14/02/2026
അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ 20 വർഷത്തോളം ജയിൽവാസം അനുഭവിച്ച ഇങ്ങനെയൊരു നേതാവ് ഇനി കേരളത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ആലപ്പുഴ ജില്ലയിലെ സഹോദര സംഘത്തിൻറെയും പിന്നീട് യുക്തിവാദി സംഘത്തിന്റെയും ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു ആലപ്പുഴയിലെ ശ്രീധരൻ സാർ എന്ന ആർ സുഗതൻ സാർ.
ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ശ്രീധരൻ പിന്നീട് സഹോദരൻ അയ്യപ്പന്റെ ആരാധകനും അനുയായിയുമായി മാറി. തനിക്ക് 17 ഓ 18 ഓ വയസുള്ളപ്പോൾ തന്നെ ആലപ്പുഴ ടൗണിൽ ആദ്യമായി യുവാക്കളെ സംഘടിപ്പിച്ച് സഹോദര സംഘത്തിന്റെ യുണിറ്റ് ആരംഭിച്ചത് ശ്രീധരൻ എന്ന സുഗതൻ സാർ ആയിരുന്നു. അന്ന് സംഘടനാബലത്തിൽ എസ്‌എൻഡിപി യോഗത്തെക്കാൾ ശക്തമായിരുന്നു സഹോദരസംഘം. എസ്എൻഡിപി യോഗത്തിന് ആദ്യ ശാഖ ഉണ്ടാകുന്നത് പോലും ടികെ മാധവൻ ജനറൽ സെക്രട്ടറി ആയിരുന്ന കാലത്താണ്, അതിന് മുൻപ് കേന്ദ്ര നേതൃത്വവും കൊല്ലത്തെ യോഗം ഓഫീസും വിവേകോദയം പത്രവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 1917 മുതൽ തന്നെ സഹോദര സംഘത്തിന് കൊച്ചിയിലും തിരുവിതാംകൂറിലും നിരവധി യൂണിറ്റുകൾ ഉണ്ടായിരുന്നു. അവയിൽ എല്ലാ ജാതിയിലും പെട്ട ധാരാളം യുവാക്കൾ അംഗങ്ങളായും ഉണ്ടായിരുന്നു. മൊത്തം അംഗസംഖ്യയുടെ കാര്യത്തിലും സഹോദര സംഘമായിരുന്നു എസ്എൻഡിപിയെക്കാൾ മുന്നിൽ. ടികെ മാധവൻ വന്നതിന് ശേഷമാണ് എസ്എൻഡിപി യോഗത്തിൽ അംഗസംഖ്യ വർദ്ധിക്കുന്നത്. 1921 ഒക്കെയാകുമ്പോൾ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ശക്തമായ യുവജന പ്രസ്ഥാനമായി സഹോദരസംഘം മാറിയിരുന്നു. 1935 നവംബർ 11 ന് കൊച്ചിയിൽ പച്ചാളം അയ്യപ്പൻകാവിൽ വെച്ച് സഹോദരസംഘം യുക്തിവാദിസംഘത്തിൽ ലയിക്കുന്നതുവരെ ധാരാളം അനുയായികൾ ഉള്ള ഒരു പ്രസ്ഥാനമായിരുന്നു സഹോദര സംഘം.
കെസി കുട്ടൻറെ നേതൃത്വത്തിൽ ചേർത്തലയിൽ നാരായണഗുരുവിൻറെ പ്രതിഷ്‌ഠ തടയാൻ പോലും സഹോദരസംഘക്കാർക്ക് ആയത്, അവർ അന്ന് എസ്എൻഡിപിയെക്കാൾ ശക്തമായ പ്രസ്ഥാമാനായിരുന്നു എന്നതുകൊണ്ട് കൂടിയാണ്. അല്ലെങ്കിൽ ഭക്തശിരോമണികൾ കെസിയെ പഞ്ഞിക്കിടുമായിരുന്നില്ലെ?
