Collector Kannur

Collector Kannur Official page of the District Collector Kannur, Kerala.

*കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം*വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച...
04/06/2026

*കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം*

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *ഓറഞ്ച്, മഞ്ഞ അലർട്ടുകൾ* പ്രഖ്യാപിച്ചിരിക്കുന്നു.

*ഓറഞ്ച് അലർട്ട്*

*04/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ*

*05/06/2026: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*06/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*07/06/2026: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*08/06/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

*മഞ്ഞ അലർട്ട്*

*04/06/2026: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി*

*06/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ*

*07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം*

*08/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം*

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *മഞ്ഞ അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

*പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം*

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾhttps://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2025 ൽ വിശദീകരിക്കുന്നുണ്ട്. അത്https://sdma.kerala.gov.in/wp-content/uploads/2025/08/Orange-Book-of-Disaster-Management-2025.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

*പുറപ്പെടുവിച്ച സമയം - 01.00 PM, 04/06/2026*

*IMD-KSEOC-KSDMA*

*സെൻസസ് 2027: പൗരന്മാർക്ക് സെൽഫ് എന്യുമറേഷൻ 2026 ജൂൺ 16 മുതൽ നൽകാം.*രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെൻസസ് 2027 ന്റെ ഭാഗമായി സ...
04/06/2026

*സെൻസസ് 2027: പൗരന്മാർക്ക് സെൽഫ് എന്യുമറേഷൻ 2026 ജൂൺ 16 മുതൽ നൽകാം.*

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെൻസസ് 2027 ന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം 2026 ജൂണ്‍ 16 മുതല്‍ ലഭ്യമാകും. 2026 ജൂണ്‍ 30 വരെയാണ് സമയം.

2026 ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ശേഖരിക്കുന്നതിന് മുന്നോടിയായാണ് വ്യക്തികള്‍ക്ക് കുടുംബത്തിലെവിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാനുള്ള സംവിധാനം. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാകും. സെൽഫ് എന്യുമറേഷന്റെ ഭാഗമായി https://se.census.gov.in/ എന്ന പോർട്ടലിൽ കയറിയാണ് 34 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകേണ്ടത്.

https://se.census.gov.in പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമാണ് ഉപയോഗിക്കാവുന്നത്. ഇഷ്ടമുള്ളഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്താം.

സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കി വിവരങ്ങള്‍ പരിശോധിച്ചശേഷം അന്തിമസമര്‍പ്പണം (Final Submit) നല്‍കാം. വിവരങ്ങള്‍ അന്തിമസമര്‍പ്പണത്തിന് മുമ്പ് രേഖപ്പെടുത്തി സൂക്ഷിക്കാനുമാകും.(Save as Draft) വിവരങ്ങള്‍ വിജയകരമായിരേഖപ്പെടുത്തുമ്പോള്‍ 'എച്ച്' ല്‍ തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ ഐഡി കൈമാറി വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കാം. 2026 ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-എന്യൂമറേഷന്‍ പൂര്‍ത്തിയാക്കാനാകില്ല.

#जनगणना2027

*ട്രോളിംഗ് നിരോധനം 2026 ജൂൺ 9 മുതൽ* ഈ വർഷത്തെ മൺസൂൺ കാല ട്രോളിങ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ പ്രാബല്യത്തി...
03/06/2026

*ട്രോളിംഗ് നിരോധനം 2026 ജൂൺ 9 മുതൽ*

ഈ വർഷത്തെ മൺസൂൺ കാല ട്രോളിങ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ പ്രാബല്യത്തിൽ വരും.

ഇതു സംബന്ധിച്ച് ചേർന്ന് യോഗത്തിൽ നിലവില്‍ അഴീക്കല്‍ ഹാർബറിൽ ലഭ്യമായ റെസ്ക്യൂ ബോട്ടിന്
ആയിക്കര മാപ്പിളബേ ഹാർബറിൽ ട്രോളിംഗ് സമയത്ത് പ്രവേശനം സാധ്യമാകുമോ എന്ന് പരിശോധിക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പിന് ജില്ലാ കലക്ടർ എന്ന നിലയില്‍ നിർദ്ദേശം നൽകി.

