01/04/2025
ലോക ഓട്ടിസം അവബോധ ദിനം 2025:
“യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിന് ന്യുറോഡിവേഴ്സിറ്റി ധാരണകൾ പുരോഗമിക്കേണ്ടതിന്റെ അനിവാര്യത" എന്നതാണ് 2025ലെ ലോക ഓട്ടിസം അവബോധദിനത്തിന്റെ പ്രമേയം. ഈ പ്രമേയത്തെ മുൻനിർത്തി കഴിഞ്ഞ 20 വർഷമായി ഒരു രക്ഷിതാവെന്ന നിലയിൽ ചില കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.
എല്ലാവരെയും ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണം, ഗുണനിലവാരമുള്ള ഇൻക്ലൂസിവ് വിദ്യാഭ്യാസം, ഓട്ടിസമുള്ള മുതിർന്നവർക്ക് ജോലിസ്ഥലങ്ങളിലെ പ്രാപ്യത, അസമത്വങ്ങൾ കുറയ്ക്കൽ, ഓട്ടിസത്തിന് അനുയോജ്യമായ രീതിയിലും നഗര രൂപകൽപ്പനക്കുള്ള പ്രാധാന്യം എന്നിങ്ങനെ ന്യുറോഡിവേഴ്സിറ്റിയും ആഗോള സുസ്ഥിരതാ ശ്രമങ്ങളുടെയും ഇടയിലുള്ള വിഭജനം ഇല്ലാത്തതാക്കുവാനുള്ള ശ്രമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിൻറ്റെ അനിവാര്യത ഉയർത്തിക്കാണിച്ചുകൊണ്ടാണ് ഈ വർഷത്തെ ഓട്ടിസം അവബോധദിനം ആഘോഷിക്കുന്നത്.
കേരളം വിഭാവനം ചെയ്യുന്ന വൈജ്ഞാനിക സമ്പത്ത് വ്യവസ്ഥയിൽ ന്യൂറോ ഡൈവേർജെൻറ്റ് ആയവരുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി, വരുമാനം, സാമൂഹ്യ ബന്ധങ്ങൾ എന്നിവയൊക്കെ എങ്ങിനെയായിരിക്കും?
വൈജ്ഞാനിക മുതലാളിത്തത്തിൻറ്റെ ആവിർഭാവംമൂലം മലയാളികളുടെ ഉൽപ്പാദന ഉപഭോഗ രീതികളിൽ വരുത്തുന്ന മാറ്റം ന്യുറോ ഡൈവേർജെൻറ്റുകളുടെ കോളനി വൽക്കരണത്തി ലേക്കുള്ള വഴികാട്ടിയാകുമോ?
ഈ പുതിയ മുതലാളിത്ത രൂപത്തിൽ കേരളത്തിൽ തഴച്ചുവളരുന്ന ഓട്ടിസം വ്യവസായ സമുച്ഛയങ്ങളുടെ വരുമാന സ്രോതസ്സായ, ലോകമെങ്ങും റദ്ദ് ചെയ്ത, ചാരിറ്റി മാതൃകകൾ ഉപേക്ഷിച്ച് ഇന്ത്യയിൽ നിയമം മൂലം നടപ്പാക്കിയ അവകാശ അധിഷ്ഠിത മാതൃക സ്വീകരിക്കുമോ?
താഴെ പറയുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അലംഭാവം കാണിക്കുന്ന കേരള മോഡൽ തിരുത്താൻ തയ്യാറാകുമോ?
1. ഇൻക്ലൂസീവ് ഹെൽത്ത്കെയർ: വ്യക്തികൾക്ക് ആരോഗ്യ സംരക്ഷണം ലഭ്യമാകുന്നതിന് ഓട്ടിസം മൂലമുണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കൽ.
മോശമായ ആശയവിനിമയം, വർദ്ധിച്ച ഉത്കണ്ഠ, സെൻസറി സെൻസിറ്റിവിറ്റി എന്നിവ കാരണം ന്യൂറോടൈപ്പിക്കൽ ആയവരെക്കാൾ നിലവാരം കുറഞ്ഞ ആരോഗ്യപരിരക്ഷയാണ് ന്യുറോഡൈവേർജെൻറ്റ് ആയവർക്ക് ലഭ്യമാകുന്നത്.
കഠിനമായ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദങ്ങൾ, ശക്തമായ മണം, തിരക്കേറിയ കാത്തിരിപ്പ് മുറികൾ എന്നിവയെല്ലാം സെൻസറി ഓവർലോഡിന് കാരണമാകും, ഇത് ഉത്കണ്ഠയ്ക്കും നിരാശയ്ക്കും പരിചരണത്തിൽ നിന്ന് പിന്മാറുന്നതിനും ഇടയാക്കും.
