13/01/2022
കെ.എന്‍ : കൊടക്കാടിൻ്റെ സൂര്യതേജസ്സ് പിൻവാങ്ങി.നാരായണ സ്മാരക ഗ്രന്ഥാലയം & സ്പോർട്സ് ക്ലബ്ബിൻ്റെ സാരഥിയും കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനങ്ങളിലെയും സാംസ്കാരിക രംഗത്തെയും നിറസാന്നിധ്യവും അധ്യാപക സംഘടനാരംഗത്തെ കരുത്തനായ സാരഥിയുമായ സഖാവ് കെ. നാരായണൻ മാസ്റ്റർ വിടവാങ്ങി.
1970 - 90 കാലഘട്ടങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം വളരെ ദുഷ്‌ക്കരമായിരുന്നു.ഇന്നത്തെപ്പോലെ യാത്രാസൗകര്യമില്ലാത്ത അക്കാലത്ത് കാല്‍നടയായി സഞ്ചരിച്ച് കാസറഗോഡ് ജില്ലയിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും കെ.എന്‍ എത്തിയിരുന്നു.അധ്യാപകരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി പഠിച്ച് ജില്ലാനിര്‍വാഹകസമിതികളിലടക്കം അവതരിപ്പിച്ച് പരിഹാരം കണ്ടെത്താന്‍ ജാഗ്രത പുലര്‍ത്തുക വഴി ജില്ലയിലെ അധ്യാപകസമൂഹത്തിന്റെ വാത്സല്യം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു.
1991 ല്‍ പ്രമുഖ അദ്ധ്യാപകസംഘടനകളായിരുന്ന കെ.ജി.ടി.എ യും കെ.പി.ടി.യു വും ചേര്‍ന്ന് കേരളാ സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) എന്ന അദ്ധ്യാപകസംഘടനയ്ക്കു രൂപം നല്‍കി.1988 മുതല്‍ 1991 ല്‍ കെ.എസ്.ടി.എ രൂപീകരണം വരെ കെ.പി.ടി.യു ജില്ലാ സെക്രട്ടരിയായിരുന്ന കെ.എന്‍ കേരളത്തിലെ ഏറ്റവും വലിയ അദ്ധ്യാപകസംഘടനയായ കെ.എസ്.ടി.എ രൂപം കൊണ്ടപ്പോള്‍ സംസ്ഥാനകമ്മിറ്റയംഗമായി പ്രവർത്തിച്ചു.
പാര്‍ട്ടിയെ ജനസേവനത്തിനുള്ള വഴിയായി കണ്ട കെ.എന്‍
ദീര്‍ഘകാലം അധ്യാപകനും കൊടക്കാട് കേളപ്പജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന കെ.എന്‍ റിട്ടയര്‍മെന്റിന് ശേഷം പൂര്‍ണസമയം പാര്‍ട്ടിക്കായി നീക്കിവെച്ചു.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്രാപിച്ചു. പുരോഗമന ചിന്തക്ക് വിരുദ്ധമായി വര്‍ഗീയവും ജാതീയവുമായ ഇടപെടലുകൾ പാര്‍ട്ടി അഭിമുഖീകരിച്ചപ്പോഴെല്ലാം കാര്‍ക്കശ്യനിലപാടോടുകൂടി കാര്യങ്ങള്‍ വിശദീകരിച്ച് മുഴുവന്‍ ജനങ്ങളെയും പാര്‍ട്ടിക്കൊപ്പം നിര്‍ത്തുവാൻ കെ.എന്‍ കാണിച്ച ജാഗ്രത എടുത്തു പറയേണ്ടതു തന്നെയാണ്.സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗം,ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലുള്ള സ: നാരായണന്‍ മാസ്റ്ററുടെ പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നു.കൊടക്കാട് ലോക്കല്‍ കമ്മിറ്റിക്ക് സ്വന്തമായൊരു കെട്ടിടം പണിയാന്‍ അദ്ദേഹം മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയുണ്ടായി.
