20/07/2026
"രക്തസാക്ഷിത്വം പാഴാകുന്നില്ല; അത് ചരിത്രത്തിന്റെ വിത്താണ്"
കേരളത്തിൽ എസ്.എഫ്.ഐയുടെ രക്തനക്ഷത്രാങ്കിത ശുഭ്രപതാക ഉയർത്തിയതിന്റെ പേരിൽ ഇതുവരെ 35 എസ്.എഫ്.ഐ പ്രവർത്തകരാണ് സമരമുഖങ്ങളിൽ രക്തസാക്ഷികളായത്. പിന്നിട്ട പോരാട്ടത്തിന്റെ വഴികളിൽ 35 ഉശിരൻ സഖാക്കളെ പ്രസ്ഥാനത്തിന് നഷ്ടമായെങ്കിലും, വിദ്യാർത്ഥികൾക്കിടയിൽ എസ്.എഫ്.ഐയുടെ മുന്നേറ്റം കൂടുതൽ ശക്തിപ്പെടുകയാണ് ഉണ്ടായത്.
ആ പോരാട്ടചരിത്രത്തിലെ ജ്വലിക്കുന്ന രക്തസാക്ഷിയാണ് സഖാവ് അജയ് പ്രസാദ്. എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന സഖാവ് അജയ് പ്രസാദിന്റെ രക്തസാക്ഷി ദിനം എല്ലാ വർഷവും ജൂലൈ 20-നാണ് ആചരിക്കുന്നത്. 2007 ജൂലൈ 19-ന് ആർ.എസ്.എസ് അക്രമികളുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അജയ് പ്രസാദ്, 2007 ജൂലൈ 20-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് രക്തസാക്ഷിത്വം വരിച്ചു.
അജയ് പ്രസാദിനെ ഇല്ലാതാക്കി ഭീതി പരത്തി ക്ലാപ്പനയിലെയും കരുനാഗപ്പള്ളിയിലെയും എസ്.എഫ്.ഐയുടെ മുന്നേറ്റം തകർക്കാമെന്ന സംഘപരിവാറിന്റെ വ്യാമോഹവും തകർന്നടിയുകയായിരുന്നു. അജയ് പ്രസാദിന്റെ രക്തസാക്ഷിത്വം കേരളമൊട്ടാകെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി പ്രവർത്തകർക്ക് പോരാട്ടത്തിന്റെ പുതിയ ഊർജമായി മാറി.
താൻ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ഉറച്ചുനിന്നതിനാലാണ് അജയ് പ്രസാദ് രക്തസാക്ഷിയായത്. അന്ന് അജയ് പ്രസാദിൻ്റെ അനുജത്തി ആര്യ പ്രസാദിന് വെറും ആറു വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്ന് ആ കുഞ്ഞനുജത്തി, ജ്യേഷ്ഠൻ ഉയർത്തിപ്പിടിച്ച രക്തനക്ഷത്രാങ്കിത ശുഭ്രപതാകയുടെ വാഹകയായി എസ്.എഫ്.ഐയുടെ സംഘടനാപ്രവർത്തനത്തിലെക്ക് കടന്ന് വരുകയും തുടർന്ന് എസ്.എഫ്.ഐയുടെ കേന്ദ്ര കമ്മിറ്റി അംഗമായി സംഘടനയ്ക്ക് നേതൃത്വം നൽകുകയാണ് ആര്യ പ്രസാദ്.
അജയ് പ്രസാദിനെ ഇല്ലാതാക്കാൻ ശ്രമിച്ച ആർ.എസ്.എസ് രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ ഇന്ന് അദ്ദേഹത്തിന്റെ അനുജത്തിയുമുണ്ട്. ജ്യേഷ്ഠന്റെ രക്തസാക്ഷിത്വം അവൾക്ക് പോരാട്ടത്തിന്റെ അണയാത്ത ഊർജമായി മാറിയിരിക്കുന്നു. വരുംകാല സമരവേദികളിൽ അജയ് പ്രസാദിന്റെ ഓർമ്മകൾ ആര്യ പ്രസാദിലൂടെ ജ്വലിച്ചുനിൽക്കും. ആ ഓർമ്മകൾ പുതിയ തലമുറയുടെ പോരാട്ടങ്ങൾക്ക് കരുത്തും പ്രചോദനവുമായി തുടർന്നുകൊണ്ടിരിക്കും.
രക്തം ചിന്തി വീണ ഓരോ സഖാവും പ്രസ്ഥാനത്തിന്റെ അവസാനമല്ല; പുതിയൊരു പോരാളിയുടെ ജനനമാണ്. ഒരു രക്തസാക്ഷിയെ സൃഷ്ടിക്കുന്നവർ അറിയേണ്ടത് ഇത്രമാത്രം വിപ്ലവ ആശയങ്ങളെ വാളുകൊണ്ടും അക്രമംകൊണ്ടും ഇല്ലാതാക്കാൻ കഴിയില്ല.ഒരു രക്തസാക്ഷിയുടെ സ്വപ്നം മറ്റൊരു തലമുറ ഏറ്റെടുക്കുന്നതിന്റെ ജീവനുള്ള ചരിത്രമാണ് ആര്യ പ്രസാദ്.
അജയ് പ്രസാദിന്റെ രക്തം വീണ മണ്ണിൽ ഭീതി മുളച്ചില്ല; പകരം പോരാട്ടമാണ് മുളച്ചത്. നിശ്ശബ്ദതയല്ല വളർന്നത്; മുദ്രാവാക്യങ്ങളാണ് ഉയർന്നത്. പിൻവാങ്ങലല്ല സംഭവിച്ചത്; ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ചുവടുകൾ മുന്നോട്ടാണ് പതിഞ്ഞത്. അതാണ് എസ്.എഫ്.ഐയുടെ ചരിത്രം. അതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്ത്.
രക്തസാക്ഷികളുടെ ഓർമ്മകൾ സ്മാരകങ്ങളിൽ മാത്രം കൊത്തിവെക്കപ്പെടുന്നവയല്ല. അവ ഓരോ സമരവേദിയിലും ജ്വലിക്കുന്ന മുദ്രാവാക്യങ്ങളാണ്; ഓരോ വിദ്യാർത്ഥിയുടെയും നെഞ്ചിൽ അണയാത്ത തീയാണ്; ഓരോ ചെങ്കൊടിയിലും പതിയുന്ന പ്രതിജ്ഞയാണ്. അതുകൊണ്ടുതന്നെ, സഖാവ് അജയ് പ്രസാദ് ജീവിക്കുന്നത് ഓർമ്മകളിൽ മാത്രമല്ല ഓരോ സമരമുഖത്തും, ഓരോ ചെങ്കൊടിയിലും, അനീതിക്കെതിരെ ഉയരുന്ന ഓരോ ശബ്ദത്തിലും, പുതിയ തലമുറയുടെ ഓരോ പോരാട്ടത്തിലും തന്നെയാണ്.
രക്തസാക്ഷികൾ മരിക്കുന്നില്ല. അവർ ചരിത്രമായി ജീവിക്കുന്നു. അവർ ആശയമായി വളരുന്നു. അവർ പ്രസ്ഥാനമായി മുന്നേറുന്നു. അവർ ഉയർത്തിയ പതാക വീഴുകയില്ല; ആ പതാക ഏറ്റെടുക്കാൻ പുതിയ കൈകൾ എന്നും ഉയർന്നുകൊണ്ടേയിരിക്കും.