30/07/2026
ദേശസ്നേഹമുണ്ടാക്കേണ്ടത് തടവറ കാണിച്ചു ഭയപ്പെടുത്തിയല്ല; വന്ദേ മാതരം ഭേദഗതി ഗുരുതരമായ ഭരണഘടനാ ആശങ്കകൾ ഉയർത്തുന്നത്
വന്ദേ മാതരം ആലപിക്കുന്നത് നിർബന്ധമാക്കുകയും അത് ചെയ്യാത്തവർക്ക് തടവുശിക്ഷയും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ നിർദേശിക്കുകയും ചെയ്യുന്ന ദേശീയ ബഹുമതികളെ അവമതിക്കുന്നത് തടയൽ (ഭേദഗതി) 2026 ബില്ലിനെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ശക്തമായി അപലപിച്ചു.
ഭരണഘടന പൗരന്മാർക്ക് ചിന്താസ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന സാഹചര്യത്തിൽ, ദേശസ്നേഹം നിയമപരമായ നിർബന്ധത്തിലൂടെയോ ശിക്ഷാഭീഷണിയിലൂടെയോ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസ്നേഹം ശിക്ഷാഭയത്തിൽ നിന്നല്ല, സ്വമേധയാ ഉള്ള ബോധ്യത്തിലും ഭരണഘടനാപരമായ പ്രതിബദ്ധതയിലുമാണ് വളരേണ്ടത്.
ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുപകരം ഇത്തരം നിയമനിർമാണങ്ങൾ സമൂഹത്തിൽ ഭിന്നതയും അവിശ്വാസവും വർധിപ്പിക്കുമെന്നും, പൗരാവകാശങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെയും ദുർബലപ്പെടുത്താനുള്ള സാധ്യത സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ആത്മാവിന് വിരുദ്ധമായ ഈ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് എസ്‍ഡിപിഐ ആവശ്യപ്പെട്ടു.