യോഗത്തിൽ മത്സ്യത്തൊഴിലാളി സംഘടന നേതാക്കളാണ് മാപ്പിളബേ ഹാർബറിൽ റെസ്ക്യൂ ബോട്ട് ഇല്ലാത്ത കാര്യം ഉന്നയിച്ചത്.

ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) 2026 ജൂണ്‍ 6 ന് പാലക്കോട് ഫിഷ് ലാൻഡിംഗ് കേന്ദ്രത്തിൽ നേരിട്ട് സന്ദര്‍ശിച്ച മണൽത്തിട്ട ഡ്രെഡ്ജിങ് സംബന്ധിച്ചുള്ള പുരോഗതി വിലയിരുത്തും.
ഇതോടൊപ്പം മാപ്പിളബേ ഹാർബറിലെ
ഡ്രെഡ്ജിങ് പ്രശ്നത്തിന് പരിഹാരം കാണാൻ മൈതാനപള്ളിയിൽ പുലിമുട്ട് നിർമ്മിക്കുന്ന കാര്യവും പരിഗണിക്കും.

കണ്ണൂർ ജില്ലയിൽ 157ട്രോളറുകളാണ് നിലവിലുള്ളത്. മത്സ്യബന്ധന ബോട്ടുകൾ ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനം നടത്താൻ പാടില്ല. എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട യാനങ്ങൾക്ക് ട്രോളിംഗ് ഒഴികെയുള്ള മത്സ്യബന്ധന രീതികൾ അനുവർത്തിക്കാം.

ട്രോളിങ് കണക്കിലെടുത്ത് അന്യസംസ്ഥാന ബോട്ടുകൾ ജൂൺ 9 ന് മുമ്പായി തീരം വിട്ടു പോകണം. അല്ലാത്തപക്ഷം യാന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

ജൂൺ 9 വൈകുന്നേരമോടെ എല്ലാ ട്രോളിങ് ബോട്ടുകളും കടലിൽ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പോലീസും ഉറപ്പാക്കും.

അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധന സമയത്ത് സംസ്ഥാനത്തിന്റെ ടെറിട്ടോറിയൽ ഏരിയയിൽ പ്രവേശിക്കുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.

ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാൻ തലായി, അഴീക്കൽ തുറമുഖങ്ങളിൽ രണ്ട് ബോട്ടുകൾ വാടകയ്ക്ക് എടുക്കാനുഉള്ള നടപടികൾ തുടങ്ങി. മാപ്പിളബേ ഹാർബറിൽ ആധുനിക വാർത്താ വിനിമയ സൗകര്യങ്ങൾ ഉള്ള മറൈൻ എഫ്. ആർ.പി റെസ്ക്യൂ യൂണിറ്റും പ്രവർത്തിച്ചുവരുന്നു.

കടൽ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് നിലവിലെ ലൈഫ് ഗാർഡുമാർക്ക് പുറമേ നാലു പേരെ പുതുതായി തിരഞ്ഞെടുക്കും. അവശ്യഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി
പരിശീലനം ലഭിച്ച ഒൻപത് സീ റെസ്ക്യു ഗാർഡുമാർ മാട്ടൂൽ, പുതിയങ്ങാടി ഫിഷ് ലാൻഡിങ് കേന്ദ്രം, പാലക്കോട് ഫിഷ് ലാൻഡിങ് കേന്ദ്രം, തലായി, അഴീക്കൽ തുറമുഖങ്ങൾ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

24 x7 പ്രവർത്തിക്കുന്ന കൺട്രോൾ റൂം കണ്ണൂർ ഫിഷറീസ് സ്റ്റേഷൻ ആരംഭിച്ചിട്ടുണ്ട് (ഫോൺ: 0497 2732487).

ട്രോളിംഗ് നിരോധന കാലയളവിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ
ക്യു.ആർ കോഡ് ബന്ധിപ്പിച്ച ആധാർ കാർഡ്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവ നിർബന്ധമായും കൈയ്യിൽ കരുതണം.

മത്സ്യബന്ധനത്തിൽ പോകുന്നവർ ഫിഷറീസ് സ്റ്റേഷനിൽ നിന്നും മാധ്യമങ്ങൾ വഴിയുമുള്ള കാലാവസ്ഥ അറിയിപ്പുകൾ ഗൗരവമായി എടുക്കണമെന്നും അറിയിച്ചു.

