30/07/2021
തഴവ വേലശ്ശേരികോളനി അക്ഷരാർത്ഥത്തിൽ ഇന്ന് കരയുകയായിരുന്നു.....
അഡ്വ:സുധീർ കാരിക്കൽ.
ഇന്നത്തെ പ്രഭാതം നിറഞ്ഞ സംതൃപ്തി നൽകിയാണ് കടന്നുപോയത്...
ഏറെ വൈകാരികമായ നിമിഷങ്ങൾ....
ഒരു വലിയ സൽക്കർമ്മത്തിന് നിമിത്തമാകാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തി .....
അതെ,
തഴവ വേലശ്ശേരി കോളനിയിൽ നന്ദനം വീട്ടിൽ ഗോപാലകൃഷ്ണൻ ആചാരിയെയും കുടുംബത്തെയും കൊട്ടാരക്കര സങ്കേതം ഏറ്റെടുക്കുന്ന ചടങ്ങായിരുന്നു ഇന്ന് .
സങ്കേതത്തിന്റെ സെക്രട്ടറി കലയപുരം ജോസ് സാറും, അദ്ദേഹത്തിന്റെ സഹധർമ്മിണിയും നേരിട്ടെത്തിയാണ് ഈ കുടുംബത്തെ ഏറ്റെടുത്തത്.
ചടങ്ങിന് നേതൃത്വം നൽകാൻ എന്നോടൊപ്പം തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ എസ് സദാശിവൻ സാറും, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുശീലാമ്മയും, നാട്ടിലെ നന്മ മനസ്സുകൾ ആയ പൊതുപ്രവർത്തകരും, സ്നേഹമുള്ള അയൽക്കാരും ഉണ്ടായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ഒരു ചടങ്ങ്.
പക്ഷേ ഏറെ ഹൃദ്യമായിരുന്നു ആ ചടങ്ങ്.
അയൽക്കാർ ഓരോരുത്തരായി തോളിൽ തട്ടി സമാധാനിപ്പിച്ചു കൊണ്ട് അവരെ യാത്രയാക്കി.
സന്തോഷത്തോടെ പൊയ്ക്കൊള്ളൂ, നന്മകൾ ഉണ്ടാകും, ഞങ്ങൾ വന്നു കണ്ടോളാം. ഇങ്ങനെ പറയുമ്പോൾ അവരുടെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു....
ശേഷം, അവർ കലയപുരം ജോസ് സാറിന്റെ കയ്യിൽ പിടിച്ചുകൊണ്ട് യാത്രയായി,......
നന്മയുടെ സങ്കേതത്തിലേക്ക്.....,
പതിറ്റാണ്ടുകളായി വേലശ്ശേരികോളനിയുടെ ഭാഗമായി,പരസ്പരസുഖദുഖത്തിൽ പങ്കാളികളായിമാറിയ ആ അഞ്ചംഗ കുടുംബം അവിടെനിന്നു യാത്രയാവുമ്പോൾ ആ നാട് വിങ്ങിപ്പൊട്ടുകയായിരുന്നു.
കുറെ പാവപ്പെട്ട രോഗികൾക്ക് വീൽചെയർ നൽകുന്ന വാർത്തയറിഞ്ഞാണ് തഴവപതിനേഴാം വാർഡ് മെമ്പർ എന്നെ വിളിച്ചതും ഗോപാലകൃഷ്ണൻ ആചാരിക്ക് ഒരു വീൽചെയർ നൽകണമെന്ന് ആവശ്യപ്പെട്ടതും.
വീൽചെയറിന്റെ ആവശ്യകത പരിശോധിക്കാനായി ഞാനും അത്യാവശ്യം ചില പൊതുപ്രവർത്തകരുമായി ആ വീട്ടിൽ ചെന്നു. അപ്പോഴാണ് അവിടെ വീൽചെയർ അല്ല ആവശ്യമെന്നും ആ കുടുംബത്തെ ആകമാനം എവിടെയെങ്കിലും പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും എനിക്ക് ബോധ്യമായി.
ആ കുടുംബത്തിന്റെ അവസ്ഥ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.74 വയസ്സുള്ള ഗോപാലകൃഷ്ണൻ ആചാരിക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. വേച്ച് വിറക്കുന്ന രോഗാതുരമായ ശരീരം. അദ്ദേഹത്തിന് നടക്കാൻ പോലും കഴിയുന്നില്ല. ഭാര്യ
മാനസികരോഗിയാണ്.
ഉള്ള മൂന്നുമക്കളും മാനസിക വൈകല്യമുള്ളവർ.മുപ്പത്തിയെട്ട് വയസ്സുളള
ഇരട്ടകളായ ആൺമക്കൾ.
മുപ്പത്തിനാല്
വയസ്സ് പ്രായമുളള ഇളയ മകൾ .
ആ പിതാവ് വല്ലാതെ വിഷമിക്കുകയാണ്. എങ്ങനെ ആ കുടുംബം അവിടെ കഴിഞ്ഞു കൂടുന്നു എന്ന ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി.
അധികം താമസിക്കാതെ ഗോപാലകൃഷ്ണൻ ആചാരിയുടെ ബന്ധുക്കളേയും നാട്ടിലെ പൊതു പ്രവർത്തകരെയും വിളിച്ച്കൂട്ടി.എത്രയും പെട്ടെന്ന് ഏതെങ്കിലും അഗതിമന്ദിരത്തിൽ ഇവരെ സുരക്ഷിതമാക്കണം എന്ന്
ആ യോഗം തീരുമാനിച്ചു.
അടുത്ത ദിവസം രാവിലെ തന്നെ ഞാനും ഗോപാലകൃഷ്ണൻ ആചാരിയുടെ ബന്ധുക്കളുമായി കൊട്ടാരക്കര സങ്കേതമെന്ന അഗതിമന്ദിരത്തിലേക്ക് യാത്രയായി. ഒപ്പം വാർഡ് മെമ്പറും.
സങ്കേതവുമായി എനിക്ക് വർഷങ്ങളുടെ ആത്മ ബന്ധമാണുള്ളത്. ഞാൻ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സങ്കേതത്തിന്റെ അമരക്കാരൻ ശ്രീ കലയപുരം ജോസ് സാറിനോട് ഞങ്ങൾ ആവശ്യമുന്നയിച്ചു.നിറഞ്ഞ മനസ്സോടെ ജോസ് സർ ഞങ്ങളുടെ ആവശ്യം അംഗീകരിച്ചു.
ഗോപാലകൃഷ്ണൻ ആചാരിയുടെ ബന്ധുമിത്രാദികൾക്ക് ആ സ്ഥാപനം ഏറെ ഇഷ്ടമായി.
തുടർന്ന്,
ഇന്ന് രാവിലെ വേലശ്ശേരി കോളനിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ നാട്ടിലെ നന്മ മനസ്സുകൾ ഒത്തുകൂടി.
കടത്തൂർ മൻസൂർ, സരസ്വതി അമ്മ, സുഗതൻ പിള്ള, വത്സ കുമാർ, കെ സി ഉണ്ണികൃഷ്നൻ,സജി, ജയകുമാർ,ഹരീഷ്, ആദിത്യൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഇന്നോളമുള്ള എന്റെ ജീവിതത്തിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയേറെ ഹൃദയഭേദകമായ ഒരു അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത് ആദ്യമാണ്.