'സാഹോദര്യം പുലരാൻ വർണ്ണാശ്രമ ധർമ്മം വലിച്ചെറിയുക’ എന്ന മുദ്രാവാക്യവുമായി സഹോദര സംഘം 1921 ൽ ആലുവയിൽ വെച്ചു നടത്തിയ “സമസ്ത കേരള സഹോദര സമ്മേളനം” വൻ വിജയമായിരുന്നു,
അതിൽ പെരിയാർ, കെപി വള്ളോൻ, എം സി ജോസഫ്. മിതവാദി കൃഷ്ണൻ. ഡോ. പിപി ആന്റണി, സിവി കുഞ്ഞിരാമൻ, രാമവർമ്മ തമ്പാൻ, പനമ്പള്ളി ഗോവിന്ദമേനോൻ, സി. കേശവൻ, പി കെ കോരുമാസ്റ്റർ തുടങ്ങിയവർക്കൊപ്പം ആ ർ സുഗതനും അന്ന് പ്രസംഗിച്ചിരുന്നു.
സഹോദര സംഘത്തിൽ പ്രവർത്തിക്കുമ്പോൾ സഹോദരൻ അയ്യപ്പനോടും എംസി ജോസഫിനോടും ഒക്കെ ഉണ്ടായിരുന്ന ബന്ധം മൂലം പിന്നീട് 1926 ൽ യുക്തിവാദി സംഘം രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെയും ഭാഗമായി സുഗതൻ സാർ മാറി. അങ്ങിനെ ആലപ്പുഴയിലെ യുക്തിവാദി സംഘത്തിൻറെയും ആദ്യകാല നേതാവായി അദ്ദേഹം. യുക്തവാദിയായിരിക്കുമ്പോഴും ബുദ്ധമത ദർശനത്തോട് വലിയ പ്രതിപത്തി പ്രകടിപ്പിച്ച അദ്ദേഹം. പിന്നീട് ഔപചാരികമായി ബുദ്ധമതം സ്വീകരിച്ച് ശ്രീധരൻ എന്ന പേര് സുഗതൻ എന്നാക്കി മാറ്റി. അക്കാലത്ത് ആലപ്പുഴ ലേബർ അസോസിയേഷൻ നടത്തി വന്നിരുന്ന നിശാപാഠശാലയിലും അദ്ദേഹം പ്രവർത്തിച്ചു.
സഹോദരൻ അയ്യപ്പനെപ്പോലെ തന്നെ ഒട്ടേറെ സമരരൂപങ്ങളുടെ സൃഷ്ടാവ് കൂടിയാണ് ആർ സുഗതൻ. കേരളത്തിൽ ആദ്യമായി പിക്കറ്റിങ് എന്ന സമരായുധപ്രയോഗം നടന്നത് ആലപ്പുഴ പട്ടണത്തിൽ അർ സുഗതൻറെ നേതൃത്വത്തിലാണ്. സി കേശവനെപ്പോലെ ആർ സുഗതനും രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ട്. സി. കേശവൻ പ്രസംഗത്തിന്റെ പേരിലാണ് രാജ്യദ്രോഹി ആയതെങ്കിൽ ആർ സുഗതൻ ഒരു കവിത എഴുതിയതിനാണ് രാജ്യദ്രോഹി ആയത്.
അധികാരികൾ അദ്ദേഹമെഴുതിയ ‘മെയ്ദിനം’ എന്ന കവിതയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചാർത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മൂന്നുവർഷത്തേക്കായിരുന്നു തടവുശിക്ഷ. അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ 20 വർഷത്തോളം ജയിൽവാസം അനുഭവിച്ച നേതാവാണ് ആർ. സുഗതൻ.
അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച സുഗതൻ പിന്നീട് മുഴുവൻ സമയ തൊഴിലാളി പ്രവർത്തകനായി മാറി. 1930 ൽ ആലപ്പുഴ ലേബേഴ്‌സ് സഹകരണ സംഘത്തിന്റെ സെക്രട്ടറിയായും 1936 ൽ ലേബർ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ മുഖപത്രമായ ‘തൊഴിലാളി’യുടെ പത്രാധിപരായും പ്രവർത്തിച്ചു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ ഭാഗമായി പലതവണ മർദ്ദനവും അറസ്റ്റും ജയിൽവാസവും അനുഭവിച്ചു. 1943 ൽ അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്താണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വവും സ്വീകരിച്ചത്.
