29/07/2020
#ജനകീയ_അവിശ്വാസ_പ്രമേയത്തിൽ പങ്കാളിയാവാൻ ഈ ലിങ്കിൽ പോയി e-card ജനറേറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുക
https://udyf.in/protest/
പ്രമേയം :
ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉൾപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യുകയും, രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന കേസിൽ എന്‍ ഐ എയും കസ്റ്റംസും ചോദ്യം ചെയ്ത് വരികയുമാണ്. കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്ന പ്രതികളുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കുള്ള ബന്ധം ആരും നിഷേധിക്കുന്നില്ല. ആഭ്യന്തര വകുപ്പും ഇന്റലിജന്‍സും മുഖ്യമന്ത്രിയുടെ കീഴിലാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണ് കള്ളക്കടത്ത് സംഘങ്ങൾ സെക്രട്ടേറിയറ്റിൽ സ്വൈര്യവിഹാരം നടത്തിയതെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്.
സംസ്ഥാന ഐ ടി വകുപ്പിന്റെ സ്‌പേസ് പ്രോജക്ട്, ഇ- മൊബിലിറ്റി, കെ ഫോണ്‍ തുടങ്ങിയ പദ്ധതികള്‍ സംശയത്തിന്റെ നിഴലിലാണ്. സംസ്ഥാന ഐ ടി വകുപ്പ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ നിയന്ത്രണത്തിലാണ്. സ്പ്രിംഗ്ളർ, ബ്രൂവെറി-ഡിസ്റ്റലറി, പമ്പയിലെ മണൽ വാരൽ, ബെവ്ക്യൂ ആപ്പ് തുടങ്ങി അഴിമതിയുടെ നീണ്ട പട്ടികയാണ് ഈ സർക്കാറിന് ബാലൻസ് ഷീറ്റായി ഉള്ളത്.
പി.എസ്.സി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും ജോലി ലഭിക്കാതെ അവസരത്തിനായി കാത്ത് നിൽക്കുന്നത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ്. കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലും, സി ഡിറ്റിലും മറ്റനേകം സർക്കാർ സ്ഥാപനങ്ങളിലും അനര്‍ഹര്‍ ജോലി ചെയ്യുകയാണ്. പിന്‍വാതില്‍ നിയമനങ്ങളും, സ്വജനപക്ഷപാതവും സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുന്നു. മന്ത്രിമാരുടെ ബന്ധുക്കൾക്കും പാർട്ടിക്കാരുടെ സ്വന്തക്കാർക്കും മാത്രമേ ജോലി ലഭിക്കുകയുള്ളൂ എന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നില നിൽക്കുന്നത്. പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്ന സുരേഷുമാർക്ക് ലക്ഷങ്ങൾ ശമ്പളം നൽകി ഉന്നത ജോലി നൽകുകയും, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കഠാര കുത്തിയിറക്കുന്നവന് കോപ്പിയടിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്താൻ സൗകര്യമൊരുക്കുകയും ചെയ്യുമ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയവർ തൊഴിലിനായി തെരുവിൽ അലയേണ്ടി വരികയാണ്. ഇതംഗീകരിക്കാനാവില്ല.
കണ്ണൂര്‍ ജില്ലയിലെ പാലത്തായി പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ആഭ്യന്തരവകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റപത്രത്തില്‍ പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയത് പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു. കേസ് അന്വേഷിക്കുന്ന ഡി ഐ ജി തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നേരത്തെ വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും പിണറായിയുടെ പോലീസ് തന്നെയായിരുന്നു. പാലത്തായിയിലെ ബി.ജെ.പിക്കാരനായ പ്രതിയെ രക്ഷപ്പെടുത്താനിട്ട പാലം NIA അന്വേഷിക്കുന്ന കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷപ്പെടുത്തുന്നത് വരെ നീളുമോ എന്നാണ് ഇനി അറിയാനുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ത്രീവിരുദ്ധവും, ശിശുവിരുദ്ധവും ആയി മാറുകയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷനും, വനിതാകമ്മീഷനും ഭരണകക്ഷിയുടെ വക്താക്കളായി അധപതിക്കുകയും, ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.
കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും, പ്രതിഛായ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ടെസ്റ്റുകൾ അപര്യാപ്തമായതും വ്യാപനം തടയാൻ മുൻകരുതൽ നടപടികൾ എടുക്കാത്തതും കോവിഡ് പ്രതിരോധ രംഗത്തെ വീഴ്ചകളാണ്. കൂടണയാൻ കാത്ത് നിന്ന പ്രവാസികളെ രോഗവാഹകരായി ചിത്രീകരിച്ച് തടയാൻ ശ്രമിച്ചതും പ്രവാസ ലോകത്ത് മരിച്ച് വീണവർക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതിരുന്നതും നമുക്ക് മറക്കാനാവില്ല. അതേ സമയം പ്രളയദുരിതാശ്വാസ ഫണ്ട് പാർട്ടി നേതാക്കൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുന്ന ഗതികേടിനും കേരളം സാക്ഷിയായി.
സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂർണ്ണമായും പരാജയപ്പെട്ടതോടെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം പിണറായി സര്‍ക്കാറിന് നഷ്ടപ്പെട്ടിരിക്കുന്നു. ഈ ജനവിരുദ്ധ LDF സര്‍ക്കാറിനെതിരെയുള്ള അവിശ്വാസപ്രമേയം ഞാനും അവതരിപ്പിക്കുന്നു.