03/06/2026
കൊറിയർ വഴി മാരക രാസലഹരി മരുന്നായ എം.ഡി.എം.എ കടത്തിയതിന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയും പോലീസിന്റെ പിടിയിലായി. തേവള്ളി ഓലയിൽ ജയൻ നഗർ 46 ൽ പ്രണവ്(22) ആണ് 02.06.2026 വെളുപ്പിന് 4 മണിയോടെ ലുക്ക് ഔട്ട് സർക്കുലർ പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലായത്. 2026 മെയ് 15-ന് പ്രണവിന്റെ തേവള്ളിയിലെ വീട്ടിൽ നിരോധിത രാസലഹരിയായ എം.ഡി.എം.എ ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ 177 എം.ഡി.എം.എ പെല്ലറ്റുകളിലായി 101.07 ഗ്രാം എം.ഡി.എം.എയുടെ വൻശേഖരം പിടിച്ചെടുക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ കൊല്ലം പട്ടത്താനം മൈത്രി നഗർ 23 ശാന്ത ഭവനത്തിൽ വിഷ്ണുലാൽ(32) ഇൻഡോറിൽ നിന്ന് പോസ്റ്റൽ കൊറിയർ മുഖേന എം.ഡി.എം.എ അയച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് വിഷ്ണുലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസമയത്ത് രണ്ടാം പ്രതിയായ പ്രണവ് വിദേശത്തേക്ക് കടന്നതിനാൽ ഇയാളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രണവിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വച്ച് പോലീസിന് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. സംസ്ഥാനത്തെ ലഹരിവ്യാപാര സംഘങ്ങളുടെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിനും ലഹരിവ്യാപനം തടയുന്നതിനുമായി 'തൂഫാൻ : ദ നാർക്കോ ഹണ്ട്' എന്ന പേരിൽ പദ്ധതി ആരംഭിച്ചിരിക്കുകയാണ് കേരള പോലീസ്. ഇതിന്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയിൽ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളെയും ഉറവിടങ്ങളെയും കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ ചാർജ്ജ് വഹിക്കുന്ന ശക്തികുളങ്ങര ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ സാജു, എ.എസ്.ഐ മാരായ ശ്രീലാൽ, അനിൽകുമാർ എസ്.സി.പി.ഓ സുരേഷ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുത്തത്.