കൂടാതെ കേരളത്തിലും ഇന്ത്യയിലും ആദ്യമായി തോട്ടികളെ സംഘടിപ്പിച്ചത് എം എം ലോറൻസ് ആണെന്നൊക്കെ പറയുന്നത് വാസ്തവ വിരുദ്ധമാണ്. കൊച്ചിയിൽ അദ്ദേഹമാണ് അത് ചെയ്തത്.
1937-ലെ "തൊഴിലാളി"വിശേഷാൽ പ്രതിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിച്ചാൽ ആർ, സുഗതൻ ആലപ്പുഴ പട്ടണത്തിലെ തോട്ടികൾക്കിടയിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് മനസിലാകും.
"സഖാവ് സുഗതന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ" (പേജ് 52 --55) നാലു പുറങ്ങളിലായി അദ്ദേഹം തോട്ടികളെ കുറിച്ചെഴുതിയ ഒരു സുദീർഘ ലേഖനം ചേർത്തിട്ടുണ്ട്. 1947 ലാണ് തകഴിയുടെ 'തോട്ടിയുടെ മകൻ' പ്രസിദ്ധീകരിച്ചത്.
ആ ലേഖനത്തിലെ ചിലവരികൾ ചുവടെ:
"ചെത്തുകാരനും ഒരു തൊഴിലാളിയാണ് അയാളെപ്പറ്റി ശ്രീ നാരായണൻ തിരുവായ്മൊഴിഞ്ഞതിങ്ങനെയാണ് :-"ചെത്തുകാരന്റെ ദേഹം നാറും, വീടുനാറും, അവൻ തൊട്ടതൊക്കെ നാറും."എന്നാൽ തോട്ടിയെപ്പറ്റി ഇങ്ങനെ ആരും പറഞ്ഞിട്ടില്ല. ഒരു കാര്യം തീർത്തുപറയാം, തോട്ടി തൊടുന്നിടത്തു നാറ്റം ഇല്ലാതാകും. തോട്ടി തൊടാത്തിടമൊക്കെ നാറി പുഴുക്കുകതന്നെചെയ്യും......"
തോട്ടികൾ മഹാത്യാഗികളാണെന്നു മാഹാത്‌മജി ഒരിക്കൽ പറഞ്ഞുപോയി. അത് അദ്ദേഹത്തിന്റെ ശുദ്ധഗതി. അതിനെ ആര് ഗണിക്കുന്നു? കോലാട്ടിൻ പാലുകുടിച്ചു മധുരനാരങ്ങായും തിന്നു മുട്ടോളം കട്ടിമുണ്ടുടുത്തു പകൽക്കിനാവുകാണുന്ന ആ പാവപ്പെട്ട മെലിഞ്ഞ മനുഷ്യന്റെ നേരീയ വാക്ക്. സുഖസമൃദ്ധിയിൽ കിടന്നു നീന്തിപ്പു ളച്ചുകൊണ്ടു, മലമൂത്രവിസർജനാധിക്യം വഴി പരിസരം നാറ്റുന്ന "ചതുർവിധ വിഭവക്കാരായ" ബുഭുക്ഷുക്കൾ ചെവിക്കൊള്ളുകയില്ല. അതിനു തോട്ടിക്കു ഒരു ചേതവുമില്ല. ഏറ്റവും താണുനിൽക്കുന്ന തോട്ടിയുടെ നോട്ടത്തിൽ അങ്ങേ അറ്റവും ഇങ്ങേ അറ്റവും ഒരുപോലെതന്നെ....."
തുച്ഛമായ കുടുംബസ്വത്ത് വിറ്റുകിട്ടിയ പണം പാർട്ടിക്ക് തന്നെ സംഭാവന നൽകി. നിയമസഭാംഗം എന്ന നിലയ്ക്ക് കിട്ടിയിരുന്ന വേതനവും പാർട്ടിക്ക് നൽകി, പാർട്ടിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് എളിയ ജീവിതം നയിച്ച. അവിവാഹിതനായിരുന്നു അദ്ദേഹം. ആലപ്പുഴ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയൻ ഓഫീസായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ താമസസ്ഥലം.
