20/10/2021
കാക്കനാട് ലഹരിക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാതെ ഷമീർ റാവുത്തർ
ലഹരിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഷമീർ റാവുത്തർ. ലഹരി മരുന്നു കേസിലെ പ്രതി സുസ്മിത ഫിലിപ്പിന്റെ അടുത്ത സഹായിയെന്ന നിലയിലാണ് ഷമീറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ ലഹരി കടത്തു സംഘത്തിന് പണം നൽകിയവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് കേന്ദ്രീകരിച്ച് പരിശോധനയും ചോദ്യം ചെയ്യലുകളും നടന്നു. കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് വിധേയരാക്കുമെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
സുസ്മിതയുമായുള്ള ഷമീർ റാവുത്തറിന്റെ ബന്ധം വ്യക്തമായതോടെയാണ് ഇയാളോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. ഇരുവരും കൊച്ചിയിൽ എംജി റോഡിൽ ഉൾപ്പടെ ഹോട്ടൽ മുറികൾ എടുത്തിരുന്നതും ഒരുമിച്ചു താമസിച്ചതിന്റെയും വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. കേസിൽ പ്രതിയല്ലെങ്കിലും നിർണായകമായ വിവരങ്ങൾ ഇയാളിൽ നിന്നു ലഭിക്കാനുണ്ട് എന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. നിലവിൽ ഇയാൾ എവിടാണ് എന്നതിനെ കുറിച്ച് അറിവില്ലെന്നാണ് എക്‌സൈസ് വൃത്തങ്ങളുടെ ഭാഷ്യം.
ഇതിനിടെ ലഹരി കടത്തു സംഘത്തിന് പണം നൽകിയവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് അന്വേഷണ സംഘം പരിശോധനയും ചോദ്യം ചെയ്യലുകളും നടത്തി. ലഹരി വിൽപനയ്ക്കായി പണം നൽകിയവരെക്കുറിച്ച് ജയിലിലുള്ള പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. അക്കൗണ്ടിലൂടെ പണം നൽകി അന്വേഷണ സംഘത്തിന്റെ വലയിൽ ആയവർ അല്ലാതെ ചിലരെക്കുറിച്ചും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരോട് വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.