പൊതുജനാരോഗ്യ സംരക്ഷണത്തിൽനിന്നും വ്യത്യസ്തകാരണങ്ങളാൽ പുറംതള്ളപ്പെട്ടുപോകുന്നവർ നേരിടുന്ന അതുല്യമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉൾപ്പെടെയുള്ള ന്യൂറോഡൈവേഴ്സിറ്റി വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള ഹെൽത്ത് കെയർ പ്രാക്ടീഷണർമാരും പ്രൊഫഷണലുകളും തമ്മിലുള്ള സഹകരണം പരമപ്രധാനമാണ്. ഇക്കാര്യത്തിൽ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ ഒത്തിരി മുന്നോട്ട് പോകേണ്ടതുണ്ട്.
2.ഗുണനിലവാരമുള്ള വിദ്യാഭ്യാസം: എല്ലാവർക്കും പ്രാപ്യമാകുന്നതോടൊപ്പം ഓട്ടിസമുള്ളവരെയും ഉൾക്കൊള്ളുന്ന പഠന അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക.
സാമൂഹികമായും സാമ്പത്തികമായും ഭിന്നശേഷിയുള്ള ഗ്രൂപ്പുകളെ (SEDGs) പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ടെങ്കിലും മസ്തിഷ്കവ്യതിയാനങ്ങളിലൂടെ ഭിന്നശേഷിയുള്ളവരായ ഒട്ടനവധി ആളുകളെ പൊതുവിദ്യാഭ്യാസത്തിന്റെ ചുറ്റുവട്ടത്തുപോലും എത്തിക്കുവാൻ കേരളം പോലെയുള്ള ഒരു സമൂഹത്തിനു ചരിത്രപരമായിത്തന്നെ കഴിയുന്നില്ല എന്നത് വേദനാജനകവും ആശ്ചര്യമുളവാക്കുന്നതുമാണ്.
കേരളത്തിലെ ന്യുറോഡിവേഴ്സിറ്റി ജനവിഭാഗങ്ങളെ പൊതുസമൂഹത്തിൽ നിന്നും വേർപെടുത്തുന്ന വിദ്യാഭ്യാസമാണ് സർക്കാർ നടത്തുന്ന ബഡ്സ് സ്കൂളുകളിലൂടെയും വിവിധ മാനേജുമെൻറ്റുകളും ട്രസ്റ്റുകളുമൊക്കെ നടത്തുന്ന സ്പെഷ്യൽ സ്കൂൾ എന്ന വ്യവസായത്തിലൂടെയെല്ലാം നടപ്പാക്കപ്പെടുന്നത്. അതിനു സർക്കാർനൽകുന്ന അത്യധികമായ പ്രോത്സാഹനവും പ്രചാരണങ്ങളുമെല്ലാം ഇൻക്ലസ്സിവ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്വശാ സ്ത്രത്തിനും ഇൻക്ലസ്സിവ് സമൂഹമെന്ന വിശാല കാഴ്ചപ്പാടിനും വിപരീതമാണ്.
ഓട്ടിസമുള്ളവരുടെ ഉന്നമനത്തിനെന്നപേരിൽ കേരളത്തിലെമ്പാടും സ്ഥാപിതമായ ഈ വ്യവസായ ശ്രുഖലയിൽ ജോലിചെയ്യുന്ന ന്യുറോ ടൈപ്പിക്കൽ ആയവരുടെ എണ്ണം എത്രയാണെന്ന് ഒരു കണക്കും ലഭ്യമല്ല.
ന്യുറോ ഡൈവേഴ്സിറ്റിയുള്ളവരുടെ അതിജീവനത്തിനെന്നപേരിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുടെ ഉപജീവനത്തിനാണ് നിലവിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.
ഈ പരിശീലന സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്ന ന്യുറോ ഡൈവേർജൻറ്റുകളുടെ ഭാവിചൂഷണം ചെയ്യപ്പെടുന്ന രീതികൾ പഠനവിധേയമാക്കുവാനും കാലക്രമേണ ഈ സ്ഥാപനങ്ങളുടെ എണ്ണം നിയന്ത്രിക്കുവാനും അധികാരികൾ ശ്രമിക്കുന്നില്ല എന്നതുതന്നെയാണ് ഇൻക്ലസിവ് വിദ്യാഭ്യാസത്തിന് വിഘാതമാകുന്നത്.
