02/11/2025
മുണ്ടംപാലം - തേവയ്ക്കൽ റോഡ് വീതികൂട്ടൽ: 2 സ്കൂളുകളുടെ സ്ഥലം ലഭ്യമാക്കാൻ നടപടി
കളമശ്ശേരി നിയോജകമണ്ഡലത്തിലെ പ്രധാന ജില്ലാ റോഡുകളിൽ ഒന്നായ ഇടപ്പള്ളി മൂവാറ്റുപുഴ റോഡിലെ മുണ്ടം പാലം മുതൽ തേവയ്ക്കൽ ജംഗ്ഷൻ വരെയുള്ള ഭാഗം വീതി കൂട്ടുന്നതിൻ്റെ ഭാഗമായി രണ്ട് സ്കൂളുകളുടെ സ്ഥലം വിട്ടുനൽകുന്നതിന് സർക്കാരിന് നിർദ്ദേശം സമർപ്പിക്കാൻ മന്ത്രിതല യോഗത്തിൽ ധാരണയായി. തേവയ്ക്കൽ എൽ. പി സ്കൂളിൻ്റെ 2 സെൻ്റ് ഭൂമിയും തേവക്കൽ ഗവ.വി.എച്ച്.എസിൻ്റെ 3 സെൻ്റ് ഭൂമിയുമാണ് ആവശ്യമുള്ളത്. ഇത് വിട്ടുനൽകുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് അപേക്ഷ സമർപ്പിക്കാനാണ് മന്ത്രി പി.രാജീവ്, അൻവർ സാദത്ത് എം.എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്.
സ്കൂളിൻ്റെ ഭൂമി ലഭ്യമാക്കിയതിനു ശേഷം സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചുറ്റുമതിൽ നിർമ്മിക്കും. നടപ്പാത, ഡ്രെയിനേജ് എന്നിവയും നിർമ്മിക്കും. KSEB, ടെലഫോൺ പോസ്റ്റുകൾ മാറ്റിസ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പ് ഈ പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കും. മുണ്ടം പാലം - തേവക്കൽ റോഡിന്റെ ആകെ നീളം 2.500 കിലോമീറ്റർ ആണ്. വാഹന ബാഹുല്യം കണക്കിലെടുത്ത് ഈ റോഡ് വികസിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന മന്ത്രി പി.രാജീവിൻ്റെ നിർദ്ദേശത്തെത്തുടർന്ന് 2024-25 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ പണം അനുവദിച്ചിരുന്നു. മുണ്ടം പാലം മുതൽ കങ്ങരപ്പടി വരെയുള്ള 1.225 കിലോമീറ്റർ റോഡ് 18.50 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനായി സർക്കാർ ഉത്തരവ് ഉറപ്പപ്പെടുവിക്കുകയും കഴിഞ്ഞ വർഷം ജൂണിൽ 1.00 കോടി രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് രൂപകല്പന വിഭാഗം രൂപരേഖ തയ്യാറാക്കുകയും ചീഫ് എൻജിനീയർ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. 5.50 മീറ്റർ വീതിയിലുള്ള 2 വരി പാതയും നടുവിലായി 0.50 മീറ്റർ വീതിയിൽ മീഡിയനും റോഡിനിരുവശവും 1.50 മീറ്റർ വീതിയിൽ ഷോൾഡറും 2.00 മീറ്റർ വീതിയിൽ കാന, നടപ്പാത എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനും ടോപോഗ്രാഫിക്കൽ സർവ്വേക്കുമായി 3 .50 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കി. കാക്കനാട് എൽ എ എൻ എച്ച് സ്പെഷ്യൽ തഹസിൽദാർ ആണ് ഭൂമി ഏറ്റെടുക്കൽ ഓഫീസർ.
റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം വ്യവസായമന്ത്രി പി. രാജീവിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് പൊതുജനാഭിപ്രായം സമാഹരിച്ചിരുന്നു. 40 കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. നവകേരള സദസിൽ ഇതു സംബന്ധിച്ച് ഉയർന്ന നിർദ്ദേശങ്ങളും പരിഗണിച്ചാണ് റോഡിന് തുക അനുവദിച്ചത്. ഗതിശക്തി പദ്ധതിയിൽ ഇടപ്പള്ളി - മുവാറ്റുപുഴ റോഡ് വികസനം ഉൾപ്പെടുത്താനുള്ള നിർദ്ദേശം സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.