24/11/2025
ബീഹാർ തിരഞ്ഞെടുപ്പിന്റെ തട്ടിപ്പ് കഥകൾ ഇനിയും പുറത്തുവരുവാൻ ഇരിക്കുന്നതേയുള്ളു. അതുപറയുവാൻ അല്ല ഈ പോസ്റ്റ്. പക്ഷെ ഈ വിജയം ബി.ജെ.പിക്ക് നൽകിയിരിക്കുന്ന ഹുങ്ക് ചെറുതല്ല. ഇതിന്റെ ഒന്നാന്തരം തെളിവാണ് വിജയത്തിന് പിന്നാലെ കഴിഞ്ഞ 5 - 6 വർഷക്കാലമായി കോൾഡ് സ്റ്റോറേജിൽ വച്ചിരുന്ന നാല് ലേബർ കോഡുകൾക്ക് ചട്ടങ്ങൾ രൂപം നൽകി നടപ്പാക്കുവാനെടുത്തിരിക്കുന്ന തീരുമാനം.
ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി നഖശിഖാന്തം ഈ നീക്കത്തെ എതിർക്കുകയുണ്ടായി. മൂന്ന് ദേശീയ പണിമുടക്കുകളിലായി 25 കോടി ആളുകളാണ് പങ്കെടുത്തത്. ഇന്ത്യൻ ലേബർ കോൺഫറൻസിൽ ത്രികക്ഷി ചർച്ചകൾ നടത്തിയിട്ടില്ല. സംസ്ഥാനങ്ങളുടെ സമവായം ഉണ്ടാക്കിയിട്ടില്ല. ഇതൊന്നും ചെയ്യാതെയാണ് ഇതുവരെ ഇന്ത്യൻ തൊഴിലാളിവർഗ്ഗം സമരങ്ങളിലൂടെ നേടിയ എല്ലാ നിയമങ്ങളും പിൻവലിച്ചു കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ ലേബർ കോഡുകൾക്ക് രൂപം നൽകിയത്.
● ദിവസം 12 മണിക്കൂറുവരെ പ്രവർത്തി സമയം അനുവദിക്കുന്നു.
● പരാതി പരിഹാര സംവിധാനങ്ങൾ ഒഴിവാക്കുവാനും, അനുവാദം ഇല്ലാതെ ലേ ഓഫ് ചെയ്യുവാനുമുള്ള പരിധി 100 ൽ നിന്ന് 300 ആയി ഉയർത്തുന്നു.
● 50-തിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നഷ്ടപരിഹാരമില്ലാതെ പിരിച്ചുവിടാം.
● പിരിച്ചുവിടുന്ന തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം മൂന്ന് മാസത്തിൽ നിന്ന് ഒരു മാസം ആയി കുറയ്ക്കുന്നു.
● തൊഴിലാളികളുടെ 10% മോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമേ ട്രേഡ് യൂണിയനുകൾ അനുവദിക്കേണ്ടതുള്ളൂ.
● ESI സൗകര്യം അവകാശമാക്കുന്നതിനു പകരം 40 വയസിനു മുകളിലുള്ളവർക്ക് വാർഷിക ആരോഗ്യ പരിശോധനയ്ക്കുള്ള വ്യവസ്ഥ മാത്രമാണ് ഉള്ളത്.
● ഫിക്സഡ് കാലാവധിയിലേക്കുള്ള കോൺട്രാക്ട് നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അഥവാ സ്ഥിര നിയമനം ഒരു സ്വപ്നം മാത്രമാവുന്നു.
● മിനിമം കൂലി കോഡിലില്ല.
● അസംഘടിത മേഖലകൾക്ക് പരിരക്ഷ ഇല്ല. ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ നാമമാത്രം.
ഇതുപോലുള്ള മാറ്റങ്ങളുടെ ഫലം എന്തായിരിക്കും? തൊഴിലാളികളുടെ വിലപേശ കഴിവ് ദുർബ്ബലപ്പെടും. മുതലാളിമാരുടെ തന്നിഷ്ടപ്രകാരമുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടും. തൊഴിലാളികളുടെ മിനിമം സുരക്ഷിതത്വം പോലും ഇല്ലാതെയാവും. ഇവയുടെ ഫലം ചൂഷണം വർധിക്കുകയായിരിക്കും.
ഇപ്പോൾത്തന്നെ ദേശീയ വരുമാനത്തിൽ തൊഴിലാളിയുടെയും മുതലാളിയുടെയും പങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് കണ്ടാൽ പുതിയ നിയമം കൂടി ആവുമ്പോൾ എന്താണ് സംഭവിക്കുക എന്ന് ഏതൊരാൾക്കും മനസിലാവും. സംഘടിത വ്യവസായ മേഖലയിൽ 2000 ത്തിൽ തൊഴിലാളിയുടെ കൂലി വിഹിതം 19% ആയിരുന്നു. 2023 ആയപ്പോഴേയ്ക്കും ഇത് 15% ആയി താഴ്ന്നു. മൊത്തം ഔപചാരിക മേഖലയെടുത്താൽ ഇതേ കാലയളവിൽ തൊഴിലാളിയുടെ വിഹിതം 30% ത്തിൽ നിന്ന് 25% ആയി താഴ്ന്നു.
അതേസമയം ലാഭം, പലിശ, പാട്ടം എന്നിവയുടെ വിഹിതം സംഘടിത വ്യവസായ മേഖലയിൽ 2000-ത്തിൽ 81% ആയിരുന്നത് 2023-ൽ 85% ആയി ഉയർന്നു. മൊത്തം ഔപചാരിക മേഖലയെടുത്താൽ ഇതേ കാലയളവിൽ ലാഭം, പലിശ, പാട്ടം എന്നിവയുടെ വിഹിതം 70% ത്തിൽ നിന്ന് 75% ആയി ഉയർന്നു.
ഇതാണ് മോദിയുടെ വികസന തന്ത്രം. തൊഴിലാളിയുടെ വിഹിതം കുറയ്ക്കുക, മുതലാളിയുടെ വിഹിതം ഉയർത്തുക. ഇങ്ങനെ ചെയ്‌താൽ മുതലാളിമാർക്ക് നിക്ഷേപം കൂടുതൽ നടത്തുവാനുള്ള അഭിനിവേശം വർധിക്കുമെന്നും ഇന്ത്യൻ സമ്പദ്ഘടന കുതിച്ചുയരുമെന്നുമാണ് അദ്ദേഹത്തിന്റെ ധാരണ. എന്നാൽ മോഡി മറന്നു പോവുന്നത് വർധിച്ചുവരുന്ന അസമത്വം ജനങ്ങളുടെ ക്രയശേഷിയെ തകർക്കുമെന്നും അത് വളർച്ചയ്ക്ക് പ്രതിബന്ധമായി തീരും എന്നുമുള്ള വസ്തുതയാണ്.
തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്ക് നേരെയുള്ള ബിജെപിയുടെ അക്രമത്തെ പ്രതിരോധിക്കുന്നതിനാണ് നവംബർ 26-ലെ പണിമുടക്കും പ്രതിഷേധവും.