1957 ൽ കാർത്തികപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.വിമോചന സമരത്തിന് ശേഷം നടന്ന 1960 ലെ തിരഞ്ഞെടുപ്പിലും വൻമരങ്ങൾ കടപുഴകിയപ്പോൾ കാർത്തികപ്പള്ളിയിൽ അദ്ദേഹം വിജയം ആവർത്തിച്ചു എന്ന് മാത്രമല്ല ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചെയ്തു.
1964 ൽ പാർട്ടി രണ്ടായി. അദ്ദേഹം മാതൃസംഘടനയായ സി പി ഐയിൽ തന്നെ ഉറച്ചു നിന്നു, ഇതോടെ മറുഭാഗത്തുള്ളവർ പ്രകോപിതരായി ആർ സുഗതനെതിരെ അപവാദ പ്രചരണം അഴിച്ചുവിടുകയും, അദ്ദേഹത്തെ വർഗ്ഗവഞ്ചകനാക്കി മുദ്രയടിക്കുകയും ചെയ്തു. പാർട്ടി പിളർപ്പിനൊപ്പം വർഗ്ഗ ബഹുജന സംഘടനകളും പിളർന്നു.
1965 ൽ അമ്പലപ്പുഴയിൽ സി പി ഐ സ്ഥാനാർത്ഥിയായി മത്സരിച്ച ആർ സുഗതൻ ദയനീയമായി പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ എസ് കൃഷ്‌ണക്കുറുപ്പാണ് അന്ന് വിജയിച്ചത്. അതോടെ അദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തോടു വിടപറഞ്ഞു.
പിന്നീട് ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപമുള്ള കൃഷ്‌ണഭവൻ ലോഡ്ജിലെ ഒമ്പതാം നമ്പർ മുറിയിൽ അദ്ദേഹം ഒതുങ്ങിക്കൂടി. രോഗം മൂർച്ഛിച്ച അദ്ദേഹത്തെ ഒടുവിൽ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കും വേണ്ടി തിരുവനന്തപുരത്തേക്ക് മാറ്റാൻ പാർട്ടി തീരുമാനിച്ചു. സ്വന്തം പുസ്തകങ്ങൾ ചില സഖാക്കൾക്ക് വീതിച്ചുനൽകി, കൈയിലുണ്ടായിരുന്ന ആകെ സമ്പാദ്യമായ അഞ്ചുരൂപയുടെ ഒരു നാഷണൽ പ്ളാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് ഒരു തൊഴിലാളി സഖാവിന്റെ കൊച്ചുമകൾക്ക് സമ്മാനിച്ച്, ആർ സുഗതനെന്ന കമ്യൂണിസ്റ്റ് ബുദ്ധൻ ആലപ്പുഴയോട് വിടപറയുകയായിരുന്നു.
തിരുവനന്തപുരത്ത് പാർട്ടി സ്റ്റേറ്റ് കൗൺസിൽ ഓഫീസിൽ താമസിച്ച് ചികിത്സ തുടർന്നെങ്കിലും രോഗം അനുദിനം മൂർച്ഛിച്ചു.1970 ഫെബ്രുവരി 13 ന് തിരു:മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർ സുഗതൻ പിറ്റേന്ന് പുലർച്ചെ മരണത്തിനു കീഴടങ്ങി. ഫെബ്രുവരി 15 ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ സഖാവ് കൃഷ്‌ണപിള്ളയുടെ കുഴിമാടത്തിനരികെ തന്നെ അദ്ദേഹത്തിനും അന്ത്യവിശ്രമമൊരുക്കി.
ഫെബ്രുവരി 14: കമ്മ്യൂണിസ്റ്റ് ബുദ്ധൻ എന്നറിയപ്പെട്ടിരുന്ന ആർ സുഗതൻ ഓർമ്മദിനം.