22/08/2026
ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതിവെറിയും വിദ്യാർത്ഥി പീഡനവും അവസാനിപ്പിക്കുക: അനഘ ശശിക്ക് പൂർണ്ണ ഐക്യദാർഢ്യം – വിമൻ ഇന്ത്യ മൂവ്മെന്റ്
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ പരിസ്ഥിതി പഠന വകുപ്പിലെ ദലിത് ഗവേഷക വിദ്യാർത്ഥിനി അനഘ ശശി നേരിട്ടുകൊണ്ടിരിക്കുന്ന ക്രൂരമായ ജാതി വിവേചനവും അക്കാദമിക്-മാനസിക പീഡനങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്തിന് തന്നെ വലിയ നാണക്കേടാണെന്ന് വിമൻ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബിയ ഷെരീഫ് പ്രസ്താവിച്ചു.യു ജി സി - നെറ്റും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ഫെല്ലോഷിപ്പും സ്വന്തമാക്കി തികഞ്ഞ മെറിറ്റോടെ ഗവേഷണത്തിനെത്തിയ ഒരു ദലിത് പെൺകുട്ടിയെ, രണ്ടര വർഷത്തോളമായി അക്കാദമിക് കാര്യങ്ങൾ ചെയ്യാൻ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ലാബ് വൃത്തിയാക്കൽ ഉൾപ്പെടെയുള്ള പണികൾ ചെയ്യിച്ച് അപമാനിക്കുകയും ചെയ്യുന്നത് അധ്യാപക സമുദായത്തിന് തന്നെ കളങ്കമാണ്.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മെറിറ്റിൽ കിട്ടിയ ഫെല്ലോഷിപ്പിനെപ്പോലും ചോദ്യാവലിയിലാക്കി മാനസികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്ത അധികാരികളുടെ നിലപാട് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും ആത്മാഭിമാനത്തിനും മേലുള്ള കടന്നുകയറ്റമാണിത്. നീതി തേടി സർവ്വകലാശാല രജിസ്ട്രാർക്കും പോലീസിനും പരാതി നൽകിയിട്ടും കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയ്യാറാകാതിരുന്ന സർവ്വകലാശാലാ ഭരണകൂടവും പോലീസും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
നീതി ലഭിക്കാതെ പന്തൽ വിട്ടിറങ്ങില്ലെന്ന ഉറച്ച നിലപാടോടെ സർവ്വകലാശാല ഗേറ്റിന് മുന്നിൽ സ്വാതന്ത്ര്യദിനം മുതൽ അനിശ്ചിതകാല സമരം നയിക്കുന്ന അനഘ ശശിയുടെ പോരാട്ടത്തിന് വിമൻ ഇന്ത്യ മൂവ്‌മെന്റ് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു. പരാതി ഉന്നയിച്ച വിദ്യാർത്ഥിനിയെ മാനസികമായി അസ്ഥിരയാണെന്ന് ചിത്രീകരിക്കാനും കേസ് ഒതുക്കിത്തീർക്കാനും നടത്തുന്ന ശ്രമങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല.
ആരോപണവിധേയരായ അധ്യാപകർക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ (SC/ST Atrocities Act) നിയമപ്രകാരം കേസെടുത്ത് അടിയന്തിരമായി അറസ്റ്റ് ചെയ്യണം. കൂടാതെ, നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തി അനഘയ്ക്ക് അക്കാദമിക് അന്തരീക്ഷവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും അടിയന്തിരമായി ഇടപെടണമെന്നും ബാബിയ ഷെരീഫ് ആവശ്യപ്പെട്ടു.