24/06/2025
ഇനി എന്റെ ലക്ഷ്യം വണ്ടൂരിൽ അനിൽ കുമാറിനെ തോൽപ്പികയാണ്, അടുത്തവട്ടം അനിൽകുമാർ നിയമസഭ കാണില്ല എന്നൊക്കെയുള്ള അൻവറിന്റെ വെല്ലുവിളി കേട്ടപ്പോഴാണ്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി
നിലമ്പൂരിലെ രാഷ്ട്രീയം നിരീക്ഷിച്ചു കൊണ്ടിരുന്നവരുടെ ചിന്തയിലേക്ക് എ.പി.അനിൽകുമാർ MLA കടന്നുവരുന്നത്.
അൻവറിന് എ.പി.അനിൽകുമാറിനോട് ഇത്രയ്ക്കും വിരോധം തോന്നാൻ കാരണമെന്താണെന്നു ചോദിച്ചാൽ, അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് തടസ്സമായി
നിന്നവരിൽ പ്രധാനി അനിൽ കുമാറാണെന്നു പറയേണ്ടിവരും.
അൻവറിന്റെ രാജിയിലൂടെ നിലമ്പൂർ സീറ്റൊഴിവു വന്നപ്പോൾ, എ.പി.അനിൽ കുമാറിന് അവിടുത്തെ ചുമതലനൽകിയ പാർട്ടി ദേശീയ നേതൃത്വത്തിന്റെ ചടുലനീക്കമാണ് ഈ വൻവിജയത്തിന്റെ അടിക്കല്ലായി മാറിയത്.
പതിഞ്ഞ താളത്തിൽ തുടങ്ങി അനേകായിരം കുതിരശക്തിയുള്ള
എഞ്ചിൻ പോലെ ചടുലമായ തെരഞ്ഞെടുപ്പു സംവിധാനമാണ് നിലമ്പൂരിൽ പ്രവർത്തിച്ചത്.
നിയോജകമണ്ഡലം, മണ്ഡലം, ബൂത്ത് തലങ്ങളിൽ പാർട്ടി സംവിധാനം മെച്ചപ്പെടുത്തി തെരഞ്ഞെടുപ്പിലേക്കു സജ്ജമാക്കൽ, പുതിയ വോട്ടർമാരെ ചേർക്കൽ എന്നിങ്ങനെയുള്ള
ഇടപെടലുകളോടൊപ്പം,
അൻവർ ഘടകം UDF നെ എങ്ങനെ ബാധിക്കും എന്നതിൽ ഗ്രൗണ്ട് ലെവലിൽ നിന്നുള്ള വിവര ശേഖരണം.
ആ വിവരങ്ങളിൽ നിന്നു കൂടി ഉണ്ടായതാണ് അർവറിനെ പുറത്തു തന്നെ നിർത്താനുള്ള തീരുമാനം.
വിജയിച്ചേതീരൂ എന്ന വികാരം സാധാരണ പ്രവർത്തകന്റെ സിരകളിലേക്കെത്തിക്കുന്നതിൽ നൂറ് ശതമാനം മികവ് അനിൽകുമാർ പുറത്തെടുത്തു എന്നതിന്റെ സാക്ഷ്യമാണ് ഈ മിന്നും വിജയം.
പ്രത്യയശാസ്ത്ര തിക്കു മുട്ടലുകളോ, ബുദ്ധിജീവി പരിപ്രേഷ്യമോ അലട്ടാതെ മൃദുവായി സംസാരിച്ച്,
സൗമ്യമായി ഇടപെടുന്ന അനിൽ കുമാറിന്റെ മാന്യമായ ശൈലിയും പ്രവർത്തകരെ സ്വാധീനിക്കുകയോ ഉൽസാഹികളാക്കുകയോ ചെയ്തിട്ടുണ്ട്.
വാക്കുകളിൽ പുലർത്തുന്ന പിശുക്കും മൃദുത്വവും കൊണ്ട് ശ്രദ്ധിക്കപ്പെടാതിരുന്ന എ.പി.അനിൽകുമാർ എന്ന നിശബ്ദ പോരാളി അൻവറിനെ ഇത്രമാത്രം പ്രകോപിപ്പിച്ചു എങ്കിൽ
എത്രമാത്രം അസ്വസ്ഥതയാണ്
അനിൽകുമാർ എന്ന മനുഷ്യൻ ഈ അർവറിന് സമ്മാനിച്ചതെന്ന്
ചിന്തിക്കാവുന്നതേയുള്ളൂ.
തെരത്തെടുപ്പിലെ വൻ വിജയത്തിൽ പങ്കു വഹിച്ച നേതാക്കളുടെ പേരുകൾ എഴുതിയാൽ തീരില്ല.
എ.പി.അനിൽകുമാർ എന്ന പേരു്
ആദ്യത്തെ അഞ്ചോ ആറോ പേരുകളിൽ ഉൾപ്പെട്ടു വന്നില്ലെന്തിൽ അത് ആ മനുഷ്യനോടു ചെയ്യുന്ന നന്ദികേടാകും.