31/05/2026
സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗവും കേരളത്തിലെ പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ഇഡി റെയ്‌ഡിലും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി അടക്കമുള്ള നേതാക്കളെ അറസ്‌റ്റുചെയ്‌ത ഡൽഹി പൊലീസ് നടപടിയിലും പ്രതിഷേധിച്ച് വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്‌റ്റ് പാർടികൾ രംഗത്ത്. ബ്രിട്ടനിലെ കമ്യൂണിസ്‌റ്റ് പാർടി, കമ്യൂണിസ്‌റ്റ് പാർടി ഓഫ് ഗ്രീസ്, മെക്‌സിക്കോയിലെ കമ്യൂണിസ്‌റ്റ് പാർടി, കമ്യൂണിസ്‌റ്റ് പാർടി ഓഫ് തുർക്കി, പാകിസ്ഥാൻ കമ്യൂണിസ്‌റ്റ് പാർടി, മസ്‌ദൂർ കിസാൻ പാർടി പാകിസ്ഥാൻ, ശ്രീലങ്കൻ കമ്യൂണിസ്‌റ്റ് പാർടി തുടങ്ങിയ പാർടികൾ പ്രതിഷേധമറിയിച്ചു.
കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി നടത്തിയ റെയ്‌ഡിനെ അപലപിക്കുന്നതായി ബ്രിട്ടീഷ് കമ്യൂണിസ്‌റ്റ് പാർടി പ്രസ്‌താവനയിൽ അറിയിച്ചു. ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് മുന്നിൽ പ്രതിഷേധിച്ച ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും ബലമായി അറസ്‌റ്റുചെയ്‌തു നീക്കിയ ഡൽഹി പൊലീസ് നടപടിയെയും ബ്രിട്ടീഷ് പാർടി അപലപിച്ചു. ചെക്ക് റിപ്പബ്ലിക്ക്, ജോർദാൻ, കെനിയ, ഇന്ത്യ എന്നിവിടങ്ങളിൽ പുരോഗമന ശക്തികൾക്കെതിരായി പൊലീസിനെയും മറ്റ് സർക്കാർ ഏജൻസികളെയും ഉപയോഗിച്ചുള്ള വലതുപക്ഷത്തിന്റെ വേട്ടയാടൽ ആഗോള പ്രവണതയായി മാറുകയാണ്.
സർക്കാർ ഏജൻസികളുടെ അടിച്ചമർത്തൽ നടപടികൾക്കെതിരായ ഐക്യദാർഢ്യം സിപിഐ എമ്മിനെ അറിയിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമരത്തിൽ വലിയ പങ്ക് വഹിക്കുകയും കടുത്ത അടിച്ചമർത്തലിനെ നേരിടുകയും ചെയ്‌തവരാണ് ഇന്ത്യൻ കമ്യൂണിസ്‌റ്റുകൾ. ഇന്നിപ്പോൾ മോദി സർക്കാരിന്റെ തൊഴിലാളി – കർഷക ദ്രോഹ നിലപാടുകൾക്കെതിരായി സിപിഐ എം പൊരുതുകയാണ്– ബ്രിട്ടീഷ് കമ്യൂണിസ്‌റ്റ് പാർടി ജനറൽ സെക്രട്ടറി അലക്‌സ് ഗോർദോനും ഇന്റർനാഷണൽ സെക്രട്ടറി കെവൻ നെൽസണും പ്രസ്‌താവനയിൽ അറിയിച്ചു.
കമ്യൂണിസ്‌റ്റുകാരെ വേട്ടയാടാനുള്ള ഇന്ത്യയിലെ വലതുപക്ഷ സർക്കാരിന്റെ നീക്കങ്ങളെ അപലപിക്കുന്നതായി കമ്യൂണിസ്‌റ്റ് പാർടി ഓഫ് ഗ്രീസ് അറിയിച്ചു. അടിച്ചമർത്തൽ നീക്കങ്ങൾക്കെതിരായി പൊരുതുന്ന സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കും ഐക്യദാർഢ്യം അറിയിച്ചു. പിണറായി വിജയന്റെ വീട്ടിൽ ഗൂഢലക്ഷ്യത്തോടെയുള്ള റെയ്‌ഡിനെ അപലപിക്കുന്നതായി തുർക്കി കമ്യൂണിസ്‌റ്റ് പാർടി അറിയിച്ചു. എം എ ബേബി അടക്കമുള്ളവരെ അറസ്‌റ്റുചെയ്‌തു. ഇതൊരു സംഘടിത നീക്കമാണ്. കമ്യൂണിസ്‌റ്റുകാരെ അടിച്ചമർത്താനാണ് ബിജെപി സർക്കാരിന്റെ നീക്കം. സിപിഐ എമ്മിനോടുള്ള അചഞ്ചലമായ ഐക്യദാർഢ്യം അറിയിക്കുന്നു – തുർക്കി പാർടി പ്രസ്‌താവിച്ചു.
നേതാക്കൾക്കെതിരായ റെയ്‌ഡിനെയും അറസ്‌റ്റിനെയും അപലപിക്കുന്നതായി പാകിസ്ഥാൻ കമ്യൂണിസ്‌റ്റ് പാർടിയും മസ്‌ദൂർ കിസാൻ പാർടിയും അറിയിച്ചു. ഇടതുപക്ഷത്തെ അടിച്ചമർത്താൻ മോദി സർക്കാർ കേന്ദ്രഏജൻസികളെ ദുരുപയോഗിക്കുകയാണ്. സേച്‌ഛാധിപത്യവും വർഗീയ വിഭജനവും കോർപറേറ്റ് ദാസ്യവുമാണ് മോദി സർക്കാരിന്റെ മുഖമുദ്ര. സിപിഐ എം അടക്കം പൊരുതുന്ന എല്ലാവർക്കും ഐക്യദാർഢ്യം അറിയിക്കുന്നു– ഇരുപാർടികളും പ്രസ്‌താവിച്ചു.