ജനപ്രതിനിധിയായ കെ.എന്‍
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി 2015 - 2020 കാലഘട്ടത്തില്‍ അഞ്ചുവര്‍ഷം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നാരായണന്‍ മാസ്റ്റര്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.ഇക്കാലയളവില്‍ നീലേശ്വരം ബ്ലോക്കിനെ നയിച്ച പ്രസിഡണ്ട് ശ്രീമതി വി.പി ജാനകിക്ക് മികച്ച പിന്തുണയേകാന്‍ മാഷിന് സാധിച്ചു.കാര്യമായ ഫണ്ട് ഇല്ലാതിരുന്നിട്ടുകൂടെ നീലേശ്വരം ബ്ലോക്കിനകത്ത് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ട്.ബ്ലോക്കില്‍ തൃക്കരിപ്പൂരില്‍ സ്ഥാപിക്കപ്പെട്ട ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ പ്രസിഡണ്ട് വിപി ജാനകിയും വൈസ് പ്രസിഡണ്ട് നാരായണന്‍ മാസ്റ്ററും അഹോരാത്രം പ്രവര്‍ത്തിച്ചതിന് നാട് സാക്ഷിയായി.
കുട്ടികളുടെ പ്രിയപ്പെട്ട ഗണിതാധ്യാപകന്‍
അധ്യാപക സംഘടനാ പ്രവര്‍ത്തനത്തില്‍ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴും ക്ലാസ് മുറിയിലെ മികച്ച ഗണിതാധ്യാപകനായി നാരായണന്‍ മാഷ് കുട്ടികളുടെ മനസ്സില്‍ ഇടം നേടി.ഗണിതം മിക്ക കുട്ടികള്‍ക്കും കീറാമുട്ടിയായി നിന്നിരുന്ന കാലത്ത് അദ്ദേഹത്തിന്റെ
ഗണിതവിഷയത്തിലെ അധ്യാപന മികവ് കൊണ്ട് ശിഷ്യന്മാരില്‍ പലരും ഉന്നത വിദ്യാഭ്യാസം നേടുകയും ഇപ്പോള്‍ വിവിധ മേഖലകളില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്യുകയും ചെയ്യുന്നുണ്ട്.ഗണിത ക്ലാസുകളില്‍ അശ്രദ്ധ വരുത്തുക വഴി മാഷിന്റെ ശിക്ഷ വാങ്ങിയ പലരും പില്‍ക്കാലത്ത് അതേപ്പറ്റി സ്‌നേഹപൂര്‍വം സംസാരിക്കുകയും പഴയകാല സ്‌കൂള്‍ഓര്‍മകള്‍ അയവിറക്കുന്നതും പലകുറി കാണാനിടയായിട്ടുണ്ട്.
നാരായണസ്മാരകഗ്രന്ഥാലയത്തിന്റെയും സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും ജീവനാഡിയായ കെ.എന്‍
1952 ല്‍ സ്ഥാപിതമായ നാരായണസ്മാരക ഗ്രന്ഥാലയത്തിന് ഇത് 70 മത് പിറന്നാളാണ്.ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ഗ്രന്ഥാലയത്തിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചത് കെ നാരായണന്‍ മാസ്റ്ററാണ്.ഇത്രയധികം വര്‍ഷം ഗ്രന്ഥാലയത്തിന്റെ മികവിനായി പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തിത്വം ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം.ഗ്രന്ഥാലയത്തിന്റെ മുന്നേറ്റത്തിന്റെ ഓരോ നാഴികക്കല്ലിലും കെഎന്‍ എന്ന നാമം നക്ഷത്രശോഭയോടെ വെട്ടിത്തിളങ്ങും.2002 വരെ ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനം റോഡിന് കിഴക്കുണ്ടായിരുന്ന ഓടിട്ട കെട്ടിയത്തിലായിരുന്നു. 2002 ല്‍ സുവര്‍ണജൂബിലി ആഘോഷവേളയിലും തുടര്‍ന്ന് 2012 ല്‍ 60 വാര്‍ഷികാഘോഷ വേളയിലും ഇപ്പോള്‍ ഗ്രന്ഥാലയത്തില്‍ അസംബ്ലിഹാള്‍ സ്ഥാപിക്കപ്പെട്ട വേളയിലുമൊക്കെ പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിലും ഫണ്ട് ലഭ്യമാക്കുന്നതിലും പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും നാരായണന്‍ മാഷ് കാണിച്ച ജാഗ്രതയും സമര്‍പ്പണവും പുതിയതലമുറ പാഠമാക്കേണ്ടതാണ്.
രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം ഗ്രന്ഥാലയം എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി ജില്ലയിലെ മികച്ച ഗ്രന്ഥാലയങ്ങളുടെ ശ്രേണിയിലേക്ക് കടന്നതും പ്രസിഡണ്ട് എന്ന നിലയില്‍ കെ.എന്‍ കാണിച്ച് നേതൃത്വപാടവം കൂടെക്കൊണ്ടാണ്.
ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നാരായണസ്മാരക ഗ്രന്ഥാലയത്തില്‍ മാത്രം ഓതുക്കിയിരുന്നില്ല കെ.എന്‍.കുറെ വര്‍ഷങ്ങളോളം താലൂക്ക്,ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കാനും മാഷ് സമയം കണ്ടെത്തുകയുണ്ടായി.
നാരായണസ്മാരക ഗ്രന്ഥാലയത്തിന്റെ സഹോദരസ്ഥാപനമായ നാരായണ സ്മാരക സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃനിരയിലും കെ.എന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് അടക്കം സംസ്ഥാനത്തിന് മാതൃകയാകും വിധം വിജയിപ്പിക്കാന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജമാകാനും മാഷിന് സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടുന്ന വസ്തുതയാണ്.ഗ്രന്ഥാലയത്തിന്റെ കാര്യത്തില്‍ സൂചിപ്പിച്ചതു പോലെത്തന്നെ നാരായണ സ്മാരക സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (എന്‍.എസ്.എസ്.സി) സാരഥ്യം മാത്രമല്ല ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹിയായി നിന്നു കൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കെ.എന്‍ ന് സാധിച്ചു എന്നതും പ്രത്യേകം
സൂചിപ്പിക്കേണ്ടുന്ന വസ്തുതയാണ്.
നാരായണസ്മാരക ഗ്രന്ഥാലയവും ആര്‍ട്‌സ് ക്ലബ്ബും സ്‌പോര്‍ട്‌സ് ക്ലബ്ബും മാത്രമായിരുന്നില്ല കെ.എന്‍ ന്റെ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തിന്റെ ഇടങ്ങള്‍.കർഷക സംഘത്തിൻ്റെ പ്രസിഡണ്ട് എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ച മാഷ് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.നാട്ടിലെ ചെറുതും വലുതുമായ ഒട്ടേറെ കൂട്ടായ്മകളിലും കമ്മിറ്റികളിലും കെ.എന്‍ എന്ന രണ്ടക്ഷരം ഒരനിവാര്യഘടകം തന്നെയായിരുന്നു.കൊടക്കാടും പരിസര പ്രദേശത്തും രൂപീകരിക്കപ്പെടുന്ന വികസനസമിതികളില്‍ ചികിത്സാ,കുടുംബ സഹായ കമ്മിറ്റികളില്‍,ക്ഷേത്രങ്ങളില്‍,അമ്പലങ്ങളില്‍ എന്നിങ്ങനെ എല്ലായിടത്തും ഈ സാന്നിധ്യം ദൃശ്യമായി.ഒരു ദിവസം മനുഷ്യന് ലഭിക്കുന്ന 24 മണിക്കൂറിനെ 28 മണിക്കൂറാക്കി ജീവിക്കുന്ന കെ.എന്‍ ഈ സമയങ്ങളിലെല്ലാം ഒരു വിസ്മയം തന്നെയായിരുന്നു.
കൊടക്കാട്ബാങ്ക്,ക്ഷീരസഹകരണസംഘം - കെ.എന്‍ ന്റെ കരുതല്‍
ഇക്കഴിഞ്ഞയാഴ്ച കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ കൊടക്കാട് ബാങ്കിന്റെ ഉദ്ഘാടനവേളയില്‍ പറഞ്ഞ വാക്യം ഇങ്ങനെയായിരുന്നു.
