13/06/2026
കിഫ്ബിയും വികസനവും വെറും കടലാസിലല്ല, ഇതാ ഇവിടെ കണ്ണുതുറന്നു കാണൂ!
കേരളം കടക്കെണിയിലാണെന്നും വികസനം നടക്കുന്നില്ലെന്നും വിലപിക്കുന്ന 'ധവളപത്രക്കാർ' ഈ യാഥാർത്ഥ്യങ്ങളിലേക്ക് ഒന്ന് കണ്ണുതുറക്കണം. നമ്മൾ വാങ്ങിയ കടം ഊണുകഴിക്കാനല്ല, മറിച്ച് വരുംതലമുറയ്ക്കുള്ള നിക്ഷേപമായാണ് മാറ്റിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുതൽ കൊച്ചി വാട്ടർ മെട്രോയും കെ-ഫോണും വരെയുള്ള അടിസ്ഥാന സൗകര്യ വിപ്ലവങ്ങൾ ഈ മണ്ണിൽ യാഥാർത്ഥ്യമായത് ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യം കൊണ്ടാണ്. ഗെയിൽ പൈപ്പ്‌ലൈൻ, കുതിരാൻ തുരങ്കം, ഡിജിറ്റൽ യൂണിവേഴ്സിറ്റി, നൂറിലധികം റെയിൽ മേൽപ്പാലങ്ങൾ, ആയിരക്കണക്കിന് കിലോമീറ്റർ നീളുന്ന ബി.എം.ബി.സി റോഡുകൾ എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ ഈ പത്ത് വർഷം കൊണ്ട് മാറിമറിഞ്ഞു. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഗ്രാഫിൻ ഇന്നൊവേഷൻ സെന്ററും ഡിജിറ്റൽ സയൻസ് പാർക്കും വഴി നാളെയുടെ വ്യവസായ ലോകത്തേക്ക് കേരളം കുതിക്കുകയാണ്.
കേവലം കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രമല്ല, മനുഷ്യപക്ഷത്തുനിന്നുള്ള വികസനമാണ് ഇടതുപക്ഷ ബദൽ. അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് തലചായ്ക്കാൻ 'ലൈഫ്' ഭവനങ്ങളും, 62 ലക്ഷം പേർക്ക് ഉറപ്പാക്കിയ ക്ഷേമപെൻഷനുകളും, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളും വഴി സാധാരണക്കാരനെ ചേർത്തുപിടിച്ചാണ് ഈ നാട് മുന്നോട്ട് പോകുന്നത്. വിദ്യാലയങ്ങളെ രാജ്യാന്തര നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ്റൂമുകളാക്കിയും, സാധാരണക്കാരന്റെ ആശ്രയമായ താലൂക്ക്-കുടുംബാരോഗ്യ കേന്ദ്രങ്ങളെ ഹൈടെക് ആക്കിയും പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ നാം വിപ്ലവം സൃഷ്ടിച്ചു. ദേശീയപാതയും തീരദേശ-മലയോര പാതകളും വയനാട് തുരങ്കപാതയും അടക്കം നാടിന്റെ നട്ടെല്ലായ മെഗാ പ്രോജക്ടുകൾ അതിവേഗം പുരോഗമിക്കുമ്പോൾ, വികസന വിരോധികളുടെ കുപ്രചരണങ്ങൾക്ക് ജനകീയ വികസനത്തിന്റെ ഈ മഹാപട്ടിക തന്നെയാണ് ഞങ്ങളുടെ ഉറപ്പുള്ള മറുപടി!