25/12/2020
സിപിഐയുടെ 95 വർഷങ്ങൾ നീണ്ട വിപ്ലവ യാത്ര
ഡി രാജ
ബ്രിട്ടീഷുകാരുടെയും മറ്റു അധിനിവേശ ശക്തികളുടെയും ക്രൂരമായ പീഡനങ്ങളും അടിച്ചമർത്തലുകളും മറികടന്നുകൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി ഇന്ത്യൻ മണ്ണിൽ 1925 ഡിസംബർ 26 ന് ഉത്തർപ്രദേശിലെ കാൺപൂരിൽ രൂപീകൃതമായി. പിന്നീടുള്ള 95 വർഷങ്ങൾ പാർട്ടിക്ക് പോരാട്ടത്തിന്റെയും സമർപ്പണത്തിന്റെയുമായിരുന്നു. ഇപ്പോൾ പാർട്ടി അതിന്റെ 96-ാം വർഷത്തിലെ ജൈത്രയാത്ര ആരംഭിക്കുന്നു. തൂക്കുമരവും രാജ്യദ്രോഹ കുറ്റവും ഗൂഢാലോചനയും എല്ലാം മറികടന്നുകൊണ്ട് സിപിഐ എന്നും സ്വാതന്ത്ര്യ സമരത്തിന്റെ മുന്നിൽ നിലകൊണ്ടു. ബ്രിട്ടീഷുകാരെയും അധിനിവേശ ശക്തികളെയും തോല്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് രക്തചുവപ്പിൽ ഇന്ത്യൻ സ്വാതന്ത്ര്യം നേടിയെടുക്കാനായി. സ്വാതന്ത്ര്യത്തിനു ശേഷം സിപിഐ ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരിലുള്ള എല്ലാ വിവേചനവും തുടച്ചുനീക്കുവാനായി അഹോരാത്രം ഇന്നും പരിശ്രമിക്കുന്നു. നീതിപൂര്‍വമായ ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്റെ ലക്ഷ്യത്തിനായി ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.
ലെനിന്റെ മഹത്തായ ഒക്ടോബർ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഉണ്ടായത്. സോഷ്യലിസ്റ്റ് റഷ്യയുടെയും പിന്നീട് ലോകത്തിന്റെയും തന്നെ ഗതിമാറ്റിയ മാർക്സിസം ഇന്ത്യക്കും ഇന്ത്യയെ സ്നേഹിക്കുന്നവർക്കും അധിനിവേശ രാജ്യങ്ങളെ തോല്പിച്ചു മുന്നേറാന്‍ പ്രചോദനം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും ലെനിന്റെ ആശയങ്ങൾ ഏറെ തീവ്രമായ സ്വാധീനം ചെലുത്തി. നാനാഭാഗത്തുമുള്ള നേതാക്കന്മാർ ഈ പുരോഗതികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ വിപ്ലവ നേതാക്കന്മാർ ഇതിനെ പുനര്‍വിചിന്തനത്തിനുള്ള ഒരു അവസരമായി കണ്ടു. തങ്ങളുടെ സമരതന്ത്രങ്ങളും രീതികളും മാറ്റുന്നതിനോടൊപ്പം സ്വതന്ത്ര ഇന്ത്യയെ പറ്റിയും അവർ സ്വപ്നം കണ്ടു. എല്ലാ അധിനിവേശ ശക്തികളെയും കൊണ്ട് മുന്നൂറിൽ പരം ദേശസ്നേഹികൾ 1925 ഡിസംബറിൽ കാൺപൂരിൽ ഒത്തുകൂടി. എല്ലാ ചേരിയിലെയും ജനങ്ങളെ കോർത്തിണക്കികൊണ്ട് ഒരു സമരമുഖം പുറത്തെടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. ഈ സമയത്ത് അംബേദ്കർ ലണ്ടനിൽനിന്നും ഗാന്ധി ആഫ്രിക്കയിൽ നിന്നും തിരിച്ചെത്തി സ്വാതന്ത്ര്യസമരത്തിന് ശക്തിപകര്‍ന്നു.
