30/05/2026
ആർ.എസ്.എസ്. ശതാബ്ദിയുടെ ഭാഗമായി തിരുവല്ലയിൽ സംഘടിപ്പിച്ച പ്രബുദ്ധഭാരതം വൈചാരിക സദസിൽ ആർ.എസ്.എസ്. പ്രാന്ത സഹപ്രചാർ പ്രമുഖ് എം. സതീശൻ പ്രഭാഷണം നടത്തുന്നു. വേദിയിൽ : അഡ്വ എൻ. ശങ്കർ റാം, ഡോ. മനോജ്. എസ്. നായർ, സി. എൻ രവികുമാർ.
തിരുവല്ല: ആർ.എസ്.എസ്. രാഷ്ട്രത്തെ ദേവതയായി കാണുന്നു എന്ന് ആർ.എസ്.എസ്. സംസ്ഥാന സഹപ്രചാർ പ്രമുഖ് എം. സതീശൻ.
ആർ.എസ്.എസ്. ശതാബ്ദി ആചരണങ്ങളുടെ ഭാഗമായി ശബരിഗിരി സംഘജില്ല സംഘടിപ്പിച്ച
പ്രബുദ്ധഭാരതം വൈചാരിക സദസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാവരെയും എല്ലാത്തിനെയും ഒന്നിച്ച് നിർത്തുക എന്നതാണ് ആർ.എസ്.എസിന്റെ ദൗത്യം. ഒരുവന് ഏത് മതത്തിൽ വേണമെങ്കിലും വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം എന്നാൽ ഭാരതത്തെ പിതൃ ഭൂമിയായും മാതൃഭൂമിയായും കരുതുന്നവരെല്ലാം ഹിന്ദുക്കളാണ്.
ഹിന്ദുത്വം ഒരു മതമല്ല ജീവിത രീതിയാണ്. എല്ലാ സമ്പ്രദായങ്ങളെയും ഉൾക്കൊള്ളുന്നവരാണ് ഹിന്ദുക്കൾ. രാഷ്ട്രത്തോട് ചേർന്ന് നിൽക്കുന്ന വ്യക്തികളെ സൃഷ്ടിക്കുക എന്നതാണ് ആർ.എസ്.എസിന്റെ പ്രവർത്തന പദ്ധതി -സതീശൻ കൂട്ടിച്ചേർത്തു.
പഞ്ചപരിവർത്തനത്തിലൂടെ രാഷ്ട്രപരിവർത്തനം എന്ന ആശയമാണ് ശതാബ്ദിയിൽ ആർ.എസ്.എസ്. മുന്നോട്ട് വച്ചിരിക്കുന്നത് എന്ന് സംസ്ഥാന കാര്യകാരി സദസ്യൻ അഡ്വ. എൻ. ശങ്കർറാം പറഞ്ഞു. കുടുംബ ബന്ധങ്ങൾ കരുത്തുറ്റതാക്കുക, ജാതിക്കും മതത്തിനും അതീതമായി സമാജത്തിൽ ഏകഭാവം വളർത്തുക, ജീവിതത്തിൽ സ്വദേശി ആചരിക്കുക, പ്രകൃതി സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുക, ധാർമിക ചിന്തയോടെ നിയമം പാലിച്ചു ജീവിക്കുക എന്നിവയാണ് ആ അഞ്ചു കാര്യങ്ങൾ. ചെറിയ ആചരണങ്ങൾ എന്ന് തോന്നുമെങ്കിലും ഇവ രാഷ്ട്രത്തെ കരുത്തുറ്റതാക്കി മാറ്റും.
ഭയംകൊണ്ട് നിയമത്തെ പാലിക്കുന്ന സമൂഹത്തേക്കാൾ ഉപരി ധർമ്മ ചിന്തകൊണ്ട് നിയമം പാലിക്കുന്ന സമൂഹമാക്കി ഭാരതീയരെ മാറ്റാൻ ഇത് സഹായിക്കും- ശങ്കർ റാം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥപതി ഡോ. മനോജ്. എസ്. നായർ ചടങ്ങിൽ അധ്യക്ഷനായി. ആർ.എസ്.എസ്. ജില്ലാ സംഘചാലക് സി.എൻ. രവികുമാർ, ജില്ലാ ബൗദ്ധിക് പ്രമുഖ് എം.എൻ. മഹേഷ് എന്നിവർ പ്രസംഗിച്ചു.
Satheesh Madhav Sanu Radhakrishnan Vishwa Samvad Kendra Keralam Janmabhumi Janam TV