ഓരോ ബാങ്കും ഓരോ സഹകരണ സ്ഥാപനവും കൂടുതല്‍ കൂടുതല്‍ കരുത്തുകാണിക്കുക എന്നത് പ്രധാനമാണ്.കൊടക്കാടിനെ സംബന്ധിച്ച് അതിനായി ഇടപെട്ട സാരഥികളെ ഓര്‍ക്കുന്നു.ഞാനിങ്ങോട്ട് വരുമ്പോള്‍ നാരായണന്‍ മാഷിനെ കാണണമെന്ന് വിചാരിച്ചതായിരുന്നു.....അതെ കൊടക്കാട് ബാങ്കിന്റെ പ്രസിഡണ്ട് എന്ന നിലയില്‍ ദീര്‍ഘകാലം ബാങ്കിന്റെ ഉന്നമനത്തിനായും കൊടക്കാട് ഗ്രാമത്തിന്റെ അഭിമാനമായ കൊടക്കാട് ക്ഷീരസഹകരണ സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡണ്ട് എന്ന നിലയിൽ ദിശാബോധം നല്‍കാനും കെ.എന്‍ കാണിച്ച താല്പര്യവും ജാഗ്രതയും ഗ്രാമം നോക്കിക്കണ്ടതാണ്. ദീർഘകാലം ഹോസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായും മാഷ് പ്രവർത്തിക്കുകയുണ്ടായി.
തലമുറകളുടെ വിടവൊക്കെ കെ എന്‍ ന് മുന്നില്‍ വഴിമാറുന്നു
77 വയസിലും പത്തു വയസുകാരനോടും കൗമാരക്കാരോടും യുവാക്കളോടും മധ്യവയസ്‌ക്കരോടും സമപ്രായക്കാരോടും സൗഹൃദം സ്ഥാപിക്കാനുള്ള കെ.എന്‍ ന്റെ കഴിവ് അത്ഭുതത്തോടെ നോക്കിക്കണ്ടിട്ടുണ്ട് ഞങ്ങള്‍.തലമുറയുടെ ഗ്യാപ് ഇതേ വരെ കെ.എന്‍ നെ ബാധിച്ചിട്ടേയില്ല.ഓരോ പ്രായക്കാരുടെയും ചിന്ത,താല്പര്യം എന്നിവ പരിഗണിച്ച് സംവദിക്കാനും തന്റെ ചിന്തകളും ആശയങ്ങളും അവരിലേക്കെത്തിക്കുവാനുമുള്ള മാഷിന്റെ കഴിവ് അപാരം തന്നെയായിരുന്നു.അതുകൊണ്ടു തന്നെയാണ് നാരായണ സ്മാരകഗ്രന്ഥാലയത്തിലും സ്‌പോര്‍ട്‌സ് ക്ലബ്ബിലും ഏത് പ്രായഗ്രൂപ്പില്‍ പെട്ട നിര്‍വാഹകസമിതി അംഗങ്ങളെയും സ്വാധീനിക്കാനും നിയന്ത്രിക്കുവാനും മാഷിന് സാധിച്ചത്.ഏത് വിഷയവും തുറന്ന് ചര്‍ച്ച ചെയ്യാനും തന്റെ ഉറച്ച നിലപാടുകള്‍ കാര്യകാരണ സഹിതം വിശദീകരിക്കാനും കെ.എന്‍ ന് സംവദിക്കുന്നവരുടെ പ്രായം ഒരു പ്രശ്‌നമേ അല്ലായിരുന്നു.
ശാരീരിക അവശതകള്‍ നിസ്സാരവര്‍ക്കരിച്ച് അവസാന നിമിഷം വരെ പൊതുജനസേവകനായി കെ.എന്‍
കുറച്ച് വര്‍ഷങ്ങളായി ശാരീരിക അവശതകള്‍ നാരായണന്‍ മാഷിനെ വലയ്ക്കുന്നുണ്ടെങ്കിലും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരിക്കെ അതൊന്നും വിലവെക്കാതെ പോതുജന സേവനത്തിന് കൈമെയ് മറന്ന് മുഴുകുന്ന കെ.എന്‍ നെ ഇത്തിരി വിശ്രമിക്കാന്‍ നമ്മളെല്ലാവരും തന്നെ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചിരുന്നു.ഒരു ചെറു പുഞ്ചിരിയോടെ തലയാട്ടിയിരുന്നെങ്കിലും കെഎന്‍ നെ തീരെ വിശ്രമമില്ലായിരുന്നു എന്നതാണ് സത്യം.തന്റെ സഹായം തേടിയെത്തുന്ന ഏതൊരു വ്യക്തിയെയും ശാരീരിക അവശത പറഞ്ഞ് മാഷ് മടക്കിയയച്ചിരുന്നില്ല.എല്ലാവര്‍ക്കും തന്നാല്‍ കഴിയുന്ന സഹായം ഇക്കഴിഞ്ഞ ദിവസം വരെ ചെയ്തു എന്നു തന്നെ പറയാം.
കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചയായി ശരീരം നല്ലവണ്ണം അസുഖത്തോട് പ്രതികരിച്ചപ്പോള്‍ മാത്രമാണ് കെ.എന്‍ കുറച്ച് നിരാശനായി കണ്ടത്.അപ്പോഴും അസുഖത്തെ കുറിച്ചല്ല,വായനശാലയിലേക്കിറങ്ങാനും നാട്ടുവഴികളിലൂടെ നടന്ന് നാട്ടുകാരോട് കുശലം പറയാനും സാധിക്കാത്തതിലായിരുന്നു കെ.എന്‍ ന്റെ സങ്കടം മുഴുവന്‍.
കെ.എന്‍ ന്റെ അനുഭവങ്ങള്‍,ചിന്തകള്‍,ആശയങ്ങള്‍,സ്വപ്നങ്ങള്‍ എന്നിവയെല്ലാം കൂടെയിരുന്ന് പകര്‍ത്തിയാല്‍ വരും തലമുറയ്ക്ക് നല്‍കാവുന്ന നല്ലൊരു റഫറന്‍സായിരിക്കും എന്ന് കരുതിയതാണ്.മാഷ് ഇത്രവേഗം നിത്യവിശ്രമത്തിന് വഴങ്ങും എന്ന് ഞാന്‍ കരുതിയുമില്ല....
പ്രിയ കെ.എന്‍...ഒന്നു പറയാം
മാഷിന്റെ ജീവിതം അത്ഭുതത്തോടെ നോക്കിക്കണ്ടവരില്‍ ഞാനുമുണ്ട്.
മാഷിന്റെ അര്‍പ്പണനും സേവനസന്നദ്ധതയും മറ്റാരെപ്പോലെ എന്നെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കുടുംബത്തിനെക്കാളേറെ നാടിനെ സ്‌നേഹിച്ച നിങ്ങളെ ഏതൊരാളെപ്പോലെ ഞാനും തിരിച്ചറിഞ്ഞിട്ടുണ്ട്.
തലമുറ വ്യത്യാസമില്ലാതെ എല്ലാവരോടും കൂട്ടുകൂടി ലക്ഷ്യത്തിലെത്താന്‍ നിങ്ങളെപ്പോലെ ഞങ്ങള്‍ ശ്രമിക്കും.
കെ.എന്‍..അങ്ങയുടെ അസാന്നിധ്യം ഉണ്ടാക്കുന്ന വിടവിനെ കുറിച്ച് ചിന്തിക്കാന്‍ കൂടെ എനിക്ക് പറ്റുന്നില്ല. എല്ലാവരും ഒത്തുചേര്‍ന്ന് അതിന് പരിഹാരം കണ്ട് എല്ലായിടങ്ങളെയും സജീവമാക്കട്ടെ.അതാണ് അങ്ങേക്കേറെയിഷ്ടം എന്ന് ഞങ്ങള്‍ക്കറിയാം.
കൗസല്യേച്ചിക്കും മക്കളായ സജിനും,സുമിത്തിനും,സീമക്കും മരുമക്കൾ അപർണ,രേഷ്മ, സുകുമാരൻ അടക്കമുള്ള മാഷിന്റെ പ്രിയപ്പെട്ടവര്‍ക്കും സഹോദരങ്ങൾക്കും വീട്ടിലെ കുഞ്ഞുമക്കള്‍ക്കും വിയോഗം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്..........ഞങ്ങളുടെ കെ.എന്‍ ന് ആദരാഞ്ജലികള്‍ ...
അറിയിപ്പ്
സഖാവ്.കെ. നാരായണൻ മാഷിന്റെ ഭൗതിക ശരീരം ഉച്ചക്ക് 2 മണിക്ക് ചെറുവത്തൂർ കെ എ എച്ച് ഹോസ്പിറ്റലിൽ നിന്നും കൊടക്കാട് ലോക്കൽ കമ്മറ്റി ഓഫിസിലേക്ക് പൊതു ദർശനത്തിനായി എത്തിക്കും.3 മണിക്ക് ശേഷം നാരായണ സ്മാരക ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിന് അവസരമൊരുക്കും. ശേഷം കെ.എൻ ൻ്റെ വീട്ടിൽ. സംസ്കാരം വൈകീട്ട് 3.30 ന് കൊടക്കാട് പൊതു ശ്മശാനത്തിൽ.