ഓൾ ഇന്ത്യാ കിസാൻ സഭ (എഐകെഎസ്), ഓൾ ഇന്ത്യാ സ്റ്റുഡന്റസ് ഫെഡറേഷൻ (എഐഎസ്എഫ് ), പ്രോഗ്രസ്സിവ് റൈറ്റേഴ്സ് അസോസിയേഷൻ എന്നിവ രൂപീകരിച്ച് പോരാട്ടം നയിക്കുന്നതിൽ ചരിത്രപരമായ ഒരു സ്ഥാനം പാർട്ടി വഹിച്ചു. 1943 ൽ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ഇതിൽ ഭാഗമായി. സ്വാതന്ത്ര്യ പോരാട്ടം പിന്നീട് ജനകീയമാകുകയും സ്വാതന്ത്ര്യം നേടുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം സിപിഐ ജനങ്ങളെ അവരുടെ അവകാശങ്ങൾ നേടാനും ദൈനംദിന പ്രശ്നങ്ങൾക്കെതിരെയും അനീതിക്കെതിരെയും പോരാടുവാൻ ശക്തരാക്കി. ഈ നീണ്ട 95 കൊല്ലങ്ങളിൽ പാർട്ടി നമ്മുടെ രാജ്യത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുകയും അതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവുമായ സമത്വം കൊണ്ടുവരുന്നതിൽ ജാതിവ്യവസ്ഥ വില്ലനായി മാറിയിട്ടുണ്ട്. ഇന്ത്യയിൽ നിലനിന്നിരുന്ന ഈ ജാതിവ്യവസ്ഥമൂലം അനവധി ആളുകൾക്ക് അവസരങ്ങളും വിദ്യാഭ്യാസവും അന്യമായിരുന്നു. ജാതിവിവേചനവും തൊഴിലാളികളുടെ നിർദ്ദയമായ വേർതിരിവും അംബേദ്കർ പറഞ്ഞതുപോലെ ഇന്ത്യയുടെ ശാസ്ത്രീയ പുരോഗതിക്ക് ഭംഗം വരുത്തിയിട്ടുണ്ട്. പുരുഷ മേധാവിത്വവും സ്ത്രീകളോടുള്ള ബഹുമാനക്കുറവും മൂലം നടുക്കുന്ന സംഭവങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഈ അവസരത്തിൽ നാം മറ്റു വഴികൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഈ വഴികളിലൂടെ മാത്രമേ സമത്വ സുന്ദരമായ രാജ്യം കെട്ടിപ്പടുക്കാൻ കഴിയുകയുള്ളു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്ഭവം ഇന്ത്യയിൽ സോഷ്യലിസം വളർത്തിയെടുക്കുന്നതിന് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായ ശിങ്കാരവേലുവിന്റെ എഴുത്തുകളിൽ ഇന്ത്യൻ സാഹചര്യങ്ങളിൽ സോഷ്യലിസം വളർത്തിയെടുക്കുന്നതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ ഘടകങ്ങളും സമത്വത്തിനോടൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ പുരോഗതിയും ലക്ഷ്യംവയ്ക്കുന്നു. ചരിത്രപരമായ ഈ മുഹൂർത്തത്തിൽ പാർട്ടിയുടെ ഏറ്റവും വലിയ വെല്ലുവിളി ആർഎസ്എസിന്റെ ഫാസിസ്റ്റു നയങ്ങൾ ആണ്. 