നിരോധനം മൂലം തൊഴിൽരഹിതരാകുന്ന യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികൾക്കും ഹാർബറിലെ അനുബന്ധ തൊഴിലാളികൾക്കും പീലിംഗ് ഷെഡ്ഡുകളിലെ പീലിം തൊഴിലാളികൾക്കും ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കാൻ നടപടി സ്വീകരിക്കും.

യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജുഗുനു ആർ, ഡെപ്യൂട്ടി ഡയറക്ടർ (ദുരന്തനിവാരണം), കെ കെ സുബൈർ, ഫിഷറീസ് അസി. ഡയറക്ടർ പ്രീത പി.വി, മത്സ്യ തൊഴിലാളി സംഘടന നേതാക്കൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

*പ്രധാന ഫോൺ നമ്പറുകൾ:*

കൺട്രോൾ റൂം- 0497 2732487
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്-0497 2731081
അഴീക്കൽ തീരദേശ പോലീസ്-0497 2771093
തലശ്ശേരി തീരദേശ പോലീസ്-0490 2322100
കോസ്റ്റൽ ടോൾ ഫ്രീ-1093.

*കണ്ണൂർ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2026 - ബാച്ച് 7**അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 14 വര...
02/06/2026

*കണ്ണൂർ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2026 - ബാച്ച് 7*

*അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 14 വരെ.*

ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) ഒരുക്കുന്നത്. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്.
ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും അതുവഴി സർക്കാർ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടുന്നതിനും ഡിസിഐപി വഴി ഒരുക്കും. ഇന്റേൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ https://tinyurl.com/dcipknrbatch7 ഈ ലിങ്കിൽ ക്ലിക്ക് ചെയ്തിനുശേഷം ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതാണ്.

2026 ജൂൺ 14-ാം (14-06-2026) തീയതിക്കകം അപേക്ഷ സമർപ്പിക്കണം. നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. പ്രായപരിധി 2026 ജൂൺ 1 ന് 30 വയസ്സ്. വിശദ വിവരങ്ങൾക്ക് മേൽ പരാമർശിച്ച ലിങ്ക് സന്ദർശിക്കുക (അപേക്ഷാ ഫോറം, ഡിസിഐപി ഇന്റേൺഷിപ്പിന്റെ കൂടുതൽ വിശദമായ വിവരങ്ങൾക്ക് എന്നിവ ലഭ്യമാണ്).

വിശദവിവരങ്ങൾ കൃത്യമായി വായിച്ചു മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

മേൽ പരാമർശിച്ച വിവരങ്ങൾ പരിശോധിച്ചതിന് ശേഷം എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കിൽ മാത്രം 9497715811, 0497-2700243 നമ്പറുകളിലോ [email protected] എന്ന ഇമെയിലിൽ വിലാസത്തിലോ ബന്ധപ്പെടാം.

ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം.അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ കൗതുകത്തോടെ കൺതുറന്നു. വേനലവധിയുടെ ചെറുകാലം...
01/06/2026

ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം.

അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ കൗതുകത്തോടെ കൺതുറന്നു. വേനലവധിയുടെ ചെറുകാലം കഴിഞ്ഞെത്തിയവർ സൗഹൃദക്കൂട്ടത്തിലേക്ക് വീണ്ടും ചേർന്നണഞ്ഞു. നവാഗതരെ സ്‌കൂളുകളിലേക്ക് ആഘോഷപൂർവ്വം സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവം ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും അരങ്ങേറി.

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ആയിത്തറ മമ്പറം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂൾ, ബഡ്സ്/ബിആർസി മുണ്ടേരി ഗ്രാമപഞ്ചായത്ത് എന്നിവടങ്ങളില്‍ പരിപാടിയില്‍ പങ്കെടുത്തു.


ആർസിബി ഷട്ടർ തുറക്കാൻ സാധ്യതജൂൺ ആദ്യവാരം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ, ശ...
01/06/2026

ആർസിബി ഷട്ടർ തുറക്കാൻ സാധ്യത

ജൂൺ ആദ്യവാരം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉള്ളതിനാൽ, ശ്രീകണ്ഠപുരം നഗരസഭയിലെ മടമ്പം ആർസിബിയുടെ ഷട്ടറുകളും പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ചമതച്ചാൽ ആർസിബി ഷട്ടറുകളും ജൂൺ അഞ്ച് മുതൽ ഏത് സമയത്തും തുറക്കാൻ സാധ്യതയുണ്ടെന്ന് ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

ആർസിബികളുടെ മുകൾഭാഗത്തെയും താഴ്ഭാഗത്തെയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

⚠️

പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്.പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.പഠ...
01/06/2026

പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്.

പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

പഠനവും സ്വപ്നങ്ങളും എപ്പോഴും വർണ്ണാഭമാകട്ടെ.


മട്ടന്നൂരിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ബഹു ഉപരാഷ്‌ട്രപതി ശ്രീ.സി.പ...
31/05/2026

മട്ടന്നൂരിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ബഹു ഉപരാഷ്‌ട്രപതി ശ്രീ.സി.പി. രാധാകൃഷ്ണനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

*വിദ്യാർത്ഥികളുടെ ബസ് കൺസഷൻ കാർഡ് ഇനി ഡിജിറ്റൽ* *-ക്യു ആർ കോഡ് സ്കാൻ ചെയ്താൽ കാർഡിന്റെ ദുരുപയോഗം തടയാം* ബസ്സുകളിൽ വിദ്യാ...
30/05/2026

*വിദ്യാർത്ഥികളുടെ ബസ് കൺസഷൻ കാർഡ് ഇനി ഡിജിറ്റൽ*

*-ക്യു ആർ കോഡ് സ്കാൻ ചെയ്താൽ കാർഡിന്റെ ദുരുപയോഗം തടയാം*

ബസ്സുകളിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ കാർഡ് ഈ അധ്യയന വർഷം മുതൽ ഡിജിറ്റലാകുന്നു. സർക്കാർ, എയ്ഡഡ്,
സ്വയംഭരണ പദവിയുള്ളത്, സ്വകാര്യ-സമാന്തര സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഇത് ബാധകമാണ്.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ആർ.ടി.ഒ ഉണ്ണികൃഷ്ണൻ ഇ. എസ് പുതിയ കൺസഷൻ കാർഡ് പ്രാബല്യത്തിൽ വരുന്ന കാര്യം വിശദീകരിച്ചത്.

ആദ്യമായി അതാത് വിദ്യാഭ്യാസ സ്ഥാപനം
മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്സ് (MVD Leads) എന്ന വെബ്സൈറ്റിൽ കയറി
സ്ഥാപനം രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം
ആ സ്ഥാപനത്തിലെ വിദ്യാർത്ഥി എംവിഡി ലീഡ്സ് എന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്തു, മൊബൈൽ നമ്പറും പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്ത് കാർഡിന് അപേക്ഷിക്കണം. വിദ്യാർത്ഥിയുടെ അപേക്ഷ ആദ്യം സ്ഥാപന മേധാവിക്കാണ് ലഭിക്കുക. സ്ഥാപനമേധാവി അപ്പ്രൂവ് ചെയ്തശേഷം
ആർ.ടി.ഒയ്ക്ക് ഫോർവേഡ് ചെയ്യും. ആർ.ടി.ഒ തലത്തിൽ കൂടി പരിശോധിച്ച് അർഹതപ്പെട്ടതാണെന്ന് ബോധ്യമായാലാണ് കൺസെഷൻ കാർഡ് അനുവദിക്കുക.

വിദ്യാർഥികൾക്ക് കാർഡ് ഡൗൺലോഡ് ചെയ്ത് ഫോണിൽ സേവ് ചെയ്തു യാത്രവേളയിൽ ബസ് കണ്ടക്ടറെ കാണിക്കാം. അല്ലെങ്കിൽ പ്രിൻറ് ഔട്ട് എടുത്തും യാത്രവേളയിൽ ഉപയോഗിക്കാം.

കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വിദ്യാർത്ഥിയുടെ പാസ്
യഥാർത്ഥമാണോ അല്ലയോ, കാലാവധി കഴിഞ്ഞോ എന്ന് അറിയാൻ കഴിയും. വിദ്യാർത്ഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനം, വിലാസം, കോഴ്സ്, കാർഡിന്റെ കാലാവധി, ആർ.ടി.ഒ ഓഫീസ് പരിധി തുടങ്ങിയ എല്ലാ വിവരങ്ങളും കാർഡിൽ ഉണ്ടാകും.

