22/07/2026
വിദ്യാർത്ഥി സമരത്തിനും ജനപ്രതിനിധികൾക്കും നേരെയുള്ള പോലീസ് അതിക്രമം; നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധ പ്രകടനം
NEET-UG ഉൾപ്പെടെയുള്ള പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ജനപ്രതിനിധികളെ കൈയേറ്റം ചെയ്ത ഡൽഹി പോലീസിന്റെയും കേന്ദ്രസേനയുടെയും നടപടി അത്യന്തം അപലപനീയമാണ്.
എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മന്ത്രി പി.സി. വിഷ്ണുനാഥ്, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരെ ക്രൂരമായി കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.
ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന ജനപ്രതിനിധികളെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താമെന്നത് മോദി ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണ്. ജനാധിപത്യ മൂല്യങ്ങളെ തകർത്തറിയുന്ന ഇത്തരം കിരാത നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.
പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ജൂലൈ 22 ബുധനാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടക്കും.
ഈ പ്രതിഷേധത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.