3.തൊഴിൽ അവസരങ്ങൾ: ജോലിസ്ഥലത്തെ പ്രവേശനക്ഷമതയും ന്യുറോ ഡിവേഴ്സിറ്റിയുള്ളവരുടെ നിയമന രീതികളും പ്രോത്സാഹിപ്പിക്കുക.
ന്യുറോ ഡൈവേർജൻറ്റ് വ്യക്തികളുടെ സമഗ്രമായ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന് താഴെപറയുന്ന മാതൃക പിന്തുടരാവുന്നതാണ്.
സ്ഥാപനങ്ങൾ നിലവിലുള്ള റിക്രൂട്ട്മെൻറ്റ്പ്രക്രിയകൾ അവലോകനം ചെയ്യുക.
മാനേജർമാരെ പരിശീലിപ്പിക്കുക.
അവബോധം വളർത്തുക.
സാർവത്രിക പിന്തുണാ സംവിധാനങ്ങൾ പരിഗണിക്കുക.
സ്ഥാപനത്തിൻറ്റെ ഘടനക്കനുസരിച്ചുള്ള ന്യുറോ ഡൈവേർജൻറ്റ് നയം നടപ്പിലാക്കുക.
സ്ഥാപനത്തിൻറ്റെ ആന്തരിക ആശയവിനിമയങ്ങൾ, പരിപാടികൾ, ചെറിയ സംരംഭങ്ങൾ എന്നിവയിലൂടെ സ്ഥാപനത്തിനുള്ളിൽ ന്യുറോ ഡൈവേഴ്സിറ്റി പ്രോത്സാഹിപ്പിക്കുകയും ആത്യന്തികമായി ന്യൂറോ-ഇൻക്ലൂസീവ് ആയിട്ടുള്ള ജോലിസ്ഥലം സൃഷ്ടിക്കുകയും വേണം.
4.നഗരവികസനം: ഓട്ടിസം സൗഹൃദ നഗരങ്ങളും പൊതു ഇടങ്ങളും രൂപകൽപ്പന ചെയ്യുക.
കേരളത്തിൽ ന്യുറോഡിവേഴ്സിറ്റിയെ പിന്തുണക്കുന്ന പൊതുഇടങ്ങൾ തെരുവുകൾ, കളിസ്ഥലങ്ങൾ, റോഡുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവയും അതിലേറെയും - ഉണ്ടാകുമ്പോൾ മാത്രമേ കേരളം ഇൻക്ലസിവ് സമൂഹമാണെന്നു നമുക്ക് കരുതാൻ കഴിയൂ.
ന്യുറോ ഡിവേഴ്സിറ്റിയെ എല്ലാവരും അംഗീകരിക്കുക എന്ന ഉദ്ദേശത്തോടെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ചെറിയ രീതിയിലെങ്കിലും പ്രചാരണം നടത്തുവാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മുൻകൈ എടുക്കണം.
ഒപ്പം ഓരോ LSGD സ്ഥാപനപരിധിയിലുമുള്ള ഏതെങ്കിലും ഒരു പൊതു ഇടം ന്യുറോ ഡിവേഴ്സ് ആളുകൾക്കും ഉപയോഗപ്പെടുത്തുവാനുള്ള രീതിയിലേക്ക് പരിവർത്തനം ചെയ്യാനുള്ള തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാകണം.
ചെറിയ വിഭാഗം ആളുകൾക്ക് മാത്രമേ പ്രയോജനപ്പെടൂ എന്ന് കരുതിയുള്ള ക്രമീകരണങ്ങൾ പലപ്പോഴും മറ്റുള്ളവർക്കും പ്രയോജനകരമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ പാഠമുൾക്കൊണ്ട് നമ്മുടെ നിർമ്മിത ചുറ്റുപാടുകൾ (built environment) സമൂഹത്തിൽ എല്ലാവർക്കും പ്രാപ്യമാക്കാനായി ഭരണകൂടവും ഉദ്യോഗസ്ഥവിന്യാസവും പോലീസ്-നീതിന്യായ വിഭാഗങ്ങളും ജനങ്ങളെഒപ്പം നിർത്തി പ്രവർത്തിക്കേണ്ട സമയമാണിത്.
കേരളത്തിൽ പുതുതായി നിർമ്മിക്കാൻ ആലോചിക്കുന്ന പൊതുവിടങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ ന്യൂറോഡൈവർജൻ്റ് ആളുകളുടെ ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കണം.