പുതിയ കാർഡ് പ്രാബല്യത്തിൽ വരാൻ മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അത്രയും സമയം നിലവിലെ രീതിയിൽ തന്നെ കൺസഷൻ കാർഡ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം.

ഏതെങ്കിലും വിദ്യാർത്ഥി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അറിവോടെ കൺസഷൻ കാർഡ് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉചിതമായ തുടർനടപടികൾ മോട്ടോർ വാഹന വകുപ്പ് കൈകൊള്ളുന്നതാണ്.

ബസുകൾ സ്കൂൾ സ്റ്റോപ്പിൽ കൃത്യമായി നിർത്തി വിദ്യാർഥികളെ കയറ്റണം. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കും.

സ്കൂൾ കുട്ടികൾ സ്റ്റോപ്പിൽ ബസ് കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോൾ ഒരു അധ്യാപകനെ അവിടെ നിയമിക്കണം. തിരക്കുള്ള, പ്രധാന ബസ് സ്റ്റോപ്പുകളിൽ പോലീസിന്റെ സാന്നിധ്യവും ഉണ്ടാകണം.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം മുതലായ അവധി ദിവസങ്ങളിൽ യൂണിഫോമിൽ ബസിൽ കയറുന്ന വിദ്യാർത്ഥികൾക്ക് പാസ് അനുവദിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

കൺസെഷൻ സംബന്ധിച്ചു ബസുകൾക്കെതിരെ വിദ്യാർത്ഥികൾക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യം പ്രിൻസിപ്പലിനെ അറിയിക്കുകയും പ്രിൻസിപ്പൽ ഇക്കാര്യം ആർ.ടി.ഒയിൽ അറിയിക്കുകയുമാണ് വേണ്ടത്.

സ്റ്റാൻഡിൽ സീറ്റുകൾ നിറയുന്നത് വരെ വിദ്യാർത്ഥികളെ കയറ്റാതെ മഴയത്തും വെയിലത്തും കാത്തുനിർത്താൻ പാടില്ല. വിദ്യാർത്ഥികളെ ഷെഡ്ഡിൽ നിർത്തി ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ഘട്ടം ഘട്ടമായി തിരക്കനുസരിച്ചു ബസുകളിൽ കയറ്റണമെന്ന് ആർ.ടി.ഒ നിർദേശിച്ചു.

രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ ആണ് കൺസഷൻ കാർഡ് ലഭിക്കുന്ന സമയം. വിദ്യാർത്ഥി ബസിൽ കയറുന്ന സമയം നോക്കിയാണ് ഇത്‌ കണക്കാക്കുക.

നമ്മുടെ കുട്ടികൾ ആണ് എന്ന പരിഗണനയോടെ വേണം വിദ്യാർത്ഥികളോട് ഇടപെടാനെന്ന് പ്രത്യകം ഓർമിപ്പിച്ചിട്ടുണ്ട്.

അസി. കളക്ടർ എസ് സ്വാതി, കണ്ണൂർ ഡി.ഇ.ഒ ദീപ വി, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, ജില്ലാ ബസ് ഓപറേറ്റേഴ്സ്, പാരലൽ കോളേജ് അസോസിയേഷൻ, പോലീസ്, എം.വി.ഡി ഓഫീസ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


*കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം*ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ട...
30/05/2026

*കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം*

ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ടീം രൂപീകരിക്കുമെന്ന് ജില്ലാ കളക്ടർ എന്ന നിലയിൽ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചിട്ടുണ്ട്.

കൂടാതെ മഴക്കാലത്തെ വെള്ളക്കെട്ട്, ദേശീയപാത വീതി കൂട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ചർച്ച ചെയ്തു പെട്ടെന്ന് പരിഹാരം കാണാനാണ് ടീം രൂപീകരിക്കുന്നത്. വിവിധ വകുപ്പുകളുടെയും ദേശീയപാത അതോറിറ്റിയുടെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാകും ടീം.

ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

Address

Civil Station
Kannur
670001

Opening Hours

Monday 10am - 5pm
Tuesday 10am - 4pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914972700243

Alerts

Be the first to know and let us send you an email when Collector Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Collector Kannur:

Share