20/08/2026
ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തൃശൂരിൽ അവതരിപ്പിക്കപ്പെട്ട, അതിഗൗരവപൂർണ്ണവും തീക്ഷ്ണവുമായ രാഷ്ട്രീയം അവതരിപ്പിക്കുന്ന “മിസ" എന്ന നാടകത്തിൽ നിന്ന് ചില ദൃശ്യങ്ങൾ അടർത്തിയെടുത്ത് തീർത്തും വ്യത്യസ്തമായ പശ്ചാതലമുണ്ടാക്കാൻ ഒരു പാട്ടിന്റെ അകമ്പടി ചേർത്തുകൊണ്ട് തികച്ചും തെറ്റിദ്ധാരണാജനകമായ രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന അധമരുടെ പ്രവൃത്തിയിൽ പ്രതിഷേധിക്കുന്നു.
അടിയന്തിരാവസ്ഥയുടെ ഇരുണ്ടകാലത്ത് സ്നേഹലതാ റെഡ്ഡി എന്ന കലാകാരിയും സാംസ്കാരികപ്രവർത്തകയുമായ ധീരവനിത നേരിടേണ്ടി വന്ന ലോക്കപ്പ് മർദ്ദനമടക്കം അവരുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് ചിന്നൂസ്, ചിലങ്ക, കോഴിക്കോട് നേതൃത്വം നൽകുന്ന ട്രൂപ്പ് തൃശ്ശൂരിൽ അവതരിപ്പിച്ചത്. അവരെ സാമൂഹ്യമാധ്യമങ്ങളിൽ അപമാനിക്കുന്ന വിഡ്ഢിക്കൂട്ടങ്ങളും അവരുടെ പോസ്റ്റുകൾ വായിക്കുന്നവരും അറിയാൻ നാടകത്തിന്റെ സംക്ഷിപ്തം താഴെ കൊടുക്കുന്നു.
തങ്ങൾക്ക് ഇഷ്ടമില്ലാത്ത പ്രസ്ഥാനങ്ങളെ അപമാനിക്കാൻ എന്ത് കള്ളവും പ്രചരിപ്പിക്കാൻ തയ്യാറാവുന്ന ക്ഷുദ്രജീവികൾ, തങ്ങളുടെ ലക്ഷ്യം നിറവേറ്റാൻ സ്ത്രീകളെ അപമാനിക്കുകയും തേജോവധം ചെയ്യുകയും ചെയ്യുന്നു എന്നത് ഏറെ അപലപനീയവും പ്രതിഷേധാർഹവുമാണ്.
“മിസ”
*അവസാന ശ്വാസത്തിന്റെ രാഷ്ട്രീയം"*
ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അടിയന്തരാവസ്ഥ ഒരു ഭരണപരമായ തീരുമാനം മാത്രമായിരുന്നില്ല.
ഒരു രാഷ്ട്രത്തിന്റെ ശ്വാസകോശത്തിൽ കയറ്റിയ ഇരുമ്പ് കുരുക്കായിരുന്നു അത്.
1975-ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ ഭയം, നിശബ്ദത, അറസ്റ്റ്, പീഡനം, സെൻസർഷിപ്പ്, തടവ് എന്നിവയുടെ ഒരു പുതിയ നിഘണ്ടു എഴുതിയിരുന്നു.
*എന്നാൽ അടിയന്തരാവസ്ഥ അവസാനിച്ചോ?*
ഈ ചോദ്യമാണ് "
*മിസ* എന്ന നാടകത്തിന്റെ കേന്ദ്രം.
കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ അവതരിപ്പിക്കുന്ന ഈ നാടകം ചരിത്രത്തിന്റെ ഒരു പുനരാവിഷ്കാരമല്ല. മറിച്ച് ചരിത്രത്തിന്റെ നീണ്ട നിഴൽ ഇന്നും നമ്മുടെ മേൽ വീഴുന്നുണ്ടോ എന്ന അന്വേഷണമാണ്.
നാടകം ആരംഭിക്കുന്നത് ചോരയും ചൂഷണവും കലർന്ന ഇന്ത്യൻ യാഥാർത്ഥ്യങ്ങളിൽ നിന്നാണ്.
കരിമ്പ് തോട്ടങ്ങളിൽ ഗർഭപാത്രം നഷ്ടപ്പെട്ട സ്ത്രീ തൊഴിലാളികൾ,
ഫാക്ടറികളിൽ തീയിൽ വെന്തുമരിക്കുന്ന തൊഴിലാളികൾ,
കോർപ്പറേറ്റ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികൾ,
ഭൂമിയിൽ നിന്ന് വേർപെടുത്തപ്പെടുന്ന മനുഷ്യർ
ഇവരൊക്കെയാണ് ഈ നാടകത്തിന്റെ ആദ്യ പകുതി കഥാപാത്രങ്ങൾ.
രണ്ടാം പകുതിയിൽ നാടകം സ്നേഹലത റെഡ്ഡിയുടെ ജീവിതത്തിലേക്ക് കടക്കുന്നു.
ഇന്ത്യൻ നാടക ചരിത്രത്തിൽ അർഹിക്കുന്നത്ര ചർച്ച ചെയ്യപ്പെടാത്ത ഒരു മഹത്തായ കലാകാരിയായിരുന്നു സ്നേഹലത റെഡ്ഡി. നടി, എഴുത്തുകാരി, നാടക ചലച്ചിത്ര പ്രവർത്തക, രാഷ്ട്രീയ പ്രവർത്തക – എന്നിങ്ങനെ പല തലങ്ങളിൽ പ്രവർത്തിച്ച അവർ അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട പീഡനങ്ങളും തടവും പിന്നീട് അവരുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഇന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ മറച്ചുവെച്ച അധ്യായങ്ങളാണ്.
