02/09/2026
"10 വർഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാൻ കഴിഞ്ഞില്ല" എന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന കണ്ടു. കുറഞ്ഞപക്ഷം തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ രേവന്ത് റെഡ്‌ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ ആഭ്യന്തര മന്ത്രിക്ക് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെ.
2024 ജൂലൈയിൽ തൃശൂരിൽ പിടികൂടിയ 2.4 കിലോ എംഡിഎംഎയുടെ ഉറവിടം തേടിയെത്തിയ കേരള പൊലീസ്, ഹൈദരാബാദ് കുക്കട്പള്ളിയിൽ സിനിമാ നിർമ്മാതാവ് നടത്തിവന്ന അന്താരാഷ്ട്ര ലഹരിനിർമ്മാണ ലാബ് കണ്ടെത്തി പൂട്ടിച്ചു. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ രാസവസ്തുക്കളും പിടിച്ചെടുത്തു. സംസ്ഥാനം ഭരിക്കുന്ന രേവന്ത് റെഡ്ഡിക്ക് സാധിക്കാത്ത കാര്യമാണ് കേരള പൊലീസ് അവിടെ നടപ്പിലാക്കിയത്. 2025 ഫെബ്രുവരി 3 ന് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നൽകിയ മറുപടി പ്രകാരം, 2022 മുതൽ മയക്കുമരുന്നിനെതിരെ ഏറ്റവും ശക്തമായ നടപടിയെടുക്കുന്നത് കേരളമാണ്.
ലഹരിവ്യാപനം തടയുന്നതിൽ കേരളത്തിന്റെ പ്രതിരോധം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 2022 ഡിസംബർ 22 ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ മറുപടി പ്രകാരം, കേരളത്തിൽ എൻഡിപിഎസ് കേസുകളിലെ ശിക്ഷാ നിരക്ക് 98 ശതമാനത്തിലേറെയായിരുന്നു. ദേശീയ ശരാശരി 78 ശതമാനമായപ്പോഴാണ് കേരളം അന്ന് ഈ നേട്ടം കൈവരിച്ചത്. 2021 മുതൽ 2025 വരെ കേരള പോലീസ് മാത്രം 1,26,855 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു. കണിശമായ നിരീക്ഷണവും 'ഓപ്പറേഷൻ ഡി-ഹണ്ട്' പോലുള്ള ശക്തമായ ഇടപെടലുകളുമാണ് കേസ് രജിസ്ട്രേഷനിൽ 538% വർധനവുണ്ടാക്കിയത്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എക്സൈസ് വകുപ്പ് 41,946 എൻഡിപിഎസ് കേസുകളും 4,18,403 COTPA കേസുകളും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് വകുപ്പ് മന്ത്രി എം ലിജു 2026 ജൂൺ 23 ന് യുആർ പ്രദീപ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകിയത്. 17,587.4335 കിലോ ഗ്രാം കഞ്ചാവ്, 33,419.996 ഗ്രാം എംഡിഎംഎ, 65,943.8254 ഗ്രാം ഹാഷിഷ്, 1,60,597.093 കിലോ ഗ്രാം COTPA ഉല്പന്നങ്ങൾ എന്നിവ അഞ്ചു വർഷം കൊണ്ട് എക്സൈസ് പിടിച്ചെടുത്തതിന്റെ കണക്കും മന്ത്രി ഇതേ ചോദ്യത്തിന് മറുപടിയായി നൽകിയിട്ടുണ്ട്. 2023 ൽ ആൻഡമാൻ നിക്കോബാറിൽ നിന്ന് കേരള എക്സൈസ് വകുപ്പ് 80 കിലോ എംഡിഎംഎ പിടികൂടിയതും 2018 ലെ കൊച്ചിയിലെ 5 കിലോ എംഡിഎംഎ വേട്ടയും 2022-2025 കാലത്തെ ഓപ്പറേഷൻ ഡി-ഹണ്ട് ഉൾപ്പെടെയുള്ള എക്സൈസിന്റെ വൻ ലഹരിപിടിത്തങ്ങളും എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടലുകളാണ് വ്യക്തമാക്കുന്നത്.
സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്