05/09/2026
കൈപ്പമംഗലം വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണം
കൈപ്പമംഗലം: ഇന്നലെ രാത്രി കൈപ്പമംഗലത്ത് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ തീരാനഷ്ടത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും ഈ ദുഃഖഘട്ടത്തിൽ അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തരമായി മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും അത് കാലതാമസമില്ലാതെ ലഭ്യമാക്കുകയും വേണം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നവർ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ ആശ്രിതർക്ക് പ്രത്യേക ധനസഹായവും അർഹമായ മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കണം.
അതോടൊപ്പം, കൈപ്പമംഗലത്തെ റോഡുകളിൽ നിലനിൽക്കുന്ന അനധികൃത പാർക്കിങ്ങും ഗതാഗത നിയന്ത്രണത്തിലെ വീഴ്ചകളും ഗൗരവമായി പരിശോധിക്കണം. അപകടത്തിന് ഇത്തരം സാഹചര്യങ്ങൾ കാരണമായിട്ടുണ്ടോയെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും സമഗ്രമായ അന്വേഷണം നടത്തണം.
അനധികൃത പാർക്കിങ് നിയന്ത്രിക്കുന്നതിലും അപകടസാധ്യതയുള്ള മേഖലകളിൽ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിലും പോലീസ്-മോട്ടോർ വാഹന വകുപ്പ് അധികൃതർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം.
ഇനി ഒരു കുടുംബത്തിനും ഇതുപോലൊരു ദുരന്തം നേരിടേണ്ടിവരാത്ത തരത്തിൽ കൈപ്പമംഗലത്തെ റോഡ് സുരക്ഷ അടിയന്തരമായി ശക്തിപ്പെടുത്തണം. അപകടം സംഭവിച്ചശേഷമുള്ള നടപടികളേക്കാൾ പ്രധാനമാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക എന്നത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതിയും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിനൊപ്പം, അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
— A R ശ്രീകുമാർ** **
പ്രസിഡണ്ട്
ബി.ജെ.പി.തൃശൂർ സൗത്ത് ജില്ല കമ്മറ്റി