1925 ൽ സിപിഐ രൂപീകരിക്കുന്നതിന് മൂന്ന് മാസങ്ങൾ മുമ്പാണ് ആർഎസ്എസിന്റെ ഉത്ഭവം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുംവഹിച്ചിട്ടില്ലാത്ത ആർഎസ്എസ് ഇന്ന് ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്നു. കോർപ്പറേറ്റ് മുതലാളിത്ത വ്യവസ്ഥയെ വളർത്തിക്കൊണ്ടു മോഡി സർക്കാർ അതിന്റെ തനിരൂപം പുറത്തെടുക്കുകയാണ്. മോഡി സർക്കാർ അധികാരത്തിലേറിയതിനു ശേഷം കൂടിയ പാർട്ടി യോഗത്തിൽ തന്നെ വെറുമൊരു ഭരണമാറ്റം ആയിരിക്കില്ല നടക്കാൻ പോകുന്നതെന്ന് വിലയിരുത്തിയിരുന്നു. ഹിന്ദുത്വ അജണ്ടയിലൂടെ സാംസ്കാരിക സംഘടന എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആർഎസ്എസ്, കോർപ്പറേറ്റ് ഭീമന്മാരുടെ നേട്ടത്തിനായി പ്രവർത്തിക്കുകയാണ്. നമ്മുടെ സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ ആർഎസ്എസ് എന്ന ഹിന്ദുത്വ സംഘടന കടന്നുകയറിയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ഭരണവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചുകൊണ്ടും പൗരന്മാരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം തീർത്തു കൊണ്ടും മോഡി സർക്കാർ ഭരണം തുടരുകയാണ്.
നൂറാം വാര്‍ഷികത്തിലേക്ക് അടുക്കുന്ന സന്ദര്‍ഭത്തില്‍ പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും വർഗീയ ഭരണവേഴ്ചയിൽ നിന്നും രാജ്യത്തെ പൗരന്മാരെ രക്ഷിക്കുക എന്നുള്ളത്. നാനാത്വമുള്ള രാജ്യമായ ഇന്ത്യയിൽ ഏകത്വം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ വൈവിധ്യത്തെ അവഗണിച്ചുകൊണ്ട് സംഘരാജ്യത്ത്വം സൃഷ്ടിക്കാനാണ് ഇവരുടെ നീക്കം. ഏകീകൃത സിവിൽകോഡ്, ഏക ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു നികുതി തുടങ്ങി ഇന്ത്യയുടെ വൈവിധ്യങ്ങളെ ബിജെപി സ്വപ്നം കാണുന്ന ഹിന്ദു രാഷ്ട്രമാക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഏക മതം നടപ്പാക്കുന്നതിന് ഇസ്ലാമോഫോബിയ വളർത്തുകയും ലൗജിഹാദിനെ ആയുധമാക്കുകയുമാണ് ചെയ്യുന്നത്. സിഖുകാരായ കർഷകരെ ഖലിസ്ഥാനികളാക്കുന്നതും ഇതിന്റെ ഭാഗമാണ്.
ഈ വെളിച്ചത്തിൽ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് തെരഞ്ഞെടുപ്പിലൂടെ മാത്രമല്ല മറിച്ച് സമൂഹത്തിലെ ചില വിഭാഗങ്ങൾക്കിടയിൽ അവർ തീർത്ത വിദ്വേഷങ്ങളും ഭിന്നതയും ഇല്ലാതാക്കാൻ ശ്രമിക്കുന്നതിലൂടെയുമാണ്. സിപിഐ അതിന്റെ ഉയർന്ന തലത്തിലുള്ള പ്രത്യയശാസ്ത്രം, രാഷ്ട്രീയ പ്രതിബദ്ധത, സംഘടനാ അച്ചടക്കം എന്നിവ തുടരും. രാജ്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാ വിപ്ലവ, ജനാധിപത്യ ശക്തികളെയും സംഘടിപ്പിക്കുന്നതിലും ഒന്നിപ്പിക്കുന്നതിലും മുൻനിരയിൽ നിൽക്കുന്ന പാർട്ടി ക്രിയാത്മക പങ്കുവഹിക്കുകയും ചെയ്യും.