അപ്രാപ്യമായ പൊതുവിടങ്ങൾ ന്യൂറോഡിവേർജൻ്റ് ആളുകളുടെ ദൈനംദിന ജീവിതത്തിൻ്റെ എല്ലാ വശങ്ങളിൽ നിന്നും അവരെ അകറ്റി നിർത്തുന്നു - ഏറ്റവും അടിസ്ഥാനമായ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ജോലി മുതൽ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണുന്നതും അവരുടെ പ്രിയപ്പെട്ട ഹോബികളും താൽപ്പര്യങ്ങളും ഒക്കെ പരിമിതപ്പെട്ടു പോകുന്നുണ്ട്.
5.പോളിസി അഡ്വക്കസി: ഓട്ടിസം മൂലം വ്യക്തികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുത് സംരക്ഷിക്കുന്നരീതിയിൽ നിയമനിർമ്മാണങ്ങൾ വികസിപ്പിക്കുക.
നിലനില്ക്കുന്ന രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥയെ ഉടച്ചുവാർത്തല്ലാതെ സാമൂഹ്യമാറ്റം സാദ്ധ്യമാകില്ലെന്ന് പ്രഖ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് - ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ആഗോള മുതലാളിത്ത സമൂഹം തന്ത്രപരമായി കേരളത്തിൽ വളർത്തിക്കൊണ്ടുവന്ന ഓട്ടിസം എന്ന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കൊപ്പമാണ് നിൽക്കുന്നത് .
ഓട്ടിസം രോഗനിർണയം നടത്തുകയും ഇടപെടുകയും ചികിത്സിക്കുകയും ചെയ്യുന്ന വ്യവസായമായ "ഓട്ടിസം ഇൻഡസ്ട്രിയൽ കോംപ്ലക്സ്" (എഐസി) മുതലാളിത്തത്തിന്റെ ഒരു ഉൽപ്പന്നമാണെന്നും ഇത് ഓട്ടിസമുള്ളവരുടെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നുണ്ടെന്നും വാദിക്കുന്ന പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ ഒരുപരിധിവരെയെങ്കിലും ശരിയാണ്.
കേരളത്തിൽ വളർന്നുവരുന്ന ഓട്ടിസം വ്യവസായ സമുച്ഛയങ്ങൾ നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും വേണം.
ഈ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന ചൂഷണവും അതിനു കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ നിലപാടുകളും കണ്ടില്ലെന്നു കരുതുന്നത് തികച്ചും അപലപനീയമാണ്.
ഓട്ടിസമുള്ളവർ ജനിച്ചതുകൊണ്ടുമാത്രം ദരിദ്രരായി ജീവിക്കേണ്ടിവരുന്നവരുടെയും ആത്മഹത്യയിൽ അഭയം തേടുന്നവരുടെയും എണ്ണം കേരളത്തിൽ അനുദിനം പെരുകുകയാണ്.
ഒരു ഇടതുപക്ഷ സർക്കാരിന് ഈ വസ്തുതകൾ അവഗണിക്കാൻ കഴിയില്ല.
ഓട്ടിസത്തെ ഒരു ചരക്കായി പരിവർത്തനം ചെയ്യുന്നതിൽ വിജയിച്ച കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾ ഈ വിപണിയുടെ കുത്തക നിലനിർത്തുന്നതിൽ അത്രയധികം വിജയിച്ചിട്ടില്ല. ആർക്കും ഓട്ടിസത്തെ മുതലെടുക്കാനും ലാഭം നേടാനും കഴിയുമെന്നതുതിനാൽ ഈ വിപണിയിലേക്ക് സമഗ്ര ശിക്ഷ കേരളം, നിപ്മെർ, നിഷ്, കുടുംബശ്രീ മുതലായ സർക്കാർ നിയന്ത്രിക്കുന്ന സൊസൈറ്റികൾ മുതലായവയെല്ലാം കടന്നുകയറി പ്രവർത്തിക്കുന്നത് ന്യുറോ ടൈപ്പിക്കലുകൾക്കുള്ള വരുമാന സാധ്യത മുന്നിൽ കണ്ടാണ്.
ഈ വ്യാവസായിക സമുച്ചയത്തതിനാവശ്യമായ അസംസ്കൃത വസ്തുക്കളായി ഓട്ടിസ്റ്റിക് ആളുകൾ - അവരുടെ ശരീരങ്ങൾ സ്വയം അറിയാതെയും പലപ്പോഴും ഇഷ്ടമില്ലാതെയും പ്രവർത്തിക്കുകയും അവരുടെ പ്രചാരകരായി മാറുകയും ചെയ്യുന്നു എന്ന വസ്തുതയും നമുക്ക് മറക്കാതിരിക്കാം
ശിവദാസ് കൃഷ്ണൻ