ഈ നാടകത്തിൽ സ്നേഹലത ഒരു വ്യക്തി മാത്രമല്ല. ചോദ്യം ചോദിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട എല്ലാ കലാകാരന്മാരുടെയും എഴുത്തുകാരുടെയും പ്രതിനിധിയാണ്.
ജയിലിൽ അവർ അനുഭവിക്കുന്ന അപമാനങ്ങളും പീഡനങ്ങളും സ്ത്രീശരീരത്തിന് മേൽ ഭരണകൂടം നടത്തുന്ന അക്രമത്തിന്റെ രാഷ്ട്രീയ രേഖകളായി മാറുന്നു.
അവിടെ ജനിക്കുന്ന "മിസ" എന്ന കുഞ്ഞ് ഒരു കഥാപാത്രമല്ല. ഒരു കാലഘട്ടത്തിന്റെ മുറിവാണ്.
നാടകത്തിന്റെ ഏറ്റവും ശക്തമായ നാടകീയ വഴിത്തിരിവ് ജോർജ് ഫെർണാണ്ടസിന്റെ രംഗമാണ്.
കൈകാലുകളിൽ ചങ്ങലകളുമായി കോടതിയിലേക്ക് കൊണ്ടുപോകപ്പെടുന്ന ഫെർണാണ്ടസ് പ്രേക്ഷകരോട് ഒരു ചോദ്യം ചോദിക്കുന്നു:
"ഇതൊരു പഴയ കഥയല്ലേ?"
അതിനുള്ള മറുപടി നാടകം തന്നെ നൽകുന്നു:
"അല്ല."
അവിടെ നിന്നാണ് നാടകം ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്ക് ചാടുന്നത്.
റോണാ വിൽസൺ, സ്റ്റാൻ സ്വാമി, ഡിജിറ്റൽ നിരീക്ഷണം, പെഗാസസ്, രാഷ്ട്രീയ തടവുകാർ, ഭീമ കൊറേഗാവ് കേസുകൾ, കോർപ്പറേറ്റ് വികസനത്തിന്റെ പേരിൽ നടക്കുന്ന കുടിയൊഴിപ്പിക്കലുകൾ ഇവയിലൂടെ നാടകം ചോദിക്കുന്നത് ഒറ്റ ചോദ്യമാണ്:
അടിയന്തരാവസ്ഥ നിയമപരമായി അവസാനിച്ചിരിക്കാം. എന്നാൽ ഭയം അവസാനിച്ചോ?
ഇന്നത്തെ ഇന്ത്യയിൽ ചങ്ങലകൾക്ക് രൂപം മാറിയിട്ടുണ്ട്.
ജയിലുകൾക്ക് രൂപം മാറിയിട്ടുണ്ട്.
നിരീക്ഷണത്തിനും നിയന്ത്രണത്തിനും പുതിയ സാങ്കേതിക വിദ്യകൾ ലഭിച്ചിട്ടുണ്ട്.
എന്നാൽ ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി അവസാനിച്ചിട്ടില്ലെന്ന് നാടകം വാദിക്കുന്നു.
"മിസ"യുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ രംഗഭാഷയാണ്.
ഇത് ക്ഷണിക്കപ്പെട്ട നാടക സദസിൻ്റെ മുമ്പിൽ പ്രോസീനിയം വേദിയിൽ മാത്രം അവതരിപ്പിക്കുന്ന നാടകമല്ല.
തെരുവുകൾ , ഗ്രൗണ്ട്, പ്രൊസീനിയം ,
ബ്ലാക്ക്ബോക്സ്,
തുടങ്ങിയ ഏത് അരങ്ങ് രീതിയും
പകൽ വെളിച്ചത്തിലും രാതിയിലും അവതരണം സാധ്യമാകും
ഇത് ഒരു രാഷ്ട്രീയ പ്രകടനമാണ്. രേഖ, കവിത, സാക്ഷ്യം, പ്രതിഷേധം, സംഗീതം, ശരീരം എല്ലാം ചേർന്ന ഒരു ജനകീയ നാടക രൂപം.
പ്രേക്ഷകനെ നിരീക്ഷകനായി ഇരുത്താതെ, സംഭവത്തിന്റെ സാക്ഷിയാക്കുകയാണ് നാടകം ചെയ്യുന്നത്.
അവസാന രംഗത്തിൽ നാടകത്തിലെ കഥാപാത്രങ്ങൾ സ്വന്തം മരണത്തെ നേരിടുന്നു.
ഇത് ഒരു നാടകീയ സംഭവമല്ല അവതരിപ്പിക്കുന്നത്. മറിച്ച് ഇന്നത്തെ ഇന്ത്യയിൽ ചോദ്യം ചോദിക്കുന്നവരുടെ വിധിയെ കുറിച്ചുള്ള ഒരു രാഷ്ട്രീയ സൂചനയാണ് അത്.
അവസാനമായി ഉയരുന്ന വാചകം നാടകത്തിന്റെ സാരാംശമായി മാറുന്നു:
*"ഇനി നിങ്ങളുടെ ഊഴമാണ്."*
അവിടെയാണ് "മിസ" അവസാനിക്കാത്തത്.
അവിടെ നിന്നാണ് അത് പ്രേക്ഷകന്റെ ജീവിതത്തിലേക്ക് ആരംഭിക്കുന്നത്.
അതുകൊണ്ടുതന്നെ "MISA ഒരു നാടകമല്ല.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്വാസകോശത്തിൽ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു മുന്നറിയിപ്പാണ്.
#2026年