേശീയ ജനസംഖ്യയിലെ 14% എന്ന ശതമാനത്തേക്കാൾ വളരെ കുറവാണ്.
IIT, IIM, NIT പോലുള്ള പ്രധാന ദേശീയ സ്ഥാപനങ്ങളിലെ മുസ്ലിം വിദ്യാർത്ഥികളുടെ പങ്കാളിത്തം 1.76% ആണ്.ഉന്നത ഗവേഷണ കോഴ്സുകളിലെ (Ph.D.) പങ്കാളിത്തം 0.17% മാത്രമാണ്.
വളർച്ചാ പ്രവണത: 2014-15 മുതൽ 2021-22 വരെ മൊത്തം മുസ്ലിം എൻറോൾമെൻ്റിൽ 37.5% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും
2019-20 (5.5%) നെ അപേക്ഷിച്ച് 2021-22 (4.87%) കാലയളവിൽ മുസ്ലിം വിദ്യാർത്ഥികളുടെ ആകെ പങ്കാളിത്ത ശതമാനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്.കേരളവും (14.36%)പശ്ചിമ ബംഗാളും 12.33% ആണ് മുന്നിലുള്ളത്.ഉത്തർപ്രദേശും 4.68%
മഹാരാഷ്ട്രയും 3.38 ഏറ്റവും പിറകിലുമാണ്. ആലിമുകളുടെ നേതൃത്വത്തിൽ അൻജുമനേ ഇസ്ലാം, അലീഗഡ് പ്രസ്ഥാനങ്ങളുമായി ചേർന്ന് കൊണ്ടുള്ള പ്രവർത്തനളാണ് വേണ്ടത്. മദ്രസാ മോഡേണൈസേഷനടക്കമുള്ള വ്യാപകമായി ആവശ്യമായ പദ്ധതികൾ അടിയന്തരമായി പ്രയോഗവൽക്കരിക്കാനുള്ള വഴികളെ ഇവ എളുപ്പമാക്കും.
ആസഫ് മുഹമ്മദ് നൂറാനി വരപ്പാറ